International
ടോക്യോ: ജപ്പാനിലെ ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയിലെ ഉദ്യോഗസ്ഥന്റെ ഫോൺ ചൈനയിൽ. ഉദ്യോഗസ്ഥന്റെ സ്വകാര്യ ചൈന സന്ദർശനത്തിനിടെയാണ് സംഭവം.
ഉദ്യോഗസ്ഥൻ അതീവ സുരക്ഷാ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ഫോൺ നഷ്ടപ്പെടുത്തിയതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂക്ലിയർ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ രഹസ്യ കോൺടാക്റ്റ് വിവരങ്ങളാണ് ഈ ഫോണിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
2011-ലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ആണവോർജ്ജ പദ്ധതികൾ ജപ്പാൻ വീണ്ടും ആരംഭിക്കാന് ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം രാജ്യത്തെ റിയാക്ടറുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നതിനും സുരക്ഷാ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നതിനുമാണ് ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (എൻഎർഎ) രൂപീകരിച്ചത്.
നവംബർ മൂന്നിന് ചൈനയിലേക്കുള്ള സ്വകാര്യ യാത്രയിൽ ഷാംഗ്ഹായ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഫോൺ നഷ്ടപ്പെട്ടത്. മൂന്ന് ദിവസത്തിനുശേഷം ഫോൺ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് വിമാനത്താവളത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഭീകരവാദ ഭീഷണികളിൽ നിന്നും മോഷ്ടാക്കളിൽ നിന്നും ആണവ സാമഗ്രികളെ സംരക്ഷിക്കുന്ന വിഭാഗത്തിലാണ് ഈ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് എൻആർഎ രാജ്യത്തെ പേഴ്സണൽ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ കമ്മീഷനിൽ റിപ്പോർട്ട് ചെയ്യുകയും ജോലി സംബന്ധമായ ഫോണുകൾ വിദേശയാത്രകളിൽ കൊണ്ടുപോകരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ജപ്പാനിലെ ആണവ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ വീഴ്ചകളുടെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല.
Kerala
ടോക്യോ: പടിഞ്ഞാറൻ ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, എന്നാൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ ജപ്പാനിലെ ഷിമാനെ പ്രവിശ്യയിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പ്രവിശ്യാ തലസ്ഥാനമായ മാറ്റസ്യൂവിലും അയൽ സംസ്ഥാനമായ ടോട്ടൊറിയിലെ ചില നഗരങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം എന്ന് കണ്ടെത്തി. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഷിമാനെ ആണവനിലയത്തിലോ അനുബന്ധ സൗകര്യങ്ങളിലോ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി വ്യക്തമാക്കി. ലോകത്തെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്.
International
ടോക്കിയോ: ജപ്പാനിൽ പുതുവർഷത്തിൽ നടത്താറുള്ള ശ്രദ്ധേയമായ മത്സ്യലേലത്തിൽ ഇക്കുറി ട്യൂണ മത്സ്യം വിറ്റുപോയത് റിക്കോർഡ് തുകയ്ക്ക്.
ടോക്കിയോ മത്സ്യമാർക്കറ്റിൽ ഇന്നലെ നടന്ന ലേലത്തിൽ 243 കിലോ ഭാരമുള്ള ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂണ വിറ്റുപോയത് ഏകദേശം 24 കോടി രൂപ (510.3 ദശലക്ഷം യെൻ) യ്ക്കാണ്.
ജപ്പാനിലെ പുതുവർഷ മത്സ്യലേലത്തിൽ ഒരു മത്സ്യത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്. ജപ്പാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശാഖകളുള്ള പ്രമുഖ ഹോട്ടൽശൃംഖലയായ സുഷി സാൻമായ് ഗ്രൂപ്പിന്റെ ഉടമകളായ കിയൊമുറ കോർപറേഷനാണ് ട്യൂണയെ മോഹവിലയ്ക്കു വാങ്ങിയത്.
ഒരു മോട്ടോർ ബൈക്കിന്റെ വലിപ്പമാണ് ഈ ട്യൂണയ്ക്കുള്ളത്. കഴിഞ്ഞ വർഷം ആറര കോടി രൂപ നൽകിയാണ് 238 കിലോ ഭാരമുള്ള ട്യൂണ മത്സ്യം ഇതേ ഹോട്ടൽഗ്രൂപ്പ് സ്വന്തമാക്കിയത്.
സമുദ്രത്തിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ ട്യൂണയാണ് ബ്ലൂഫിൻ. ടോർപ്പിഡോ ആകൃതിയാണ് ഇവയ്ക്കുള്ളത്. 40 വര്ഷം വരെ ആയുസുണ്ട്.
മത്സ്യത്തൊഴിലാളികളുടെ വലകളിൽനിന്നു വഴുതി മാറി വേഗതയില് സഞ്ചരിക്കുന്ന ഇവയെ പിടികൂടാനാകുന്നത് ഭാഗ്യമായാണ് കരുതുന്നത്.
International
ടോക്കിയോ: ജപ്പാനിലെ നോഡയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ) അറിയിച്ചു.
വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 31ന് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഇന്ത്യൻ സമയം വൈകുന്നേരം 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ ജനം പരിഭ്രാന്തരായി.
International
ടോക്കിയോ: ജപ്പാനിലെ മിഷിമയിൽ റബർ ഫാക്ടറിയിൽ കത്തിയാക്രമണം. 14 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകുന്നേരം പ്രാദേശിക സമയം നാലിനാണ് സംഭവം. കത്തിയുമായെത്തിയ അക്രമി ഫാക്ടറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കത്തിയാക്രമണത്തിന് പുറമെ ഇയാൾ വിഷവാതകവും
സ്പ്രേ ചെയ്തിരുന്നു.
അക്രമിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
International
ടോക്കിയോ: ജപ്പാനിലുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ 30 പേർക്കു പരിക്കേറ്റു. അമോലി മേഖലയിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി.
കരയിൽനിന്ന് 80 കിലോമീറ്റർ അകലെ കടലിലാണു പ്രഭവകേന്ദ്രം. സുനാമി മുന്നറിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.
മേഖലയിൽ വരുംദിവസങ്ങളിൽ ശക്തമായ ഭൂകന്പം ഉണ്ടായേക്കാം എന്നാണു മുന്നറിയിപ്പ്. ജനങ്ങൾ ഒരാഴ്ച ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.
International
ടോക്കിയോ: കരടികളെ കൊല്ലാൻ നായാട്ടുവിദഗ്ധരെ നിയോഗിക്കുന്നതിനെക്കുറിച്ച് ജപ്പാനിൽ ആലോചന.കരടിയാക്രമണങ്ങളിൽ ജനങ്ങൾക്കു ഭീതി വർധിച്ച പശ്ചാത്തലത്തിലാണിത്.
വിഷയം ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം സർക്കാരിന്റെ നേതൃത്വത്തിൽ ഉന്നതലതല യോഗം ചേർന്നിരുന്നു. ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്ന കരടികളെ കൊല്ലാൻ തോക്ക് ലൈസൻസുള്ള നായാട്ടുകാരെ ഇറക്കാമെന്ന ആശയം യോഗത്തിലുണ്ടായി. ഇതിന് പ്രത്യേക ഫണ്ട് മാറ്റിവയ്ക്കും. കരടികളെ വെടിവച്ചു വീഴ്ത്താൻ പോലീസിന് അനുമതി നല്കുന്നതും ആലോചനയിലുണ്ട്.
ഈ വർഷം ജപ്പാനിലുണ്ടായ കരടിയാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. സൂപ്പർ മാർക്കറ്റുകളിലും വിദ്യാലയങ്ങളിലും കരടികൾ പ്രവേശിച്ച സംഭവങ്ങളുണ്ടായി.
International
ടോക്കിയോ: ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന് രാജകീയ സ്വീകരണം. ടോക്കിയിലെ ഇംപീരിയൽ പാലസ് സന്ദർശിച്ച ട്രംപ് ജപ്പാനിലെ നരുഹിതോ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു ട്രംപ് ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനായി തകായിച്ചിയുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് ജപ്പാനുമേൽ ചുമത്തിയിട്ടുള്ള ചുങ്കങ്ങൾ പിൻവലിക്കാനായി അമേരിക്കയിൽ 55,000 കോടി ഡോളറിന്റെ നിക്ഷേപം നടത്താമെന്നു തകായിച്ചി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ അമേരിക്കൻ സോയാബീൻ, വാതകം, പിക്കപ് ട്രക്കുകൾ തുടങ്ങിയവ ജപ്പാനിലേക്ക് ഇറക്കുമതി ചെയ്ത് ട്രംപിനെ കൂടുതൽ സന്തോഷിപ്പിക്കാനുള്ള തീരുമാനത്തിലാണു തകായിച്ചി.
CAREER DEEPIKA
ജപ്പാനിൽ വർക്ക് വിസ നിയമങ്ങളിൽ ഇളവുകൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. ജനസംഖ്യാ വർദ്ധനവ് കുറയുന്നതും തൊഴിലാളി ക്ഷാമവും കാരണം വിദേശ തൊഴിലാളികളെ കൂടുതൽ ആകർഷിക്കുന്നതിനാണ് ഈ നീക്കം. ഇത് ജപ്പാനിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഉൾപ്പെടെയുള്ള വിദേശികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ഐടി, കൺസ്ട്രക്ഷൻ, നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തൊഴിലാളി ക്ഷാമം നേരിടുന്നത്. പുതിയ നിയമങ്ങൾക്കനുസരിച്ച്, ചില സെക്ടറുകളിൽ ജാപ്പനീസ് ഭാഷാ പ്രാവീണ്യമില്ലാതെയും ജോലി നേടാൻ സാധിക്കും. കൂടാതെ, വിദഗ്ദ്ധ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള സാധ്യതകളും വർദ്ധിക്കും.
ജപ്പാനിൽ ജോലി ചെയ്യാനും അവിടെയുള്ള സംസ്കാരം അടുത്തറിയാനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ജാപ്പനീസ് എംബസിയുടെ വെബ്സൈറ്റുകളിലും ജപ്പാനിലെ തൊഴിൽ ഏജൻസികൾ വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.