ടോക്യോ: ജപ്പാനിലെ ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയിലെ ഉദ്യോഗസ്ഥന്റെ ഫോൺ ചൈനയിൽ. ഉദ്യോഗസ്ഥന്റെ സ്വകാര്യ ചൈന സന്ദർശനത്തിനിടെയാണ് സംഭവം.
ഉദ്യോഗസ്ഥൻ അതീവ സുരക്ഷാ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ഫോൺ നഷ്ടപ്പെടുത്തിയതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂക്ലിയർ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ രഹസ്യ കോൺടാക്റ്റ് വിവരങ്ങളാണ് ഈ ഫോണിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
2011-ലെ ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ആണവോർജ്ജ പദ്ധതികൾ ജപ്പാൻ വീണ്ടും ആരംഭിക്കാന് ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം രാജ്യത്തെ റിയാക്ടറുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നതിനും സുരക്ഷാ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്നതിനുമാണ് ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി (എൻഎർഎ) രൂപീകരിച്ചത്.
നവംബർ മൂന്നിന് ചൈനയിലേക്കുള്ള സ്വകാര്യ യാത്രയിൽ ഷാംഗ്ഹായ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടയിലാണ് ഫോൺ നഷ്ടപ്പെട്ടത്. മൂന്ന് ദിവസത്തിനുശേഷം ഫോൺ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് വിമാനത്താവളത്തിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഭീകരവാദ ഭീഷണികളിൽ നിന്നും മോഷ്ടാക്കളിൽ നിന്നും ആണവ സാമഗ്രികളെ സംരക്ഷിക്കുന്ന വിഭാഗത്തിലാണ് ഈ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് എൻആർഎ രാജ്യത്തെ പേഴ്സണൽ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ കമ്മീഷനിൽ റിപ്പോർട്ട് ചെയ്യുകയും ജോലി സംബന്ധമായ ഫോണുകൾ വിദേശയാത്രകളിൽ കൊണ്ടുപോകരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ജപ്പാനിലെ ആണവ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ വീഴ്ചകളുടെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല.
Tags : Japan nuclear safety agency phone sensitive information China