ടോക്കിയോ: 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം പ്രവർത്തനസജ്ജമാക്കാൻ ജപ്പാൻ ഒരുങ്ങുന്നു. ലോകത്തെ ഞെട്ടിച്ച ഫുകുഷിമ ദുരന്തത്തെത്തുടർന്നു രാജ്യവ്യാപകമായി ആണവോർജ നിലയങ്ങൾ അടച്ചുപൂട്ടിയതിന് ഒന്നര പതിറ്റാണ്ടിനു ശേഷമാണ് പുതിയ നീക്കം.
സുരക്ഷാപ്രശ്നങ്ങൾ നിലനിൽക്കേ, നീഗാത്ത പ്രവിശ്യയിലെ കാഷിവാസക്കി-കരിവ പ്ലാന്‍റിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള തയാറെടുപ്പുകൾ നടന്നുവരികയാണെന്നും ബുധനാഴ്ച വൈകുന്നേരം ഏഴോടെ പ്ലാന്‍റ് തുറന്നു പ്രവർത്തിക്കാനും ലക്ഷ്യമിടുന്നതായി ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി അറിയിച്ചു.
ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ടോക്കിയോ ഇലക്ട്രിക് പവർ കമ്പനി ടെപ്‌കോ നിയന്ത്രിച്ചിരുന്ന ഫുകുഷിമ ആണവനിലയത്തിൽ 2011-ലുണ്ടായ ട്രിപ്പിൾ മെൽറ്റ്‌ഡൗൺ ആണ് (റിയാക്ടറുകൾ ഉരുകിയുണ്ടായ അപകടം) രാജ്യത്തിന് ആണവോർജ നിലയങ്ങളിലുണ്ടായിരുന്നു വിശ്വാസം തകർത്തത്.
കാഷിവാസക്കി-കരിവയിലെ ഏഴ് റിയാക്ടറുകളിൽ ഒന്ന് മാത്രമാണ് ബുധനാഴ്ച വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്. ഈ പ്ലാന്‍റ് പൂർണമായി പ്രവർത്തനസജ്ജമാകുമ്പോൾ 8.2 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകും. ദശലക്ഷക്കണക്കിനു വീടുകൾക്കു വൈദ്യുതി നൽകാൻ സഹായിക്കും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ജപ്പാൻ കടലിന്‍റെ തീരത്ത് നീഗാത്തയിലായാണ് ഈ പ്ലാന്‍റ് വ്യാപിച്ചു കിടക്കുന്നത്.
കാഷിവാസക്കി-കരിവ പ്രവർത്തനക്ഷമമായ 33 ആണവനിലയങ്ങളിൽ വീണ്ടും തുറക്കുന്നതിൽ പതിനഞ്ചാമത്തെ പ്ലാന്‍റാണ്. 2011ലെ ദുരന്തത്തെത്തുടർന്ന് ജപ്പാനിലെ 54 ആണവ റിയാക്ടറുകളും അടച്ചുപൂട്ടിയിരുന്നു.
ടെപ്‌കോയ്ക്കും ജപ്പാനിലെ ന്യൂക്ലിയർ റെഗുലേഷൻ അഥോറിറ്റിക്കും പ്ലാന്‍റ് വീണ്ടും തുറക്കുന്നതിനെ എതിർക്കുന്ന സംഘടനകൾ 40.000 പേരുടെ ഒപ്പിട്ട പരാതി സമർപ്പിച്ചു. പ്രവർത്തനക്ഷമമാക്കാൻ സാധിക്കുന്ന റിയാക്ടറുകൾ തുറക്കുന്നതിനൊപ്പം പുതിയ റിയാക്ടറുകൾ നിർമിക്കാനും
പ്രധാന മന്ത്രി സനയ് തകായ്ചി നിർബന്ധിക്കുന്നുണ്ട്.
Tags : nuclear plant Japan Fukushima accident reactors restart