National
മുംബൈ: വിമാനം പുറപ്പെടാൻ വൈകിയതിന് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്ത യാത്രക്കാരെ പോലീസിന് കൈമാറി.
മുംബൈയിൽ നിന്നും തായ്ലൻഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ചെവ്വാഴ്ച പുലർച്ചെ 4:05 പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1:21 ആയിരുന്നു പുറപ്പെട്ടത്.
വിമാനം വൈകിയെത്തിയതും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതും എയർ ട്രാഫിക്കും മൂലമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരെ അറിയിച്ചുവെങ്കിലും ഇവർ പ്രകോപിതരാകുകയായിരുന്നു.
ജീവനക്കാരോട് അസഭ്യം പറഞ്ഞതിനും വിമാനത്തിന്റെ വാതിലിൽ തൊഴിച്ചതിനും രണ്ട്പേരെ യാത്രയിൽ നിന്നും ഒഴിവാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
District News
പേരൂര്‍ക്കട: ജെസിബിയില്നിന്നു ഓയില്‍ ചേര്‍ന്നതിനാൽ വാഹനയാത്രികര്‍ തെന്നിവീണു. തിരുവനന്തപുരം ജനറല്‍ ആശുപത്രി മുതല്‍ എകെജി സെന്റര്‍ വരെ നീളുന്ന ഒരുകിലോമീറ്ററോളം വരുന്ന റോഡിലായിരുന്നു സംഭവം.
പേട്ടയില്‍നിന്നു പാളയത്തേക്ക് പോകുകയായിരുന്ന ജെസിബിയുടെ ഫ്ളൂയിഡ് ബോക്സിലുണ്ടായ ചോര്‍ച്ചയാണ് ഓയില്‍ ചോരാന്‍ കാരണമായത്. ജെസിബി ഓടിച്ചിരുന്നയാള്‍ ആദ്യം ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തിയതോടെ വിവരം മനസിലായ ഇവര്‍ ഉടന്‍തന്നെ സ്ഥലംവിടുകയായിരുന്നു. ഓയിലില്തെന്നി അഞ്ചു ബൈക്ക് യാത്രികരും നാലു സ്കൂട്ടര്‍ യാത്രികരും വീണുവെന്നു ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഷഹീര്‍, ജിനു, റസീഫ്, അശ്വതി, രേഷ്മ, സുമേഷ് എന്നിവര്‍ ചേര്‍ന്ന് ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് ഓയില്‍ നീക്കിയത്. വാഹനയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എണ്ണമയം നീക്കുന്നതിനുള്ള പത റോഡില്‍ സ്പ്രേ ചെയ്തു.
District News
കൊല്ലം: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ പല റെയിൽവേ സ്റ്റേഷനുകളിലും ആശങ്ക ഉയരുന്നു. ഒപ്പം പാർക്കിംഗിലെ കൊള്ളയും ചർച്ച ചെയ്യപ്പെടുന്നു.
വൻ തുക വാങ്ങി വളരെ മോശപ്പെട്ട സാഹചര്യത്തിലാണ് ഇവിടങ്ങളിലെ പാർക്കിംഗ് സൗകര്യം. വാഹനങ്ങള്‍ ഞെക്കിഞെരുക്കി എടുക്കാൻ കഴിയാത്ത വിധമാണ് പാർക്കിംഗ് ഷെഡുകൾ. തൃശൂരില്‍ റെയിൽവേ സ്റ്റേഷന് സമീപം ഇരുചക്രവാഹനങ്ങള്‍ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് വൻ തീപിടിത്തമുണ്ടായ സംഭവം കൊല്ലത്തും തള്ളിക്കളയാൻ പറ്റില്ലെന്നു യാത്രക്കാർ പറഞ്ഞു.
വാഹനം നഷ്ടപ്പെടുകയോ മറ്റ് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ തങ്ങൾക്കു യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ലെന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടിൽ ബോർഡ് സ്ഥാപിച്ചിട്ടുള്ളതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു.
നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടെ ദിവസവും പാർക്ക് ചെയ്യുന്നത്. കൂടാതെ ഫാത്തിമ മാതാ റോഡിലും യാതൊരു സുരക്ഷയുമില്ലാതെ അനേകം വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്. അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടിൽ വലിയ തുക ഫീസ് വാങ്ങിയാണ്് വാഹനങ്ങൾ പാർക്ക് ചെയ്യിപ്പിക്കുന്നത്. എന്നാല്‍, റെയിൽവേ നിർദേശിക്കുന്ന യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇവിടെയില്ല.
പാർക്കിംഗ് കൊള്ളയും ഗുണ്ടായിസവും
റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗിന് ഏർപ്പെടുത്തിയ ഉയർന്ന നിരക്കു പിൻവലിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പിനു പുല്ലുവില കൽപ്പിച്ച് നിർബന്ധിത ഗുണ്ടാപിരിവാണ് ഇവിടെ നടക്കുന്നത്. ഒരു സുരക്ഷയും ഒരുക്കാതെയുള്ള നിർബന്ധിത പിരിവാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസം മുതലാണ് സ്റ്റേഷനുകളെ രണ്ടു കാറ്റഗറികളായി തിരിച്ചു പാർക്കിംഗിനു വൻ ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. നേരത്തേതിൽ നിന്നു 30 മുതൽ 60 ശതമാനം വരെ ചാർജ് വർധിപ്പിച്ചാണ് യാത്രക്കാരെ പിഴിയാൻ തീരുമാനിച്ചത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇതു നടപ്പാക്കാൻ തുടങ്ങിയതോടെ വ്യാപക പ്രതിഷേധം ഉയരുകയും ചിലയിടങ്ങളിൽ തർക്കവും സംഘർഷവും ഉടലെടുക്കുകയും ചെയ്തു.
മന്ത്രി നൽകിയ ഉറപ്പും പാലിച്ചില്ല
റെയിൽവേ കൺസൾട്ടേറ്റീവ് അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയെ നേരിൽ കാണുകയും വർധിപ്പിച്ച പാർക്കിംഗ് ഫീസ് അടിയന്തിരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനം കൈകൊള്ളുമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ രേഖാമൂലം ഉത്തരവ് ഇറങ്ങാതെ വന്നതോടെ കഴിഞ്ഞ രണ്ടു മാസമായി എല്ലാ സ്റ്റേഷനുകളിലും നിർബന്ധിതമായി തന്നെ പുതുക്കിയ ഫീസ് ഈടാക്കി തുടങ്ങി.
സ്റ്റേഷനുകളുടെ കാറ്റഗറി നിശ്ചയിച്ചത് അടക്കമുള്ള കാര്യങ്ങളിൽ അശാസ്ത്രീയതയുണ്ടന്നും അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യത്തിൽ റെയിൽവേയുടെ നോട്ടിഫിക്കേഷൻ അടങ്ങുന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും ചൂണ്ടികാട്ടി യാത്രക്കാർ തർക്കിക്കുമ്പോൾ ഗുണ്ടായിസം കാണിക്കുന്ന നിലയിലേക്ക് കരാറുകാർ പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്.
വൻ വർധനവ്
എട്ടുമണിക്കൂർ മുതൽ 24 മണിക്കൂർ വരെ കാർ പാർക്കിംഗിനു കാറ്റഗറി ഒന്ന് സ്റ്റേഷനുകളിലെ നിരക്ക് 80രൂപയും കാറ്റഗറി രണ്ടിലെ നിരക്ക് 50 രൂപയുമാണ്.
24 മുതൽ 48 മണിക്കൂർ വരെ ഇത് യഥാക്രമം 180ആയും 80 ആയും ഉയരുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടേത് 24 മണിക്കൂർ വരെ കാറ്റഗറി ഒന്നിൽ 60 രൂപയാണ്.
ഇരുചക്രവാഹനത്തിന് മാസ വാടക 300ൽ നിന്ന് 600 ആയാണ് ഉയർത്തിയത്. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളെല്ലാം തന്നെ കാറ്റഗറി ഒന്നിൽ പെടുത്തിയതിന്റെ അശാസ്ത്രീയതയാണ് യാത്രക്കാർ പ്രധാനമായും ചോദ്യം ചെയ്യുന്നത്.
രണ്ടോ മൂന്നോ പാസഞ്ചർ ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകൾ മാത്രമാണ് കാറ്റഗറി രണ്ടിൽ പെടുത്തിയിട്ടുളളത്.
എങ്ങും സുരക്ഷയില്ല
പരവൂർ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് സ്ഥലങ്ങളിലും യായൊരു സുരക്ഷാസൗകര്യങ്ങളുമില്ല.അലക്ഷ്യമായാണ് പാർക്കിംഗ്. അപകടം ഉണ്ടായാൽപോലും പെട്ടെന്നു വാഹനങ്ങൾ എടുത്തുമാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടങ്ങളിലും പാർക്കിംഗ് ഫീസ് തോന്നും പോലെ വർധിപ്പിക്കുകയാണ്.
District News
പേരൂര്‍ക്കട: അജ്ഞാത വാഹനത്തില്‍ നിന്നു റോഡിലേക്ക് ചോര്‍ന്ന ഓയിലില്‍ തെന്നി നിരവധി വാഹനയാത്രികര്‍ വീണു.
ഏകദേശം നാല് ഇരുചക്ര വാഹനയാത്രികരാണ് തെന്നിവീണത്. മിക്കവര്‍ക്കും കൈകൾക്കു പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ശാസ്തമംഗലം ദന്താശുപത്രിക്കു സമീപത്തെ റോഡിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് അജ്ഞാത വാഹനത്തില്‍നിന്ന് ഓയില്‍ ചോര്‍ന്നത്. ഓയില്‍ ടാങ്ക് പൊട്ടിയാണോ മറ്റേതെങ്കിലും വിധത്തിലാണോയെന്നു ഓയിൽ റോഡിൽ വീണതെന്നു വ്യക്തമായിട്ടില്ല.
പരിസരവാസികള്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരം ഇതുവഴി കടന്നുപോയ ലോറിയില്‍ നിന്നാണ് ഓയില്‍ ചോര്‍ന്നതെന്നാണ് കരുതുന്നത്. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സവിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷമീര്‍, രേഷ്മ, രശ്മി, സേനാംഗം ശ്രീരാജ് എന്നിവര്‍ ചേര്‍ന്നു ഹോസ് ഉപയോഗിച്ച് റോഡില്‍നിന്ന് ഓയില്‍ ചോര്‍ത്തി മാറ്റുകയായിരുന്നു. ഓയില്‍ നീക്കം ചെയ്തുവെങ്കിലും വാഹനയാത്രികരുടെ സുരക്ഷയ്ക്കുവേണ്ടി ഈ ഭാഗത്ത് മരപ്പൊടി വിതറി അപകടസാധ്യത ഒഴിവാക്കി.
Kerala
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.
പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ഷിംല: ഹിമാചല്‍പ്രദേശിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പെട്ടു.
യാത്രക്കാര്‍ കയറിയ വാന്‍ മലഞ്ചെരുവില്‍ നിന്നും താഴേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അതിസാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താഴേക്ക് ഉരുണ്ട് നീങ്ങിയ വാന്‍ ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ കൊക്കയിലേക്ക് വീണില്ല.
വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടിയ രണ്ട് സ്ത്രീകള്‍ക്ക് താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സ്ത്രീകളായിരുന്നു.
National
ന്യൂഡൽഹി: എത്ര വലിയ വിമാനക്കന്പനിയാണെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ അത് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ലോക്സഭയിൽ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. വിമാനസർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി രാജ്യത്തുടനീളം യാത്രക്കാർക്ക് ദുരിതം വിതച്ച ഇൻഡിഗോയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇതിനകം ഇൻഡിഗോയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കാൻ പരാജയപ്പെട്ടതിൽ എയർലൈൻ പൂർണമായും ഉത്തരവാദിയാണ്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ മുൻകൂട്ടി വിമാനക്കന്പനിക്കു നൽകിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇൻഡിഗോ വിമാനസർവീസുകൾ സ്ഥിരത കൈവരിക്കുന്നതായി സഭയെ അറിയിച്ച കേന്ദ്രമന്ത്രി, വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്നതായും വ്യക്തമാക്കി. റീഫണ്ട് നൽകാൻ നിർദേശിച്ചതിനെത്തുടർന്ന് 750 കോടിയിലധികം രൂപ യാത്രക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റീഫണ്ട്, ബാഗേജ് ട്രെയ്സിംഗ്, യാത്രക്കാരെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ എന്നിവ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു നടക്കുന്നത്. ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയതുൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്പനിക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്നും റാം മോഹൻ നായിഡു ഉറപ്പ് നൽകി.
രാജ്യത്തു പുതിയ വിമാനക്കന്പനികൾ ആരംഭിക്കുന്നതിനെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതായും നായിഡു വ്യക്തമാക്കി. അതേസമയം, ഇൻഡിഗോ പ്രതിസന്ധിമൂലം യാത്രക്കാർ നേരിട്ട ദുരിതത്തിനു കാരണം കേന്ദ്രസർക്കാർ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.
International
ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസിനു തുടക്കമിട്ട് ചൈന ഈസ്റ്റേൺ എയർലൈൻസ്. കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശികസമയം പുലർച്ചെ 2.19ന് 282 യാത്രക്കാരുമായി ചൈനയിലെ ഷാങ്ഹായിയിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് വഴി അർജന്റീന തലസ്ഥാനമായ ബുവാനോസ് ആരിസിലേക്കായിരുന്നു എംയു 745 വിമാനത്തിന്റെ കന്നിയാത്ര. 19,681 കിലോമീറ്റർ നീണ്ട ഈ യാത്ര ലക്ഷ്യസ്ഥാനത്ത് എത്താൻ 29 മണിക്കൂറെടുത്തു. ഓക്ലൻഡിൽ മാത്രമായിരുന്നു സ്റ്റോപ്പ്. ഷാങ്ഹായ്-ഓക്ലൻഡ്- ബുവാനോസ് ആരിസ് സർവീസ് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടായിരിക്കുമെന്നാണ് എയർലൈൻസ് കന്പനി അറിയിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും ഷാങ്ഹായിയിൽനിന്നുള്ള സർവീസ്. ബുവാനോസ് ആരിസിൽനിന്നുള്ള മടക്കയാത്ര ചൊവ്വ, വെള്ളി ദിവസങ്ങളിലുമായിരിക്കും.
വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം ആറിനാണ് വിമാനം ഓക്ലൻഡിൽ ലാൻഡ് ചെയ്തത്. യാത്രയുടെ പാതിവഴിയിൽ ന്യൂസിലൻഡിലെ ഓക്ലൻഡ് വിമാനത്താവളത്തിലിറങ്ങിയപ്പോൾ യാത്രക്കാർ അനുഭവം പങ്കുവച്ചു. ലോകത്തിലെ ഏറ്റവും ദീർഘമായ വിമാനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച യാത്രക്കാർ, ഓക്ലൻഡിലെ ചെറിയ ഇടവേള ആസ്വദിച്ചതായും പറഞ്ഞു. യാത്രക്കാർക്ക് ഓക്ലൻഡ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡിന്റെയും മേയർ വെയ്ൻ ബ്രൗണിന്റെയും നേതൃത്വത്തിൽ സ്വീകരണമൊരുക്കിയിരുന്നു. രണ്ടു മണിക്കൂറിനുശേഷമാണ് ഇവിടെനിന്നു യാത്ര പുനരാരംഭിച്ചത്. യാത്രാസർവീസിനൊപ്പം തെക്കേ അമേരിക്കയുമായുള്ള ചരക്കുഗതാഗതം വർധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നണ്ട്.
ദൈര്‍ഘ്യമേറിയ നിർത്താതെയുള്ള സർവീസിലും ചൈനീസ് കമ്പനി
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള വിമാനയാത്ര ഇപ്പോൾ ഔദ്യോഗികമായി 19 മണിക്കൂറും 20 മിനിറ്റുമാണ്. ചൈനീസ് വിമാനക്കമ്പനിയായ സിയാമെൻ എയർ അവരുടെ പുതിയ ന്യൂയോർക്ക് - ഫുഷൗ റൂട്ടിലൂടെയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര എന്ന റെക്കോർഡ് നേടിയത്. ഏകദേശം 12,505 കിലോമീറ്റർ ഒരിടത്തും നിർത്താതെ ഈ വിമാനം പറക്കുന്നു. തൊട്ടുപിന്നിൽ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്നു സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പുർ എയർലൈൻസിന്റെ സർവീസാണ്. ഇത് ഏകദേശം18 മണിക്കൂർ 40 മിനിറ്റ് എടുക്കുന്നു. ഈ സർവീസ് ഏകദേശം 15,289 കിലോമീറ്റർ (9,500 മൈൽ) ദൂരമാണു സഞ്ചരിക്കുന്നത്.
വമ്പൻ പദ്ധതിയുമായി ക്വാന്താസ്
'പ്രോജക്ട് സൺറൈസ്' എന്ന പദ്ധതിയിലൂടെ 22 മണിക്കൂർ നീളുന്ന ദീർഘദൂര സർവീസുകൾ നടത്താൻ ഓസ്ട്രേലിൻ എയർലൈനായ ക്വാന്തസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ 12 എയർബസ് എ350-1000 യുആർഎൽ വിമാനങ്ങൾക്ക് കന്പനി ഓർഡർ നൽകിയിട്ടുണ്ട്. 2027ന്റെ തുടക്കത്തിൽ സർവീസ് ആരംഭിക്കും. തുടക്കത്തിൽ സിഡ്നിയിൽനിന്ന് ലണ്ടനിലേക്കുള്ള 20 മണിക്കൂർ നിർത്താതെയുള്ള സർവീസായിരിക്കും. 17,015 കിലോമീറ്റർ ദൂരം താണ്ടുന്നതാണ് ഈ സർവീസ്. യാത്രക്കാർക്ക് ഒരൊറ്റ യാത്രയിൽ രണ്ട് സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.
സഞ്ചാരികളെ ആകർഷിക്കാൻ ന്യൂസിലൻഡ്
2025 നവംബർ മുതൽ ഓക്ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ചൈനീസ് പാസ്പോർട്ട് ഉടമകൾക്ക് പ്രത്യേക ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി ന്യൂസിലൻഡ് ഇലക്ട്രോണിക് ട്രാവൽ അഥോറിറ്റി കാർഡ് ഉപയോഗിക്കാൻ അർഹതയുണ്ടെന്ന് ന്യൂസിലാൻഡ് സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ചൈന ഈസ്റ്റൺ വിമാനസർവീസ് ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം. ഇതുവഴി കൂടുതൽ സഞ്ചാരികളെയും നിക്ഷേപവും രാജ്യത്തേക്ക് ആകർഷിക്കാൻ ന്യൂസിലൻഡ് ലക്ഷ്യമിടുന്നു.
Kerala
കൊച്ചി: ഇന്നും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പല യാത്രക്കാരും വലയുകയാണ്. കൊച്ചിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.
വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.
പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ കാരണം.
Kerala
കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വന്ന ഓർഡിനറി ബസും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് - 66), ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്.
രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു കാട്ടാനകള്‍ ഇവരുടെ ബൈക്കിനു നേരെ പാഞ്ഞടുത്ത് തുമ്പിക്കൈയ്ക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് ദൂരെ വീണു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കാട്ടാനക്കൂട്ടത്തില്‍ വളരെ ചെറിയ കുട്ടിയാന ഉണ്ടായിരുന്നതുകൊണ്ടാവാം ആനക്കൂട്ടം മറ്റ് പ്രകോപനങ്ങളില്ലാതെ ആക്രമണകാരികളായതെന്നാണ് കരുതുന്നത്. ഉച്ചത്തിലുള്ള ചിന്നംവിളികേട്ട് ഓടിയെത്തിയ വനം വാച്ചറാണ് ആനക്കുട്ടത്തെ തുരത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാവിലെ അടുത്തുള്ള ജംഗ്ഷനില്‍ ചായകുടിച്ച് പണിക്ക് പോകാനായി ബൈക്കില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും.
കോതമംഗലം താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ധര്‍മഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് വാവേലി ഉള്‍പ്പെടെയുള്ള മേഖല. മുന്‍പും സമാനമായ പല സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ഡൽഹി വിമാനത്താവള അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ വിമാനകമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ മാർഗനിർദേശം പുറത്തിറക്കി.
TRAVEL
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ, സ്ലീപ്പർ ക്ലാസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഒഴിവുള്ള എസി കോച്ചുകളിലേക്ക് ഓട്ടോ അപ്ഗ്രേഡ് സൗകര്യം ലഭിക്കും. തേർഡ് എസി കമ്പാർട്ടുമെന്റുകളിലേക്കാണ് പ്രധാനമായും ഈ സൗകര്യം ലഭിക്കുക. പോക്കറ്റ് കീറാതെ എസി യാത്ര ആസ്വദിക്കാൻ സാധിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.
ഈ സൗകര്യം 2006-ൽ അവതരിപ്പിച്ചിരുന്നെങ്കിലും, അന്ന് ഉയർന്ന നിരക്ക് ഈടാക്കിയിരുന്നു. എന്നാൽ പുതിയ നയമനുസരിച്ച് അധിക പണം നൽകാതെ തന്നെ ഈ സൗകര്യം ലഭ്യമാകും. ഇത് ട്രെയിൻ യാത്രകളെ കൂടുതൽ ആകർഷകമാക്കുകയും, യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഗുണകരമാകും.
യാത്രക്കാർക്ക് അവസാന നിമിഷം വരെ കൺഫർമേഷൻ സ്റ്റാറ്റസിനായി കാത്തിരിക്കേണ്ടതില്ലെന്നതും ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ കൂടുതൽ ആകർഷിക്കുകയും, റെയിൽവേ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.