ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ദൈര്ഘ്യമേറിയ വിമാനസര്വീസിനു തുടക്കമിട്ട് ചൈന ഈസ്റ്റേൺ എയർലൈൻസ്. കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശികസമയം പുലർച്ചെ 2.19ന് 282 യാത്രക്കാരുമായി ചൈനയിലെ ഷാങ്ഹായിയിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് വഴി അർജന്റീന തലസ്ഥാനമായ ബുവാനോസ് ആരിസിലേക്കായിരുന്നു എംയു 745 വിമാനത്തിന്റെ കന്നിയാത്ര. 19,681 കിലോമീറ്റർ നീണ്ട ഈ യാത്ര ലക്ഷ്യസ്ഥാനത്ത് എത്താൻ 29 മണിക്കൂറെടുത്തു. ഓക്ലൻഡിൽ മാത്രമായിരുന്നു സ്റ്റോപ്പ്. ഷാങ്ഹായ്-ഓക്ലൻഡ്- ബുവാനോസ് ആരിസ് സർവീസ് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടായിരിക്കുമെന്നാണ് എയർലൈൻസ് കന്പനി അറിയിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും ഷാങ്ഹായിയിൽനിന്നുള്ള സർവീസ്. ബുവാനോസ് ആരിസിൽനിന്നുള്ള മടക്കയാത്ര ചൊവ്വ, വെള്ളി ദിവസങ്ങളിലുമായിരിക്കും.
വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം ആറിനാണ് വിമാനം ഓക്ലൻഡിൽ ലാൻഡ് ചെയ്തത്. യാത്രയുടെ പാതിവഴിയിൽ ന്യൂസിലൻഡിലെ ഓക്ലൻഡ് വിമാനത്താവളത്തിലിറങ്ങിയപ്പോൾ യാത്രക്കാർ അനുഭവം പങ്കുവച്ചു. ലോകത്തിലെ ഏറ്റവും ദീർഘമായ വിമാനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച യാത്രക്കാർ, ഓക്ലൻഡിലെ ചെറിയ ഇടവേള ആസ്വദിച്ചതായും പറഞ്ഞു. യാത്രക്കാർക്ക് ഓക്ലൻഡ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡിന്റെയും മേയർ വെയ്ൻ ബ്രൗണിന്റെയും നേതൃത്വത്തിൽ സ്വീകരണമൊരുക്കിയിരുന്നു. രണ്ടു മണിക്കൂറിനുശേഷമാണ് ഇവിടെനിന്നു യാത്ര പുനരാരംഭിച്ചത്. യാത്രാസർവീസിനൊപ്പം തെക്കേ അമേരിക്കയുമായുള്ള ചരക്കുഗതാഗതം വർധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നണ്ട്.
ദൈര്ഘ്യമേറിയ നിർത്താതെയുള്ള സർവീസിലും ചൈനീസ് കമ്പനി
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള വിമാനയാത്ര ഇപ്പോൾ ഔദ്യോഗികമായി 19 മണിക്കൂറും 20 മിനിറ്റുമാണ്. ചൈനീസ് വിമാനക്കമ്പനിയായ സിയാമെൻ എയർ അവരുടെ പുതിയ ന്യൂയോർക്ക് - ഫുഷൗ റൂട്ടിലൂടെയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര എന്ന റെക്കോർഡ് നേടിയത്. ഏകദേശം 12,505 കിലോമീറ്റർ ഒരിടത്തും നിർത്താതെ ഈ വിമാനം പറക്കുന്നു. തൊട്ടുപിന്നിൽ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്നു സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പുർ എയർലൈൻസിന്റെ സർവീസാണ്. ഇത് ഏകദേശം18 മണിക്കൂർ 40 മിനിറ്റ് എടുക്കുന്നു. ഈ സർവീസ് ഏകദേശം 15,289 കിലോമീറ്റർ (9,500 മൈൽ) ദൂരമാണു സഞ്ചരിക്കുന്നത്.
വമ്പൻ പദ്ധതിയുമായി ക്വാന്താസ്
'പ്രോജക്ട് സൺറൈസ്' എന്ന പദ്ധതിയിലൂടെ 22 മണിക്കൂർ നീളുന്ന ദീർഘദൂര സർവീസുകൾ നടത്താൻ ഓസ്ട്രേലിൻ എയർലൈനായ ക്വാന്തസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ 12 എയർബസ് എ350-1000 യുആർഎൽ വിമാനങ്ങൾക്ക് കന്പനി ഓർഡർ നൽകിയിട്ടുണ്ട്. 2027ന്റെ തുടക്കത്തിൽ സർവീസ് ആരംഭിക്കും. തുടക്കത്തിൽ സിഡ്നിയിൽനിന്ന് ലണ്ടനിലേക്കുള്ള 20 മണിക്കൂർ നിർത്താതെയുള്ള സർവീസായിരിക്കും. 17,015 കിലോമീറ്റർ ദൂരം താണ്ടുന്നതാണ് ഈ സർവീസ്. യാത്രക്കാർക്ക് ഒരൊറ്റ യാത്രയിൽ രണ്ട് സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.
സഞ്ചാരികളെ ആകർഷിക്കാൻ ന്യൂസിലൻഡ്
2025 നവംബർ മുതൽ ഓക്ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ചൈനീസ് പാസ്പോർട്ട് ഉടമകൾക്ക് പ്രത്യേക ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി ന്യൂസിലൻഡ് ഇലക്ട്രോണിക് ട്രാവൽ അഥോറിറ്റി കാർഡ് ഉപയോഗിക്കാൻ അർഹതയുണ്ടെന്ന് ന്യൂസിലാൻഡ് സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ചൈന ഈസ്റ്റൺ വിമാനസർവീസ് ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം. ഇതുവഴി കൂടുതൽ സഞ്ചാരികളെയും നിക്ഷേപവും രാജ്യത്തേക്ക് ആകർഷിക്കാൻ ന്യൂസിലൻഡ് ലക്ഷ്യമിടുന്നു.
Tags : Passengers world’s longest direct flight flight