ചാത്തന്നൂർ: കെ എസ്ആർടിസിയുടെ എല്ലാ സർവീസുകളും സർവീസ് റോഡു വഴി പോകണമെന്ന് രണ്ടാമതും ഉത്തരവ്. ആദ്യം ഇത്തരത്തിൽ ഉത്തരവ് നല്കിയിട്ടും ഡ്രൈവർമാർ ഉത്തരവ് അനുസരിക്കാതെ ഉയരപാതവഴി പാഞ്ഞു പോകുന്നതു വലിയ പരാതികൾക്കിടയാക്കിയതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും താക്കീതോടെ ഉത്തരവിറക്കിയത്. സർവീസ് റോഡ് വഴി പോയില്ലെങ്കിൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
കെഎസ്ആർടി സി ബസുകൾ ഉയരപാതയിലൂടെ പോകുമ്പോൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയില്ല. വെറുതേ ബസ് ഓടിക്കുന്നതിനു തുല്യമാണ് ഇത്. ടിക്കറ്റ് ചാർജ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് ഇതു വഴി നഷ്ടമാകുന്നത്.
യാത്രക്കാർ സർവീസ് റോഡുകളിലെ ബസ്സ്റ്റോപ്പുകളിലാണ് ബസ് കാത്തു നില്ക്കുന്നത്. സർവീസ് റോഡിലൂടെ ബസ് വരാതാകുമ്പോൾ യാത്രക്കാർ സമാന്തര സർവീസ് പോലെയുള്ള വാഹനങ്ങളെ ആശ്രയിക്കും. ഇത്തരം വാഹനങ്ങൾ കെഎസ്ആർടിസിയുടെ ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ തുകയാണ് യാത്രാ കൂലിയായി വാങ്ങുന്നത്. ഇത് യാത്രക്കാർക്ക് സൗകര്യപ്രദമാണ്. സാമ്പത്തിക ലാഭവും ഉണ്ടാക്കി കൊടുക്കുന്നു. ഉയരപാതയിലൂടെ കാലിയായി ഓർഡിനറി ബസുകളും ലോക്കൽ ഫാസ്റ്റുകളും പോകുമ്പോൾ നഷ്ടം കെഎസ്ആർടിസിക്ക് മാത്രം.
സർവീസ് റോഡിലെ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാത്തതുമൂലം, യാത്രക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിഎംഡിയെ ഒന്നാം പ്രതിയാക്കി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതികളെത്തുന്നുണ്ട്. ഇതു കെഎസ്ആർടിസിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. യാത്രക്കാർക്ക് നഷ്ടപരിഹാരം വിധിച്ചാൽ അത് ജീവനക്കാരിൽനിന്ന് ഈടാക്കി നൽകാനാണ് മാനേജ്മെന്റ് നീക്കം.
Tags : KSRTC buses service road Passengers KSRTC