കൊല്ലം: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ പല റെയിൽവേ സ്റ്റേഷനുകളിലും ആശങ്ക ഉയരുന്നു. ഒപ്പം പാർക്കിംഗിലെ കൊള്ളയും ചർച്ച ചെയ്യപ്പെടുന്നു.
വൻ തുക വാങ്ങി വളരെ മോശപ്പെട്ട സാഹചര്യത്തിലാണ് ഇവിടങ്ങളിലെ പാർക്കിംഗ് സൗകര്യം. വാഹനങ്ങള്‍ ഞെക്കിഞെരുക്കി എടുക്കാൻ കഴിയാത്ത വിധമാണ് പാർക്കിംഗ് ഷെഡുകൾ. തൃശൂരില്‍ റെയിൽവേ സ്റ്റേഷന് സമീപം ഇരുചക്രവാഹനങ്ങള്‍ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് വൻ തീപിടിത്തമുണ്ടായ സംഭവം കൊല്ലത്തും തള്ളിക്കളയാൻ പറ്റില്ലെന്നു യാത്രക്കാർ പറഞ്ഞു.
വാഹനം നഷ്ടപ്പെടുകയോ മറ്റ് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ തങ്ങൾക്കു യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ലെന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടിൽ ബോർഡ് സ്ഥാപിച്ചിട്ടുള്ളതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു.
നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടെ ദിവസവും പാർക്ക് ചെയ്യുന്നത്. കൂടാതെ ഫാത്തിമ മാതാ റോഡിലും യാതൊരു സുരക്ഷയുമില്ലാതെ അനേകം വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നുണ്ട്. അംഗീകൃത പാർക്കിംഗ് ഗ്രൗണ്ടിൽ വലിയ തുക ഫീസ് വാങ്ങിയാണ്് വാഹനങ്ങൾ പാർക്ക് ചെയ്യിപ്പിക്കുന്നത്. എന്നാല്‍, റെയിൽവേ നിർദേശിക്കുന്ന യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇവിടെയില്ല.
പാർക്കിംഗ് കൊള്ളയും ഗുണ്ടായിസവും
റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗിന് ഏർപ്പെടുത്തിയ ഉയർന്ന നിരക്കു പിൻവലിക്കുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പിനു പുല്ലുവില കൽപ്പിച്ച് നിർബന്ധിത ഗുണ്ടാപിരിവാണ് ഇവിടെ നടക്കുന്നത്. ഒരു സുരക്ഷയും ഒരുക്കാതെയുള്ള നിർബന്ധിത പിരിവാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസം മുതലാണ് സ്റ്റേഷനുകളെ രണ്ടു കാറ്റഗറികളായി തിരിച്ചു പാർക്കിംഗിനു വൻ ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. നേരത്തേതിൽ നിന്നു 30 മുതൽ 60 ശതമാനം വരെ ചാർജ് വർധിപ്പിച്ചാണ് യാത്രക്കാരെ പിഴിയാൻ തീരുമാനിച്ചത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇതു നടപ്പാക്കാൻ തുടങ്ങിയതോടെ വ്യാപക പ്രതിഷേധം ഉയരുകയും ചിലയിടങ്ങളിൽ തർക്കവും സംഘർഷവും ഉടലെടുക്കുകയും ചെയ്തു.
മന്ത്രി നൽകിയ ഉറപ്പും പാലിച്ചില്ല
റെയിൽവേ കൺസൾട്ടേറ്റീവ് അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയെ നേരിൽ കാണുകയും വർധിപ്പിച്ച പാർക്കിംഗ് ഫീസ് അടിയന്തിരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അനുകൂല തീരുമാനം കൈകൊള്ളുമെന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ രേഖാമൂലം ഉത്തരവ് ഇറങ്ങാതെ വന്നതോടെ കഴിഞ്ഞ രണ്ടു മാസമായി എല്ലാ സ്റ്റേഷനുകളിലും നിർബന്ധിതമായി തന്നെ പുതുക്കിയ ഫീസ് ഈടാക്കി തുടങ്ങി.
സ്റ്റേഷനുകളുടെ കാറ്റഗറി നിശ്ചയിച്ചത് അടക്കമുള്ള കാര്യങ്ങളിൽ അശാസ്ത്രീയതയുണ്ടന്നും അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യത്തിൽ റെയിൽവേയുടെ നോട്ടിഫിക്കേഷൻ അടങ്ങുന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും ചൂണ്ടികാട്ടി യാത്രക്കാർ തർക്കിക്കുമ്പോൾ ഗുണ്ടായിസം കാണിക്കുന്ന നിലയിലേക്ക് കരാറുകാർ പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്.
വൻ വർധനവ്
എട്ടുമണിക്കൂർ മുതൽ 24 മണിക്കൂർ വരെ കാർ പാർക്കിംഗിനു കാറ്റഗറി ഒന്ന് സ്റ്റേഷനുകളിലെ നിരക്ക് 80രൂപയും കാറ്റഗറി രണ്ടിലെ നിരക്ക് 50 രൂപയുമാണ്.
24 മുതൽ 48 മണിക്കൂർ വരെ ഇത് യഥാക്രമം 180ആയും 80 ആയും ഉയരുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടേത് 24 മണിക്കൂർ വരെ കാറ്റഗറി ഒന്നിൽ 60 രൂപയാണ്.
ഇരുചക്രവാഹനത്തിന് മാസ വാടക 300ൽ നിന്ന് 600 ആയാണ് ഉയർത്തിയത്. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളെല്ലാം തന്നെ കാറ്റഗറി ഒന്നിൽ പെടുത്തിയതിന്റെ അശാസ്ത്രീയതയാണ് യാത്രക്കാർ പ്രധാനമായും ചോദ്യം ചെയ്യുന്നത്.
രണ്ടോ മൂന്നോ പാസഞ്ചർ ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകൾ മാത്രമാണ് കാറ്റഗറി രണ്ടിൽ പെടുത്തിയിട്ടുളളത്.
എങ്ങും സുരക്ഷയില്ല
പരവൂർ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് സ്ഥലങ്ങളിലും യായൊരു സുരക്ഷാസൗകര്യങ്ങളുമില്ല.അലക്ഷ്യമായാണ് പാർക്കിംഗ്. അപകടം ഉണ്ടായാൽപോലും പെട്ടെന്നു വാഹനങ്ങൾ എടുത്തുമാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ഇവിടങ്ങളിലും പാർക്കിംഗ് ഫീസ് തോന്നും പോലെ വർധിപ്പിക്കുകയാണ്.
Tags : Passengers worried about