ന്യൂഡൽഹി: എത്ര വലിയ വിമാനക്കന്പനിയാണെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ അത് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ലോക്സഭയിൽ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. വിമാനസർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി രാജ്യത്തുടനീളം യാത്രക്കാർക്ക് ദുരിതം വിതച്ച ഇൻഡിഗോയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇതിനകം ഇൻഡിഗോയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കാൻ പരാജയപ്പെട്ടതിൽ എയർലൈൻ പൂർണമായും ഉത്തരവാദിയാണ്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ മുൻകൂട്ടി വിമാനക്കന്പനിക്കു നൽകിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇൻഡിഗോ വിമാനസർവീസുകൾ സ്ഥിരത കൈവരിക്കുന്നതായി സഭയെ അറിയിച്ച കേന്ദ്രമന്ത്രി, വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്നതായും വ്യക്തമാക്കി. റീഫണ്ട് നൽകാൻ നിർദേശിച്ചതിനെത്തുടർന്ന് 750 കോടിയിലധികം രൂപ യാത്രക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റീഫണ്ട്, ബാഗേജ് ട്രെയ്സിംഗ്, യാത്രക്കാരെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ എന്നിവ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു നടക്കുന്നത്. ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയതുൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്പനിക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്നും റാം മോഹൻ നായിഡു ഉറപ്പ് നൽകി.
രാജ്യത്തു പുതിയ വിമാനക്കന്പനികൾ ആരംഭിക്കുന്നതിനെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതായും നായിഡു വ്യക്തമാക്കി. അതേസമയം, ഇൻഡിഗോ പ്രതിസന്ധിമൂലം യാത്രക്കാർ നേരിട്ട ദുരിതത്തിനു കാരണം കേന്ദ്രസർക്കാർ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Tags : airline IndiGo Aviation Minister passengers Ram Mohan Naidu