Kerala
പാലക്കാട്: റോഡിലെ കുഴയിൽ വീഴാതെയിരിക്കാൻ ബൈക്ക് വെട്ടിച്ചതിന് പിന്നാലെ എതിരെ വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്. പാലക്കാട്-പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്.
ഈ പാതയിൽ നിരവധിയിടങ്ങളിൽ കുഴികളുണ്ട്. ഇതിൽ ഒരു കുഴിയിൽ വീഴാതെയിരിക്കാൻ ശങ്കർ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
മലപ്പുറം: കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിൽ ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്.
വൈകിട്ട് മൂന്നോടെയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല.
തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്.
District News
പുൽപ്പള്ളി: മുള്ളൻകൊല്ലി, പഞ്ചായത്തുകളിലുടെ കടന്നുപോകുന്ന ഷെഡ്-മുള്ളൻകൊല്ലി റോഡ് തകർന്നു. പാതയുടെ പലഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. 10 വർഷത്തിനിടെ റോഡിൽ അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്ക് പുൽപ്പള്ളി ടൗണിൽ പ്രവേശിക്കാതെ ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ ഉതകുന്നതാണ് പാത.
സ്കൂളുകളും രണ്ട് കോളജുകളും ഈ റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. നൂറുകണക്കിന് വിദ്യാർഥികളാണ് സ്കൂൾ, കോളജ് പ്രവൃത്തി ദിവസങ്ങളിൽ ഈ വഴി യാത്രചെയ്യുന്നത്. വീതികൂട്ടി ലെവലൈസ്ഡ് റോഡ് നിർമിക്കുന്നതിന് രണ്ടുവർഷം മുന്‍പ് 5.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. പാതയുടെ ശോച്യാവസ്ഥയ്ക്ക് സത്വര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
തീക്കോയി: ആനിയിളപ്പ്-വെട്ടിപ്പറമ്പ്-പൂഞ്ഞാർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തീക്കോയി, പൂഞ്ഞാർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആനിയിളപ്പ് ജംഗ്ഷനിൽ ജനകീയ ധർണ നടത്തി. ജൽ ജീവൻ മിഷൻ പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡ് രണ്ടു വർഷം കഴിഞ്ഞിട്ടും ഗതാഗതയോഗ്യമല്ലാതെ പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണ്.
പരാതികളും നിവേദനങ്ങളും നൽകിയിട്ടും അധികൃതർ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തിയത്.
കെപിസിസി സെക്രട്ടറി ടോമി കല്ലാനി ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് തീക്കോയി മണ്ഡലം ചെയർമാൻ ജോയി പൊട്ടനാനി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹരി മണ്ണുമഠം, ബ്ലോക്ക് പ്രസിഡന്റ് സതീഷ് കുമാർ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ മജു പുളിക്കൻ, പി.എച്ച്. നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ റോജി മുതിരേന്തിക്കൽ, മോഹനൻ കുട്ടപ്പൻ, ഡിസിസി മെംബർമാരായ ജോർജ് സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, പൂഞ്ഞാർ മാത്യു, യുഡിഎഫ് മണ്ഡലം കൺവീനർ പയസ് കവളംമാക്കൽ, വാർഡ് മെംബർമാരായ ജയറാണി തോമസുകുട്ടി, കൃപ ബിജു, പി. മുരുകൻ എന്നിവർ പ്രസംഗിച്ചു.
National
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു.
എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Auto
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ റേസിംഗ് പാരന്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ബിഇ 6 ഫോർമുല ഇ എഡിഷന്റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങി.
ഫെബ്രുവരി അവസാന വാരത്തോടെ വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങും. ലോക ചാന്പ്യൻഷിപ്പിലെ മഹീന്ദ്ര റേസിംഗ് ടീമിന്റെ വിജയവും ആവേശവും സാധാരണക്കാർക്കുകൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ഈ ലിമിറ്റഡ് എഡിഷൻ വാഹനത്തിന്റെ രൂപകൽപ്പന.
സാധാരണ ഇലക്ട്രിക് കാറുകളിൽ നിന്ന് വ്യത്യസ്തമായി ഒരു റേസിംഗ് കാറിന്റെ കരുത്തും ആധുനിക എസ്യുവിയുടെ സൗകര്യങ്ങളും ഒത്തുചേരുന്നു എന്നതാണ് ബിഇ 6 ഫോർമുല ഇ എഡിഷന്റെ പ്രത്യേകത.
എഫ്ഇ 2, എഫ്ഇ 3 എന്നീ വേരിയന്റുകളിലാണ് ഈ സ്പെഷൽ എഡിഷൻ ലഭ്യമാകുന്നത്. 23.69 ലക്ഷം, 24.49 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില.
ട്രാക്ക് കാറിന്റെ ഗാംഭീര്യം
കാഴ്ചയിൽതന്നെ ഏതൊരു വാഹനപ്രേമിയെയും ആകർഷിക്കുന്ന സ്പോർട്ടി ലുക്കാണ് ബിഇ 6 ഫോർമുല ഇ എഡിഷന്. ബിഇ 6 മോഡലുകളിൽനിന്ന് വ്യത്യസ്തമായി മുന്നിലെയും പിന്നിലെയും ബന്പറുകൾ കൂടുതൽ അഗ്രസീവ് ആയ രീതിയിൽ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
വാഹനത്തിന്റെ മുൻഭാഗത്ത് വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്ലാന്പുകളും ഗ്ലോസ് ബ്ലാക്ക് ബെസൽ ഫിനിഷും നൽകിയിട്ടുണ്ട്. കൂടാതെ ബോണറ്റിലും സൈഡ് പാനലുകളിലും നൽകിയിരിക്കുന്ന റേസ്-ഇൻസ്പൈറഡ് ഗ്രാഫിക്സുകൾ വാഹനത്തിന് ഒരു യഥാർഥ ട്രാക്ക് കാറിന്റെ ഗാംഭീര്യം നൽകുന്നുണ്ട്.
ലിക്വിഡ് മെറ്റൽ ഫിനിഷിലുള്ള സ്കിഡ് പ്ലേറ്റുകളും ഫോർമുല ഇ ലോഗോയും കാറിന്റെ പ്രത്യേകത വിളിച്ചോതുന്നു. ഫയർസ്റ്റോം ഓറഞ്ച് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകൾ ചക്രങ്ങൾക്ക് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.
റേസിംഗ് മൂഡ് കാബിൻ
വാഹനത്തിന് ഉള്ളിലും റേസിംഗ് മൂഡ് നിലനിർത്താൻ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഫയർസ്റ്റോം ഓറഞ്ച് തീമിലാണ് കാറിന്റെ കാബിൻ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ലെതറെറ്റ്, സ്യൂഡ് മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള സീറ്റുകളും സ്റ്റിയറിംഗ് വീലും മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നു.
ഡാഷ്ബോർഡിൽ 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്ന ഇരട്ട സ്ക്രീൻ സജ്ജീകരണമാണുള്ളത്. ചെറിയ ഫ്ലാപ്പിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണ്‍ ഡ്രൈവർക്ക് റേസിംഗ് കാർ സ്റ്റാർട്ട് ചെയ്യുന്ന അനുഭവം നൽകുന്നു.
ഹർമാൻ കാർഡന്റെ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റവും വെർച്വൽ എൻജിൻ സൗണ്ട് നൽകുന്ന ‘സോണിക് സ്റ്റുഡിയോ’യും വാഹനത്തിലുണ്ട്. ‘മാപ്പിൽ’ എന്ന മഹീന്ദ്രയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിലെ ഇൻഫോടെയ്ൻമെന്റ് പ്രവർത്തിക്കുന്നത്.
സ്മാർട്ട്ഫോണുകൾ പോലെ വാഹനത്തിലെ സോഫ്റ്റ്വേറുകളും ഇന്റർനെറ്റ് വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. വോയ്സ് കമാൻഡുകൾ വഴി എസി നിയന്ത്രിക്കാനും പാട്ടുകൾ കേൾക്കാനും സണ്‍റൂഫ് തുറക്കാനും സാധിക്കും.
ഫോണ്‍ ഉപയോഗിച്ച് വാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ചാർജിംഗ് നില പരിശോധിക്കാനും സാധിക്കുന്ന തരത്തിലുള്ള കണക്റ്റഡ് കാർ ഫീച്ചറുകൾ ഇതിലുണ്ട്.
കുതിപ്പും സുരക്ഷയും
79 കിലോവാട്ട് ശേഷിയുള്ള വലിയ ബാറ്ററി പാക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 282 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇതിലെ ഇലക്ട്രിക് മോട്ടോർ.
6.7 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽനിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കും. മണിക്കൂറിൽ 202 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
ഒറ്റത്തവണ ചാർജിൽ 683 കിലോമീറ്റർ റേഞ്ച്് മഹീന്ദ്ര അവകാശപ്പെടുന്നു. 180 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.
യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ലെവൽ 2 അഡാസ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ എന്നിവയും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. ഡ്രൈവർ മയങ്ങുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്ഷൻ സിസ്റ്റം ഇതിലെ മറ്റൊരു പ്രധാന ഫീച്ചറാണ്.
സാധാരണ ഇലക്ട്രിക് കാറുകളേക്കാൾ ഡ്രൈവിംഗ് സുഖം നൽകുന്നതിനായി അഡാപ്റ്റീവ് സസ്പെൻഷൻ സാങ്കേതികവിദ്യയാണ് ബിഇ 6 ഫോർമുല ഇ എഡിഷനിൽ ഉപയോഗിച്ചിരിക്കുന്നത്.
റോഡിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് സസ്പെൻഷന്റെ കാഠിന്യം സ്വയം ക്രമീകരിക്കാൻ ഇതിന് സാധിക്കും.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ സ്വകാര്യ ബസ് ഡ്രൈവറും സ്കൂട്ടര്‍ യാത്രികനും തമ്മില്‍ കൈയാങ്കളി. നടുറോഡില്‍ ഇരുവരും ഏറ്റുമുട്ടിയതോടെ നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. ടിബി ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. തുഷാരം എന്ന ബസിന്റെ ഡ്രൈവറാണ് നടുറോഡില്‍ ബസ് നിര്‍ത്തി ഇറങ്ങിയത്.
ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ സ്കൂട്ടര്‍ യാത്രികനെ അനുവദിക്കാത്തതിനും അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സ്കൂട്ടര്‍ യാത്രികന് ചോദ്യം ചെയ്തതോടെ നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങുകയായിരുന്നു.
ഇരുവരും അസഭ്യം പറയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. ഗതാഗതം സ്തംഭിച്ചതോടെ മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അതേസമയം, റോഡില്‍ മീഡിയന് നിര്‍മിച്ചതോടെ ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്കു കടന്നു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇതു തര്‍ക്കങ്ങള്‍ക്കു കാരണമാവുന്നുണ്ട്.
District News
നെടുമങ്ങാട്: വഴയില-പഴകുറ്റി നാല് വരിപ്പാതയുടെ ആദ്യ റീച്ച് ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചു. മന്ത്രി ജി. ആർ അനിൽ ടാറിംഗ് പ്രവൃത്തികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി.
വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്ററും പഴകുറ്റി ജംഗ്ഷനില്‍നിന്നും ആരംഭിച്ചു കച്ചേരി നടവഴി പതിനൊന്നാം കല്ലു വരെയുള്ള 1.74 കിലോമീറ്റർ ഉൾപ്പെടെ 11.24 കിലോമീറ്ററുമാണ് നാലുവരിപ്പാതയാക്കുന്നത്. 21 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് 15 മീറ്റർ ടാറിംഗും രണ്ടു മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യറീച്ചിൽ വഴയില - കെൽട്രോൺ വരെയുള്ള നാലു കിലോമീറ്റർ ദൂരത്തിൽ 58.70 കോടി വിനിയോഗിച്ചു ഫ്ലൈ ഓവർ നിർമാണം നടന്നുവരികയാണ്.
ആദ്യറീച്ചിൽ 301 ഭൂവുടമകളിൽ നിന്നാണു ഭൂമി ഏറ്റെടുത്തത്. ഇവർക്ക് പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായി 191.72 കോടി രൂപ വിതരണം ചെയ്തു. രണ്ടാം റീച്ചിൽ കെൽട്രോൺ - വാളിക്കോട് ജംഗ്ഷൻ വരെ 3.960 കിലോമീറ്റർ ദൂരമാണ് നാലുവരിപ്പാതയാക്കുന്നത്. കരകുളം, അരുവിക്കര, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 12 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഇവർക്ക് 299 കോടി രൂപ നഷ്ടപരിഹാരം നൽകി. വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി പമ്പ് ജംഗ്ഷൻ - കച്ചേരി നട - പതിനൊന്നാം കല്ല് വരെയുള്ള മൂന്നാം റീച്ചിനായി നെടുമങ്ങാട്, കരിപ്പൂർ, ആനാട് വില്ലേജുകളിലായി 3.2 കിലോമീറ്റർ ദൂരത്തിൽ 2.7396 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി വിട്ടുനൽകുന്ന 481 പേർക്കു 396.4 കോടി രൂപയാണു നഷ്ടപരിഹാരം നൽകുന്നത്.
നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, കരകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.എസ് അനുഷ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രി ജി.ആർ. അനിലിനൊപ്പമുണ്ടായിരുന്നു.
District News
ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ എസ്എച്ച് ജംഗ്ഷന് മുതല്‍ പെരുന്നവരെ റോഡിന് വീതിയില്ല, ഗതാഗതം കുരുങ്ങുന്നു. വാഹനങ്ങളും യാത്രക്കാരും ദുരിതത്തില്‍. തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലുമാണ് സ്കൂള്‍ ബസുകളും സ്വകാര്യ വാഹനങ്ങളുമുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ അകപ്പെടുന്നത്. ഉദയഗിരി ആശുപത്രി ജംഗ്ഷനിലാണ് ഏറെ പ്രതിസന്ധി. അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിംഗും ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയാണ്. ഈ ഭാഗത്തെ കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യമാണുയരുന്നത്.
2017ല്‍ കിഫ്ബി 33 കോടി രൂപ അനുവദിച്ച് ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ വികസനത്തിന് പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിച്ചിരുന്നില്ല. കവിയൂര്‍ മുതല്‍ നാലുകോടി വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണം നടപ്പാക്കിയെങ്കിലും, നാലുകോടി മുതല്‍ പെരുന്ന രാജേശ്വരി ജംഗ്ഷന് വരെയുള്ള ഭാഗത്ത് കാര്യമായ റോഡ് വികസനം നടത്താന്‍ കഴിഞ്ഞില്ല.
ഈ ഭാഗത്ത് ബിഎം നിലവാരത്തില്‍ ടാറിംഗ് നടത്തി റോഡ് നിര്‍മാണം അവസാനിപ്പിക്കുകയായിരുന്നു. ഈ ഭാഗത്തെ റോഡിനു നേരിട്ട തകര്‍ച്ച പരിഹരിക്കപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, വീതികുറഞ്ഞ എസ്എച്ച് ജംഗ്ഷന് മുതല്‍ എന്‍എച്ച്183 (എംസി റോഡ്) പെരുന്ന വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും സുരക്ഷാ ക്രമീകരണങ്ങള്‍ താളം തെറ്റുകയുമാണ്.
പെരുന്ന ഗവണ്മെന്റ് എല്‍പി സ്കൂളിനു സമീപത്തെ കലുങ്കിനു സംരക്ഷണഭിത്തി നിര്‍മിച്ചിട്ടില്ല. ഈ കലുങ്കു മുതല്‍ രാജേശ്വരി ജംഗ്ഷന് വരെ ഓടയില്ലാത്തതുമൂലം ഒഴുക്ക് തടസപ്പെടുന്ന നിലയിലുമാണ്.
ചങ്ങനാശേരി ബൈപാസും എസ്എച്ച് ജംഗ്ഷനും സംഗമിക്കുന്ന എസ്എച്ച് ജംഗ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
റോഡ് വികസിപ്പിക്കണം, ഗതാഗതക്കുരുക്കിന്പരിഹാരം വേണം
കവിയൂര്‍ റോഡിന് പെരുന്ന മുതല്‍ നാലുകോടി വരെ കാലോചിതമായ വികസനം നടപ്പാക്കണം. കാലങ്ങളായി ഈ ഭാഗത്ത് റോഡ് വികസനം നടന്നിട്ടില്ല. റോഡ് വികസനത്തിന്റെ ആവശ്യകത ജനപ്രതിനിധികള്‍ റോഡിന്റെ പാര്ശ്വവാസികളെ ബോധ്യപ്പെടുത്തി സ്ഥലം ഏറ്റെടുത്ത് വികസനം വേഗത്തിലാക്കണം.
വിനോദ് വെട്ടികാട് ഉപഭോക്തൃ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി
പുതിയ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ച് കവിയൂര്‍ റോഡില്ബിഎംബിസി ടാറിംഗ് നടത്തും
കറ്റോടുനിന്നും ചെറുകരക്കുന്ന്, മോര്‍ക്കുളങ്ങര ഓവര്‍ഹെഡ് ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കാന്‍ കവിയൂര്‍ റോഡില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുശേഷം റോഡ് പൂര്‍വസ്ഥിതിയില്‍ എത്തിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നവീകരിക്കും.പെരുന്ന മുതല്‍ കവിയൂര്‍ വരെ റോഡ് നിര്‍മാണത്തിന് പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
ജോബ് മൈക്കിള്‍ എംഎല്‍എ
District News
കോഴിക്കോട്: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നവീകരിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് അടുത്തമാസം ഉദ്ഘാടനം ചെയ്യും. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവൃത്തി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപ അനുവദിച്ചിരുന്നു. 481.94 കോടി രൂപയാണ് റോഡിനായി ആകെ ചെലവാകുക. നിർമാണത്തിനായി 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനു കീഴിലാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമിക്കുന്നത്.
റോഡിനു നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയനും ഇരുവശങ്ങളിലും ഏഴുമീറ്റർ വീതം വീതിയിൽ രണ്ടുവരിപ്പാതയും നിർമിക്കും. കാര്യേജ് വേയുടെ ഇരുവശത്തുമായി ഒന്നര മീറ്റർ വീതം പേവ്മെന്റ് നിർമിക്കും. രണ്ടുമീറ്റർ വീതിയിലാണ് ഇരുവശത്തും നടപ്പാത നിർമിക്കുക. ഈ സ്ട്രെച്ചിൽ ഉടനീളം വഴിവിളക്കുകളും സ്ഥാപിക്കും. ജംഗ്ഷനില്‍ ട്രാഫിക് സിഗ്നലുകളും ഉണ്ടാകും. ഓരോ 250 മീറ്റർ ഇടവിട്ടും റോഡിനടിയിൽ കുറുകെ യൂട്ടിലിറ്റി ഡക്ടുകളുമുണ്ടാകും.
കോഴിക്കോടിന്റെ ചിരകാല സ്വപ്നം
കോഴിക്കോടിന്റെ വികസന പദ്ധതികളിൽ ഏറ്റവും സുപ്രധാനമായ ചുവടുവയ്പ്പാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നവീകരണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡിന് വീതി കുറവായതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ വരുമ്പോൾ ഗതാഗതം പൂർണമായും തടസപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.
പലയിടങ്ങളിലും നടപ്പാതകൾ ഇല്ലാത്തത് കാൽനടയാത്രക്കാരെയും അപകടത്തിലാക്കി.മാലിന്യപ്രശ്നങ്ങളും ഓടകളുടെ അഭാവവും മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിരുന്നു. ഇതുമൂലം നഗരത്തിൽ നിന്ന് വെള്ളിമാടുകുന്ന് ഭാഗത്തേക്ക് പോകാൻ മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
പുതിയ പദ്ധതി പ്രകാരം 8.4 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ ഓടകളും സുരക്ഷിതമായ നടപ്പാതകളും നിർമിക്കുന്നതോടെ ദുരിതം പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.
Kerala
തൃശൂര്‍: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
ചേലക്കര എളനാട് റോഡിൽ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേലക്കര എസ്എംടി സ്കൂളിലെ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.
അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.
Kerala
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡൽഹിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്.
ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.
താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു.
Kerala
മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.
രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.
ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.
District News
ചങ്ങനാശേരി: തുരുത്തി-വാലടി-വീയപുരം റോഡ് നിര്‍മാണം പുരോഗമിക്കുന്നു. ഇന്നു മുതല്‍ ഡിസംബര്‍ 12 വരെ രാവിലെ പത്തുമുതല്‍ മൂന്നുവരെ പൊതുമരാമത്തുവകുപ്പ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
ചങ്ങനാശേരി ഭാഗത്തുനിന്നും കൃഷ്ണപുരം കാവാലത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളടക്കം വാഹനങ്ങള്‍ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു മാര്‍ക്കറ്റ് റോഡുവഴി പറാലില്‍ എത്തി വാലടി, കുന്നങ്കരി ഭാഗത്തേക്കു പോകണം. വാലടി ജംഗ്ഷനില്‍നിന്നുള്ള വാഹനങ്ങള്‍ ഈര-നീലംപേരൂര്‍ റോഡുവഴി കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനില്‍ എത്തി കടന്നുപോകണമെന്നുമാണ് നിര്‍ദേശം.
തുരുത്തി-മുളയ്ക്കാംതുരുത്തി ഭാഗത്ത് നൂതന സാങ്കേതിക വിദ്യ
തുരുത്തി-മുളയ്ക്കാംതുരുത്തി റോഡില്‍ വെള്ളക്കെട്ടുണ്ടാകാതിരിക്കുന്നതിനും ബലപ്പെടുത്തുന്നതിനുമായി ജിയോ സെല്ലില്‍ ഡബ്ല്യുഎംഎം മിക്സ് നിറയ്ക്കുന്ന സാങ്കേതിക നിര്‍മാണ ജോലികളാണ് പുരോഗമിക്കുന്നത്. ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്ള 2.70 കിലോമീറ്റര്‍ ദൂരമാണ് റോഡ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതിനുശേഷം ചെയ്യേണ്ട ബിഎം ടാറിംഗ് ജോലികള്‍ മഴമൂലം തടസപ്പെടുകയാണ്. ബിഎം ടാറിംഗിനുശേഷം ബിസി നിലവാരമുള്ള ടാറിംഗും നടക്കേണ്ടതുണ്ട്.
ഈ റോഡിന്റെ വിവിധ ഭാഗങ്ങളിലെ ഉയരവും താഴ്ചയും അടക്കം നൂനതകള്‍ പരിഹരിക്കുമെന്നും കെഎസ്ടിപി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബിഎം ആന്‍ഡ് ബിസി ടാറിംഗ് പൂര്‍ത്തിയാകുമ്പോള്‍ 45 മുതല്‍ അറുപതു സെന്റിമീറ്റര്‍ വരെ റോഡ് ഉയരും. എട്ടുമീറ്റര്‍ വീതിയുള്ള റോഡില്‍ അഞ്ചരമുതല്‍ ആറുവരെ മീറ്റര്‍ ടാറിംഗ് വീതി ലഭിക്കും.
മുളയ്ക്കാംതുരുത്തി-കിടങ്ങറ റോഡിന്റെ വശങ്ങളില് തെങ്ങുംകുറ്റികള്‍ നാട്ടി ബലപ്പെടുത്തുന്നു
മുളയ്ക്കാംതുരുത്തി മുതല്‍ കിടങ്ങറ വരെയുള്ള റോഡിന്റെ വശങ്ങളില് റോഡ് ബലപ്പെടുത്തുന്നതിന്റെ ഭാഗമായി തെങ്ങുംകുറ്റികള്‍ നാട്ടി ബലപ്പെടുത്തുന്ന ജോലികളും നടന്നുവരികയാണ്. മഴ ബുദ്ധിമുട്ടുണ്ടാക്കിയില്ലെങ്കില്‍ ഒരു മാസത്തിനകം മുളയ്ക്കാംതുരുത്തി വരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം തുരുത്തി, കൊച്ചീത്രക്കടവ്, തോട്ടുങ്കല്‍ ഭാഗങ്ങളില്‍ റോഡ് ഉയര്‍ന്നതുമൂലം വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറുന്നതായി പരാതിയുണ്ട്.
വീയപുരത്ത് ആരംഭിച്ച് എടത്വായിലൂടെ എസി റോഡില്‍ മാമ്പുഴക്കരിയില്‍ പ്രവേശിച്ച് കിടങ്ങറയില്നിന്നു വാലടിയിലെത്തി മുളയ്ക്കാതുരുത്തി വഴി തുരുത്തി പുന്നമൂട് ജംഗ്ഷനിലെത്തുന്ന 21.457 കിലോമീറ്റര്‍ ദൂരം വരുന്ന ബ്രഹത്തായ റോഡ് പദ്ധതിയാണിത്. 108 കോടി രൂപ വിനിയോഗിച്ചാണ് ഈ റോഡ് നിര്‍മാണം.
District News
കൂരാച്ചുണ്ട്: യാത്രക്കാർ അപകടത്തിൽപ്പെടാൻ സാധ്യതയുള്ള റോഡിലെ അപകടക്കുഴികൾ അടച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കല്ലാനോട് - കൂരാച്ചുണ്ട് പ്രധാന പാതയിൽ യാത്രക്കാർക്ക് ഭീഷണിയായി തീർന്ന അപകടകരമായ കുഴികളാണ് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടച്ചത്. തിരക്കേറിയ പാതയിലെ കുഴി അടയ്ക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങിയത്.
പാതയുടെ മധ്യഭാഗത്തായി രൂപം കൊണ്ട ഗർത്തങ്ങൾ മഴ പെയ്താൽ യാത്രക്കാർക്ക് കാണാൻ കഴിയുമായിരുന്നില്ല. അത് അപകടത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കുഴി താൽക്കാലികമായി അടയ്ക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ടി.എൻ. അനീഷ്, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തികുന്നേൽ, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ നേതൃത്വം നൽകി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം സിമിലി ബിജു, പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥി ബിജു കടലശേരി, കുര്യൻ ചെമ്പനാനി, ബിജു താന്നിക്കൽ എന്നിവരും പങ്കെടുത്തു.
National
ഭോപാൽ: മധ്യപ്രദേശിൽ യുവതിയെ നടുറോഡിൽ കുത്തി കൊലപ്പെടുത്തി യുവാവ്. റിതു ഭണ്ഡാർക്കർ (23) എന്ന യുവതിയെയാണ് റോഷൻ ധർവെ എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. കൊലപാതക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് ബാലാഗട്ട് ജില്ലയിലാണ് സംഭവം.
മധ്യപ്രദേശിലെ ബൈഹാറിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്ന റിതു ദിവസവും ബസിലാണ് യാത്ര ചെയ്തിരുന്നത്. സംഭവ സമയം യുവതി ബസ് കാത്ത് നിൽക്കുമ്പോഴാണ് പ്രതി ബൈക്കിലെത്തിയത്. ഇരുവരും ഏതാനും നിമിഷം സംസാരിക്കുകയും പിന്നീട് തർക്കം ഉണ്ടാക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്ന് പ്രതി കത്തി എടുത്ത് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് പ്രതിയെ മർദിച്ചു. പിന്നീട് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Kerala
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കൂടുതല്‍ ‘ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്’ സര്‍ക്കാര്‍’. പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന റോഡിലെ കര്‍ശന പരിശോധനകളും നോട്ടീസ് അയയ്ക്കലും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനുള്‍പ്പെടെ നിര്‍ദേശം നല്‍കാനൊരുങ്ങുകയാണു സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരംഭിച്ചു. പൊതുവേ നിരത്തുകളില്‍ നിയമലംഘനങ്ങളില്പെട്ട് വലിയ തുക പലര്‍ക്കും പിഴയായി വരുന്നുണ്ട്.
എഐ കാമറകളും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയും സര്‍ക്കാരിനെതിരേ പെതുജനങ്ങളുടെ വികാരം ഉയര്‍ത്തുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ട് തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ചിന്തിക്കുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സര്‍ക്കാരിന്, എഐ കാമറവഴി നിയമലംഘനം കണ്ടെത്തി അതുവഴി ലഭിക്കുന്ന പിഴത്തുക ഏറെ ആശ്വാസമായിരുന്നു. ഇതിനുമപ്പുറത്ത് റോഡിലിറങ്ങി ‘ക്വോട്ട’തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പിനെതിരായ വികാരം കൂടുതല്‍ ശക്തമായി.
നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുജനങ്ങളുടെ രോഷം ഏറെ എറ്റുവാങ്ങേണ്ടിവരുന്ന വകുപ്പായി മോട്ടോര്‍ വാഹന വകുപ്പ് മാറിയെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പരിശോധന ഒന്ന് ചവിട്ടിപ്പിടിക്കാനാണ് തീരുമാനം. വാഹന പരിശോധനയുടെ പേരില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചയുണ്ട്.
District News
പരിയാരം: കോവിലകം തവളപ്പാറ റോഡിന്റെ 36 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ് തു. പഞ്ചായത്ത് പ്രസിഡന്റുമായ ശിവദാസൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷീബ ഡേവിസ്, വാർഡ് മെമ്പർ പി.പി. ആഗസ്തി എന്നിവർ പ്രസംഗിച്ചു.
District News
റാന്നി: റാന്നിയിലെ പ്രധാന നിരത്തുകളിൽ ജലഅഥോറിറ്റിയും കേബിൾ കന്പനികളുമൊക്കെ റോഡ് വെട്ടിപ്പൊളിക്കാൻ മത്സരിക്കുന്നു. എന്നാൽ കുഴികൾ കൃത്യമായി മൂടാത്തതു മൂലം യാത്രക്കാർ ഭീഷണിയിലായി.
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പെരുന്പുഴ ടൗണിനും തോട്ടമണ്ണിനും മധ്യേ പലയിടങ്ങളിലായി സ്വകാര്യ കേബിൾ കന്പനി കുഴികളെടുത്തിരിക്കുകയാണ്. രാത്രിയിലാണ് കുഴിയെടുപ്പ് നടക്കുന്നത്. എന്നാൽ ഇത് മൂടാൻ ദിവസങ്ങളെടുക്കുന്നു. പലയിടത്തും കുഴികൾക്ക് മുന്നറിയിപ്പ് നൽകി ഇട്ടിരിക്കുകയാണ്. കഴിഞ്ഞയിടെ റാന്നി വൈക്കത്തിനു സമീപം റോഡ് തകരുന്ന സ്ഥിതിവരെ എത്തിയതാണ്. കോടികൾ മുടക്കി നിർമിച്ച സംസ്ഥാന പാതയിലാണ് ഇത്തരത്തിൽ കുഴിയെടുപ്പ് പുരോഗമിക്കുന്നത്.
റാന്നി - മേനാംതോട്ടം - അരുവിക്കൽ - കുന്പളന്താനം റോഡിൽ പറക്കുളം ജംഗ്ഷനു സമീപം റോഡിനു കുറുകെ പൈപ്പിടാൻ കുഴിച്ച കുഴി യാത്രക്കാർക്ക് മറ്റൊരു ഭീഷണിയാണ്. രണ്ടുമാസത്തിലേറെയായി എടുത്ത കുഴി ഇതേവരെയും ശരിയായി മൂടിയിട്ടില്ല. ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത് ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷകളുമാണ്. വളവും കയറ്റവും നിറഞ്ഞ ഭാഗത്ത് റോഡിൽ യാത്രയ്ക്കു തടസമാകുന്ന തരത്തിലാണ് പൈപ്പ് കുഴിയുള്ളത്.
District News
ചങ്ങനാശേരി: ചങ്ങനാശേരി നഗരമധ്യത്തിലെ കാവാലം ബസാര്‍ ജംഗ്ഷനില്‍നിന്നും അസംപ്ഷന്‍ കോളജിലേക്കുള്ള പി.പി. ജോസ് റോഡ് വെള്ളക്കെട്ടില്‍ മുങ്ങുന്നു. കാല്‍നടക്കാരും ചെറുവാഹനങ്ങളും വെള്ളക്കെട്ടില്‍ അകപ്പെടുന്നു. ഇന്നലെ രാവിലെയുണ്ടായ കനത്ത മഴയില്‍ ഈ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും വെള്ളത്തിലായി.
30 വര്‍ഷം മുമ്പ് ചതുപ്പ് പ്രദേശം ഉയര്‍ത്തി നിര്‍മിച്ച ഈ റോഡിന്റെ ഇരുവശങ്ങളും വെള്ളക്കെട്ടു നിറഞ്ഞ നിലയിലാണ്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ രണ്ടു തവണയായി ഈ റോഡില്‍ ടൈല്‍ പാകിയിരുന്നു. എന്നാല്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇതുമൂലമാണ് മഴക്കാലത്ത് റോഡ് വെള്ളത്തില്‍ മൂടുന്നത്.
നഗരത്തില്‍നിന്ന് എസ്ബി, അസംപ്ഷന്‍ കോളജുകളിലേക്കും വിവിധ ഹോസ്റ്റലുകള്‍, കോണ്‍വെന്റുകള്‍, ചാസ്, മോര്‍ക്കുളങ്ങര എകെഎം സ്കൂള്‍, ചങ്ങനാശേരി ബൈപാസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്.
ഈ റോഡില്‍ ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്ന വിധത്തില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും സാധാരണമാണ്. ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും വ്യാപാരികളും ആവശ്യപ്പെട്ടു.
District News
അങ്കമാലി : രണ്ടര മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഇടുങ്ങിയ വഴി 25 വർഷത്തെ കാത്തിരുപ്പിന് ശേഷം എട്ടു മീറ്റർ വീതിയോട് കൂടി യാഥാർഥ്യമായി. കറുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമാണം പൂർത്തിയായ ചീനി-കരിപ്പാല ആറടിപ്പാത റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി അധ്യക്ഷത വഹിച്ചു. ടോണി പറപ്പിള്ളി, കെ.പി. അയ്യപ്പൻ, മേരി ആന്റണി, റോസി പോൾ, ലിജോ ജോസ്, എ.കെ. ചന്ദ്രൻ, ഡോ. ജോയി, ഷാജു പൈനാടത്ത്, ബൈജു വെളിയത്ത്, ലൂയിസ് ചിറയ്ക്കൽ, ജോഷി കാരിമ്പനക്കൽ എന്നിവർ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ റോഡുകൾ തകർന്നതോടെ ദുരിത്തിലായി യാത്രക്കാർ.തൊടുവെട്ടി, തേലംപറ്റ റോഡുകൾ ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായി. തൊടുവെട്ടി റോഡ് തകർന്നിട്ട് പത്തു വർഷത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു. പലഭാഗത്തും ടാർ മുഴുവനായും ഇളകി.
ടാറിംഗ് പോയതോടെ റോഡിന്റെ വശങ്ങളിൽ പലയിടത്തും അപകടകരമായ ഉയരവ്യത്യാസമാണ്. വാർഡിലെ കൗണ്‍സിലർമാരോട് പരാതി പറഞ്ഞിട്ടും ഗുണമൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നത് സ്ഥിരമാണ്.
ബത്തേരി ടൗണിൽ തിരക്കേറുന്പോൾ ദേശീയപാത 776 ലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന പാതകൂടിയാണിത്. മൈസൂരു ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് ബത്തേരിയിലെ തിരക്കൊഴിവാക്കി ഊട്ടി റോഡിലേക്ക് എത്താവുന്ന വഴി കൂടിയാണിത്.
ആശുപത്രി, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലേക്കു കുട്ടികളടക്കം ഒട്ടേറെ ആളുകൾ ദിവസേന സഞ്ചരിക്കുന്നതും ഇതുവഴിയാണ്. ഒട്ടനവധി ഉന്നതികൾ ഉള്ള ഈ പ്രദേശത്തെ റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മാവേലിക്കര: മണ്ഡലത്തിലെ എട്ടു റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 80 ലക്ഷം രൂപ അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.
തഴക്കര പഞ്ചായത്തിലെ ടി.എം. വർഗീസ്- തടത്തിൽ ജംഗ്ഷൻ റോഡ്, പഴഞ്ചിറ കുളം- ഗുരുമന്ദിരം റോഡ്, നൂറനാട് പഞ്ചായത്തിലെ തുരുത്തിയിൽ മുക്ക്- പെരുവേലിച്ചാൽ പുഞ്ച റോഡ്, വള്ളികുന്നം പഞ്ചായത്തിലെ കൊല്ലശേരി- വെട്ടത്തേത്ത് മുക്ക് റോഡ്, പാലമേൽ പഞ്ചായത്തിലെ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ- വിളയിൽ മുക്ക് റോഡ്, താമരക്കുളം പഞ്ചായത്തിലെ ചെറ്റാരിക്കൽ- ലക്ഷംവീട് റോഡ്, തെക്കേക്കര പഞ്ചായത്തിലെ കൊട്ടാരത്തിൽ- അമ്പലം റോഡ്, ചുനക്കര പഞ്ചായത്തിലെ വിവിഎച്ച്എസ്- വിഐപി നഗർ റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ആണ് പത്തുലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്.
കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായി തീർന്ന റോഡുകൾ റീടാറിംഗ് ചെയ്തു സഞ്ചാരയോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. എം.എസ്. അരുൺകുമാർ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ. രാജനാണ് തുക അനുവദിച്ചത്. ഭരണിക്കാവ് - മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമാണച്ചുമതല. വേഗത്തിൽ എസ്റ്റിമേറ്റ് തയാറാക്കി ഭരണ സാങ്കേതിക അനുമതി ലഭ്യമാക്കി നിർമാണം ആരംഭിക്കുന്നതിന് നിർദേശം നൽകിയതായി എംഎൽഎ അറിയിച്ചു.
Kerala
കോട്ടയം: കെഎസ്ആര്‍ടിസിയ്ക്കു സമീപം നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പോലീസ്. സംഭവത്തിൽ പോലീസ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. റോഡിലാകെ ചില്ല് ചിതറിക്കിടന്നതിനെത്തുടര്ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് സമീപത്തെ കടയില്‍ നിന്നും ചൂല് വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിട്ടയച്ചു.
Kerala
കൊച്ചി: മണ്ണുത്തി– ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കളക്ടര്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രശ്ന പരിഹാരത്തിനായി കളക്ടര്‍ നല്കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയപാത അഥോറിറ്റിയും വ്യക്തമാക്കി.
മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയപാത അഥോറിറ്റി പരിഹരിച്ചെന്നുള്ള കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പാലിയേക്കര ടോള്‍ പിരിവിനുള്ള സ്റ്റേ മാറ്റുകയുള്ളൂയെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.