Kerala
തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പന്റെ വിഗ്രഹം സ്വർണമായിരുന്നെങ്കിൽ അതും ചിലർ അടിച്ചുമാറ്റിയേനെയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിൽ നടത്തിയ അയ്യപ്പ സംഗമം ധൂർത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് 500 കട്ടിലെന്ന കണക്ക് കണ്ടു. എന്തിനാണ് അയ്യപ്പ സംഗമത്തിന് ഇത്രയും കട്ടിൽ? കിടന്നുറങ്ങാനാണോ എല്ലാവരും അവിടേയ്ക്ക് പോയത്. മന്ത്രി വി.എൻ. വാസവന് കച്ചേരി എന്താ, ഗാനമേള എന്താ എന്ന് അറിയില്ല.
വാസവൻ രാജി വയ്ക്കണം. അതിൽക്കുറഞ്ഞ ഒത്തുതീർപ്പിനും ഞങ്ങൾ തയാറല്ല. നിയമസഭയിൽ തെറ്റായ കണക്ക് കൊടുത്തതിന് വാസവനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. 4000 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്.
എന്നാൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്ന കണക്ക് എങ്ങനെയാണ് ശരിയാവുക. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.
National
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗ പരാതി നൽകിയ അതിജീവിതയ്ക്കെതിരേ ഫേസ്ബുക്കിൽ കുറിപ്പിട്ട മലയാളി അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീക്കെതിരേ ഇത്തരത്തിൽ എഴുതാൻ എങ്ങനെ സാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഒരു അഭിഭാഷകയിൽനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അറസ്റ്റ് നടപടി തടയണമെന്നാവശ്യപ്പെട്ടാണു ദീപ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ ഈ ആവശ്യം നിഷേധിച്ച കോടതി പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും അപമാനിച്ചിട്ടില്ലെന്നും ദീപ പറഞ്ഞെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
Kerala
തൃശൂർ: സംസ്ഥാനത്തു ഭരണമാറ്റം ആവശ്യമാണെന്നു പറഞ്ഞ സാഹിത്യ അക്കാദമി പ്രസിഡന്റ കെ. സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ച് സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി.
പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമയും യുക്തിയും നഷ്ടമാകുന്നെന്നു പലവട്ടം പറഞ്ഞിട്ടുള്ള സച്ചിദാനന്ദന്റെ വിചിത്രമായ പ്രതികരണമായി കേരളമിതിനെ കണക്കാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്ന മുദ്രാവാക്യം തുടങ്ങിവച്ചത് എം.എൻ. കാരശേരിയാണ്. അതിന് ഇക്കുറി കൈപൊക്കുന്നതു സച്ചിദാനന്ദനും സാറാ ജോസഫുമാണ്. ഇന്നത്തെ കാന്പയിൻ സ്വഭാവം അന്നുണ്ടായിരുന്നില്ല. കോടികൾ മുടക്കി കനഗോലുവിനെ ഇറക്കി തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന കോണ്ഗ്രസിന്റെ പ്രചാരണത്തിന് പല അടരുകളുണ്ട്. സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ആഹ്വാനവുമൊക്കെ അതിന്റെ ഭാഗമാണ്.
ഇടതുപക്ഷത്തെ തകർത്ത് കോണ്ഗ്രസിനെ ഭരണമേൽപ്പിക്കുകയെന്നതു ബിജെപി തന്ത്രമാണ്. ഇതു തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദനും സാറാ ജോസഫും അറിഞ്ഞോ അറിയാതെയോ ഗൂഢപദ്ധതിയുടെ ഭാഗമാകുകയാണെന്നും കരിവെള്ളൂർ മുരളി കുറിച്ചു.
National
ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ രാജ്യത്തു നിന്ന് കമ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രമാണ് കമ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പിൽ ഇതിനു മാറ്റമുണ്ടാകും. ത്രിപുരയിലും ബംഗാളിലും കമ്യൂണിസം അവസാനിച്ചു. കമ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കം ഇട്ടു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയിൽ നിന്ന് മുക്തമാക്കും.
ഛത്തീസ്ഗഡ് ജനത തങ്ങൾക്കും തങ്ങളുടെ ആശയത്തിനും പൂർണ പിന്തുണ നൽകുന്നുണ്ട്. മാർച്ച് 31 ഓടെ രാജ്യം നക്സൽ മുക്തമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
NRI
മനാമ: കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തി പോരുന്ന കടുത്ത അവഗണനയുടെ തുടർച്ച മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസിക്ഷേമം, പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, ഇൻഷുറൻസ്, തൊഴിൽ നഷ്ടപരിഹാരം തുടങ്ങി പ്രവാസി സമൂഹം അനുഭവിക്കുന്ന ദൈനംദിന വിഷയങ്ങളിൽ ഗൗരവത്തിലുളള യാതൊരു നടപടികളും ബജറ്റിൽ ഉൾപ്പെടുത്താത്തത് പ്രവാസി സമൂഹത്തോടുള്ള ഗുരുതരമായ അനീതിയായി മാത്രമേ വിലയിരുത്താൻ കഴിയൂവെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കോണ്ഗ്രസ് നേതാവ് കെ.മുരളീധരന്. ബജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചു. കേരളം ആവശ്യപ്പെട്ട അതിവേഗ റെയിൽ, എയിംസ്, റബർ കർഷകർക്കുള്ള താങ്ങുവില തുടങ്ങിയ ആനുകൂല്യങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ല.
കേരളത്തിലെ ജനങ്ങളോട് ബിജെപി എംപിമാർ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇനി ഇവിടെ വന്ന് വാചക കസറത്ത് നടത്തരുത്. എയിംസ് എവിടെ സ്ഥാപിക്കും എന്നതായിരുന്നു ചർച്ച. കേരളാ നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല.
ബാങ്ക് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂവെന്ന് മനസിലാക്കിയപ്പോഴാണ് ബജറ്റിൽ സംസ്ഥാനത്തെ തഴഞ്ഞത്. ഇങ്ങേയറ്റത്ത് ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടെന്നുപോലും കേന്ദ്രത്തിന് അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന് തന്നെ കേന്ദ്ര ധനമന്ത്രി മറന്നു. ബജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും കിട്ടിയില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു.
41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ ബജറ്റ് കോർപറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ്.
കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ലെന്നു മാത്രമല്ല റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്.
എന്നാൽ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം.
വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ബജറ്റ് അവതരണത്തിനു ദിവസങ്ങൾക്കുശേഷം മാത്രം ജിഡിപിയും ഉപഭോക്തൃ വില സൂചിക (സിപിഐ) ശ്രേണിയും പുതുതായി പുറത്തിറക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരേ വിമർശനവുമായി കോണ്ഗ്രസ്. ബജറ്റ് അവതരിപ്പിച്ച ഉടൻതന്നെ ഈ മാറ്റങ്ങൾക്കനുസൃതമായി ബജറ്റ് സംഖ്യകൾ പുനരവലോകനം ചെയ്യപ്പെടുമോയെന്നു ചോദിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണ് ചൂണ്ടിക്കാട്ടുന്നതെന്നും വിമർശിച്ചു.
2026-27 മുതൽ 2030-31 സാന്പത്തികവർഷം വരെയുള്ള കാലാവധി പരിഗണനയ്ക്കെടുക്കുന്ന 16-ാമത് സാന്പത്തിക കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി ഇന്നു ബജറ്റിൽ പ്രഖ്യാപിക്കുമെന്നും കേന്ദ്രം ശേഖരിക്കുന്ന നികുതിവരുമാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് നിശ്ചയിക്കുന്നതിനാൽ ബജറ്റ് പ്രഖ്യാപനം സംസ്ഥാന സർക്കാരുകൾ ഉത്കണ്ഠയോടെ കാത്തിരിക്കുകയാണെന്നും ജയ്റാം എക്സിലെ പോസ്റ്റിൽ പറഞ്ഞു. എന്നാൽ ബജറ്റിൽ മറ്റു രണ്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി, ബജറ്റിന്റെ ഒരുപാട് സംഖ്യകൾ ജിഡിപിയുടെ നിശ്ചിത ശതമാനമായായിരിക്കും അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിച്ചതിന് 26 ദിവസങ്ങൾക്കുശേഷം മാത്രം, ഫെബ്രുവരി 27ന് 2022-23 അടിസ്ഥാനവർഷമാക്കി പുതിയതും പരിഷ്കരിച്ചതുമായ ജിഡിപി ശ്രേണി പുറത്തുവിടും. ഇതിനാൽത്തന്നെ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ് സംഖ്യകൾ ഉടൻ തന്നെ പുനരവലോകനത്തിനു വിധേയമാകുമോയെന്ന് ജയ്റാം ചോദിച്ചു.
രണ്ടാമതായി, 2024നെ അടിസ്ഥാനമാക്കിയുള്ള പുതിയ സിപിഐ ശ്രേണി ഫെബ്രുവരി 12ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ വിഹിതത്തിൽ പുതിയ ശ്രേണി പ്രകാരം വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ബജറ്റ് സംഖ്യകളിലും അതിന്റെ ആഘാതമുണ്ടാകും.
മൊത്ത വ്യാപാര വില സൂചികയും (ഡബ്ല്യുപിഐ) പുനരവലോകനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുറച്ചു മാസങ്ങൾക്കുള്ളിൽ അതും പരസ്യമാക്കപ്പെടുമെന്ന് കരുതുന്നപ്പെടുന്നു. എങ്ങനെയാണെങ്കിലും ഇത് നയരൂപീകരണത്തിലെ മോശം ഏകോപനമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.
Kerala
കൊച്ചി: സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് യാതൊരു പരിഗണനയുമില്ലെന്ന് മേയർ മിനിമോൾ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 79 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. കൊച്ചിയുടെ വികസന സാധ്യതകൾക്ക് ഊർജം നൽകുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ വരുമാനം എറണാകുളം ജില്ലയിൽ നിന്നാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പക്ഷേ അതിനു ആനുപാതികമായ പദ്ധതിയോ തുകയോ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി. കെ.എൻ.ബാലഗോപാലിന് കത്തയക്കും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാൽ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടാത്ത കനാലുകൾ പശ്ചിമകൊച്ചിയിലടക്കം ഇനിയുമുണ്ട്.
അവയ്ക്കായി തുക അനുവദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവർ ബ്രിഡ്ജ്, വാതുരുത്തി ഓവർ ബ്രിഡ്ജ്, നാൽപതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകൾക്കു തുക വകയിരുത്തിയിട്ടില്ലെന്ന് മേയർ പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ കോണ്ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തു പ്രസംഗിക്കവെയാണു മന്ത്രിക്കെതിരേ സതീശൻ ആഞ്ഞടിച്ചത്.
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേടാണു നമ്മുടെ കുട്ടികൾക്കുള്ളത്. നിയമസഭയിൽ അണ്ടർവെയർ പുറത്തു കാണിച്ചു ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണു പ്രതിപക്ഷത്തിനു ക്ലാസ് എടുക്കാൻ വരുന്നതെന്നും വി.ഡി.സതീശൻ ആഞ്ഞടിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്ഗ്രസിന്റെ സമരം.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്നു കണ്ടാൽ എന്തും വായിൽനിന്നു വരും. പഠിക്കുന്ന നമ്മുടെ കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്നു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. ശബരിമലയിൽ ഇപ്പോഴുള്ളതു വ്യാജ ദ്വാരപാലക ശില്പമാണ്. അതിൽ സ്വർണം പൂശി തട്ടിപ്പു നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും മന്ത്രി വി.എൻ. വാസവനും ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, എൻ. ശക്തൻ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇഡി കേസിൽ നിന്ന് രക്ഷപെടാനാണ് പാർട്ടിയെ എൻഡിഎ പാളയത്തിൽ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായി.
ആത്മാഭിമാനമുള്ളവർ ഇനിയും ട്വന്റി 20യിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് പുറത്ത് വരണം. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചാക്കിട്ട് പിടിത്തവും ഭരണം പിടിച്ചെടുക്കലും നടത്തുന്ന ബിജെപി കേരളത്തിലും അതേ വഴികൾ പരീക്ഷിക്കുകയാണ്.
ജയിലിൽ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു എം. ജേക്കബ് പാർട്ടിയെ ബിജെപിക്ക് അടിയറ വച്ചതെന്നും ഷിയാസ് ആരോപിച്ചു. പി.ടി.തോമസിനെതിരായ സാബുവിന്റെ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതം ചെയ്യുന്നു, പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കാൻ പാടില്ല. വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവരുടെ മൂന്ന് പുരസ്കാരങ്ങളും അംഗീകരിക്കുന്നു. എന്നാൽ, മറ്റ് പുരസ്കാരങ്ങളെക്കുറിച്ച് പറയാനില്ല. ദുരുദ്ദേശങ്ങൾ ജനം മനസിലാക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ശശി തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അദ്ദേഹത്തെ പോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. ഏപ്രിൽ ഒന്നാം തിയതി മാത്രം പറയാനാകുന്ന കാര്യം. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട്.
രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. രാഹുൽ ഗാന്ധി മനഃപൂർവം പേര് ഒഴിവാക്കിയിട്ടില്ല. തരൂരിന് പ്രയാസം ഉണ്ടായാൽ ഗൗരവമായി പാർട്ടി കാണും. രണ്ടുദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കും.
അദ്ദേഹത്തിന്റെ പ്രയാസം പരിഹരിക്കും. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്. തങ്ങൾക്കൊന്നും ഇത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
National
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ വീണ്ടും വിമർശിച്ച് സുപ്രീംകോടതി. തെരുവ് നായകളെ പിടികൂടാൻ പോയ മുൻസിപ്പൽ ജീവനക്കാരെ നായ സ്നേഹികളായ അഭിഭാഷകർ ആക്രമിച്ചത് എത്ര മോശകരമായ കാര്യമാണെന്നു കോടതി ചോദിച്ചു. തെരുവ് നായ്ക്കൾ പ്രത്യേകതരം വൈറസ് വാഹകരാണെന്നും കോടതി പരാമർശിച്ചു.
എന്നാൽ, പരിസ്ഥിതിയുടെ നിലനിൽപ്പിനും പാമ്പുകളെ പോലെയുള്ള ജീവികളുടെ എണ്ണം വർധിക്കുന്നത് തടയുന്നതും നായ്കൾ കാരണമാണെന്നാണ് മൃഗസ്നേഹികളുടെ വാദം. അതിനാൽ തെരുവ് നായ്ക്കളെ നിലനിർത്തണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ആലോചിച്ച് തീരുമാനമെടുക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി, നായകൾ ഒൻപതു വയസുള്ള കുട്ടിയെ ആക്രമിച്ചാൽ ആരായിരിക്കും ഉത്തരവാദിയെന്നും ഇവയ്ക്കു ഭക്ഷണം നൽകുന്ന സംഘടന ഉത്തരവാദിത്വം ഏറ്റടുക്കുമോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ തങ്ങൾ കണ്ണടച്ച് ഇരിക്കണോയെന്നും സുപ്രീംകോടതി ആരാഞ്ഞു. നായ്ക്കളുടെ കടിയേറ്റാലും മരണമുണ്ടായാലും അവർ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാൻ വിടുന്നത്? -കോടതി ചോദിച്ചു.
എബിസി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞ സുപ്രീംകോടതി എല്ലാ സംസ്ഥാന സർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു. നായ്ക്കളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നൽകാൻ ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾക്കു കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്നും രാഹുൽ പ്രതികരിച്ചു.
എങ്ങനെയാണ് മലിനജലം കലർന്നതെന്നും എപ്പോഴാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാവങ്ങൾ മരിക്കുമ്പോൾ പതിവുപോലെ മോദി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാവങ്ങൾ നിസഹായരായി നിൽക്കുകയാണ്. ഇതിനിടെ ഹൃദയ ശൂന്യരായ നേതാക്കൾ മോശം പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ ആണ് സംഭവത്തിൽ ഉത്തരവാദികൾ. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുരോഗമിക്കുന്നതിനിടെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക്.
ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുന്നതിനും ജർമൻ സർക്കാരിലെ മന്ത്രിമാരെ സന്ദർശിക്കുന്നതിനുമായി രാഹുൽ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കുമെന്ന് ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ് (ഐഒസി) അറിയിച്ചു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് വിദേശത്തേക്കു പോകുന്നതിനെ ബിജെപി വിമർശിച്ചു. രാഹുലിനെ വിദേശ് നായകനെന്നും പര്യടനനേതാവെന്നുമാണ്’ ബിജെപി വക്താവായ ഷെഹ്സാദ് പൂനവാല പരിഹസിച്ചത്. ഒരിക്കൽക്കൂടി വിദേശ് നായക്- അദ്ദേഹം എന്തിൽ മികച്ചതാണോ അതു ചെയ്യുന്നുവെന്നും ബിഹാർ തെരഞ്ഞെടുപ്പിനിടയിലും രാഹുൽ വിദേശത്തായിരുന്നുവെന്നും ഷെഹ്സാദ് എക്സിൽ കുറിച്ചു.
അതേസമയം, രാഹുലിന്റെ വിദേശ സന്ദർശനത്തെ വിമർശിക്കുന്നതിനെതിരേ കോണ്ഗ്രസ് തിരിച്ചടിച്ചു. മോദിജി അദ്ദേഹത്തിന്റെ ജോലിയുടെ പകുതി സമയവും രാജ്യത്തിനു പുറത്താണെന്നും ലോക്സഭാ പ്രതിപക്ഷനേതാവിന്റെ സന്ദർശനത്തിനെക്കുറിച്ച് എന്തുകൊണ്ടാണ് അവർ ചോദ്യങ്ങളുയർത്തുന്നതെന്നും പ്രിയങ്ക ഗാന്ധി എംപി പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുലിന്റെ ചോദ്യങ്ങൾക്കു ബിജെപിക്ക് ഉത്തരമില്ലാത്തപ്പോൾ അവരുടെ ഏക പോംവഴി അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തുകയെന്നതാണെന്ന് കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പറഞ്ഞു.