തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ കോണ്ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തു പ്രസംഗിക്കവെയാണു മന്ത്രിക്കെതിരേ സതീശൻ ആഞ്ഞടിച്ചത്.
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേടാണു നമ്മുടെ കുട്ടികൾക്കുള്ളത്. നിയമസഭയിൽ അണ്ടർവെയർ പുറത്തു കാണിച്ചു ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണു പ്രതിപക്ഷത്തിനു ക്ലാസ് എടുക്കാൻ വരുന്നതെന്നും വി.ഡി.സതീശൻ ആഞ്ഞടിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്ഗ്രസിന്റെ സമരം.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്നു കണ്ടാൽ എന്തും വായിൽനിന്നു വരും. പഠിക്കുന്ന നമ്മുടെ കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്നു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. ശബരിമലയിൽ ഇപ്പോഴുള്ളതു വ്യാജ ദ്വാരപാലക ശില്പമാണ്. അതിൽ സ്വർണം പൂശി തട്ടിപ്പു നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും മന്ത്രി വി.എൻ. വാസവനും ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, എൻ. ശക്തൻ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Tags : V.D. Satheesan Niyamasabha criticizes Minister V. Sivankutty