ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുരോഗമിക്കുന്നതിനിടെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക്.
ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുന്നതിനും ജർമൻ സർക്കാരിലെ മന്ത്രിമാരെ സന്ദർശിക്കുന്നതിനുമായി രാഹുൽ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കുമെന്ന് ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ് (ഐഒസി) അറിയിച്ചു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് വിദേശത്തേക്കു പോകുന്നതിനെ ബിജെപി വിമർശിച്ചു. രാഹുലിനെ വിദേശ് നായകനെന്നും പര്യടനനേതാവെന്നുമാണ്’ ബിജെപി വക്താവായ ഷെഹ്സാദ് പൂനവാല പരിഹസിച്ചത്. ഒരിക്കൽക്കൂടി വിദേശ് നായക്- അദ്ദേഹം എന്തിൽ മികച്ചതാണോ അതു ചെയ്യുന്നുവെന്നും ബിഹാർ തെരഞ്ഞെടുപ്പിനിടയിലും രാഹുൽ വിദേശത്തായിരുന്നുവെന്നും ഷെഹ്സാദ് എക്സിൽ കുറിച്ചു.
അതേസമയം, രാഹുലിന്റെ വിദേശ സന്ദർശനത്തെ വിമർശിക്കുന്നതിനെതിരേ കോണ്ഗ്രസ് തിരിച്ചടിച്ചു. മോദിജി അദ്ദേഹത്തിന്റെ ജോലിയുടെ പകുതി സമയവും രാജ്യത്തിനു പുറത്താണെന്നും ലോക്സഭാ പ്രതിപക്ഷനേതാവിന്റെ സന്ദർശനത്തിനെക്കുറിച്ച് എന്തുകൊണ്ടാണ് അവർ ചോദ്യങ്ങളുയർത്തുന്നതെന്നും പ്രിയങ്ക ഗാന്ധി എംപി പാർലമെന്റിനുപുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുലിന്റെ ചോദ്യങ്ങൾക്കു ബിജെപിക്ക് ഉത്തരമില്ലാത്തപ്പോൾ അവരുടെ ഏക പോംവഴി അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കം വരുത്തുകയെന്നതാണെന്ന് കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പറഞ്ഞു.
Tags : BJP congress criticizes Rahul Gandhi foreign visit