ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗ പരാതി നൽകിയ അതിജീവിതയ്ക്കെതിരേ ഫേസ്ബുക്കിൽ കുറിപ്പിട്ട മലയാളി അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീക്കെതിരേ ഇത്തരത്തിൽ എഴുതാൻ എങ്ങനെ സാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഒരു അഭിഭാഷകയിൽനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അറസ്റ്റ് നടപടി തടയണമെന്നാവശ്യപ്പെട്ടാണു ദീപ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ ഈ ആവശ്യം നിഷേധിച്ച കോടതി പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും അപമാനിച്ചിട്ടില്ലെന്നും ദീപ പറഞ്ഞെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
Tags : survivor Supreme Court criticizes lawyer Deepa Joseph