ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ പദവി ഏഴു വർഷമായി ഒഴിഞ്ഞുകിടക്കുന്നതിനെ വിമർശിച്ച് കോണ്ഗ്രസ്. പദവി ഒഴിഞ്ഞുകിടക്കുന്നത് നടപടിക്രമങ്ങളുടെ ചെറിയ വീഴ്ചയല്ലെന്നും പാർലമെന്ററി ജനാധിപത്യത്തിന്റെ ഹൃദയ ഭാഗത്തിനേറ്റ പ്രഹരമാണെന്നും കോണ്ഗ്രസ് എംപി മാണിക്കം ടാഗോർ കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 93 അനുസരിച്ച് സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഉറപ്പായും തെരഞ്ഞെടുക്കണമെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇതു പാലിക്കപ്പെടുന്നില്ലെന്നും മാണിക്കം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ കീഴ്വഴക്കങ്ങൾക്ക് സന്തുലനവും നിഷ്പക്ഷതയും ബഹുമാനവും നൽകാൻ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകുന്നതാണ് പാരന്പര്യമെന്നും പ്രതിപക്ഷത്തിന് അവരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സ്ഥാപനത്തെത്തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും കോണ്ഗ്രസ് എംപി പറഞ്ഞു.
ഇപ്പോൾ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം നൽകിയപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ പദവി മനഃപൂർവമായി ഒഴിഞ്ഞുകിടക്കുന്നത് കൂടുതൽ വ്യക്തമാക്കപ്പെട്ടുവെന്നും ഇത് ഭരണനിർവഹണമാണോ അതോ ഉത്തരവാദിത്വബോധത്തോടുള്ള ഭയമാണോയെന്നും മാണിക്കം ചോദിച്ചു. പ്രതിപക്ഷത്തെ അരികുവത്കരിക്കാൻ ഭരണഘടനാപദവികൾ ഒഴിവാക്കിയിടുന്നത് ശക്തിയല്ലെന്നും അത് അരക്ഷിതാവസ്ഥയാണെന്നും മാണിക്കം വിമർശിച്ചു.
Tags : Congress criticizes vacancy