മനാമ: കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തി പോരുന്ന കടുത്ത അവഗണനയുടെ തുടർച്ച മാത്രമാണ് കേന്ദ്ര ബജറ്റ് എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.
കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസിക്ഷേമം, പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, ഇൻഷുറൻസ്, തൊഴിൽ നഷ്ടപരിഹാരം തുടങ്ങി പ്രവാസി സമൂഹം അനുഭവിക്കുന്ന ദൈനംദിന വിഷയങ്ങളിൽ ഗൗരവത്തിലുളള യാതൊരു നടപടികളും ബജറ്റിൽ ഉൾപ്പെടുത്താത്തത് പ്രവാസി സമൂഹത്തോടുള്ള ഗുരുതരമായ അനീതിയായി മാത്രമേ വിലയിരുത്താൻ കഴിയൂവെന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു.

പ്രവാസികളുടെ കഠിനാധ്വാനത്തിലൂടെ രാജ്യത്തേക്ക് എത്തുന്ന വിദേശനാണ്യത്തിന് അർഹമായ അംഗീകാരവും പരിഗണനയും നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കേരളത്തെയും രാജ്യത്തെ പ്രവാസി സമൂഹത്തെയും അവഗണിക്കുന്ന ഇത്തരം സമീപനങ്ങൾ അവസാനിപ്പിച്ച് രാജ്യത്തിന്റെ മുഴുവൻ ജനതയെയും ഒന്നായി കണ്ടു കൊണ്ടുള്ള ക്ഷേമ വികസന പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിക്കണമെന്നും പ്രവാസി വെൽഫെയർ കൂട്ടിച്ചേർത്തു.