Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിച്ചെങ്കിലും ആ രീതിയിലുള്ള മുന്നേറ്റമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകളുമായി മുന്നോട്ടു പോകും. എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
തലസ്ഥാന നഗരത്തില്‍ എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്.
വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആര്‍ജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളില്‍ കടക്കും.
എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികള്‍ക്കുള്ള ജന പിന്തുണ വര്‍ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: കേരളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതിയിൽ മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ 1052 വോട്ടുകൾക്കാണ് തോറ്റത്.
രേഷ്മ 12632 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13684 വോട്ട് നേടി ജയിച്ചപ്പോൾ ബിഡിജെ എസിന്റെ നന്ദിനി സുധീർ 4063 വോട്ട് നേടി. 2020ൽ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു രേഷ്മ.
കഴിഞ്ഞ തവണയാണ് രേഷ്മ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 21 ആയിരുന്നു രേഷ്മയുടെ പ്രായം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.
70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫില്‍നിന്ന് 11-ാം വാര്‍ഡ് പിടിച്ചെടുത്ത് രേഷ്മ വിജയിക്കുകയും ചെയ്തു. യുഡിഎഫില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോള്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ പ്രസിഡന്റ് ആക്കി സിപിഎം കൈയടിയും നേടി.
Kerala
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭര്‍ത്താവിനെ പരാജയപ്പെടുത്തിയ നാട്ടുകാർക്ക് നന്ദി പറഞ്ഞ് സ്ഥാനാര്‍ഥിയുടെ ഭാര്യ.
മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥി സജികുമാര്‍ പരടയിലിന്റെ ഭാര്യ സിന്ധു പരടയിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞത്. ബിജെപി സ്ഥാനാര്‍ഥി കലാധരനാണ് സജികുമാറിനെ തോല്‍പ്പിച്ചത്.
മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് നിവാസികള്‍ക്ക് നന്ദി !' -എന്നായിരുന്നു സിന്ധു പരടയിലിന്റെ ആദ്യ പോസ്റ്റ്. ഇതിനു പിന്നാലെ എന്തിനാണ് നന്ദി പറഞ്ഞതെന്ന് വിശദീകരിച്ച് സിന്ധു മറ്റൊരു പോസ്റ്റുകൂടി പങ്കുവയ്ക്കുകയായിരുന്നു.
ഔദ്യോഗിക സ്ഥാനത്തുള്ള ഒരാള്‍ക്ക് പറ്റിയതല്ല വാര്‍ഡ് മെമ്പറുടെ പണി എന്നും പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത ആള്‍ക്ക് മാത്രമേ വാര്‍ഡ് മെമ്പറാകാന്‍ കഴിയൂ എന്നും സിന്ധു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സജികുമാര്‍ പിഎസ്സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി കഴിഞ്ഞ 20 വര്‍ഷമായി ജോലി ചെയ്യുകയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ രണ്ടുപേരും വിരമിക്കും. പെന്ഷന് പറ്റിക്കഴിഞ്ഞാല്‍ വിദേശത്തേക്ക് പറക്കാനാണ് തന്റെ ഉറച്ച തീരുമാനം.
പക്ഷേ പഞ്ചായത്തും പിടിച്ച് നില്ക്കുന്ന ഇദ്ദേഹം ഒരിക്കലും ആ വഴിക്ക് വരില്ല. തെരഞ്ഞെടുപ്പില്‍ നില്‍ക്കരുതെന്ന് എത്ര നിര്‍ബന്ധിച്ചിട്ടും പാര്‍ട്ടിയുടെ തീരുമാനം എന്നുപറഞ്ഞ് മനസില്ലാ മനസോടെ നില്‍ക്കുകയായിരുന്നു. ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് താന്‍ നന്ദി പറഞ്ഞതെന്നും സിന്ധു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
Kerala
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്ക് വന്‍ വിജയം. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്.
300 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനില്‍ അക്കര വിജയിച്ചത്. സിപിഎമ്മിന്റെ കെ.ബി. തിലകനേയും ബിജെപിയുടെ ഹരീഷ് വി.ജിയെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
വടക്കാഞ്ചേരി മുന്‍ എംഎല്‍എയായിരുന്ന അനില്‍ അക്കര 2000 മുതല്‍ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്ന് മത്സരിച്ചാണ് നിയമസഭയിലെത്തിയത്.
എന്നാല്‍ 2021 ല്‍ സിപിഎം സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളിയോട് പരാജയപ്പെട്ടു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും 2003 മുതല്‍ 2010 വരെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് യുഡിഎഫിന്റെ ആധിപത്യം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ സന്പൂർണ ആധിപത്യമാണ് യുഡിഎഫ് കൈവരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യുഡിഎഫ് വിജയം കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 15ലും യുഡിഎഫ് വിജയം നേടി. ഇതോടെ പ്രതിപക്ഷമില്ലാതെ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് ഭരിക്കാം.
12 മുനിസിപ്പാലിറ്റിയിൽ 11ലും യുഡിഎഫ് വിജയം കൈവരിച്ചു. 94 പഞ്ചായത്തിൽ മൂന്നെണ്ണം ഒഴിച്ചു മുഴുവൻ പഞ്ചായത്തിലും യുഡിഎഫ് വിജയം നേടി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചതെന്നും യുഡിഎഫിന് ഇതിന്റെ ഗുണം ലഭിച്ചില്ലെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
എൻഡിഎയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ബിജെപി മുന്നോട്ടു വച്ച ആശയം ജനം ഏറ്റെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും.
എൽഡിഎഫും യുഡിഎഫും മാത്രമല്ല ഒരു മൂന്നാം ബദലിനും സാധ്യതയുണ്ട് എന്ന് തെളിഞ്ഞു. ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് ഇത് നൽകുന്നത്.
തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കുമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Kerala
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിച്ച സഹോദരങ്ങൾക്ക് തോൽവി.
സിപിഐ മുൻ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണനും, സഹോദരനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. മോഹനനുമാണ് പരാജയപ്പെട്ടത്.
പഞ്ചായത്തിലെ പവർ ഹൗസ് (22) വാർഡിൽ മത്സരിച്ച പി.കെ. കൃഷ്ണൻ 93 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്വതന്ത്രൻ ജയ് പി. പോൾ ആണ് ഇവിടെ വിജയിച്ചത്. ജയ് പി. പോളിന് 452 വോട്ടും, പി.കെ. കൃഷ്ണന് 359 വോട്ടും ലഭിച്ചു.
മൂന്ന് സിറ്റിംഗ് മെമ്പർമാർ തമ്മിൽ തീ പാറും മത്സരം നടന്ന കുഴിമറ്റം വാർഡിൽ യുഡിഎഫിലെ റോയി മാത്യുവാണ് പി.കെ. മോഹനനെ പരാജയപ്പെടുത്തിയത്. റോയിക്ക് 458 വോട്ടും, മോഹനന് 268 വോട്ടും, ബിജെപി സ്ഥാനാർഥി ജയൻ കല്ലുങ്കലിന് 228 വോട്ടും ലഭിച്ചു. ഇവർ മൂന്നു പേരും കഴിഞ്ഞ തവണ മെമ്പർമാരായിരുന്നു.
Kerala
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടപ്പ് ഫലം പുറത്തുവന്നപ്പോൾ പന്തയം വച്ച പ്രകാരം മീശ വടിച്ച് വാക്ക് പാലിച്ച് എൽഡിഎഫ് പ്രവർത്തകൻ. പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെയാണ് ബാബു എന്ന പ്രവർത്തകൻ മീശ വടിച്ചത്.
പത്തനംതിട്ട തോന്നിയാമല സ്വദേശിയാണ് ബാബു. മീശ വടിക്കലും ഒരു കുപ്പിയും ആയിരുന്നു പന്തയം. യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസികുന്നില്ലെന്നും എൽഡിഎഫിന്റേത് മികച്ച ഭരണമായിരുന്നുവന്നും ബാബു പറഞ്ഞു.
വ്യാപാര സ്ഥാപനത്തിന് മുന്നിൽവച്ച് മീശ വടിച്ചാണ് ബാബു വാക്കുപാലിച്ചത്.
Kerala
തിരുവനന്തപുരം: കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡിൽ വിജയിച്ചതും തോറ്റതും ഒരേ പേരുള്ള ആളുകൾ. മരുതൂർ വിജയൻ എന്ന പേരുള്ള ആളുകളെയാണ് എൻഡിഎഫും യുഡിഎഫും വിജയിച്ചത്.
എൽഡിഎഫിലെ മരുതൂർ വിജയനാണ് 493 വോട്ടുകൾ നേടി ജയിച്ചത്. 437 വോട്ടുകളാണ് യുഡിഎഫിന്റെ മരുതൂർ വിജയന് നേടാനായത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ് ജയിച്ച മരുതൂർ വിജയൻ.
യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനുമാണ്. നിലവിൽ സിപിഎം സിറ്റിംഗ് സീറ്റായ മരുതൂർ വാർഡ് പിടിച്ചെടുക്കാനായിരുന്നു കോൺഗ്രസും മരുതൂർ വിജയനെ നിയോഗിച്ചത്. 357 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി വിശാഖിന് ഇവിടെ നേടാനായത്.
കരകുളം പഞ്ചായത്തിലെ ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. 15 സീറ്റുകളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർഥികളും വിജയിച്ചു. കേവല ഭൂരിപക്ഷം നേടിയ എൽഡിഎഫ് ജയം ഉറപ്പിച്ചു. മരുതൂർ വിജയൻ പഞ്ചായത്ത് പ്രസിഡന്റാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Kerala
ഇടുക്കി: സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഇ.എം. അഗസ്തി.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 22ാം വാർഡായ ഇരുപതേക്കാറിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇഎം. ആഗസ്തി പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഗസ്തി അറിയിച്ചത്.
"ജനവിധിയെ മാനിക്കുന്നു. അരനൂറ്റാണ്ടിലേറെ തുടർന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് മനസിലാക്കുന്നു. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. ഇനി വേദിയിലല്ല സദസിലായിരിക്കും താൻ ഉണ്ടാവുക'.-ഇം.എം. അഗസ്തി പറഞ്ഞു.
Kerala
തിരുവനന്തപുരം: പന്തളം നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിന് 14 സീറ്റാണ് ലഭിച്ചത്. യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് ഒന്‍പത് സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ പാലക്കാടിന് പുറമെ എൻഡിഎ അധികാരത്തിലുണ്ടായിരുന്ന മുനിസിപ്പാലിറ്റിയാണ് പന്തളം.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിൽ യുഡിഎഫിന് മികച്ച വിജയം. യുഡിഎഫ് 32 സീറ്റിലും എൽഡിഎഫ് 15 സീറ്റിലും എൻഡിഎ ആറു സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.
സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ബിൻസി സെബാസ്റ്റ്യന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. കഴിഞ്ഞ തവണ 22 സീറ്റിൽ വിജയിച്ച എൽഡിഎഫ് 15 ലേക്കും എട്ടു സീറ്റുകളിൽ വിജയിച്ചിരുന്ന ബിജെപി ആറിലേക്കും ചുരുങ്ങി.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവരുടെ ചിട്ടയായ പ്രവർത്തനമാണ് കോട്ടയം നഗരസഭയിൽ യുഡിഎഫിനെ തുണച്ചത്. കേരളാ കോൺഗ്രസിലൂടെ നഗരസഭാ ഭരണം പിടിക്കാമെന്ന എൽഡിഎഫിന്റെ മോഹമാണ് പൊലിഞ്ഞത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് ബിജെപി നേതാവ് വി.വി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാന്നൂർ ഡിവിഷനിൽ നിന്നാണ് രാജേഷ് വിജയിച്ചത്.
2269 വോട്ടാണ് രാജേഷിന് ലഭിച്ചത്. എൽഡിഎഫിലെ വി. സുകുമാരനാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി എസ്. രാധാകൃഷ്ണൻ ആണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ തവണയും രാജേഷ് വിജയിച്ചിരുന്നു. പൂജപ്പുര ഡിവിഷനിലാണ് രാജേഷ് 2020ൽ വിജയിച്ചത്.
Kerala
പത്തനംതിട്ട: സിപിഎം വനിതാ നേതാവ് ലസിത നായർ പന്തളം നഗരസഭയിലെ എട്ടാം വാർഡിൽ തോറ്റു. "തീവ്രത' പരാമർശം നടത്തിയ നേതാവാണ് ലസിത നായർ.
നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ. രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണ് എന്നായിരുന്നു ലസിത നായരുടെ പ്രസ്താവന. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്.
മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ആയിരുന്നു ലസിതയുടെ വിവാദ പരാമര്‍ശം. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണെന്നാണ് ലസിത പറഞ്ഞത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ കവടിയാർ ഡിവിഷനിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ.
കവടിയാറിൽ ഇത്തവണ ശബരീനാഥനെ സ്ഥാനാർഥിയായി കോൺഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 69 വോട്ടിനാണ് ലീഡ് ചെയ്തത്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം ഡിവിഷനിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്ക് തകർപ്പൻ ജയം. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.
ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോൽപ്പിച്ചത്. അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.
Kerala
കൊച്ചി: വഖഫ് സമരം നടന്ന മുനമ്പത്ത് ബിജെപിക്ക് ജയം. പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞുമോൻ അഗസ്റ്റിൻ ആണ് വിജയിച്ചത്.
582 വോട്ടാണ് കുഞ്ഞുമോന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 551 വോട്ടാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർഥി ഡാനിയേലിന് 304 വോട്ട് കിട്ടി.
Kerala
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുന്പോൾ പാലക്കാട് നഗരസഭയിൽ യുഡിഎഫ് മുന്നിൽ. യുഡിഎഫ് നാല് സീറ്റുകളിലാണ് മുന്നേറുന്നത്.
എൻഡിഎ മൂന്ന് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫും മൂന്ന് സീറ്റിലാണ് മുന്നേറുന്നത്.
Kerala
തിരുവനന്തപുരം: കോർപറേഷനിൽ ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ. എൻഡിഎ എട്ട് സീറ്റുകളിൽ മുന്നേറുന്നു.
എൽഡിഎഫ് നാല് സീറ്റുകളിലാണ് മുന്നിലുള്ളത്. യുഡിഎഫ് രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യ ഫലസൂചനകളിൽ എൽഡിഎഫ് മുന്നിൽ. തപാൽ ബാലറ്റിൽ എൽഡിഎഫ് മുന്നേറുന്നു.
രണ്ട് ഡിവിഷനുകളിൽ എൽഡിഎഫ് മുന്നേറുകയാണ്. മുട്ടടയിലും വലിയതുറയിലുമാണ് ലീഡുള്ളത്.
National
പാറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ശരിയായ രീതിയിലല്ല വിജയിച്ചതെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി. പണം ഒഴുക്കിയാണ് എൻഡിഎ വിജയിച്ചതെന്നും മുകേഷ് കുറ്റപ്പെടുത്തി.
"തെരഞ്ഞെടുപ്പ് ആകുന്പോൾ ജയം തോൽവിയും സാധാരണമാണ്. ഞങ്ങൾ പരാജയപ്പെട്ടു. പക്ഷെ എൻഡിഎ പണം കൊടുത്താണ് വിജയിച്ചത്. സ്ത്രീകൾ അതിനാൽ കൂട്ടത്തോടെ എൻഡിഎയ്ക്ക് വേണ്ടി വോട്ട് ചെയ്തു.'-മുകേഷ് പറഞ്ഞു.
10000 രൂപ കൊണ്ട് ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് മനസിലായല്ലോ എന്നും സഹാനി ചോദിച്ചു. യുവാക്കൾ മഹാസഖ്യത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. പക്ഷെ വിജയിക്കാൻ അത് മതിയായിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുകേഷ് സഹാനിയുടെ വിഐപി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. മഹാസഖ്യത്തിന് ആകെ 35 സീറ്റ് മാത്രമാണ് ലഭിച്ചത്. എൻഡിഎ 202 സീറ്റുകളിൽ വിജയിച്ച് ഭരണം നിലനിർത്തി.
National
ലക്നോ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക ബിഎസ്പി സ്ഥാനാർഥിയെ അഭിനന്ദിച്ച് പാർട്ടി അധ്യക്ഷ മായാവതി. രാംഗഡ് മണ്ഡലത്തിൽ നിന്ന് വിജയിച്ച സതീഷ് കുമാർ സിംഗിനെ ആണ് മായാവതി അഭിനന്ദിച്ചത്.
"മഹത്തായ വിജയമാണ് രാംഗഡിലേത്. അർഹിച്ച വിജയമാണ് സതീഷ് സ്വന്തമാക്കിയത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. ഈ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു.'- മായാവതി പറഞ്ഞു.
"ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ബിഎസ്പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. വോട്ടെണ്ണൽ നടക്കുന്ന സമയത്തും ഇത് അവർ ആവർത്തിച്ചു. പക്ഷെ ജനങ്ങൾ ബിഎസ്പിക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയം വളരെ പ്രധാനപ്പെട്ട ഒന്നാണ്.'-മായാവതി കൂട്ടിച്ചേർത്തു.
രാംഗഡ് മണ്ഡലത്തിൽ നിന്ന് 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതീഷ് കുമാർ സിംഗ് വിജയിച്ചത്. 72,689 വോട്ടാണ് സതീഷ് സിംഗിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ അശോക് കുമാർ സിംഗിന് 72,659 വോട്ടാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ ആർജെഡിയുടെ അജിത് കുമാർ 41,480 വോട്ടാണ് സ്വന്തമാക്കിയത്.
National
പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി-ജെഡിയു സഖ്യം.
തെരഞ്ഞെടുപ്പ് കമ്മിഷന് ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.
മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസ് നാല് സീറ്റുകളിൽ ഒതുങ്ങി.
National
ന്യൂഡൽഹി: ബിഹാറിൽ മഹാസംഖ്യം അടിപതറിയതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനം ശോകമൂകം. കോൺഗ്രസ് ആസ്ഥാനത്ത് പ്രധാനപ്പെട്ട നേതാക്കളുടെ സാന്നിധ്യമില്ല.
സംസ്ഥാനത്ത് വെറും നാല് സീറ്റിൽ ഒതുങ്ങേണ്ട ഗതികേടിലാണ് കോൺഗ്രസ്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം വേണ്ട രീതിയിൽ പ്രതിഫലിക്കാത്തതാകാം പരാജയത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണ് പാർട്ടിവൃത്തങ്ങളിലെ ചർച്ചാവിഷയം.സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും പരാജയത്തിന്റെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി 41ല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ ദയനീയാവസ്ഥയാണ് തുറന്നുകാട്ടുന്നത്.
കോൺഗ്രസിനെ പ്രതിരോധിച്ച് നേതാക്കൾ മാധ്യമങ്ങൾക്ക് പ്രതികരണം നൽകുന്നുണ്ടെങ്കിലും ശരിയായ വിലയിരുത്തലാണ് ബിഹാർ ജനത നൽകിയതെന്നാണ് ബിജെപി നൽകുന്ന വിശദീകരണം.
National
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ബിഹാർ ജനത തിരസ്കരിച്ചുവെന്ന് അനിൽ ആന്റണി.
ബിഹാർ ജനത നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചു. ജനങ്ങൾക്ക് എന്‍ഡിഎയിലും ബിജെപിയിലും വിശ്വാസമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി നടത്തുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
ബിജെപി ഇനിയും മുന്നേറും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി നേട്ടമുണ്ടാക്കി.കോൺഗ്രസ് ഇവിഎമ്മിനെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. വിജയിക്കുന്ന ഇടങ്ങളിൽ മാത്രം കോൺഗ്രസ് ജനാധിപത്യത്തെ പറ്റി പറയുന്നു. തോൽക്കുന്നിടത്ത് ഇവിഎമ്മിനെ കുറ്റം പറയുന്നുവെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ റിസൽട്ടാണ് ബിഹാറിലുണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി കാഴ്ചവെച്ചത്. മഹാസഖ്യത്തിന്റേത് ചരിത്ര പരാജയമാണ്. മുഖ്യമന്ത്രി ആരെന്നതിൽ പാർലമെന്ററി ബോഡിയാണ് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിട്ടത് നിതീഷ് കുമാറിനെ മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
National
പറ്റ്ന: ബിഹാറിൽ അലിനഗർ മണ്ഡലത്തിൽ മുന്നേറ്റം തുടർന്ന് ഗായികയും ബിജെപി സ്ഥാനാർഥിയുമായ മൈഥിലി താക്കൂർ. 25കാരിയായ മൈഥിലിയുടേത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പായിരുന്നു മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നായിരുന്നു നേരത്തെ മൈഥിലി പറഞ്ഞിരുന്നത്.
ജയിച്ചാലും തോറ്റാലും ഞാൻ ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മൈഥിലി വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുകയാണ്. 193 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്.
National
പാറ്റ്ന: സംസ്ഥാനത്ത് മഹാസഖ്യം തിരിച്ചുവരുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ. എൻഡിഎയുടെ ലീഡ് താത്ക്കാലികം മാത്രമാണെന്നും രാജേഷ് കുമാർ പറഞ്ഞു.
"ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നിലായിരുന്നല്ലോ. എന്നിട്ട് അന്തിമ ഫലം വന്നപ്പോൾ മോദി തന്നെയല്ലെ ജയിച്ചത്. അതിനാൽ തന്നെ കാത്തിരിക്കാം.'-രാജേഷ് കുമാർ പറഞ്ഞു.
നിലവിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്. 161 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യം 68 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ബിഹാറിൽ വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ.
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.