ന്യൂഡൽഹി: ബിഹാറിൽ മഹാസംഖ്യം അടിപതറിയതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനം ശോകമൂകം. കോൺഗ്രസ് ആസ്ഥാനത്ത് പ്രധാനപ്പെട്ട നേതാക്കളുടെ സാന്നിധ്യമില്ല.
സംസ്ഥാനത്ത് വെറും നാല് സീറ്റിൽ ഒതുങ്ങേണ്ട ഗതികേടിലാണ് കോൺഗ്രസ്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണം വേണ്ട രീതിയിൽ പ്രതിഫലിക്കാത്തതാകാം പരാജയത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണ് പാർട്ടിവൃത്തങ്ങളിലെ ചർച്ചാവിഷയം.സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും പരാജയത്തിന്റെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
2015ല്‍ മഹാസഖ്യത്തിന്റെ ഭാഗമായി 41ല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയുടെ ദയനീയാവസ്ഥയാണ് തുറന്നുകാട്ടുന്നത്.
കോൺഗ്രസിനെ പ്രതിരോധിച്ച് നേതാക്കൾ മാധ്യമങ്ങൾക്ക് പ്രതികരണം നൽകുന്നുണ്ടെങ്കിലും ശരിയായ വിലയിരുത്തലാണ് ബിഹാർ ജനത നൽകിയതെന്നാണ് ബിജെപി നൽകുന്ന വിശദീകരണം.
Tags : Bihar election result bjp congress