Kerala
തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരേ ഭരണഘടന അനുശാസിക്കുന്ന എല്ലാ നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നു മന്ത്രി വി. ശിവൻകുട്ടി.
തൊഴിൽ, ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി സദാനന്ദ ഗൗഡ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ട്രേഡ് യൂണിയനും നിയമവിദഗ്ധരുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നു പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മന്ത്രി മറുപടി നൽകി.
ഒരു ദിവസം എട്ടു മണിക്കൂർ ജോലി എന്ന തത്വം പോലും പുതിയ ലേബർ കോഡ് നിഷേധിച്ചിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ വികസിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ തൊഴിൽ സമയം കുറയ്ക്കുന്ന നടപടികളാണ് പല വികസിത രാജ്യങ്ങളിലും കൈക്കൊള്ളുന്നത്. അപ്പോഴാണ് ഇന്ത്യയിൽ ഒരു ദിവസത്തെ തൊഴിൽ സമയം 12 മണിക്കൂറായി ദീർഘിപ്പിക്കാൻ നിയമം ഉണ്ടാക്കിയത്.
പുതിയ കോഡിൽ മിനിമം വേജസിന് പുറമെ നാഷണൽ ഫ്ലോർ വേജസ് എന്ന വേതന തത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫ്ലോർ വേജസ് ദിവസം 202 രൂപ ആയിരിക്കുമെന്നാണ് പറഞ്ഞത്.
ഒരു ദിവസത്തെ ജോലിക്ക് കുറഞ്ഞത് 700 രൂപയെങ്കിലും വേതനം ലഭിക്കണമെന്ന ആവശ്യം അട്ടിമറിച്ച് കേന്ദ്രം നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 437 ഉദ്യോഗാർഥികൾക്കുള്ള നിയമന ശിപാർശയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇതു ചരിത്രപരമായ മുഹൂർത്തമാണെന്നും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സ്വീകരിക്കുന്നതെന്നും തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
തിരുവനന്തപുരം (23), കൊല്ലം (42), ആലപ്പുഴ (22), പത്തനംതിട്ട (18), ഇടുക്കി (9), കോട്ടയം (23), എറണാകുളം (33), തൃശൂർ (35), പാലക്കാട് (36), മലപ്പുറം (53), കോഴിക്കോട് (56), വയനാട് (14), കണ്ണൂർ (57), കാസർഗോഡ് (16) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള നിയമന കണക്കുകൾ.
1995ലെയും 2016ലെയും ഭിന്നശേഷി അവകാശ നിയമങ്ങൾ പ്രകാരം സർക്കാർ സർവീസുകളിൽ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ് മേഖലയിൽ ഇതു കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ലെന്നും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ ഈ കുറവ് പരിഹരിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ 2023 ഒക്ടോബർ 30ലെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാതല സമിതികൾ രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
ഹൈസ്കൂൾ തലം വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 1300 ഒഴിവുകളിൽനിന്ന് റൊട്ടേഷൻ വ്യവസ്ഥകൾ പാലിച്ച് 437 പേർക്കാണ് ഇപ്പോൾ നിയമനശിപാർശ നൽകുന്നത്. ബാക്കിയുള്ള ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റിൽനിന്നുമുള്ള നിയമനങ്ങൾ തുടർച്ചയായ പ്രക്രിയയായി നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും മാനേജർമാർ നേരിട്ടും ഇതിനകം 1500ഓളം പേർക്കു നിയമനം നൽകിക്കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമന്വയ സോഫ്റ്റ്വേറിലൂടെ സുതാര്യമായാണു നിയമനനടപടികൾ ഏകോപിപ്പിച്ചത്.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിൽ നിലവിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി നിയമനം പൂർണമായും നടപ്പാകുന്നതുവരെ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് പെൻ നമ്പർ, അവധി, പിഎഫ്, ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷി ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവർക്ക് നിയമന തീയതി മുതൽ ക്രമീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
District News
തലയോലപ്പറമ്പ്: അക്ഷരങ്ങൾകൊണ്ട് മായാജാലം തീർത്ത എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് മന്ത്രി വി. ശിവൻകുട്ടി. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനെട്ടാമത് ബഷീർ അവാർഡ് സമർപ്പണം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ ജീവിത സത്യങ്ങളാണ് ബഷീർ പറഞ്ഞത്. കുട്ടികളിൽ നന്നേ ചെറുപ്പത്തിൽത്തന്നെ വായന ആരംഭിക്കുന്നതിനും പരന്ന വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വായനയ്ക്ക് 10 മാർക്ക് ഗ്രേസ് മാർക്കായി നൽകുവാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കുട്ടികൾ രചിച്ച പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ ചെലവ് വഹിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നോവലിസ്റ്റ് എസ്. ഹരീഷിന്റെ പട്ടുനൂൽപ്പുഴുവിനാണ് ഇത്തവണത്തെ അവാർഡ് ലഭിച്ചത്.
പാലാംകടവിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന അവാർഡ് സമർപ്പണ സമ്മേളനത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. ആലങ്കോട് ലീലാകൃഷ്ണൻ ബഷീർ സ്മാരക പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് എസ്. ഹരീഷ്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമൻ, ട്രസ്റ്റ് ഭാരവാഹികളായ ഡോ.വി.കെ. ജോസ്, ടി.എൻ. രമേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ആർ. പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ആദിൽ മുഹമ്മദ് പുല്ലാംകുഴൽ സംഗീതവും അവതരിപ്പിച്ചു.
Kerala
തൃശൂർ: സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്കു കെ-ടെറ്റ് യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ, അധ്യാപകർക്കു യോഗ്യത നേടാൻ പരമാവധി അവസരങ്ങൾ സർക്കാർ ഒരുക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി. ഫെബ്രുവരിയിൽ പ്രത്യേക പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധിപ്രകാരം ന്യൂനപക്ഷപദവിയുള്ള സ്കൂളുകൾ ഒഴികെ, ആർടിഇ ആക്ട് ബാധകമായ എല്ലാ സ്കൂളുകളിലെയും അധ്യാപകർ സർവീസിൽ തുടരുന്നതിന് അധ്യാപക യോഗ്യതാപരീക്ഷ പാസാകേണ്ടതുണ്ട്.
അഞ്ചുവർഷത്തിൽ താഴെമാത്രം സർവീസ് ശേഷിക്കുന്ന അധ്യാപകർക്കു കെ-ടെറ്റ് യോഗ്യതയില്ലാതെതന്നെ വിരമിക്കൽപ്രായംവരെ സർവീസിൽ തുടരാം. എന്നാൽ ഇവർക്കു സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാണ്.
അഞ്ചുവർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ള അധ്യാപകർ വിധി വന്ന തീയതിമുതൽ രണ്ടുവർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം.
കഴിഞ്ഞ ഓഗസ്റ്റ് 31ലെ കണക്കുകൾപ്രകാരം സംസ്ഥാനത്തു സർവീസിലുള്ള 1,46,301 അധ്യാപകരിൽ 75,015 പേർക്കു കെ-ടെറ്റ് യോഗ്യതയില്ല. എന്നാൽ ഇവരിൽ വലിയൊരു വിഭാഗത്തിനു സുപ്രീംകോടതി വിധിയുടെ ആനുകൂല്യം ലഭിക്കും.
Kerala
തൃശൂർ: ശബരിമലയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന നീക്കങ്ങൾ കള്ളന്മാരെ പിടികൂടാനല്ല, മറിച്ചു കുറ്റവാളികളായ തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിച്ചുനിർത്താനാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
സ്വർണം കട്ടവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നതല്ല ബിജെപിയുടെ യഥാർഥ ആവശ്യം. തങ്ങളുടെ നിഗൂഢതാത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ എന്തു വിലകൊടുത്തും രക്ഷിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ അജൻഡ. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധപരിപാടികൾ ആർക്കെതിരേയാണെന്നു ബിജെപി നേതൃത്വം വ്യക്തമാക്കണം.
നിലവിൽ അന്വേഷണത്തിനു നേരിട്ടു മേൽനോട്ടം വഹിക്കുന്നതു ഹൈക്കോടതിയാണ്. അപ്പോൾ ബിജെപിയുടെ ഈ സമരം ഹൈക്കോടതിക്ക് എതിരേയാണോ? ഇക്കാര്യം ജനങ്ങളോടു തുറന്നുപറയാനുള്ള ആർജവം അവർ കാണിക്കണം.
അയ്യപ്പവിശ്വാസികളെക്കാൾ കുറ്റവാളികളോടാണ് ബിജെപിക്കു കൂറ് എന്നു തെളിഞ്ഞിരിക്കുകയാണ്. ഭക്തരുടെ വികാരംവച്ച് മുതലെടുപ്പ് നടത്തുന്നവർ ഇപ്പോൾ കള്ളന്മാർക്കുവേണ്ടി കവചം തീർക്കുന്നതു വിരോധാഭാസമാണ്.
സംസ്ഥാന ഏജൻസിയുടെ അന്വേഷണം കൃത്യമായി നടക്കുമ്പോൾ, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതു ബിജെപിയുടെ ഉള്ളിലെ ഭയത്തിന്റെ പ്രതിഫലനമാണ്. തന്ത്രിയുടെ താമസസ്ഥലത്തു നേതാക്കൾ അടിയന്തരമായി സന്ദർശനം നടത്തിയത് എന്തിനാണെന്നു ബിജെപി വ്യക്തമാക്കണം. അതു തെളിവ് നശിപ്പിക്കാനാണോ എന്നു സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്നും 23ന് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നു കരുതുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി. കോടതിയിൽനിന്ന് ഉടൻതന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽപി, യുപി, സെക്കൻഡറി വിഭാഗങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
സമന്വയ പോർട്ടലിൽ ആകെ 1679 ഭിന്നശേഷി ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1177 പേർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരായി.
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ട സ്ഥിരീകരണം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. എല്ലാ വിഭാഗത്തിലുമുള്ള ലിസ്റ്റുകൾ അടിയന്തരമായി പ്രസിദ്ധീകരിച്ച് 23നുതന്നെ നിയമന ഉത്തരവുകൾ നൽകും.
Kerala
തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷാഫലങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിയന്തരനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
വിദ്യാഭ്യാസ ഉദ്യോഗസ്ഥരായ എഇഒ, ഡിഇഒ, ഡിഡി, ആർഡിഡി, വിഎച്ച്എസ്ഇ എഡി, എസ്എസ്കെ - ഡിപിസി എന്നിവരുടെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് നിർദേശം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവരും പങ്കെടുത്തു.
അഞ്ചുമുതൽ ഉത്തരക്കടലാസുകൾ വിതരണംചെയ്ത് ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്ന് രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്യണം. അഞ്ചുമുതൽ ഒന്പതുവരെ ക്ലാസുകളിൽ നടപ്പിലാക്കിയ സബ്ജക്ട് മിനിമം (30% മാർക്ക്) പദ്ധതി കുട്ടികൾക്കു നീതിയുക്തമായി ഗുണംചെയ്തോ എന്നു വിലയിരുത്തണം. പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കു പത്താം ക്ലാസ് മാതൃകയിൽ പ്രത്യേക ക്ലാസുകൾ നൽകണം.
കുട്ടികളുടെ സ്കോറുകൾ സമഗ്ര പ്ലസ് പോർട്ടലിൽ രേഖപ്പെടുത്തി താഴ്ന്ന ഗ്രേഡ് നേടിയവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.എസ്ടി വിദ്യാർഥികൾക്കുള്ള എൻറിച്ച്മെന്റ് പ്രോഗ്രാം, ഇതരസംസ്ഥാനതൊഴിലാളികളുടെ കുട്ടികൾക്കുള്ള വോളന്റിയർ ക്ലാസുകൾ എന്നിവയുടെ പുരോഗതി ഉറപ്പാക്കണം.
കുട്ടികളിൽ മൂല്യബോധം, സഹിഷ്ണുത, പ്രകൃതിസ്നേഹം എന്നിവ വളർത്തുന്നതിനും ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്നേഹം എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
Kerala
തിരുവനന്തപുരം: സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.
അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. സര്വീസിലുളളവര്ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്കു ശേഷം പുതിയ ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. കെ-ടെറ്റ് ഉത്തരവില്‍ രണ്ടാം ദിനമാണ് സര്‍ക്കാരിന്റെ യു ടേണ്‍.
ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ഈ പിന്നോട്ടുപോക്ക് എന്നാണ് വിവരം. കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സെപ്റ്റംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Kerala
തിരുവനന്തപുരം: എയ്ഡഡ് മേഖലയില്‍ സ്കൂള്‍ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂള്‍ ആര്‍ക്കും അനുവദിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എന്‍എസ്എസ്ഉം എസ്എന്‍ഡിപിയും പ്രത്യേക അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്കിയാലും പരിശോധിച്ചു മാത്രമേ അനുവദിക്കൂ. തുടങ്ങിയാലും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങണമെന്നാണ് നിലപാട്. സ്കൂള്‍ അനുവദിക്കാത്തതില്‍ മതപരമായ കാരണം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നു മന്ത്രി വി. ശിവൻകുട്ടി.
ഇക്കാര്യത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനു മുന്നിൽ നിയമപരമായി തോറ്റു തുന്നംപാടിയതാണ് ഇഡിയെന്നും ശിവൻകുട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിന്റെ വികസനത്തിന് തുരങ്കംവയ്ക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് പരാജയപ്പെടുത്തിയ ചരിത്രമാണ് നമുക്കുള്ളത്.
എപ്പോൾ തെരഞ്ഞെടുപ്പ് വരുന്നോ അപ്പോഴെല്ലാം കേന്ദ്ര ഏജൻസികൾ ഉറക്കത്തിൽനിന്ന് ഉണരുന്നത് സ്ഥിരം തിരക്കഥയാണ്.
കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇരയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി.
പരിഹാസം നിറഞ്ഞ കുറിപ്പ് ഫേസ്ബുക്കിലാണ് മന്ത്രി പങ്കുവച്ചത്. ഒരു 30 സെക്കന്റ്.. പ്ലീസ്....30 സെക്കന്റ് ആണ് ചോദിച്ചത്, പക്ഷെ.. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
District News
കൊല്ലം: നൈപുണ്യപരിശീലനവും ആജീവനാന്ത പഠനഅവസരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഉപസംഹരിക്കുകയായിരുന്നു മന്ത്രി.
സമാപനപരിപാടിയില്‍ സ്വാഗതസംഘം കണ്‍വീനര്‍ എസ്.ജയമോഹന്, മുന്മന്ത്രിമാരും തൊഴിലാളി സംഘടനാനേതാക്കളുമായ കെ.പി. രാജേന്ദ്രന്, എളമരം കരീം, എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ സൂഫിയാന് അഹമദ്, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍, വെല്‍ഫെയര്‍ അഡീണല്‍ ലേബര്‍ കമ്മീഷണര്‍ രഞ്ജിത്ത് പി. മനോഹര്‍,
ടെരുമോ പെന്‍പോള്‍ മുന്‍ എംഡി സി.പത്മകുമാര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജയേഷ്, ഐ എല്‍ ഒ നാഷണല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കരുണ്‍ ഗോപിനാഥ്, എ. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജോസ് കെ. മാണി എംപിക്കൊപ്പമാണ് അദ്ദേഹം ചങ്ങനാശേരി അതിരൂപതയിലെത്തിയത്.
പ്രശ്നം പരിഹരിക്കുമെന്നും സൗഹാർദപരമായ ചർച്ചയാണ് നടന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.
നേരത്തെ, എന്നെ കാണാൻ തിരുമേനി വീട്ടിൽ വന്നിരുന്നു. പൊതുവിദ്യഭ്യാസ രംഗത്തെ കാര്യങ്ങളാണ് സംസാരിച്ചത്. ഭിന്നശേഷി സംവരണത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അതിനുശേഷമാണ് സുപ്രീംകോടതി വിധി വന്നത്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടവരുടെ യോഗം 13-ാം തീയതി വിളിച്ചിട്ടുണ്ട്. അതിനു ശേഷം പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആയിരകണക്കിന് അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് ക്രൈസ്തവ മാനേജ്മെന്റിന്റെ മാത്ര പ്രശ്നമല്ലെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. നിലവിലെ പ്രശ്നം പൊതുസമൂഹത്തിന്റേതാണ്. വിഷയം സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്ന കാര്യം ആശ്വാസകരമാണെന്നും ബിഷപ്പ് അറിയിച്ചു.