തിരുവനന്തപുരം: കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരേ ഭരണഘടന അനുശാസിക്കുന്ന എല്ലാ നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നു മന്ത്രി വി. ശിവൻകുട്ടി.
തൊഴിൽ, ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമായതിനാൽ സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി സദാനന്ദ ഗൗഡ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ട്രേഡ് യൂണിയനും നിയമവിദഗ്ധരുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നു പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മന്ത്രി മറുപടി നൽകി.
ഒരു ദിവസം എട്ടു മണിക്കൂർ ജോലി എന്ന തത്വം പോലും പുതിയ ലേബർ കോഡ് നിഷേധിച്ചിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ വികസിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ തൊഴിൽ സമയം കുറയ്ക്കുന്ന നടപടികളാണ് പല വികസിത രാജ്യങ്ങളിലും കൈക്കൊള്ളുന്നത്. അപ്പോഴാണ് ഇന്ത്യയിൽ ഒരു ദിവസത്തെ തൊഴിൽ സമയം 12 മണിക്കൂറായി ദീർഘിപ്പിക്കാൻ നിയമം ഉണ്ടാക്കിയത്.
പുതിയ കോഡിൽ മിനിമം വേജസിന് പുറമെ നാഷണൽ ഫ്ലോർ വേജസ് എന്ന വേതന തത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫ്ലോർ വേജസ് ദിവസം 202 രൂപ ആയിരിക്കുമെന്നാണ് പറഞ്ഞത്.
ഒരു ദിവസത്തെ ജോലിക്ക് കുറഞ്ഞത് 700 രൂപയെങ്കിലും വേതനം ലഭിക്കണമെന്ന ആവശ്യം അട്ടിമറിച്ച് കേന്ദ്രം നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Tags : Minister V. Sivankutty labor codes action