തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുന:നിർണയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം സേവന വേതന വ്യവസ്ഥ പുതുക്കാനാണ് തീരുമാനം.
യൂണിയനുകൾ സംയുക്തമായി ലഭ്യമാക്കുന്ന ചാർട്ടർ ഓഫ് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്. മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾക്കു കൂടുതൽ വീടുകൾ നിർമിച്ചു നൽകാനായി 6.5 ഏക്കർ ഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയിട്ടുണ്ട്.
പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ പ്ലാന്റേഷൻ ലേബർ നിയമത്തിൽ ഉൾപ്പെടുത്തി സമഗ്രമായ സാമൂഹിക സുരക്ഷ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇഎസ്ഐ ആക്ട് പ്രകാരം സമാനമായ പരിരക്ഷ സ്വീകരിക്കുന്നതിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് നിർദേശിച്ചു.
അതിനാൽ സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐയിൽ നിന്ന് ഒഴിവാക്കിയിട്ടുുണ്ടെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Tags : Minister V. Sivankutty V. Sivankutty salary plantation workers Niyamasabha