Business
മുംബൈ: ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽ. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 76 പൈസ ഇടിഞ്ഞ് 91.73 എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ലോഹ ഇറക്കുമതിക്കാർക്കിടയിൽ ഡോളറിനു ശക്തമായ ആവശ്യകത ഉണ്ടായതും രൂപയെ സമ്മർദത്തിലാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസും യൂറോപ്പുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും എട്ടു യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവ വീണ്ടുമൊരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളും വിപണിയിൽ സമ്മർദമുണ്ടാക്കി. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായുള്ള തകർച്ചയും രൂപയുടെ ഇടിവിന് ആക്കംകൂട്ടിയെന്ന് വിനിമയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 91.05 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് വ്യാപാരത്തിനിടെയിലെ എക്കാലത്തെയും താഴ്ന്ന നിലയായ 91.74ലെത്തി. അവസാനം മുൻ സെഷനിലെ ക്ലോസിംഗ് ലെവലിനേക്കാൾ 76 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടെയിലെ രൂപയുടെ ഇതിനുമുന്പുള്ള താഴ്ന്ന നില.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ ഈ മാസം രണ്ടു ശതമാനത്തോളം ഇടിഞ്ഞു. 2025ൽ അഞ്ചു ശതമാനത്തിന്റെ താഴ്ചയാണുണ്ടായത്.
ഓഹരിവിപണി ചുവപ്പിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ തന്നെ. ദുർബലമായ ആഗോള സൂചനകളാണ് ഇന്ത്യൻ ഓഹരിവിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 271 പോയിന്റ് താഴ്ന്ന് 81,910ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157.50ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.
2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.
സെൻസെക്സ് 1066 പോയിന്റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.
വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.
നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.
Business
മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്.
സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
1. ദുർബലമായ ആഗോള സൂചനകൾ: ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസിന്റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇത് പുതിയ വ്യാപാര യുദ്ധത്തിന്റെ ആശങ്കകളാണ് ഉയർത്തുന്നത്.
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി ഒന്നിനു നിലവിൽ വരും. ജൂണ് ഒന്നിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയരും. ആഗോളതലത്തിൽ ഡോളർ ദുർബലാവസ്ഥയിലാണ്.
2. രൂപയുടെ ഇടിവ്: പുതിയ വ്യാപാര അനിശ്ചിതത്വങ്ങൾ ഉടലെടുത്തതോടെ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന്് ഡോളറിനെതിരേ രൂപ 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി.
ഡോളർ ദുർബലമാകുന്പോഴും അസംസ്കൃത എണ്ണ വില കുറയുന്പോഴും രൂപ കരുത്താർജിക്കേണ്ടതാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.68 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 91.01 എന്ന നിലയിലേക്കു വീണു. അവസാനം 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി. ഡിസംബർ 16നു രേഖപ്പെടുത്തിയ 90.93 ആണ് ഡോളറിനെതിരേ രൂപയുടെ വ്യാപാരാവസാനമുള്ള ഏറ്റവും താഴ്ന്ന നില.
3. ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തിലുള്ള ഉൗഹാപോഹങ്ങൾ: അടുത്ത യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ആരാകുമെന്നതിലുള്ള ഉൗഹാപോഹങ്ങൾ വിപണിയിൽ പ്രതിഫലിച്ചു. നിലവിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗണ്സിൽ ഡയറക്ടർ ചുമതല വഹിക്കുന്ന കെവിൻ ഹാസെറ്റ് ചെയർമാൻ ആകില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോളവിപണികളെയൊന്നടങ്കം പ്രതികൂലമായി ബാധിച്ചു.
Business
മുംബൈ: 2025ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണിയിൽ ഉണർവ്. തുടർച്ചയായ നഷ്ടദിനങ്ങൾക്കു ശേഷമാണ് വിപണിയുടെ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തിനും എൻഎസ്ഇ നിഫ്റ്റി തുടർച്ചയായ നാലു ദിവസത്തിനും ശേഷമാണ് മുന്നേറിയത്.
സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വർധന പ്രകടിപ്പിച്ച നിഫ്റ്റി ഘട്ടംഘട്ടമായി 26,200 നിലവാരത്തിലേക്കു മുന്നേറി. എന്നാൽ, അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നത് സൂചികയ്ക്ക് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി.
തുടർച്ചയായ അഞ്ചു ദിവസത്തെ നഷ്ടദിനങ്ങൾക്കുശേഷം ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (0.64%) മുന്നേറ്റത്തോടെ 85,220.60ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 762.09 പോയിന്റ് മുന്നേറി 85,437.17 എന്ന നിലവാരത്തിലെത്തിയതാണ്. നാലു ദിവസങ്ങൾക്കുശേഷം നിഫ്റ്റി 190.75 പോയിന്റ് (0.74%) ലാഭത്തോടെ 26,129.60ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സന്പാദിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി ഒഴികെ എല്ലാം രണ്ടു മുതൽ 0.70 ശതമാനം വരെ മുന്നേറ്റം നടത്തി.
2025ൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 10 ശതമാനം വീതം നേട്ടം കൈവരിച്ചെങ്കിലും മറ്റ് ഏഷ്യൻ വിപണികളെയും ആഗോള വിപണികളെയും വച്ചുനോക്കുന്പോൾ പിന്നിലാണ്. ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 91ലേക്കു താഴുകയും ചെയ്തു. നിഫ്റ്റി ഏകദേശം 10.5 ശതമാനം നേട്ടത്തോടെയും സെൻസെക്സ് 9.1 ശതമാനം വർധനയോടെയുമാണ് 2025 അവസാനിപ്പിച്ചത്. നിഫ്റ്റി തുടർച്ചയായ പത്താം വർഷമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2025ൽ നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ സൂചികകൾ.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികൾ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ആസ്പിൻവാൾ ആൻഡ് കന്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ (3.61%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികൾക്കും മികച്ച ദിനമായിരുന്നു. എന്നാൽ, സ്റ്റെൽ ഹോൾഡിംഗ്സ് (3.26%), വെസ്റ്റേണ് ഇന്ത്യ പ്ലൈവുഡ്സ് (2.00%), ഹാരിസണ്സ് മലയാളം (2.32%) തുടങ്ങിയ ഓഹരികൾക്ക് മികവിലെത്താനായില്ല.
വിപണിയുടെ മുന്നേറ്റത്തിനു പിന്നിൽ
സ്റ്റീൽ ഓഹരികളുടെ കുതിപ്പ്: തെരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതികൾക്ക് മൂന്നു വർഷത്തേക്ക് 12 ശതമാനം വരെ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ സ്റ്റീൽ കന്പനികളുടെ ഓഹരി വിലകൾ വർധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.45 ശതമാനത്തോടെ 160 പോയിന്റ് ഉയർന്നു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ നേട്ടമുണ്ടാക്കി.
ക്രൂഡ് വിലയിലെ കുറവ്: ക്രൂഡ് ഓയിൽ വില 0.10 ശതമാനം കുറഞ്ഞ് ബാരലിന് 61.27 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തിന് ഗുണകരമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇന്ത്യൻ വിപണിക്കു കരുത്തേകുന്നു.
വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു: വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 9.37 ശതമാനത്തിലെത്തി.
ഉയർന്ന വാങ്ങലുകൾ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിനെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങാൻ താത്പര്യമെടുത്തു. സെൻസെക്സ് അഞ്ചു ദിവസവും നിഫ്റ്റി നാലു ദിവസവും ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് തെരഞ്ഞെടുത്ത ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നിക്ഷേപകർ മുന്നോട്ടുവന്നു.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ വാങ്ങൽ: വിശാല സൂചികകളായ മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങാൻ വലിയ താത്പര്യമാണുണ്ടായത്. ഇത് വിപണിയുടെ തിരിച്ചുവരവിന് നിർണായകമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.95 ശതമാനവും 1.11 ശതമാനവുമാണ് മുന്നേറിയത്.
Business
മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.
ഓഹരിവിപണിയിൽ നഷ്ടം
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.
എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം
വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം സെഷനിലും ചുവപ്പിൽതന്നെ. ഡോളറിനെതിരേ രൂപയുടെ ഇടിവ്, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നു തുടരുന്ന പിന്മാറ്റം, സ്വകാര്യ ബാങ്ക് ഓഹരികളിൽ വലിയ തോതിൽ ലാഭമെടുപ്പ് തുടങ്ങിയവ വിപണിയുടെ വീഴ്ചയ്ക്കിടയാക്കി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) തിങ്കളാഴ്ച 1171.31 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. തുടർച്ചയായ എഫ്ഐഐ വിൽപ്പന ആഭ്യന്തര ഓഹരികളിൽ വലിയ സമ്മർദമാണ് ചെലുത്തുന്നത്. ഇന്നലെ 3642.30 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വ്യാപാരം പൂർത്തിയായപ്പോൾ ബിഎസ്ഇ സെൻസെക്സ് 503.63 പോയിന്റ് (0.59%) താഴ്ന്ന് 85,138.27ലെത്തി. വ്യാപാരത്തിനിടെ സെൻസെക്സ് 588.9 പോയിന്റ് ഇടിഞ്ഞ് 85,053ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 143.55 പോയിന്റ് (0.55%) നഷ്ടത്തിൽ 26,032.20ൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ഇരു സൂചികകളും റിക്കാർഡിൽനിന്നാണ് താഴേക്കു പതിച്ചത്.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.22%), സമോൾകാപ് (0.55%) സൂചികകൾ താഴ്ചയിലേക്കു പതിച്ചു. വിപണിയിൽ ഇടിവ് തുടരുന്നതോടെ നിക്ഷേപകരുടെ ശ്രദ്ധ ഇനി ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ അവലോക യോഗത്തിലാണ്. ഈ അലോകനയോഗത്തിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവരും.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്്ത കന്പനികളുടെ മൊത്ത വിപണി മൂലധനം 1.82 കോടി രൂപ കുറഞ്ഞ് 472.59 കോടിയിലെത്തി.
നിഫ്റ്റി മേഖലാ സൂചികകളിൽ ബാങ്ക്, ഫിനാൻഷൽ ഓഹരികൾ വലിയ ഇടിവ് നേരിട്ടു. മേഖലാ സൂചികകളിൽ നിഫ്റ്റി ഫിനാൻഷൽസാണ് (0.90%) ഇന്നലെ ഏറ്റവും വലിയ താഴ്ച നേരിട്ടത്. തുടർച്ചയായ മൂന്നാം ദിവസമാണ് നിഫ്റ്റി ഫിനാൻഷൽസ് താഴ്ന്നിരിക്കുന്നത്. പ്രൈവറ്റ് ബാങ്ക് സൂചിക 0.69 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് വലിയ നഷ്ടമുണ്ടായി.
ഫാർമ ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പിഎസ്യു ബാങ്ക്, ഓട്ടോ, മെറ്റൽ സൂചികകൾ തുടർച്ചയായ രണ്ടു സെഷനുകളിലെ നേട്ടത്തിനുശേഷമാണ് ഇടിയുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി സൂചികകൾ തുടർച്ചയായ നാലാം ദിവസമാണ് താഴുന്നത്.
Business
മുംബൈ: ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ, ഇൻട്രാ ഡേയിലെ ഉയർച്ച സൂചികകൾക്ക് നിലനിർത്താനായില്ല.
വ്യാപാരത്തിനിടെ സെൻസെക്സ് അതിന്റെ 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 85,801.70ലും നിഫ്റ്റി ഒരു വർഷത്തെ ഉയർന്ന നിരക്കായ 26,246.65ലുമെത്തി. രണ്ടു സൂചികകൾക്കും ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് റിക്കാർഡ് ഉയരം നഷ്ടമായത്. ശക്തമായ തുടക്കത്തിനുശേഷം മിഡ്കാപ്, ബാങ്കിംഗ് ഓഹരികളിലുണ്ടായ തളർച്ചയാണ് സൂചികകളുടെ റിക്കാർഡ് നേട്ടത്തെ ബാധിച്ചത്.
മികച്ച ആഗോള സൂചനകളും പുതിയ വിദേശ ഫണ്ടുകളുടെ പ്രവാഹവും എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് പോലുള്ള വൻകിട കന്പനികളുടെ ഓഹരിവാങ്ങൽ ഉയർന്നതും വിപണിയെ സ്വാധീനിച്ചു. എൻവിഡിയ പോലുള്ള ആഗോള ടെക് കന്പനികളുടെ മൂന്നാം പാദ ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതും വിപണിയെ സഹായിച്ചു.
തുടർച്ചയായ രണ്ടാം ദിനം സെൻസെക്സ് 446 പോയിന്റ് (0.52%) ഉയർന്ന് 85,632.68ലും നിഫ്റ്റി 140 പോയിന്റ് (0.54%) നേട്ടത്തിൽ 26,192.15ലും ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്കാപ് (13%), സ്മോൾകാപ് (0.17%) സൂചികകൾ നഷ്ടത്തിലായി. നിഫ്റ്റി മിഡ്കാപ് 0.02 ശതമാനം നേട്ടത്തിലും സ്മോൾകാപ് 0.05 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളുടെ കാര്യത്തിൽ പ്രകടനങ്ങൾ സമ്മിശ്രമായിരുന്നു. ഫിനാൻഷൽ സർവീസസ് സൂചിക 0.79 ശതമാനം ഉയർന്ന മേഖലാ സൂചികകളിൽ മികച്ച പ്രകടനം നടത്തി. നിഫ്റ്റി ബാങ്ക് (0.22%), പ്രൈവറ്റ് ബാങ്ക് (0.33%), ഓട്ടോ (0.44%) എന്നിവയും നേട്ടമുണ്ടാക്കി. മീഡിയ 1.89 ശതമാനവും പിഎസ് യു ബാങ്ക് 0.89 ശതമാനവും കണ്സ്യൂമർ ഡൂറബിൾസ് 0.53 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
കിറ്റെക്സിനു നേട്ടം, എസ്ഐബിക്ക് ഇടിവ്
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട കേരള കന്പനികൾ നേട്ടത്തിലായി. കിറ്റെക്സ് ഗാർമെന്റ്സ് 4.59 ശതമാനവും യൂണിറോയൽ മറൈൻ എക്സ്പോർട്ടേഴ്സ് 4.49 ശതമാനവും ഉയർന്നു. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎം ഓഹരികളാണ്. 9.99 ശതമാനം ഉയർന്ന ടിസിഎം ലിമിറ്റഡ് ഓഹരികൾ 52 ആഴചയിലെ ഉയർന്ന നിരക്കായ 67.58ലാണ് ക്ലോസ് ചെയ്തത്.
അബേറ്റ് എഎസ് ഇൻഡസ്ട്രീസ് 2.65 ശതമാനവും ആസ്പിൻവാൾ 2.97 ശതമാനവും പ്രൈമ ഇൻഡസ്ട്രീസ് 1.98 ശതമാനവും നേട്ടത്തിലായി.
കഴിഞ്ഞ കുറച്ചുദിവസത്തെ നേട്ടത്തിനു ശേഷം ലാഭമെടുപ്പ് ശക്തമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച സർവകാല റിക്കാർഡായ 41.65ലെത്തിയ ഓഹരിവിലയിൽ 7.38 ശതമാനമാണ് ഇന്ന് ഓഹരിക്ക് നഷ്ടമുണ്ടായത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ തുടർച്ചയായ ആറു ദിവസത്തെ വിജയക്കുതിപ്പിന് അവസാനം. ദുർബലമായ ആഗോള സൂചനകളും ലാഭമെടുപ്പും നിക്ഷേപകരെ സ്വാധീനിച്ചു. ഐടി, മെറ്റൽ ഓഹരികളിൽ നടന്ന വൻ വിൽപ്പനയും വിപണി നഷ്ടത്തിലാക്കാൻ ഇടയായി.
ബിഎസ്ഇ സെൻസെക്സ് 278 പോയിന്റ് (0.33%) താഴ്ന്ന് 84,673ലും എൻഎസ്ഇ നിഫ്റ്റി 103 പോയിന്റ് (0.40%) നഷ്ടത്തിൽ 25,910ലും വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി മിഡ്കാപ് സൂചിക 0.59 ശതമാനവും സ്മോൾകാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റിയിൽ ഇന്റർഗ്ലോബ് ഏവിയേഷൻ, ടെക് മഹീന്ദ്ര, ടാറ്റ കണ്സ്യൂമർ പ്രൊഡക്ട്സ് എന്നിവ രണ്ടു ശതമാനത്തിലേറെ താഴ്ന്നപ്പോൾ ജിയോ ഫിനാൻഷലിന്റെ ഇടിവ് 1.94 ശതമാനമായിരുന്നു. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് എന്നിവ ഒരു ശതമാനത്തിലേറെ മുന്നേറി.
സൂചികകളുടെ താഴ്ചയ്ക്കു കാരണങ്ങൾ
ദുർബലമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണിയിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയെല്ലാം വളരെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഉൾപ്പെടെ പ്രധാന സാന്പത്തിക ഡാറ്റകൾക്ക് മുന്നോടിയായി യുഎസ് വിപണികൾ തിങ്കളാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസിന്റെ സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഇത്തവണ വൈകിയാണ് പ്രസിദ്ധീകരിക്കുന്നത്. ഗവണ്മെന്റ് ഷട്ട്ഡൗണാണ് റിപ്പോർട്ട് വൈകാൻ കാരണമായത്. സാധാരണയായി ഒരു മാസത്തെ റിപ്പോർട്ട് അടുത്ത മാസം ആദ്യം പ്രസിദ്ധീകരിക്കേണ്ടതാണ്.
ലാഭമെടുപ്പ്: എല്ലാ മേഖലകളിലും ലാഭമെടുപ്പ് പ്രകടമായിരുന്നു. അതിനാൽ എല്ലാ എൻഎസ്ഇ സൂചികകളും നഷ്ടത്തിൽ വ്യാപാരം ചെയ്തു.
ഐടി, മെറ്റൽ ഓഹരികളുടെ കനത്തവിൽപ്പന: ഐടി, മെറ്റൽ ഓഹരികളിൽ ഇന്നലെ കനത്ത വിൽപ്പനയാണ് നടന്നത്. നിഫ്റ്റി ഐടി സൂചിക 1.10 ശതമാനവും മെറ്റൽ 1.07 ശതമാനവും താഴ്ന്നു. ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും എഐ ബബിളിനെക്കുറിച്ചുള്ള ആഗോള ആശങ്കകളും നിക്ഷേപകർ ലാഭമെടുപ്പിൽ ഏർപ്പെട്ടതും ഐടി ഓഹരികൾക്ക് തിരിച്ചടിയായി.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികളും ഇന്നലെ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. സ്റ്റെൽ ഹോൾഡിംഗ്സ് 3.77 ശതമാനം നേട്ടത്തിൽ 472 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 244.61 രൂപയിലെത്തി റിക്കാർഡ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്സ് (2.28%), മുത്തൂറ്റ് കാപിറ്റൽ സർവീസസ് (1.08%) നിറ്റാ ജെലാറ്റിൻ (1.00%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് 2.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിൽ 2,500 കോടി രൂപയ്ക്ക് അക്വാകൾച്ചർ ടെക്നോളജി പാർക്ക് സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം കന്പനി കരാറിലെത്തിയിരുന്നു. തിങ്കളാഴ്ച നാല് ശതമാനത്തിലധികം നേട്ടത്തിലായിരുന്ന ഓഹരി ഇന്നലെ 158.95 രൂപയിലാണ് ക്ലോസ് ചെയ്തത്.
മുത്തൂറ്റ് ഫിനാൻസ് (1.82%), എവിടി നാച്ചുറൽ പ്രോഡക്ട്സ് (1.64%), ആസ്പിൻവാൾ ആൻഡ് കന്പനി (1.36%), പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസസ് (1.39%) തുടങ്ങിയ ഓഹരികൾക്കും ഇന്നലെ നഷ്ടമായിരുന്നു.
Business
മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. മികച്ച പാദവാർഷിക ഫലങ്ങളും ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് സൂചികകളുടെയും പിൻബലത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും നേട്ടം നിലനിർത്തിയത്.
തുടർച്ചയായ ആറാം സെഷനിലാണ് സെൻസെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തിയത്. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് വിപണിയുടെ ഇന്നലത്തെ പ്രധാന നേട്ടം.
ആഗോള വിപണികളിൽ കാര്യമായ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കന്പനികളുടെ ശക്തമായ പ്രകടനവും യുഎസ് - ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിക്ക് ഉൗർജം പകർന്നു. ഇന്നത്തെ ഒറ്റദിവസത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വർധിച്ചു.
സെൻസെക്സ് 388 പോയിന്റ് (0.46%) ഉയർന്ന് 84,950.95ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്റ് (0.40%) നേട്ടത്തോടെ 26,013.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രമുഖ സൂചികകളേക്കാൾ മികച്ച പ്രകടനമാണ് മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ കാഴ്ചവച്ചത്. മിഡ്കാപ് സൂചിക 0.73% വരെയും സ്മാൾകാപ് സൂചിക 0.52% വരെയും ഉയർന്നു.
മേഖലാ സൂചികകൾ
മേഖലാ സൂചികകളെല്ലാം ഇന്നലെ പോസിറ്റീവായി. വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ബാങ്കിംഗ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76 ശതമാനം ഉയർന്ന് 5892.70ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 59,001.55 എന്ന റിക്കാർഡിൽ ബാങ്കിംഗ് സൂചികയെത്തി.
പൊതുമേഖല ബാങ്ക് ഓഹരികൾ 1.09 ശതമാനം ഉയർന്നപ്പോൾ ഫിനാൻഷൽ സർവീസസ് 0.56 ശതമാനവും ഫിനാൻഷൽ സർവീസസ് 25/50 സൂചിക 0.44 ശതമാനവും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്നു.
മറ്റ് മേഖല സൂചികകളിൽ ഓട്ടോ (0.85%), കണ്സ്യൂമർ ഡ്യുറബിൾസ് (0.83%), റിയൽറ്റി (0.45%), ഓയിൽ ആൻഡ് ഗ്യാസ് (0.38%) ഹെൽത്ത്കെയർ (0.41%), മീഡിയ (0.40%), എഫ്എംസിജി (0.21%), ഐടി (0.20%), ഫാർമ (0.20%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ മാത്രം 0.01 ശതമാനം കുറഞ്ഞ ഉയർച്ചയോടെ ഏതാണ്ട് ഫ്ളാറ്റായി.
കേരളത്തിലെ പ്രമുഖ കന്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ മികച്ച പ്രകടനം കാഴ്ചവച്ചു. ധനകാര്യ സ്ഥാപനങ്ങളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
Business
കൊച്ചി: നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് (എന്എസ്ഇ) വ്യാപാര അക്കൗണ്ടുകളുടെ എണ്ണം 24 കോടി കടന്നു.
നാലു കോടിയിലധികം (17 ശതമാനം) നിക്ഷേപക അക്കൗണ്ടുകളുള്ള മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്ത്. ഉത്തര്പ്രദേശ് (11 ശതമാനം), ഗുജറാത്ത് (ഒന്പത് ശതമാനം), പശ്ചിമബംഗാള്, രാജസ്ഥാന് ( ആറു ശതമാനം വീതം) എന്നിവയാണു നിക്ഷേപങ്ങളിൽ മുന്നിലുള്ള സംസ്ഥാനങ്ങള്.
Business
മുംബൈ: ഓഹരി സൂചികകൾ ഇന്നലെ കുത്തനെയുള്ള താഴ്ചയിൽനിന്നു വൻ തിരിച്ചുവരവ് നടത്തി. നിക്ഷേപകർ താഴ്ന്ന വിലകളിൽ ഓഹരികൾ വാങ്ങാൻ തുടങ്ങിയതാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് ഇന്നലെ വ്യാപാരത്തിൽ താഴ്ന്ന നിലയിൽനിന്ന് 500 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 25,900 പോയിന്റ് മറികടന്നു. മൂന്നു മണിവരെ താഴ്ന്ന നിലയിലായിരുന്ന് സെൻസെക്സ്, നിഫ്റ്റി സൂചികകൾ അവസാന അരമണിക്കൂറിലാണ് നേട്ടത്തിലെത്തിയത്.
സെൻസെക്സ് സൂചിക 449.35 പോയിന്റ് (0.53%) ഇടിഞ്ഞ് 84,029.32 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 138.35 പോയിന്റ് (0.53%) 25,740.80 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സ് തലേന്നത്തെ ക്ലോസിംഗ് പോയിന്റായ 84478.67നെ അപേക്ഷിച്ച് 400 പോയിന്റ് താഴ്ന്നു. എന്നാൽ, ഇന്നലെത്തെ വലിയ താഴ്ചയിൽനിന്ന് 550 പോയിന്റ് ഉയർന്ന് പോസിറ്റീവായി ക്ലോസ് ചെയ്തു. സെൻസെക്സ് 84.11 പോയിന്റ് (0.10%) നേട്ടത്തോടെ 84,562.78 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.നിഫ്റ്റി 30.90 പോയിന്റ് (0.12%) നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത്.
മേഖലാ സൂചികകൾ
നിഫ്റ്റി മേഖലാ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ഐടി, ഓട്ടോ സൂചികകളിൽ വില്പനസമ്മർദം നേരിട്ടപ്പോൾ എഫ്എംസിജി, ബാങ്കിംഗ്, ഫിനാൻസ് ഓഹരികളിൽ വാങ്ങലുകളുണ്ടായി. പൊതുമേഖല ബാങ്ക് സൂചിക 1.17 ശതമാനം, നിഫ്റ്റി ബാങ്ക് 0.23 ശതമാനം, ഫിൻ സർവീസസ് 0.35 ശതമാനം, എഫ്എംസിജി 0.57 ശതമാനം, ഫാർമ 0.59 ശതമാനം ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി ഐടി 1.03 ശതമാനവും ഓട്ടോ 0.52 ശതമാനവും താഴ്ന്നു.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.08 ശതമാനവും സ്മോൾകാപ് 0.38 ശതമാനവും ഉയർന്നു.
Business
മുംബൈ: കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലെ തുടർച്ചയായ നഷ്ടക്കച്ചവടത്തിന് വിരാമമിട്ട് ഇന്ത്യൻ വിപണി സൂചികകൾ.
സെൻസെക്സ് 319 പോയിന്റ് ഉയർന്ന് 83,535.35ലും നിഫ്റ്റി 82 പോയിന്റ് ഉയർന്ന് 25,574.35ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്കാപ് സൂചികകൾ 0.62 ശതമാനം മുന്നേറ്റം കാഴ്ചവച്ചപ്പോൾ സ്മോൾ കാപ് സൂചിക 0.28ശതമാനം ഇടിഞ്ഞു.
യുഎസിൽ 40 ദിവസം നീണ്ടു നിന്ന ഷട്ട്ഡൗണ് ഏതാണ്ട് അവസാനിക്കുന്നുവെന്ന സൂചനകൾ ഉയർന്നത് വിപണികളെ നേട്ടത്തിലാക്കി. ഐടി സൂചിക1.62 ശതമാനം മുന്നേറി.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ചുവപ്പണിഞ്ഞു. ദുർബലമായ ആഗോള സൂചനകളും വിദേശ ഫണ്ടുകളുടെ തുടർച്ചയായ പിന്മാറ്റവും ഇടത്തരം കന്പനികളുടെ ദുർബലമായ വരുമാനവുമാണ് ഇന്ത്യൻ ഓഹരി വിപണിയെ നഷ്ടത്തിലാക്കിയത്.
ബിഎസ്ഇ സെൻസെക്സ് 519.34 പോയിന്റ് (0.62%) താഴ്ന്ന് 83,459.15ലും എൻഎസ്ഇ നിഫ്റ്റി 165.70 പോയിന്റ് (0.64%) നഷ്ടത്തിൽ 25,597.65ലും ക്ലോസ് ചെയ്തു.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൂല്യം 472.5 ലക്ഷം കോടി രൂപയിൽ നിന്ന് 470 ലക്ഷം കോടിയായി താഴ്ന്നു. ഗുരുനാനാക്ക് ജയന്തി മൂലം വിപണിക്ക് ഇന്ന് അവധിയാണ്.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളിലെ സമീപകാല നേട്ടങ്ങൾ കണ്ട് നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇതേത്തുടർന്ന് ഫിനാൻഷൽ, മെറ്റൽ, ഓട്ടോ മൊബൈൽസ് ഓഹരികളിൽ വൻ തോതിൽ വിൽപ്പനയുണ്ടായി.
നിഫ്റ്റി ബാങ്ക് സൂചിക 274 പോയിന്റ് (0.47%) ഇടിഞ്ഞ് 57,827ലും നിഫ്റ്റി മിഡ്കാപ് 100 സൂചിക 250 പോയിന്റ് (0.42%) താഴ്ന്ന് 60,820ലും എത്തി. കഴിഞ്ഞ ആഴ്ചയിലെ റിക്കാർഡ് നിലയിൽനിന്നാണ് ഇരു സൂചികകളും താഴേക്കു പതിച്ചത്. സ്മോൾകാപ് 0.82 ശതമാനം ഇടിഞ്ഞു.
കണ്സ്യൂമർ ഡ്യൂറബിൾസ് ഒഴികെ എല്ലാ പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി, മെറ്റൽ സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു. ഓട്ടോ (0.86%), പ്രൈവറ്റ് ബാങ്ക് (0.68%), എഫ്എംസിജി (0.60%), റിയൽറ്റി (0.78%), മീഡിയ (0.55%) ഓഹരികളും ഇടിഞ്ഞു.
വിപണിയുടെ തകർച്ചയ്ക്കു പ്രധാന കാരണങ്ങൾ
Business
മുംബൈ: കരുത്തുറ്റ ആഗോള സൂചനകളും യുഎസ് ഫെഡറൽ റിസർവ് ഈ ആഴ്ച ചേരുന്ന യോഗത്തിൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അനുകൂലമായ അന്തരീക്ഷമൊരുക്കിയപ്പോൾ ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഇന്നലെ ശക്തമായ പ്രകടനം കാഴ്ചവച്ചു.
സെൻസെക്സ് 567 പോയിന്റ് (0.67%) മുന്നേറി 84,778ലും നിഫ്റ്റി 171 പോയിന്റ് (0.66%) നേട്ടത്തോടെ 25,966ലും വ്യാപാരം പൂർത്തിയാക്കി.
ആഗോള വിപണി മെച്ചപ്പെട്ടത്തിന്റ പ്രചോദനത്താൽ, നിഫ്റ്റി ഇന്നലെ രണ്ട് സെഷനുകളിലെ ലാഭമെടുപ്പിനുശേഷമാണ് നേട്ടത്തിലേക്കു തിരിച്ചുവന്നത്.
യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കപ്പെട്ടതും പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ കണക്കും വർഷാവസാനത്തിന് മുന്പ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ കൂടി കുറച്ചേക്കുമെന്ന പ്രതീക്ഷകളും വിപണിയെ ശക്തിപ്പെടുത്തി. ഈ സൂചനകൾ ആഭ്യന്തര ഓഹരികൾക്ക് ഗുണകരമായി. രണ്ടാംപാദ കോർപറേറ്റ് ഫലങ്ങൾ ഭേദപ്പെട്ടതാകുന്നതും വിപണിക്ക് ദിശാബോധം നല്കുന്നു.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്ക് അയവുണ്ടാകുന്നത് നിക്ഷേപകരിലും പ്രതീക്ഷ വർധിപ്പിച്ചു. ഇന്ത്യയുടെ ഈ സാന്പത്തികവർഷത്തെ വളർച്ചാനിരക്ക് വിവിധ ഏജൻസികൾ ഉയർത്തിയതും ജിഎസ്ടി പരിഷ്കരണത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതും വിപണിക്ക് ഉൗർജം പകരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, ഫാർമ ഒഴികെ എല്ലാം പോസിറ്റീവായി. പൊതുമേഖലാ ബാങ്ക് ഓഹരികൾ 2.22 ശതമാനം ഉയർന്ന് മേഖല സൂചികകളിൽ മുന്നിലെത്തി. മെറ്റൽ 1.16 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 1.52 ശതമാനം, റിയൽറ്റി 1.46 ശതമാനം ഉയർന്നു.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.93%), സ്മോൾകാപ് (0.82%) സൂചികകൾ മുഖ്യ സൂചികകളെക്കാൾ മികച്ച പ്രകടനം നടത്തി.