മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തിലെ നേട്ടങ്ങൾ കൈവിട്ട സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിൽ ഇന്നലെ ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കനത്ത വില്പനയാണ് പ്രധാന സൂചികകളെ ബാധിച്ചത്. സെൻസെക്സ് 1200 പോയിന്റിലധികം ഇടിഞ്ഞു; നിഫ്റ്റി പല സപ്പോർട്ട് ലെവലുകളും തകർത്ത് 25,450ന് അരികിലായി ക്ലോസ് ചെയ്തു.
സെൻസെക്സ് 1236 പോയിന്റ് (1.48%) താഴ്ന്ന് 82,498ലും നിഫ്റ്റി 365 പോയിന്റ് (1.41%) നഷ്ടത്തിൽ 25,454ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് നിക്ഷേപകർക്ക് എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്നലെയുണ്ടായത്.
നിഫ്റ്റി 50ൽ മൂന്ന് ഓഹരികൾ മാത്രം നേട്ടമുണ്ടാക്കിയപ്പോൾ ബാക്കിയുള്ള 47 ഓഹരികളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിഫ്റ്റി ഐടി നഷ്ടത്തിലാണ് (1.07%) ക്ലോസ് ചെയ്ത്. എന്നാൽ, വ്യാപാരത്തിന്റെ തുടക്കത്തിൽ ടെക് ഓഹരികൾ നേട്ടത്തിലായിരുന്നു. ടെക് കന്പനികളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞതിനെത്തുടർന്ന് യുഎസ് ടെക് ഓഹരികൾ നേട്ടമുണ്ടാക്കി. ഇത് ഇന്ത്യൻ ഐടി ഓഹരികളിലും സ്വാധീനിച്ചു. പ്രമുഖ ഇന്ത്യൻ ഐടി കന്പനികളായ ഇൻഫോസിസ് (0.52%), വിപ്രോ (0.58%), ടിസിഎസ് (0.74%), എച്ച്സിഎൽ ടെക് (1.02%) എന്നിങ്ങനെയായിരുന്നു പ്രകടനം.
ഓട്ടോ, മീഡിയ, റിയൽറ്റി എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ്, ഫിനാൻസ് ഓഹരികൾ ഒരു ശതമാനത്തിനു മുകളിലാണ് നഷ്ടമുണ്ടായത്.
വിപണിയിലെ പ്രതീക്ഷിത ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് സൂചിക 10 ശതമാനം വർധിച്ചു.
ഇന്നലെത്തെ ഇടിവിനു കാരണങ്ങൾ
1. ലാഭമെടുപ്പ്: തുടർച്ചയായ മൂന്നു ദിവസം വിപണികൾ നേട്ടത്തിലായിരുന്നതിനാൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇത് കനത്ത തോതിൽ വില്പനയ്ക്കു നിക്ഷേപകരെ പ്രേരിപ്പിച്ചു. കഴിഞ്ഞ മൂന്നു സെഷനുകളിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 1.4 ശതമാനം നേട്ടം കൈവരിച്ചിരുന്നു.
2. അസംസ്കൃത എണ്ണ വിലക്കയറ്റം: പശ്ചിമേഷ്യയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസുമായി തുടരുന്ന അഭിപ്രായ ഭിന്നത വഷളാകുമെന്ന ലക്ഷണങ്ങൾ പ്രകടമായതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കുന്നതിന് കാരണമായി. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 70 ഡോളറിനു മുകളിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ സെഷനേക്കാൾ നാലു ശതമാനം വർധനയാണിത്. ക്രൂഡോയിൽ ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് വിലക്കയറ്റം തിരിച്ചടിയാണ്. പണപ്പെരുപ്പം ഉയരുന്നതിന് കളമൊരുക്കുന്ന സ്ഥിതിയാണത്.
3. അന്താരാഷ്ട്ര സംഘർഷങ്ങൾ :ആഗോള സൂചനകളും നിക്ഷേപകരിൽ സമ്മർദം വർധിപ്പിക്കുന്നു. ഇറാനെതിരേ യുഎസ് സൈനിക നടപടികളിലേക്കു കടന്നേക്കുമോയെന്ന ആശങ്ക നിക്ഷേപകരെ ജാഗരൂകരാക്കി.
4. യുഎസ് ഫെഡ് തീരുമാനങ്ങൾ: പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവിൽനിന്നുണ്ടായ അനിശ്ചിതത്വം നിക്ഷേപകരെ സ്വാധീനിച്ചു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ജനുവരിയിൽ ചേർന്ന എഫ്ഒഎംസി യോഗത്തിന്റെ മിനിറ്റ്സ് കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഇതിൽ ഭാവിയിൽ പലിശ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡ് ഗവണർമാർക്കിടയിൽ അഭപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമായി. പണപ്പെരുപ്പം കുറയുകയാണെങ്കിൽ പലിശ നിരക്കുകളിൽ ഇളവു വരുത്താൻ ചിലർ താത്പര്യം പ്രകടിപ്പിക്കുന്പോൾ വിലക്കയറ്റം തുടരുകയാണെങ്കിൽ നയം കർശനമാക്കണമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടു.
പലിശ നിരക്ക് കുറയ്ക്കുന്നതിൽ കാലതാമസമുണ്ടാകുന്നതോ അല്ലെങ്കിൽ നിരക്ക് വീണ്ടും വർധിപ്പിക്കുന്നതോ ഡോളറിനെ കരുത്തുറ്റതാക്കും. ഇത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കും. കഴിഞ്ഞ ഏഴു മാസം തുടർച്ചയായി വില്പന നടത്തിയ ശേഷം ഫെബ്രുവരിയിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ സജീവമായി തുടങ്ങിയത്.