Business
മുംബൈ: കേന്ദ്ര ബജറ്റ് ദിനത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതിന്റെ പിറ്റേന്ന് സെൻസെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തി. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലുണ്ടായ വ്യാല്യു ബയിംഗിന്റെ കരുത്തിലാണ് ഓഹരിവിപണിയിൽ ഉണർവുണ്ടായത്.
ഞായറാഴ്ചത്തെ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് നടന്ന പ്രത്യേക വ്യാപാര സെഷനിലുണ്ടായ കനത്ത വില്പന സമ്മർദത്തെത്തുടർന്ന് ഇന്നലെ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടങ്ങൾ നികത്തി വിപണി നേട്ടത്തിലേക്കു പ്രവേശിച്ചു.
സെൻസെക്സ് 943 പോയിന്റ് (1.17%) നേട്ടമുണ്ടാക്കി 81,666.46ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഇത് 1009 പോയിന്റ് മുന്നേറി 81,732 പോയിന്റിൽ എത്തിയിരുന്നു. നിഫ്റ്റി 263 പോയിന്റ് (1.06%) ഉയർന്ന് 25,088.40ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 282.65 പോയിന്റ് മുന്നേറി 25,108.10ലെത്തിയിരുന്നു.
വിപണിയിൽ വ്യാപാരം കുത്തനെ കുറയ്ക്കും വിധം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കൂട്ടുകയാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപത്തിനു പിന്നാലെ പ്രധാന ഓഹരി സൂചികകൾ രണ്ടു ശതമാനത്തിനടുത്താണ് താഴ്ന്നത്.
നിഫ്റ്റിയിലെ വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.96 ശതമാനവും 0.64 ശതമാനവും ഉയർന്നു.
വിപണിയുടെ തിരിച്ചുവരവിനു പിന്നിൽ
1. വാല്യു ബയിംഗ്: കഴിഞ്ഞ സെഷനിൽ വിപണിയിലുണ്ടായ വൻ ഇടിവിനു പിന്നാലെ നിക്ഷേപകർ വാല്യു ബയിംഗിലേക്കു കടന്നു. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഓഹരികൾ വാങ്ങിക്കൂട്ടുന്ന രീതിയാണ് വാല്യു ബയിംഗ്.
2. അസംസ്കൃത എണ്ണ വില കുറവ്: അസംസ്കൃത എണ്ണ വില നാലു ശതമാനത്തിനു മുകളിൽ കുറഞ്ഞ് ബാരലിന് 66.45 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലക്കുറവ് പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3. ബജറ്റ് പ്രഖ്യാപനങ്ങൾ: ദീർഘകാല സാന്പത്തിക വളർച്ചയിൽ ഉൗന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. നിർമാണ മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടികൾ, ആഗോള ഡാറ്റ സെന്ററുകൾക്ക് ദീർഘകാല നികുതി ആനുകൂല്യങ്ങൾ, കൃഷി, ടൂറിസം മേഖലകൾക്കുള്ള പിന്തുണ എന്നിവ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
4. രൂപയുടെ ഉയർച്ച: 2026-27ലെ കേന്ദ്ര ബജറ്റിനുശേഷമുള്ള വ്യാപാര ദിനത്തിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം 42 പൈസ ഉയർന്ന് 91.51ൽ വ്യാപാരം പൂർത്തിയാക്കി. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു കരുത്തായത്.
5. ലാർജ് കാപ് ഓഹരികളിലെ വാങ്ങൽ: ബ്ലൂചിപ്പ് ഓഹരികളിൽ ഉയർന്ന വാങ്ങലാണ് ഇന്നലെ ദൃശ്യമായത്. സൂചികയിലെ വന്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്നു. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളിൽ വലിയ വാങ്ങലുകളുണ്ടായി.
Business
മുംബൈ: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്രവ്യാപാരക്കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുടെയും കരുത്തുറ്റ ആഗോള സൂചനകളുടെയും പിൻബലത്തിൽ സെൻസെക്സും നിഫ്റ്റിയും ഉയർന്ന തലത്തിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനമാണ് ശക്തമായ മുന്നേറ്റം നടത്തുന്നത്.
സെൻസെക്സ് 487.20 പോയിന്റ് (0.60%) 82,344.68ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 646.49 പോയിന്റ് ഉയർന്ന് 82503ൽ വരെയെത്തിയതാണ്. നിഫ്റ്റി 167.35 പോയിന്റ് മുന്നേറി (0.66%) 25,342.75ലും ക്ലോസ് ചെയ്തു.
സെൻസെക്സിലെ 30 മുൻനിര കന്പനികളിലൊന്നായ ഭാരത് ഇലക്ട്രോണിക്സിന്റെ മൂന്നാംപാദ സാന്പത്തിക ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവില ഒന്പത് ശതമാനത്തിനു മുകളിൽ കുതിച്ചുയർന്നു.
കന്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധനയോടെ 1590 കോടി രൂപയിലെത്തി. വരുമാനം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ 24 ശതമാനം ഉയർന്ന് 7122 കോടി രൂപയിലെത്തി.
എഫ്ഐഐകളുടെ ഇന്ത്യ വിപണയിൽ നിന്നുള്ള പിന്മാറ്റം തുടരുകയാണ്. ചൊവ്വാഴ്ച 3068.49 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. അതേസമയം ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് നിക്ഷേപം ഉയർത്തുകയും ചെയ്തു. ചൊവ്വാഴ്ച 8999.71 കോടി രൂപയുടെ നിക്ഷേപം നടത്തി. തുടർച്ചയായ 15 ദിവസത്തെ വിൽപ്പനയ്ക്കുശേഷം എഫ്ഐഐകൾ ഇന്ത്യൻ വിപണിയിലേക്ക് ഇന്നലെ നിക്ഷേപകരായെത്തി. 480.26 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
വിപണിയുടെ ഉയർച്ചയ്ക്കു കാരണം
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പൂർത്തീകരണം നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കി. ഇയു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. പകരം ഇയുവിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 97 ശതമാനത്തിനും ഇന്ത്യ നികുതി ഇളവു നൽകും. ഏഷ്യൻ മാർക്കറ്റുകളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാംഗ്സെങ് സൂചികകൾ ഇന്നലെ ഉയർന്നാണ് ക്ലോസ് ചെയ്തത്.
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് താഴേക്കു പോയതും നേട്ടമായി. മുൻ സെഷനേക്കാൾ 6.44 ശതമാനം താഴ്ന്ന് 13.52 എന്ന നിലവാരത്തിലെത്തി.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം യുഎസ് ഡോളറിനെതിരേ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 92 എന്ന മൂല്യത്തിലെത്തിയ രൂപ അവസാനം ചെറിയൊരു ഉയർച്ചയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 91.88ൽ വ്യാപാരം പൂർത്തിയാക്കി.
തുടക്കത്തിലുണ്ടായ നേട്ടങ്ങൾ കൈവിട്ട രൂപ വ്യാപാരത്തിനിടെ 91.99 എന്ന നിരക്കിലേക്ക് താഴുകയും ചെയ്തതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന വിറ്റഴിക്കലും ആഭ്യന്തര ഓഹരി സൂചികകൾ വീണ്ടും നഷ്ടത്തിലാതും ഇന്നലെ രൂപയെ ബാധിച്ചു. കൂടാതെ അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും യുഎസ് ട്രഷറി യീൽഡുകൾ വർധിക്കുന്നതും നിക്ഷേപകരെ ഡോളറിലേക്ക് ആകർഷിച്ചു.
2025ൽ 5 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. ഈ ആഴ്ച 1.18 ശതമാനവും 2026 ജനുവരിയിൽ മാത്രം രൂപയുടെ മൂല്യത്തിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഓഹരിവിപണിയിലെ നഷ്ടം
വ്യാഴാഴ്ച നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ വീണ്ടും കൂപ്പുകുത്തി. 30 ഓഹരികളുടെ സെൻസെക്സ് 779 പോയിന്റ് (0.94%) ഇടിഞ്ഞ് 81538ലും 50 ഓഹരികളുടെ നിഫ്റ്റി 241 പോയിന്റ് (0.95%) നഷ്ടത്തിൽ 25,049ലും വ്യാപാരം പൂർത്തിയാക്കി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ ഇന്ത്യൻ ഓഹരി വിറ്റഴിക്കലും വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചു.
ഇതിനെത്തുടർന്ന് ഈ ആഴ്ച നിഫ്റ്റി സൂചികയിൽ 2.5 ശതമാനം താഴ്ചയുണ്ടായി. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും മോശം പ്രകടനമാണിത്. സെൻസെക്സിന് ഈ ആഴ്ച 2.4 ശതമാനത്തോളം ഇടിവുണ്ടായി.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ മാത്രം 6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 458.5 ലക്ഷം കോടി രൂപയിൽ നിന്ന് 452 ലക്ഷം കോടി രൂപയായി താഴ്ന്നു. ഈ ആഴ്ച ഏകദേശം 16 ലക്ഷം കോടി രൂപയുടെ വൻ ഇടിവാണ് കന്പനികളുടെ വിപണി മൂലധനത്തിലുണ്ടായിരിക്കുന്നത്. ജനുവരിയിൽ ഏകദേശം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പ് എക്സിക്യൂട്ടിവ് സാഗർ അദാനിക്കുമെതിരേ സമൻസ് അയയ്ക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കോടതിയോട് അനുമതി തേടിയ വാർത്തയും വിപണിക്കു പ്രതികൂലമായി. അദാനി ഗ്രൂപ്പ് കന്പനികളുടെ ഓഹരികൾ 3.4 ശതമാനം മുതൽ 14.5 ശതമാനം വരെ ഇടിഞ്ഞു.
Business
മുംബൈ: ഡോളറിനെതിരേ രൂപ സർവകാല റിക്കാർഡ് താഴ്ചയിൽ. ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ഡോളറിനെതിരേ രൂപ 76 പൈസ ഇടിഞ്ഞ് 91.73 എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ലോഹ ഇറക്കുമതിക്കാർക്കിടയിൽ ഡോളറിനു ശക്തമായ ആവശ്യകത ഉണ്ടായതും രൂപയെ സമ്മർദത്തിലാക്കി.
ഗ്രീൻലാൻഡ് വിഷയത്തിൽ യുഎസും യൂറോപ്പുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലും എട്ടു യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ ട്രംപ് ചുമത്തിയ അധിക തീരുവ വീണ്ടുമൊരു വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളും വിപണിയിൽ സമ്മർദമുണ്ടാക്കി. കൂടാതെ ഇന്ത്യൻ ഓഹരി വിപണിയിലെ തുടർച്ചയായുള്ള തകർച്ചയും രൂപയുടെ ഇടിവിന് ആക്കംകൂട്ടിയെന്ന് വിനിമയ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 91.05 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീടിത് വ്യാപാരത്തിനിടെയിലെ എക്കാലത്തെയും താഴ്ന്ന നിലയായ 91.74ലെത്തി. അവസാനം മുൻ സെഷനിലെ ക്ലോസിംഗ് ലെവലിനേക്കാൾ 76 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടെയിലെ രൂപയുടെ ഇതിനുമുന്പുള്ള താഴ്ന്ന നില.
ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ ഈ മാസം രണ്ടു ശതമാനത്തോളം ഇടിഞ്ഞു. 2025ൽ അഞ്ചു ശതമാനത്തിന്റെ താഴ്ചയാണുണ്ടായത്.
ഓഹരിവിപണി ചുവപ്പിൽ
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ തന്നെ. ദുർബലമായ ആഗോള സൂചനകളാണ് ഇന്ത്യൻ ഓഹരിവിപണിയെ ബാധിക്കുന്നത്. സെൻസെക്സ് 271 പോയിന്റ് താഴ്ന്ന് 81,910ലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തിൽ 25,157.50ലും വ്യാപാരം പൂർത്തിയാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ ഇടിവിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ സ്ഥാപന നിക്ഷേപരുടെ തുടരുന്ന പിന്മാറ്റം, ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ എന്നിവയെല്ലാം വിപണിയെ സ്വാധീനിച്ചു.
2026ലെ ഇതുവരെയുള്ള വ്യാപാര സെഷനിലെ 13 ദിനങ്ങളിൽ 10ലും സെൻസെക്സും നിഫ്റ്റി 12 ദിനങ്ങളിലും ഇടിഞ്ഞു. 2025 മേയ് 13ന് ശേഷം ശതമാനക്കണക്കിൽ ഒരു ദിവസം നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇന്നലെയുണ്ടായത്.
സെൻസെക്സ് 1066 പോയിന്റ് (1.28%) താഴ്ന്ന് 82,180.47ലും നിഫ്റ്റി 353 പോയിന്റ് (1.38%) നഷ്ടത്തിൽ 25,232.50ലും വ്യാപാരം പൂർത്തിയാക്കി.
വിപണിയിലുണ്ടായ വൻ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും ആകെ വിപണി മൂലധനം 9.46 ലക്ഷം കോടി രൂപ കുറഞ്ഞ് 455.7 ലക്ഷം കോടിയായി. തിങ്കളാഴ്ച ഇത് 465 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിൽ നിഫ്റ്റി, സെൻസെക്സ് സൂചികകൾ 3.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് 29,135 കോടി രൂപയായിരുന്നു. 2025 ഓഗസ്റ്റിനുശേഷമുള്ള (34,993 കോടി രൂപ) ഏറ്റവും മോശം പ്രകടമാണിത്.
നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ ചുവപ്പിലാണ് വ്യാപാരം പൂർത്തീകരിച്ചത്. റിയൽറ്റി സൂചിക (5.04 %) ഇടിഞ്ഞ് മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടു. ഐടി, ഓട്ടോ, ഹെൽത്ത്കെയർ, കണ്സ്യൂമർ ഡ്യൂറബിൾസ് എന്നിവ രണ്ടു ശതമാനത്തിനു മുകളിൽ താഴ്ന്നു.
ഡോളറിനെതിരേ രൂപ ഏഴു പൈസ ഇടിഞ്ഞ് 90.97 എന്ന റിക്കാർഡ് താഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപർ ഇന്ത്യൻ വിപണിയിൽനിന്നു തുടരുന്ന പിന്മാറ്റവും ഇറക്കുമതിക്കാരിൽ ഡോളർ ആവശ്യകത ഉയരുന്നതും രൂപയുടെ താഴ്ചയ്ക്കു കാരണമാകുന്നു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.91 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപ 91.06ലേക്കു താഴ്ന്നു. തിങ്കളാഴ്ച ഡോളറിനെതിരേ 12 പൈസ നഷ്ടത്തിൽ 90.90ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഡിസംബർ 16ന് രേഖപ്പെടുത്തിയ 91.14 ആണ് വ്യാപാരത്തിനിടയിലെ രൂപയുടെ താഴ്ന്ന ലെവൽ. അന്ന് തന്നെ രേഖപ്പെടുത്തിയ 90.93 ആണ് ഇതിനു മുന്പ് ഡോളറിനെതിരേ രൂപയുടെ വ്യാപാരവസാനമുള്ള താഴ്ന്ന നില.
Business
മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്.
സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
1. ദുർബലമായ ആഗോള സൂചനകൾ: ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസിന്റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇത് പുതിയ വ്യാപാര യുദ്ധത്തിന്റെ ആശങ്കകളാണ് ഉയർത്തുന്നത്.
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി ഒന്നിനു നിലവിൽ വരും. ജൂണ് ഒന്നിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയരും. ആഗോളതലത്തിൽ ഡോളർ ദുർബലാവസ്ഥയിലാണ്.
2. രൂപയുടെ ഇടിവ്: പുതിയ വ്യാപാര അനിശ്ചിതത്വങ്ങൾ ഉടലെടുത്തതോടെ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന്് ഡോളറിനെതിരേ രൂപ 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി.
ഡോളർ ദുർബലമാകുന്പോഴും അസംസ്കൃത എണ്ണ വില കുറയുന്പോഴും രൂപ കരുത്താർജിക്കേണ്ടതാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.68 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 91.01 എന്ന നിലയിലേക്കു വീണു. അവസാനം 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി. ഡിസംബർ 16നു രേഖപ്പെടുത്തിയ 90.93 ആണ് ഡോളറിനെതിരേ രൂപയുടെ വ്യാപാരാവസാനമുള്ള ഏറ്റവും താഴ്ന്ന നില.
3. ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തിലുള്ള ഉൗഹാപോഹങ്ങൾ: അടുത്ത യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ആരാകുമെന്നതിലുള്ള ഉൗഹാപോഹങ്ങൾ വിപണിയിൽ പ്രതിഫലിച്ചു. നിലവിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗണ്സിൽ ഡയറക്ടർ ചുമതല വഹിക്കുന്ന കെവിൻ ഹാസെറ്റ് ചെയർമാൻ ആകില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോളവിപണികളെയൊന്നടങ്കം പ്രതികൂലമായി ബാധിച്ചു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. യുഎസ് തീരുവകളെക്കുറിച്ചുള്ള പുതിയ ആശങ്കകളും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതുമാണ് വിപണിയെ ബാധിക്കുന്നത്.
തുടക്കത്തിൽ ഉയർന്ന സെൻസെക്സ് പിന്നീട് 605 പോയിന്റ് (0.72%) താഴ്ന്ന് 83,576ലും നിഫ്റ്റി 194 പോയിന്റ് (0.75%) നഷ്ടത്തിൽ 25,683ലും വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ എൻടിപിസി, ഐസിഐസിഐ ബാങ്ക്, അദാനി പോർട്സ്, ഭാരതി എയർടെൽ, സണ് ഫാർമ, ബജാജ് ഫിനാൻസ് എന്നിവയാണ് നഷ്ടം നേരിട്ടവയിൽ മുന്നിൽ. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഭാരത് ഇലക്ട്രോണിക്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ.
ആഗോള വ്യാപാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ സെഷനിലെ വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) വൻതോതിലുള്ള വിറ്റഴിക്കലിനെത്തുടർന്ന് ഇവർ ജാഗ്രതയിലാണ്.
ജനുവരി രണ്ടിന് ഒരു ചെറിയ ഇടവേളയ്ക്കുശേഷം എഫ്ഐഐകൾ കഴിഞ്ഞ അഞ്ചു സെഷനിലും വില്പനക്കാരായിരുന്നു. വ്യാഴാഴ്ച 3367.12 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് 3701.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യൻ വിപണി തകർന്നപ്പോൾ ആഗോള വിപണികൾ പോസിറ്റീവിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ 225, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് , ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നീ സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ പോസിറ്റീവായാണ് വ്യാപാരം നടക്കുന്നത്.
വിപണി ഇടിവിനു കാരണങ്ങൾ
ട്രംപിന്റെ തീരുവകളെ സംബന്ധിച്ച് യുഎസ് സുപ്രീം കോടതിയുടെ വിധി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകളുടെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി വിധി വാരാനിരിക്കേ നിക്ഷേപർ ജാഗ്രതയിലായി. പ്രധാന വ്യാപാര പങ്കാളികൾക്കു മേൽ 10 ശതമാനം അടിസ്ഥാന തീരുവയും ഉയർന്ന പരസ്പര തീരുവകളും ഉൾപ്പെടെയുള്ള സമഗ്രമായ ആഗോള തീരുവകൾ ചുമത്താൻ വൈറ്റ്ഹൗസ് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ചതിന്മേൽ യുഎസ് മേൽക്കോടതി വിധി പുറപ്പെടുവിക്കും.
ഐഇഇപിഎ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് വിധി വരാനിരിക്കുന്നത്. തീരുവകൾ നിയമവിരുദ്ധമെന്ന് കോടതി വിധിയുണ്ടായാൽ യുഎസിന്റെ സാന്പത്തിക നിലയെത്തന്നെ ബാധിക്കുന്നതാകും. വിധി എതിരായാൽ യുഎസ് സർക്കാർ ഇറക്കുമതിക്കാർക്ക് ഏകദേശം 150 ബില്യണ് ഡോളർ തിരികെ നൽകാൻ ബാധ്യസ്ഥരാകും.
പുതിയ തീരുവ ആശങ്കകൾ: റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഇറക്കുമതികൾക്കുമേൽ ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഓഹരികൾ സൂചികകൾ ഇടിവിലായിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബില്ലിന് ട്രംപ് അംഗീകാരം നൽകി. ഇത് നിയമമാകുകയാണെങ്കിൽ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 500 ശതമാനം വരെ തീരുവ ചുമത്തിയേക്കാം. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിക്കും.
ഉയർന്ന അസംസ്കൃത എണ്ണ വില: അസംസ്കൃത എണ്ണ വില ഉയർന്നാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണ വില ഉയരുന്നത്ത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതിനും ഇതുവഴി വിലക്കയറ്റ ഭീഷണി ഉയരാനും കാരണമാകുന്നു. ഇത് ഓഹരിവിപണിയെ ദോഷകരമായി ബാധിക്കും.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ 26 പൈസ ഇടിഞ്ഞ് 90.16ലാണ് ക്ലോസ് ചെയ്തത്. അസംസ്കൃത എണ്ണ വില ഉയർന്നതും വിദേശ ഫണ്ടിന്റെ ഒഴുക്ക് തുടരുന്നതുമാണ് രൂപയുടെ ഇടിവിനു കാരണം.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വൻകിട ഓഹരികളിലെ ലാഭമെടുപ്പും സൂചികകളെ താഴേക്ക് വലിച്ചു.
സെൻസെക്സ് 102 പോയിന്റ് (0.12%) ഇടിഞ്ഞ് 84,961ലും നിഫ്റ്റി 38 പോയിന്റ് നഷ്ടത്തോടെ 26,141ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ കരുത്ത് കാട്ടി. ഇവ യഥാക്രമം 0.45 ശതമാനവും 0.39 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (1.87%), കണ്സ്യൂമർ ഡ്യൂറബിൾസ് (1.69 %) എന്നിവ കരുത്ത് കാട്ടി.
വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നത് വിപണിയെ സംബന്ധിച്ച് വലിയ ആശങ്കയായി തുടരുകയാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറുകളിൽ തുടരുന്ന അനിശ്ചിതത്വം വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
മൂന്നാം പാദത്തിലെ സാന്പത്തിക ഫലങ്ങൾക്കും അമേരിക്കയിലെ തൊഴിൽ മേഖലയിലെ നിർണായക കണക്കുകൾക്കുമായി ജാഗ്രതയോടെ കാത്തിരിക്കുകയാണ് വിപണി.
മുൻ പാദത്തെ അപേക്ഷിച്ച് കന്പനികളുടെ വരുമാനത്തിൽ വർധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾ കാരണം വിദേശ സ്ഥാപക നിക്ഷേപകർ റിസ്ക് എടുക്കാൻ മടിച്ചു നിൽക്കുകയാണെന്ന് വിപണി വിദഗ്ധർ പറയുന്നു.
Business
മുംബൈ: ഓഹരിവിപണി തുടർച്ച യായ രണ്ടാം ദിനവും ചുവന്നു. വൻകിട ഓഹരികളിലെ ലാഭമെടുപ്പ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണി, വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടങ്ങിയ കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ ഏകദേശം 481 ലക്ഷം കോടി രൂപയായിരുന്നത് 479 കോടി രൂപയായി കുറഞ്ഞു. നിക്ഷേപകർക്ക് ഈ സെഷനിൽ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സെൻസെക്സ് 376 പോയിന്റ് (0.44%) നഷ്ടത്തിൽ 85,063ലും നിഫ്റ്റി 72 പോയിന്റ് (0.28%) ഇടിഞ്ഞ് 26,178ലും വ്യാപാരം അവസാനിപ്പിച്ചു.
ഇടിവിനു കാരണങ്ങൾ
വൻകിട ഓഹരികളിലെ ലാഭമെടുപ്പ്: നിഫ്റ്റിയിൽ റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞാൽ ഉയർന്ന വെയിറ്റേജുള്ള ഓഹരിയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റേത്.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞത് വിപണിയെ കാര്യമായി ബാധിച്ചു. ബാങ്കിന്റെ നിക്ഷേപ വളർച്ചയിലെ കുറവും ഉയർന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതവുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. 2026 സാന്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ താത്കാലിക ബിസിനസ് വിവരങ്ങൾ പുറത്തുന്നതോടെ രണ്ടു സെഷനിലായി എച്ച്ഡിഎഫ്സിയുടെ ഓഹരി വില നാലു ശതമാനത്തിലധികം ഇടിഞ്ഞു.
തീരുവയിലുള്ള ആശങ്ക: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യക്കുമേൽ തീരുവ വർധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വിപണിയിൽ ആശങ്കയുണ്ടാക്കി.
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്: ഇന്നലെ എഫ്ഐഐകൾ 107.63 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. തിങ്കളാഴ്ച 36.25 കോടി രൂപയുടെ ഓഹരികളുടെ വിൽപ്പന നടന്നു.
എഫ്ഐഐകളുടെ വിറ്റഴിക്കൽ വിപണിയിലെ പണലഭ്യത കുറയാൻ കാരണമാകുകയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തളർത്തുകയും ചെയ്തു.
ഭൗമരാഷ്ട്രീയ ആശങ്കകൾ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം നിക്ഷേപകർ ജാഗ്രതയിലാണ്.
Business
മുംബൈ: ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെ വൻകിട സ്റ്റോക്കുകളിൽ വില്പന സമ്മർദം ഉയർന്നതോടെ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ ഇടിഞ്ഞു. വ്യാപാരത്തിനിടെ റിക്കാർഡ് ഉയരം കണ്ട നിഫ്റ്റി പിന്നീട് 26,300 പോയിന്റിന് താഴേക്കുപോയി.
ആഗോള വിപണികളിൽ ഉണർവ് പ്രകടമായിരുന്നിട്ടും ലാഭമെടുപ്പും ഭൗമരാഷ്ട്രീയ ആശങ്കകളും ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കു മേൽ ഉയർന്ന തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും വിപണിയെ സ്വാധീനിച്ചു.
അതേസമയം, ആഗോള വിപണികളിൽ വെനസ്വേലൻ സംഭവവികാസങ്ങൾ കാര്യമായി ബാധിച്ചില്ല. ഹോങ്കോംഗിന്റെ ഹാങ്സെങ് ഒഴികെ ഏഷ്യയിലെ പ്രധാന ഓഹരി സൂചികകളെല്ലാം പ്രത്യേകിച്ച് ജപ്പാനിലെ നിക്കി (2.88%), കൊറിയയിലെ കോസ്പി (3.32%), ഷാങ്ഹായ് കോംപോസിറ്റ് (1.36) എന്നിവ നേട്ടമുണ്ടാക്കി. യൂറോപ്യൻ വിപണികളും പോസിറ്റീവ് ട്രെൻഡിലാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്സ് 322.39 പോയിന്റ് (0.38%) ഇടിഞ്ഞ് 85,439.62ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 446.68 പോയിന്റ് (0.52%) താഴ്ന്ന് 85315.33ലെത്തിയിരുന്നു. നിഫ്റ്റി 78 പോയിന്റ് (0.30%) നഷ്ടത്തിൽ 26,250.30ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ നിഫ്റ്റി എക്കാലത്തെയും ഉയർന്ന പോയിന്റായ 26,373ലെത്തിയിരുന്നു. എന്നാൽ, ഈ മികവ് നിഫ്റ്റിക്കു മുന്നോട്ടുകൊണ്ടുപോകാനായില്ല. നിഫ്റ്റി മിഡ്കാപ് പുതിയ ഉയർന്ന നിലവാരമായ 61,520 പോയിന്റിൽ എത്തിയശേഷം താഴ്ചയിലേക്കു വീണു. മിഡ്കാപ് സൂചിക 100 പോയിന്റ് (0.16 %) താഴ്ന്ന് 61,266ൽ ക്ലോസ് ചെയ്തു. നിഫ്റ്റി സ്മോൾകാപ് 94 പോയിന്റ് (0.53%) ഉയർന്ന് 17,926.40ൽ വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ നെസ്ലെ ഇന്ത്യ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഐഷർ മോട്ടോർ ലിമിറ്റഡ്, ഏഷ്യൻ പെയ്ന്റ്സ്, ടാറ്റാ സ്റ്റീൽ എന്നിവയാണ് നേട്ടമുണ്ടാക്കിയതിൽ മുൻനിരയിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ഒഎൻജിസി, ബജാജ് ഫിനാൻസ് തുടങ്ങിയവർക്ക് നഷ്ടമുണ്ടായി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (1.43%), ഓയിൽ ആൻഡ് ഗ്യാസ് (1.02%) എന്നിവയ്ക്കാണ് വലിയ നഷ്ടമുണ്ടായത്. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഐടി ഓഹരികളുടെ റേറ്റിംഗ് കുറച്ചതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 1.5 % ഇടിഞ്ഞു.
റിലയൻസ്, ഒഎൻജിസി ഓഹരികളിൽ ചാഞ്ചാട്ടം
വെനസ്വേലയിലെ എണ്ണ മേഖലയുമായി ബന്ധപ്പെട്ട പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ ഉൗർജ മേഖലയിലെ ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി എന്നീ കന്പനികളുടെ ഓഹരികളിൽ രാവിലെ മികച്ച മുന്നേറ്റത്തിന് ഇടയാക്കി.
റിലയൻസ് ഓഹരികൾ വ്യാപാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു ശതമാനത്തിലധികം ഉയർന്ന് പുതിയ 52 ആഴ്ചയിലെ റിക്കാർഡ് നിലവാരത്തിലെത്തി. ഓഹരി വില 1,600 രൂപയ്ക്ക് മുകളിലെത്തി. അവസാനം 0.96 ശതമാനത്തോളം താഴ്ന്ന് 1577 രൂപയിൽ ക്ലോസ് ചെയ്തു.
ഒഎൻജിസി ഓഹരികൾ രാവിലെ രണ്ടു ശതമാനത്തോളം ഉയർന്നു. ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയ ഓഹരികളിലും പോസിറ്റീവ് ട്രെൻഡിലാണ് വ്യാപാരം നടന്നത്. പിന്നീട് ഇവയുടെ ഓഹരികൾക്ക് വലിയ ഇടിവ് നേരിട്ടു. ഇന്ത്യൻ കന്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന ട്രംപിന്റെ താക്കീതാണ് ഉൗർജ ഓഹരികളെ ഇടിവിലാക്കിയത്.
Business
മുംബൈ: ഓഹരിസൂചികകൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനടുത്ത് ഇന്നലെ മുന്നേറി. ശക്തമായ ആഗോളസൂചികകളും വൻകിട ഓഹരികൾ വാങ്ങാനുള്ള താത്പര്യവും വിപണിയെ സ്വാധീനിച്ചു.
നിഫ്റ്റി സൂചിക ഇന്നലെ റിക്കാർഡ് ഉയരത്തിലെത്തി. ബാങ്കിംഗ്, എനർജി, മെറ്റൽ സ്റ്റോക്കുകളിലെ ഉയർന്ന വാങ്ങലുകളാണ് നിഫ്റ്റിയെ ശക്തിപ്പെടുത്തിയത്. നിഫ്റ്റി 182 പോയിന്റ് (0.70%) ഉയർന്ന് 26,328.55 എന്ന പുതിയ റിക്കാർഡിൽ ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്നാം സെഷനിലാണ് നിഫ്റ്റി ഉയർന്നത്. വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക എക്കാലത്തെയും ഉയർന്ന 26,340 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.01 ശതമാനവും 0.72 ശതമാനവും നേട്ടമുണ്ടാക്കി.
ഒരു മാസത്തിനുശേഷമാണ് നിഫ്റ്റി സൂചിക റിക്കാർഡ് നിലവാരം കുറിക്കുന്നത്. 2025 ഡിസംബർ 1ന് 26,325.8 പോയിന്റിലെത്തിയതിന്റെ റിക്കാർഡാണ് ഇന്നലെ മറികടന്നത്. 2025ൽ നിഫ്റ്റി 10.5 ശതമാനം ആദായം നൽകിയെങ്കിലും ആഗോള വിപണികളുമായി താരതമ്യം ചെയ്യുന്പോൾ ഇത് ദുർബലമായ പ്രകടനമായിരുന്നു.തുടർച്ചയായ രണ്ടാം വാരവും നേട്ടമുണ്ടാക്കിയ സൂചിക 1.12 ശതമാനം ഉയർന്നു.
സെൻസെക്സ് 573.41 പോയിന്റ് (0.67%) ഉയർന്ന് 85,762.01ൽ ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം മുൻ സെഷനിലെ 477 ലക്ഷം കോടി രൂപയിൽനിന്ന് ഉയർന്ന് 481 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകരുടെ സന്പത്തിൽ നാലു ലക്ഷം കോടി രൂപയുടെ വർധനയാണ് ഒരു സെഷനിലുണ്ടായത്.
കോർപറേറ്റ് ഫലങ്ങൾ മൂന്നാംപാദത്തിൽ വലിയ ഉയരത്തിലാകുമെന്ന വിപണിയുടെ പ്രതീക്ഷ വർധിച്ചതാണ് ഇന്നലത്തെ കുതിപ്പിന് കാരണം. ഇതിന് വഴിയൊരുക്കിയത് വാഹന ലോകത്തു നിന്നുള്ള കണക്കുകൾ വന്നതാണ്. ഡിസംബർ മാസം സർവകാല റിക്കാർഡ് വില്പനയക്കാണ് ഇന്ത്യൻ വാഹനലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനുണ്ടാകുമെന്ന സൂചനകളും വിപണിയെ സഹായിച്ചു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (1.15 ശതമാനം) മാത്രമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി റിയാലിറ്റി (1.52%), പിഎസ്യു ബാങ്ക് (1.50%), മെറ്റൽ (1.47) സൂചികകൾ കൂടുതൽ നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, റിയൽറ്റി, കണ്സ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
കോൾ ഇന്ത്യ ലിമിറ്റഡ് ആണ് നിഫ്റ്റി സൂചികയിൽ മികച്ച പ്രകടനം നടത്തിയത്. ഏഴു ശതമാനത്തിനു മുകളിലാണ് ഓഹരി വില ഉയർന്നത്. എൻടിപിസി ലിമിറ്റഡ് 4.6 ശതമാനവും ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് 3.5 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കന്പനികളുടെ പ്രകടനം സമ്മിശ്രമായിരുന്നു. 20ലേറെ ഓഹരികൾ നഷ്ടത്തിലാണ് വാരാന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. ആസ്പിൻവാൾ ആൻഡ് കന്പനി 7.08 ശതമാനം ഇടിഞ്ഞപ്പോൾ കേരള ആയുർവേദ 2.78 ശതമാനം താഴ്ന്നു.
ബംഗ്ലാദേശ് ടെക്സ്റ്റൈൽ മേഖലയിലെ പ്രശ്നങ്ങളും യുഎസുമായുള്ള കരാറിലെ അനുകൂല വാർത്തകളും കിറ്റെക്സ് ഗാർമെന്റ്സിനെ 1.20 ശതമാനം ഉയർത്തി. അതേസമയം, സ്കൂബീഡേ ഗാർമെന്റ് വലിയ തിരിച്ചടി നേരിട്ടു. 7.95 ശതമാനം ഇടിവ്.
Business
മുംബൈ: 2025ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണിയിൽ ഉണർവ്. തുടർച്ചയായ നഷ്ടദിനങ്ങൾക്കു ശേഷമാണ് വിപണിയുടെ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തിനും എൻഎസ്ഇ നിഫ്റ്റി തുടർച്ചയായ നാലു ദിവസത്തിനും ശേഷമാണ് മുന്നേറിയത്.
സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വർധന പ്രകടിപ്പിച്ച നിഫ്റ്റി ഘട്ടംഘട്ടമായി 26,200 നിലവാരത്തിലേക്കു മുന്നേറി. എന്നാൽ, അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നത് സൂചികയ്ക്ക് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി.
തുടർച്ചയായ അഞ്ചു ദിവസത്തെ നഷ്ടദിനങ്ങൾക്കുശേഷം ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (0.64%) മുന്നേറ്റത്തോടെ 85,220.60ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 762.09 പോയിന്റ് മുന്നേറി 85,437.17 എന്ന നിലവാരത്തിലെത്തിയതാണ്. നാലു ദിവസങ്ങൾക്കുശേഷം നിഫ്റ്റി 190.75 പോയിന്റ് (0.74%) ലാഭത്തോടെ 26,129.60ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സന്പാദിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി ഒഴികെ എല്ലാം രണ്ടു മുതൽ 0.70 ശതമാനം വരെ മുന്നേറ്റം നടത്തി.
2025ൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 10 ശതമാനം വീതം നേട്ടം കൈവരിച്ചെങ്കിലും മറ്റ് ഏഷ്യൻ വിപണികളെയും ആഗോള വിപണികളെയും വച്ചുനോക്കുന്പോൾ പിന്നിലാണ്. ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 91ലേക്കു താഴുകയും ചെയ്തു. നിഫ്റ്റി ഏകദേശം 10.5 ശതമാനം നേട്ടത്തോടെയും സെൻസെക്സ് 9.1 ശതമാനം വർധനയോടെയുമാണ് 2025 അവസാനിപ്പിച്ചത്. നിഫ്റ്റി തുടർച്ചയായ പത്താം വർഷമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2025ൽ നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ സൂചികകൾ.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികൾ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ആസ്പിൻവാൾ ആൻഡ് കന്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ (3.61%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികൾക്കും മികച്ച ദിനമായിരുന്നു. എന്നാൽ, സ്റ്റെൽ ഹോൾഡിംഗ്സ് (3.26%), വെസ്റ്റേണ് ഇന്ത്യ പ്ലൈവുഡ്സ് (2.00%), ഹാരിസണ്സ് മലയാളം (2.32%) തുടങ്ങിയ ഓഹരികൾക്ക് മികവിലെത്താനായില്ല.
വിപണിയുടെ മുന്നേറ്റത്തിനു പിന്നിൽ
സ്റ്റീൽ ഓഹരികളുടെ കുതിപ്പ്: തെരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതികൾക്ക് മൂന്നു വർഷത്തേക്ക് 12 ശതമാനം വരെ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ സ്റ്റീൽ കന്പനികളുടെ ഓഹരി വിലകൾ വർധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.45 ശതമാനത്തോടെ 160 പോയിന്റ് ഉയർന്നു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ നേട്ടമുണ്ടാക്കി.
ക്രൂഡ് വിലയിലെ കുറവ്: ക്രൂഡ് ഓയിൽ വില 0.10 ശതമാനം കുറഞ്ഞ് ബാരലിന് 61.27 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തിന് ഗുണകരമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇന്ത്യൻ വിപണിക്കു കരുത്തേകുന്നു.
വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു: വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 9.37 ശതമാനത്തിലെത്തി.
ഉയർന്ന വാങ്ങലുകൾ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിനെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങാൻ താത്പര്യമെടുത്തു. സെൻസെക്സ് അഞ്ചു ദിവസവും നിഫ്റ്റി നാലു ദിവസവും ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് തെരഞ്ഞെടുത്ത ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നിക്ഷേപകർ മുന്നോട്ടുവന്നു.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ വാങ്ങൽ: വിശാല സൂചികകളായ മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങാൻ വലിയ താത്പര്യമാണുണ്ടായത്. ഇത് വിപണിയുടെ തിരിച്ചുവരവിന് നിർണായകമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.95 ശതമാനവും 1.11 ശതമാനവുമാണ് മുന്നേറിയത്.
Business
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തളർച്ച തുടരുന്നു. തുടർച്ചയായ നാലാം ദിവസവും സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇ സെൻസെക്സ് 346 പോയിന്റ് (0.41%) ഇടിഞ്ഞ് 84695.54 എന്ന നിലവാരത്തിലലും നിഫ്റ്റി 100 പോയിന്റ് (0.38%) നഷ്ടത്തിൽ 25942.10ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ ഒഴികെയെല്ലാം താഴ്ചയിലാണ്.
Business
മുംബൈ: മുൻ സെഷനിലെ നേട്ടം തുടർന്ന് ഓഹരിവിപണി. പോസിറ്റീവായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും സെൻസെക്സ്, നിഫ്റ്റി സൂചികകളെ തുടർച്ചയായ രണ്ടാം സെഷനിലും മികവിലെത്തിച്ചു. യുഎസ് ഫെഡറൽ റിസർവിൽനിന്ന് അടുത്ത വർഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകരെ ആകർഷിച്ചു.
സെൻസെക്സ് 638 പോയിന്റ് (0.75%) ഉയർന്ന് 85,567.48ലും നിഫ്റ്റി 206 പോയിന്റ് ലാഭത്തിൽ (0.79%) 26,172.40 പോയിന്റിലും ക്ലോസ് ചെയ്തു.
പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനാണ് വിശാല സൂചികകൾ കാഴ്ചവച്ചത്. നിഫ്റ്റി മിഡ്കാപ് 0.84 ശതമാനവും സ്മോൾകാപ് 1.17 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.86 ശതമാനവും സ്മോൾകാപ് 1.12 ശതമാനവും വർധിച്ചു.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ നാലുലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 471 ലക്ഷം കോടി രൂപയിൽ നിന്ന് 475 ലക്ഷം കോടി രൂപയായി ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ കണ്സ്യൂമർ ഡ്യൂറബിൾസ് ഒഴികെ മറ്റെല്ലാ സൂചികകളും ഭേദപ്പെട്ട നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്സ്യൂമർ ഡ്യൂറബിൾസ് സൂചികയ്ക്ക് 0.16 ശതമാനമാണ് നഷ്ടം. ഐടി ഇന്നലെ 2.06 ശതമാനം നേട്ടം കൊയ്തപ്പോൾ മെറ്റൽ 1.41 %, ഓട്ടോ 0.82% എന്നിങ്ങനെ ഉയർന്നു.
നേട്ടത്തിനുള്ള കാരണങ്ങൾ
1. വിദേശ നിക്ഷേപത്തിന്റെ വരവ്: തുടർച്ചയായ 14 ദിവസം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിച്ച ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) നിക്ഷേകരായി തിരിച്ചുവന്നത് വിപണിയെ നേട്ടത്തിലേക്കെത്തിച്ചു. വെള്ളിയാഴ്ച 1830.89 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വാങ്ങിയത്. കഴിഞ്ഞ മൂന്നു സെഷനിലായി 3776 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
2. ഫെഡിന്റെ പലിശനിരക്കു കുറയ്ക്കൽ പ്രതീക്ഷകൾ: അടുത്തിടെ പുറത്തുവന്ന സാന്പത്തിക കണക്കുകൾ നയപരമായ കാഴ്ചപ്പാടുകളിൽ കാര്യമായി മാറ്റമൊന്നും വരുത്താത്ത സാഹചര്യത്തിൽ, 2026ൽ യുഎസ് ഫെഡ് റിസർവ് രണ്ടു തവണ നിരക്കു കുറയ്ക്കുമെന്നാണ് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
3. പോസിറ്റീവായ ആഗോള സൂചനകൾ: വെള്ളിയാഴ്ച യുഎസ് മാർക്കറ്റുകളിലുണ്ടായ ഉണർവ് ഇന്നലെ ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. ദക്ഷിണകൊറിയയുടെ കോസ്പി രണ്ടു ശതമാനത്തിനു മുകളിൽ ഉയർന്നു. ജപ്പാന്റെ നിക്കീ 1.81 ശതമാനവും ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് 0.69 ശതമാനവും ഹോങ്കോംഗിന്റെ ഹാങ് സെംഗ് സൂചിക 0.43 ശതമാനവും മുന്നേറി.
വിപണി വർഷാവസാനം മുന്നേറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളാണ് നൽകുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ശക്തമായ തിരിച്ചുവരവും കാഷ് മാർക്കറ്റിൽ എഫ്ഐഐകൾ വാങ്ങലുകാരായി തിരിച്ചുവന്നതുമാണ് വിപണിയുടെ വർഷാവസാന മുന്നേറ്റത്തിനു കരുത്താകുന്നതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
Business
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ക്രിസ്മസ് ലഹരിയിലേക്കു തിരിഞ്ഞതോടെ ഓഹരി ഇടപാടുകാർക്കൊപ്പം ധനകാര്യസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും ഒഴിവുകാലം ആസ്വദിക്കാൻ രംഗം വിട്ടത് വിപണികളിൽ മ്ലാനത പരത്തുന്നു.
വാരമധ്യം മുതൽ പല രാജ്യങ്ങളിലും അവധിയായതിനാൽ ഇടപാടുകളുടെ വ്യാപ്തി കുത്തനെ കുറയും. ഊഹക്കച്ചവടക്കാരും മാർക്കറ്റിൽനിന്നും താത്കാലികമായി വിട്ടുനിൽക്കും. പല വൻ സ്രാവുകളും ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ ഇനി രംഗത്ത് സജീവമാകൂ.
യുഎസ് മാർക്കറ്റുകൾക്ക് ക്രിസ്മസിനു തലേനാൾ മുതൽ അവധിയാണ്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ രാജ്യങ്ങളും നേരത്തേതന്നെ അവധി പ്രഖ്യാപിച്ചു. ബോക്സിംഗ് ഡേ പ്രമാണിച്ച് ക്രിസ്മസിന്റെ അടുത്ത ദിവസവും ഈ വിപണികൾ പ്രവർത്തിക്കില്ല. ഏഷ്യയിലേക്ക് തിരിഞ്ഞാൽ ഹോങ്കോംഗും ക്രിസ്മസ് മൂഡിലാണ്. വ്യാഴാഴ്ച ഇന്ത്യൻ മാർക്കറ്റിനും അവധിയായതിനാൽ ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക നീണ്ട ഇടവേളയ്ക്ക് ശേഷം ആറ് ശതമാനം താഴ്ന്ന് 9.52 ലാണ്. സൂചിക താഴുന്ന സന്ദർഭങ്ങളിൽ വിപണി നിക്ഷേപത്തിന് അനുകൂലമാകുന്നു. 2022 ഫെബ്രുവരിയിൽ വോളാറ്റിലിറ്റി സൂചിക 24.54 ലേക്ക് ഉയർന്ന് അപായ മണി മുഴക്കിയ വേളയിൽ സെൻസെക്സ് 51,500 റേഞ്ചിലായിരുന്നു. ഏകദേശം മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വോളാറ്റിലിറ്റി സൂചിക ഇപ്പോഴത്തെ നിലവാരത്തിൽ തിരിച്ചെത്തുന്നത്. നിലവിൽ സെൻസെക്സ് 85,000 റേഞ്ചിലും.
ബോംബെ സെൻസെക്സ് 338 പോയിന്റും നിഫ്റ്റി സൂചിക 80 പോയിന്റും നഷ്ത്തിലാണ്. വിദേശ ഇടപാടുകാർ നിക്ഷേപം തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കി. എന്നാൽ, വാരാന്ത്യം വിദേശ ഫണ്ടുകൾ നിക്ഷേപകരായത് ഓഹരിവിപണിക്കും രൂപയ്ക്കും ആശ്വാസം പകർന്നു.
നിഫ്റ്റി 26,046 പോയിന്റിൽനിന്നും തുടക്കത്തിൽ കൂടുതൽ മികവിനു ശ്രമിച്ച ഘട്ടത്തിൽ മുൻനിര ഓഹരികൾ വില്പന സമ്മർദത്തിൽ അകപ്പെട്ടു. ഇതോടെ കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 25,766ലെ ആദ്യ താങ്ങ് തകർത്ത് സൂചിക 25,739ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 25,966 പോയിന്റിലാണ്.
ഈവാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുന്നതിനാൽ നിഫ്റ്റി 200 പോയിന്റിനകത്ത് ചാഞ്ചാടാം. ആദ്യ താങ്ങ് 25,788ലാണ്, ഇത് നഷ്ടപ്പെട്ടാൽ നിഫ്റ്റി 26,611ലേക്ക് പരീക്ഷണം നടത്താം. അതേസമയം, ഒരു തിരിച്ചുവരവിനു മുതിർന്നാൽ 26,093- 26,221ൽ പ്രതിരോധമുണ്ട്. മറ്റ് സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാൽ ഡെയ്ലി, വീക്കിലി ചാർട്ടിൽ നിഫ്റ്റി ബുള്ളിഷാണ്. എംഎസിഡിയും സൂപ്പർ ട്രെൻഡും കരുത്തു നിലനിർത്തി.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചേഴ്സ് 26,145ൽനിന്നും മികവിന് അവസരം ലഭിക്കാതെ നഷ്ടത്തിൽ നീങ്ങി. വ്യാഴാഴ്ച 25,801 വരെ തളർന്നെങ്കിലും വാരാന്ത്യം കരുത്ത് തിരിച്ചുപിടിച്ച് 26,030ലാണ്. നീക്കം വിലയിരുത്തിയാൽ 25,800 – 25,750 റേഞ്ചിൽ നിഫ്റ്റി ഫ്യൂച്ചേഴ്സിന് സപ്പോർട്ട് പ്രതീക്ഷിക്കാം. വിപണിയുടെ അടിത്തട്ടിൽ ബുള്ളിഷ് ട്രെൻഡ് ഇപ്പോഴുമുള്ളതിനാൽ ഒരു കുതിപ്പിന് ഇടയുണ്ട്. 26,100ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ പുതുവർഷം 27,000നെ ഉറ്റുനോക്കും.
ഡിസംബർ ഫ്യൂച്ചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് 163 ലക്ഷം കരാറുകളിൽ നിന്ന് 154 ലക്ഷമായി. തൊട്ട് മുൻവാരം ഓപ്പൺ ഇന്ററസ്റ്റ് 147 ലക്ഷത്തിൽനിന്നും 163 ലക്ഷമായി ഉയർന്നപ്പോൾ സൂചിപ്പിച്ചതാണു പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ ഉത്സാഹിച്ചത്. അവർ അന്നു സൃഷ്ടിച്ച വില്പനയുടെ ആഘാതം കഴിഞ്ഞവാരം തളർച്ചയ്ക്ക് ഇടയാക്കി.
സെൻസെക്സിന് 85,000 ലെ താങ്ങ് നഷ്ടമായി. 85,267ൽ ഇടപാടുകൾ ആരംഭിച്ചെങ്കിലും 85,286ന് മുകളിൽ ഇടം പിടിക്കാനായില്ല. മുൻനിര, രണ്ടാം നിര ഓഹരികളിലെ വില്പന സമ്മർദത്തിൽ സൂചിക 84,277ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 84,929ലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വിലയിരുത്തിയാൽ ഈ വാരം 85,384 – 85,839 പോയിന്റിൽ പ്രതിരോധമുണ്ട്. വില്പന സമ്മർദമുണ്ടായാൽ 84,375 – 83,821ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ 3850.24 കോടി രൂപയുടെ വിൽപ്പനയും 1985.37 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും വാങ്ങലുകാരായി 12,061.92 രൂപയുടെ ഓഹരികൾ വാങ്ങി. നടപ്പ് വർഷം അവരുടെ മൊത്തം വാങ്ങൽ 7,32,712.92 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ ഓരോ പ്രവൃത്തി ദിനങ്ങളിലെ ഓരോ മണിക്കൂറിലും 510 കോടി രൂപയ്ക്ക് മുകളിലുള്ള തുക നിക്ഷേപിച്ചു. വിദേശ ഫണ്ടുകൾ ഈ വർഷം ഇതു വരെയായി 1,56,123.24 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്ക് റിക്കാർഡ് മൂല്യം തകർച്ച. ഡോളറിനു മുന്നിൽ 90.42ൽനിന്നും 91.08 വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം രൂപ 89.55ലാണ്. ഈവാരം വിനിമയ മൂല്യം 89.14 - 91.08 റേഞ്ചിൽ നീങ്ങാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4299 ഡോളറിൽ നിന്നും 4174ലേക്ക് താഴ്ന്നു. എന്നാൽ, തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിരക്കായ 4173ലെ സപ്പോർട്ട് നിലനിർത്തിയത് ബുൾ ഓപ്പറേറ്റർമാരെ ആവേശം കൊള്ളിച്ചതോടെ 4373 ഡോളർ വരെ സ്വർണം മുന്നേറിയ ശേഷം 4344 ഡോളറിൽ ക്ലോസിംഗ് നടന്നു.
Business
മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.
ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.
ഓഹരിവിപണിയിൽ നഷ്ടം
ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.
എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം
വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
Business
മുംബൈ: വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതിനെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ഇടിയുന്നത്.
സെൻസെക്സ് 120 പോയിന്റ് താഴ്ന്ന് ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 263.88 പോയിന്റ് വരെ താഴ്ന്ന സെൻസെക്സ് 84,559.65 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 41.55 പോയിന്റ് ഇടിഞ്ഞ് 25,818.55 എന്ന നിലയിലെത്തി. ഇതും ഈ ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ട്രെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ്, ഭാരത് ഇലക്ട്രിക്സ്, ടൈറ്റൻ, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടപ്പോൾ എസ്ബിഐ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, മാരുതി എന്നീ പ്രധാന ഓഹരികൾ നേട്ടമുണ്ടാക്കി.
രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റവും വിദേശ നിക്ഷേപകരുടെ പിൻവാങ്ങലും വിപണിയെ ഒരേപോലെ ബാധിക്കുന്നുണ്ടെന്നാണ് സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Business
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ചരിത്രത്തിൽ ആദ്യമായി രൂപയുടെ മൂല്യം 91 കടന്നു. ഇന്നലെ ഡോളറിനെതിരേ 23 പൈസ നഷ്ടത്തിൽ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.01ൽ വ്യാപാരം പൂർത്തിയാക്കി.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്ക് തുടരുന്നത്, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ബ്രേക്ക് ത്രൂ കാണാത്തത്, ഡോളറിന്റെ വാങ്ങൽ ഉയർന്നത് എന്നിവ രൂപയുടെ വീഴ്ചയ്ക്കു കാരണമായി.
ഇന്നലെ വ്യാപാരത്തിനിടെ ഡോളറിനെതിരേ രൂപ തലേന്നത്തെ ക്ലോസിംഗിനേക്കാൾ 36 പൈസ നഷ്ടത്തിൽ 91.14 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. പിന്നീട്, ചെറിയ നേട്ടമുണ്ടാക്കി.
ഡോളർ ദുർബലമായതും ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള ഇടിവും പോലും രൂപയുടെ വീഴ്ചയെ തടയാനായില്ലെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ പത്ത് വ്യാപാര സെഷനുകളിൽ രൂപയുടെ മൂല്യം ഡോളറിന് 90 എന്ന നിലയിൽനിന്ന് 91ലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ചു സെഷനുകളിൽ മാത്രം ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം ഇടിവുണ്ടായി.
വിദേശനാണ്യ വ്യാപാരികളുടെ അഭിപ്രായത്തിൽ ഈ മാസം തന്നെ ഡോളറിനെതിരേ മൂല്യം 92 കടക്കുമെന്നാണ് വിലയിരുത്തൽ.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 90.87ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 90.76 മുതൽ 91.14 വരെയുള്ള റേഞ്ചിൽ വ്യാപാരം നടത്തി. അവസാനം 91.01 എന്ന നിലയിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 90.78 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
പയർവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനയുണ്ടായിട്ടും മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ തുടർച്ചയായ രണ്ടാം മാസവും -0.32 ശതമാനം നെഗറ്റീവായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ -1.21 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ 2.16 ശതമാനത്തിലായിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.08 ശതമാനം ഇടിഞ്ഞ് 98.23 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.അസംസ്കൃത എണ്ണ വില ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.78 ശതമാനത്തോളം താഴ്ന്ന് ബാരലിന് 59.48 ഡോളർ എന്ന നിലയിലെത്തി.
ഓഹരിവിപണി നഷ്ടത്തിൽ
ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ. സെൻസെക്സ് 533.50 പോയിന്റ് (0.63%) താഴ്ന്ന് 84,679.86ലും നിഫ്റ്റി 167.20 (0.64%) നഷ്ടത്തിൽ 25,860.10ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയും വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്ഐഐ) തുടർച്ചയായ ഓഹരി വിറ്റഴിക്കൽ, ദുർബലമായ ആഗോള സൂചനകൾ എന്നിവയുമാണ് ഓഹരിവിപണിയെ ബാധിച്ചത്.
Business
മുംബൈ: മുൻ സെഷനിലെ നേട്ടം തുടർച്ചയായ രണ്ടാം ദിവസവും ആവർത്തിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് ആഗോളതലത്തിലുണ്ടായ മികച്ച സൂചനകളും നിക്ഷേപതാത്പര്യങ്ങളും വിപണിയുടെ മികവിനു കാരണമായി. 25 ബേസിസ് പോയിന്റിന്റെ കുറവാണ് ഫെഡറൽ റിസർവ് വരുത്തിയത്.
സെൻസെക്സ് 449.52 പോയിന്റ് (0.53%) മുന്നേറി 85,268 പോയിന്റിലും നിഫ്റ്റി 148.40 പോയിന്റ് (0.57%) നേട്ടത്തോടെ 26,047ലും ക്ലോസ് ചെയ്തു.
എന്നാൽ, സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ച 0.5 ശതമാനം താഴ്ച രേഖപ്പെടുത്തി. സൂചികകൾ സർവകാല റിക്കാർഡിൽ എത്തിയതിനെത്തുടർന്ന് ഈ ആഴ്ചയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതാണ് ആഴ്ചയടിസ്ഥാനത്തിൽ ഇടിവിനിടയാക്കിയത്.
ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന 2026ലേക്ക് സാന്പത്തിക ഉത്തേജനം വാഗ്ദാനം ചെയ്യുകയും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുകയും ചെയ്തതിനെതുടർന്ന് ഉണ്ടായ ഡിമാൻഡ് പ്രതീക്ഷകളിൽ ഇന്നലെ മെറ്റൽ സൂചികകളിൽ 2.6 ശതമാനം കുതിപ്പ് നടത്തി.
കഴിഞ്ഞ ദിവസം യുഎസ് വിപണികൾ ഉയർന്നു വ്യാപാരം പൂർത്തിയാക്കിയതിനു പിന്നാലെ ഏഷ്യൻ സൂചികകളിൽ പ്രധാനമായും ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇത് ആഭ്യന്തര വിപണികൾക്കു പിന്തുണ നൽകി
Business
മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ, ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ചുവപ്പണിഞ്ഞു. ഇന്ത്യയിൽനിന്നുള്ള അരി കയറ്റുമതിക്ക് യുഎസ് തീരുവ ചുമത്താൻ സാധ്യതയുണ്ടെന്ന സൂചനകളും വിപണിക്ക് തിരിച്ചടിയായി.
ബിഎസ്ഇ സെൻസെക്സ് 436.41 പോയിന്റ് (0.51%) താഴ്ന്ന് 84,666.28ൽ വ്യാപാരം പൂർത്തിയാക്കി. രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണ്. ഇൻട്രാഡേയിൽ സെൻസെക്സ് 719.73 പോയിന്റ് (0.84%) ഇടിഞ്ഞ് 84,382.96 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 121 (0.47%) പോയിന്റ് നഷ്ടത്തിൽ 25,839.65ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 232.55 പോയിന്റ് (0.89%) താഴ്ന്ന് 25,728ൽ എത്തിയിരുന്നു.
പ്രധാന സൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല സൂചികയിൽ നിഫ്റ്റി മിഡ്കാപ് (0.32%), സ്മോൾകാപ് (1.14%) എന്നിവ ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ (0.70%), പൊതുമേഖല ബാങ്ക് (1.29%), റിയൽറ്റി (0.95%), കണ്സ്യൂമർ ഡ്യൂറബിൾസ് (1.31%) എന്നിവ മാത്രമാണ് മുന്നേറിയത്. ഐടി (1.19%), ഓട്ടോ (0.72%) ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദം നേരിട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകളും മുന്നേറി.
വിപണി തകർച്ചയ്ക്ക് കാരണങ്ങൾ
യുഎസ് ഫെഡ് തീരുമാനം സംബന്ധിച്ച ആശങ്കകൾ
യുഎസ് ഫെഡറൽ റിസർവിന്റെ രണ്ടു ദിവസത്തെ യോഗം തുടങ്ങുന്നതിനു മുന്നോടിയായി നിക്ഷേപകർ ആശങ്കയിലാണ്. ഫെഡറൽ റിസർവ് ഫലം ഇന്ന് വരാനിരിക്കേ 25 ബേസിസ് പോയിന്റ് നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നിലവിലുള്ള പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും അമേരിക്കൻ സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവും കണക്കിലെടുത്ത് 2026ൽ സാന്പത്തിക ഞെരുക്കം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾക്കായി വിപണി കാത്തിരിക്കുകയാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ അമേരിക്കൻ വിപണിയിലേക്ക് അരി ‘തള്ളുന്നത്’ നിർത്തണമെന്ന് അഭിപ്രായപ്പെടുകയും തീരുവകൾ വഴി ഈ വിഷയം പരിഹരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ അരി കയറ്റുമതിയെക്കുറിച്ച് ആശങ്കൾ വർധിച്ചു.
ഇന്ത്യൻ ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയാണ് യുഎസ്. 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യ 337.10 മില്യണ് ഡോളറിന്റെ ബസ്മതി അരി യുഎസിലേക്കു കയറ്റുമതി ചെയ്തു. 274,213.14 മെട്രിക് ടണ് അരിയുടെ കയറ്റുമതിയാണ് നടന്നത്.
ഇതേ കാലയളവിൽ, ഇന്ത്യ 54.64 മില്യണ് ഡോളർ വിലമതിക്കുന്ന ബസ്മതി ഇതര അരി കയറ്റുമതി ചെയ്തു. ആകെ 61,341.54 മെട്രിക് ടണ്. ഇത് ഇന്ത്യൻ ബസ്മതി ഇതര അരിയുടെ 24-ാമത്തെ വലിയ വിപണിയായി യുഎസിനെ മാറ്റി.
വിദേശ സ്ഥാപന നിക്ഷേപർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള വിറ്റഴിക്കൽ തുടരുന്നു. എട്ടാം ദിവസവും വിൽപ്പനക്കാരായ ഇവർ തിങ്കളാഴ്ച 655.59 കോടിയുടെ ഓഹരികളാണ് പിൻവലിച്ചത്.
ദുർബലമായ ആഗോള സൂചനകൾ: ആഗോള സൂചനകളുടെ ദൗർബല്യം ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഏഷ്യയിലെ പ്രധാന വിപണി സൂചികകളായ ഹോങ്കോംഗിന്റെ ഹാംഗ് സെംഗ്, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായിയുടെ എസ്എസ്ഇ കോന്പോസിറ്റ് എന്നിവ നഷ്ടത്തിലായി. എന്നാൽ, ജപ്പാന്റെ നിക്കീ സൂചിക നേട്ടത്തിലെത്തി.
Business
മുംബൈ: യുഎസ് ഫെഡ് ഫലം വരാനിരിക്കേ തുടർച്ചയായ ഏഴാം ദിവസവും വിദേശ നിക്ഷേപർ ഓഹരിവിൽപ്പനയിലേക്കു കടന്നതോടെ ഓഹരി സൂചികകൾ ഇടിഞ്ഞു.
തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നാലെയാണ് വിപണികൾ നഷ്ടത്തിലായത്. ഇന്നലെ ഇൻട്രാഡേയിൽ നിക്ഷേപകർ ചെറുകിട, ഇടത്തരം ഓഹരികളിൽ ലാഭമെടുപ്പ് നടത്തിയതോടെ സൂചികയിലെ വൻകിട ഓഹരികളിൽ വിൽപ്പന പ്രകടമായി. ബുധനാഴ്ച യുഎസ് ഫെഡ് റിസർവിന്റെ ഫലം വരും.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 609.68 പോയിന്റ് (0.71%) താഴ്ന്ന് 85,102.69ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെസ്ക് 836.78 പോയിന്റ് (0.97%) ഇടിഞ്ഞ് ഇൻട്രാഡേയിൽ 84,875.59 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.
50 ഓഹരികളുടെ നിഫ്റ്റി രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം 226 (0.86%) നഷ്ടത്തിൽ 25,960.55ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 294.2 പോയിന്റ് (1.12%) താഴ്ന്ന് 25,892.25ലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂല്യം മുന്പത്തെ സെഷനിലെ 471 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടിയായി താഴ്ന്നു. ഇത് നിക്ഷേപർക്ക് ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി.നിഫ്റ്റി മേഖല സൂചികകൾ മുഴുവൻ ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ഭാരത് ഇലക് ട്രോണിക് ലിമിറ്റഡ്, എറ്റേണൽ, ട്രെന്റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് സെർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടൈറ്റൻ, എൻടിപിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്യുഎൽ, എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വലിയ തകർച്ചയാണ് നേരിട്ടത്.
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
മറ്റ് ഏഷ്യൻ വിപണികളുടെ പ്രകടനം പോസിറ്റീവായിരുന്നു. ദക്ഷിണകൊറിയയുടെ കോസ്പി 1.34 ശതമാനം ഉയർന്നു. ഷാങ്ഹായി എസ്എസ്ഇ 0.54 ശതമാനവും ജപ്പാന്റെ നിക്കീ 0.13 ശതമാനവും മുന്നേറിയപ്പോൾ ഹോങ്കോംഗിന്റെ ഹാംഗ്സെംഗ് 1.23 ശതമാനം താഴ്ന്നു.
കേരള കന്പനികളിൽ ചുരുക്കം ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടത്തിലെത്തിയത്. ഓഹരിവില 9.96 ശതമാനം ഉയർന്ന യൂണിറോയൽ മറൈൻ എക്സ്പോർട്സാണ് ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത്. പ്രൈമ അഗ്രോ ഓഹരി എട്ട് ശതമാനത്തിനു മുകളിലാണ് ഉയർന്നത്.
ബിപിഎൽ ആണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 15 ശതമാനത്തിലധികം താഴ്ന്നു. കേരള ആയുർവേദ ഓഹരികൾ എട്ട് ശതമാനവും ഫാക്ട് ഓഹരികൾ ഏഴ് ശതമാനത്തിനടുത്തും താഴ്ച രേഖപ്പെടുത്തിയപ്പോൾ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, കെഎസ്ഇ എന്നിവ അഞ്ച് ശതമാനത്തിനു മുകളിൽ താഴ്ചയിലാണ്.
വൻ തോതിലുള്ള സ്മോൾകാപ്, മിഡ്കാപ് ഓഹരി വിൽപ്പന
നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ സ്മോൾകാപ്, മിഡ്കാപ് ഓഹരി സൂചികകളിൽ വൻ തോതിൽ വിൽപ്പന നടന്നു. സ്മോൾകാപ്പിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവായിരുന്നു. അഞ്ചു ദിവസങ്ങളിലായി നാലു ശതമാനത്തോളം നഷ്ടമാണ് സ്മോൾകാപ് സൂചികയിലുണ്ടായത്. 2.61 ശതമാനം നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിഡ്കാപ് സൂചികയിൽ ഇന്നലെ 1.83 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
എഫ്ഐഐകളുടെ ഒഴുക്ക്
വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായ ഏഴാം ദിവസവും ഓഹരി വിൽപ്പനക്കാരായി. വെള്ളിയാഴ്ച 438.90 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ആകെ 10,403.62 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ പിൻവലിച്ചത്.
രൂപയുടെ നഷ്ടം
ഡോളറിനെതിരേ രൂപ തുടർച്ചയായ നഷ്ടത്തിലാണ്. ഇന്നലെ തുടക്കത്തിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം 16 പൈസ താഴ്ന്ന് 90.11ലെത്തി. അവസാനം 14 പൈസ നഷ്ടത്തിൽ 90.09ൽ വ്യാപാരം പൂർത്തിയാക്കി.
ഇറക്കുമതിക്കാരിൽ അമേരിക്കൻ കറൻസിക്കുണ്ടായ ശക്തമായ ആവശ്യകത, ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ ഇടിവിന് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
യുഎസ് ഫെഡ് നയതീരുമാനത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു. ഡിസംബർ 10-ന് പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിനായി വിപണി കാത്തിരിക്കുകയാണ്. പലിശ നിരക്കിൽ കുറവ് വരുത്തുമോ എന്ന കാര്യത്തിലുള്ള അവ്യക്തത നിക്ഷേപകരെ വിൽപനയ്ക്ക് പ്രേരിപ്പിക്കുന്നു.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം സെഷനിലും ചുവപ്പിൽതന്നെ. ഡോളറിനെതിരേ രൂപയുടെ ഇടിവ്, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നു തുടരുന്ന പിന്മാറ്റം, സ്വകാര്യ ബാങ്ക് ഓഹരികളിൽ വലിയ തോതിൽ ലാഭമെടുപ്പ് തുടങ്ങിയവ വിപണിയുടെ വീഴ്ചയ്ക്കിടയാക്കി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) തിങ്കളാഴ്ച 1171.31 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. തുടർച്ചയായ എഫ്ഐഐ വിൽപ്പന ആഭ്യന്തര ഓഹരികളിൽ വലിയ സമ്മർദമാണ് ചെലുത്തുന്നത്. ഇന്നലെ 3642.30 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വ്യാപാരം പൂർത്തിയായപ്പോൾ ബിഎസ്ഇ സെൻസെക്സ് 503.63 പോയിന്റ് (0.59%) താഴ്ന്ന് 85,138.27ലെത്തി. വ്യാപാരത്തിനിടെ സെൻസെക്സ് 588.9 പോയിന്റ് ഇടിഞ്ഞ് 85,053ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 143.55 പോയിന്റ് (0.55%) നഷ്ടത്തിൽ 26,032.20ൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ഇരു സൂചികകളും റിക്കാർഡിൽനിന്നാണ് താഴേക്കു പതിച്ചത്.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.22%), സമോൾകാപ് (0.55%) സൂചികകൾ താഴ്ചയിലേക്കു പതിച്ചു. വിപണിയിൽ ഇടിവ് തുടരുന്നതോടെ നിക്ഷേപകരുടെ ശ്രദ്ധ ഇനി ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ അവലോക യോഗത്തിലാണ്. ഈ അലോകനയോഗത്തിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവരും.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്്ത കന്പനികളുടെ മൊത്ത വിപണി മൂലധനം 1.82 കോടി രൂപ കുറഞ്ഞ് 472.59 കോടിയിലെത്തി.
നിഫ്റ്റി മേഖലാ സൂചികകളിൽ ബാങ്ക്, ഫിനാൻഷൽ ഓഹരികൾ വലിയ ഇടിവ് നേരിട്ടു. മേഖലാ സൂചികകളിൽ നിഫ്റ്റി ഫിനാൻഷൽസാണ് (0.90%) ഇന്നലെ ഏറ്റവും വലിയ താഴ്ച നേരിട്ടത്. തുടർച്ചയായ മൂന്നാം ദിവസമാണ് നിഫ്റ്റി ഫിനാൻഷൽസ് താഴ്ന്നിരിക്കുന്നത്. പ്രൈവറ്റ് ബാങ്ക് സൂചിക 0.69 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് വലിയ നഷ്ടമുണ്ടായി.
ഫാർമ ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പിഎസ്യു ബാങ്ക്, ഓട്ടോ, മെറ്റൽ സൂചികകൾ തുടർച്ചയായ രണ്ടു സെഷനുകളിലെ നേട്ടത്തിനുശേഷമാണ് ഇടിയുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി സൂചികകൾ തുടർച്ചയായ നാലാം ദിവസമാണ് താഴുന്നത്.
Business
മുംബൈ: ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്നലെ റിക്കാർഡ് ഉയർത്തിൽനിന്ന് താഴേക്കു പതിച്ചു. നിക്ഷേപർക്കിടയിൽ ഉയർന്ന ലാഭമെടുപ്പും ദുർബലമായ ആഗോള സൂചനകളും പലിശ നിരക്ക് സംബന്ധിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു.
തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കുന്നത്. ഡോളറിനെതിരേ രൂപയുടെ ഇടിവ് തുടരുന്നതും ഓഹരിവിപണിയെ ബാധിക്കുന്നുണ്ട്.
തുടക്കത്തിൽ നേട്ടമുണ്ടാക്കിയ സെൻസെക്സ് 64.77 പോയിന്റ് (0.08%) താഴ്ന്ന് 85,642ൽ ക്ലോസ് ചെയ്തു. ഇന്നലെ ഇൻട്രാഡേയിൽ 452.35 പോയിന്റ് ഉയർന്ന് 86159.02 എന്ന റിക്കാർഡ് ഉയരത്തിലെത്തിയ ശേഷമാണ് താഴേക്കു പതിച്ചത്.
നിഫ്റ്റി 27.20 പോയിന്റ് (0.10%) നഷ്ടത്തിൽ 26175.75ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 122.85 പോയിന്റ് ഉയർന്ന് എക്കാലത്തെയും റിക്കാർഡ് ഉയരമായ 26,325.80ലെത്തി. നിഫ്റ്റി മിഡ്കാപ് ഫ്ളാറ്റയപ്പോൾ സ്മോൾകാപ് 0.25 ശതമാനം ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ ഓട്ടോയാണ് മികച്ച പ്രകടനം നടത്തിയത്. 0.79 ശതമാനമാണ് ഉയർന്നത്. മെറ്റൽ 0.58 ശതമാനത്തിലുമെത്തി. ഐടി (0.39%), പിഎസ് യു ബാങ്ക് (0.25%) എന്നിവ ഉയർന്നു.
നിഫ്റ്റി റിയൽറ്റി (1.02%) ഏറ്റവും വലിയ ഇടിവുണ്ടായി. ഹെൽത്ത്കെയർ (0.97%), കണ്സ്യൂമർ ഡ്യൂറബിൾസ് (0.51%), ഫാർമ (0.48%) എന്നിവയും താഴ്ന്നു. ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, മീഡിയ, പ്രൈവറ്റ് ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളും താഴ്ചയിലാണ് ക്ലോസ് ചെയ്തത്.
Business
നിഫ്റ്റി സൂചിക കാത്തിരിപ്പിനൊടുവിൽ റിക്കാർഡ് പ്രകടനം കാഴ്ചവച്ച് നിക്ഷേപകരെ ആവേശം കൊള്ളിച്ചു. പതിനാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് ചുവടുവച്ച് നിഫ്റ്റി 26,277ലെ റിക്കാർഡ് പഴങ്കഥയാക്കി 26,281 ലേക്ക് കയറി, സൂചിക 134 പോയിന്റ് പ്രതിവാര മികവിലാണ്, സെൻസെക്സ് 476 പോയിന്റ് ഉയർന്നു.
ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം വാരമാണ് കരുത്ത് നിലനിർത്തുന്നത്. വിദേശ ഓപ്പറേറ്റർമാർ 5500 കോടി രൂപയുടെ വാങ്ങലിനു തയാറായതും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പണം വാരി എറിഞ്ഞതും റിക്കാർഡ് മുന്നേറ്റത്തിനു വഴിതെളിച്ചു.
നിഫ്റ്റിയിൽ സംഭവിക്കുന്നത്
നിഫ്റ്റി സൂചിക 26,068 പോയിന്റിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ചെങ്കിലും വാങ്ങൽ താത്പര്യം ചുരുങ്ങിയതു മൂലം ഒരു വേള സൂചിക 25,860 പോയിന്റിലേക്കു തളർന്നത് അവസരമാക്കി ആഭ്യന്തര‐വിദേശ ഫണ്ടുകൾ മത്സരിച്ച് രംഗത്തിറങ്ങി മുൻനിര, രണ്ടാം നിര ഓഹരികൾ വാരിക്കൂട്ടാൻ ഉത്സാഹിച്ചു. ഇതോടെ മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 26,257 മറികടന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26,277ലെ റിക്കാർഡ് തകർത്ത് 26,281ലേക്ക് ഉയർന്ന ശേഷം വാരാന്ത്യം 26,202ലാണ്.
ഈവാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 26,368 പോയിന്റിലാണ്, ഇത് തകർക്കാനായാൽ അടുത്ത ലക്ഷ്യം 26,535 പോയിന്റാണ്. ക്രിസ്മസിനു മുന്നോടിയായി 26,956നെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ അരങ്ങേറാം. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിനു രംഗത്തിറങ്ങിയാൽ 25,947ൽ ആദ്യ താങ്ങുണ്ട്, ഇത് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ സൂചിക 25,695ലേക്കു പരീക്ഷണങ്ങൾക്ക് മുതിരാം.
എംഎസിഡി ബുള്ളിഷ് ട്രെൻഡിൽ നീങ്ങുന്നതിനൊപ്പം മറ്റ് പല ഇൻഡിക്കേറ്ററുകളും നിക്ഷേപകർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തി. അതേസമയം, കഴിഞ്ഞ വാരം സൂചിപ്പിച്ച ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ ലാഭമെടുപ്പിനു മുതിരാം. പ്രത്യേകിച്ച് റിക്കാർഡ് പ്രകടനം കാഴ്ചവച്ചതിനാൽ ഒരു തിരുത്തൽ വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും.
നിഫ്റ്റി ഫ്യൂച്ചറിൽ ഡിസംബർ സീരീസ് 26,387 ൽ ക്ലോസിംഗ് നടന്നു. മുന്നേറ്റത്തിനിടയിൽ ഓപ്പറേറ്റർമാർ പുതിയ നിക്ഷേപങ്ങൾക്ക് താത്പര്യം കാണിച്ചത് ഡിസംബർ ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് 76 ലക്ഷം കരാറുകളിൽനിന്നും 137 ലക്ഷം കരാറുകളായി ഉയർത്തി. ചുരുങ്ങിയ ദിവസങ്ങളിൽ ഓപ്പൺ ഇന്ററസ്റ്റിൽ ശക്തമായ കുതിപ്പ് ജനുവരി വരെയുള്ള കാലയളവിലേക്ക് ഉണർവിന്റെ സൂചന നൽകുന്നു.
സെൻസെക്സിൽ
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 85,231 പോയിന്റിൽ ഒപ്പണിംഗ് വേളയിൽ സാങ്കേതിക പരീക്ഷണങ്ങളുടെ ഭാഗമായി 84,533ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ മുൻവാരം സൂചിപ്പിച്ച 84,458 സപ്പോർട്ട് വിപണി നിലനിർത്തിയതോടെ ഹെവിവെയിറ്റ് ഓഹരികളിലെ നിക്ഷേപം സൂചികയെ 86,055 പോയിന്റ് വരെ ഉയർത്തി. മികവിനിടയിലെ ലാഭമെടുപ്പിൽ സെൻസെക്സ് 85,706 ൽ ക്ലോസിംഗ് നടന്നു. സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം 86,330 – 86,954 പോയിന്റുകളിൽ പ്രതിരോധമുണ്ട്, ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്ത് ഇറങ്ങിയാൽ 84,807 താങ്ങ് പ്രതീക്ഷിക്കാം.
ആഭ്യന്തര ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. പിന്നിട്ടവാരത്തിൽ എല്ലാ ദിവസങ്ങളിലും അവർ നിക്ഷേപകരായി മൊത്തം 22462.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഓപ്പറേറ്റർമാർ മൂന്നു ദിവസങ്ങളിലായി 9222.67 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, രണ്ടു ദിവസം വാങ്ങലുകാരായി 5563.35 കോടി രൂപ നിക്ഷേപിച്ചു.
ദുർബലമായി രൂപ
ഡോളറിനു മുന്നിൽ രൂപ 89.58ൽനിന്നും 89.04ലേക്ക് ശക്തിപ്രാപിച്ച ശേഷം 89.49ലേക്ക് ദുർബലമായി, വാരാന്ത്യം 89.45ലാണ്. രൂപ 90ലേക്ക് ദുർബലമാകാനുള്ള സാധ്യത തുടരുമ്പോഴും സാമ്പത്തിക മേഖലയിൽനിന്നുള്ള അനുകൂല വാർത്തകൾക്ക് രൂപയുടെ തകർച്ചയെ തടയാനാവും.
വളർച്ച കൈവരിച്ച് സമ്പദ്വ്യവസ്ഥ
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ ആറ് ക്വാർട്ടറുകളിൽ ദൃശ്യമായതിൽ ഏറ്റവും വേഗതയേറിയ വളർച്ച. നിർമാണ, സേവന മേഖലകളിലെ ഉണർവ് കരുത്തായി. വ്യാവസായിക ഉത്പാദനത്തിലെ മികവ് വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ ജിഡിപി വളർച്ച 5.6 ശതമാനമായിരുന്നു. ഉണർവ് നിലനിർത്താനായാൽ ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറാം. അന്താരാഷ്ട്ര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ വെല്ലുവിളി ഉയർത്താമെങ്കിലും, കാർഷിക മേഖലയിലെ ഉണർവ് വളർച്ച സുഗമമാക്കാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4064 ഡോളറിൽനിന്നു 4028 ലേക്ക് ഇടിഞ്ഞെങ്കിലും തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 4001ലെ സപ്പോർട്ട് നിലനിർത്തിയത് നിക്ഷേപകരെ ആകർഷിച്ചു. വാരമധ്യം ഉടലെടുത്ത വാങ്ങൽ താത്പര്യം പിന്നീട് മഞ്ഞലോഹത്തെ 4200 ഡോളറും കടത്തി 4225 വരെ ഉയർത്തിയ ശേഷം ക്ലോസിംഗിൽ 4218 ഡോളറിലാണ്. ഈ വാരം 4265 റേഞ്ചിലെ പ്രതിരോധം തകർത്താൽ ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ നിർബന്ധിതരാവും. അതേസമയം, വർഷാന്ത്യം അടുക്കുന്നതിനാൽ ബാധ്യതകൾ കുറയ്ക്കാൻ പല ഫണ്ടുകളും അണിയറ നീക്കത്തിലാണ്.
Business
മുംബൈ: സർവകാല റിക്കാർഡ് മറികടന്നെങ്കിലും ഫ്ളാറ്റായി വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. റിക്കാർഡ് ഉയരത്തിൽ ലാഭമെടുപ്പ് വർധിച്ചതാണ് വിപണിക്ക് ആഘാതമായത്.
സെൻസെക്സ് 446 പോയിന്റുകളുടെ നേട്ടത്തിൽ 86,055.86 എന്ന റിക്കാർഡിലെത്തിയിരുന്നു. എന്നാൽ, 111 പോയിന്റ് (0.13%) മാത്രം നേട്ടത്തിൽ 85,720.38 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയും ഇൻട്രാഡേയിൽ റിക്കാർഡ് ഉയരമായ 26,310.45ലെത്തിയിരുന്നു. കനത്ത ലാഭമെടുക്കൽ തുടർന്നതോടെ വെറും 10 പോയിന്റ് നേട്ടത്തിൽ 26,215.55 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2024 സെപ്റ്റംബർ 27ന് കുറിച്ച റിക്കാർഡാണ് മാറിയത്.
വിശാല വിപണിയിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. നിഫ്റ്റി മിഡ്കാപ് സൂചിക 0.08 ശതമാനത്തിന്റെ നേരിയ നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.53 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് നിഫ്റ്റി മീഡിയയാണ്. നിഫ്റ്റി ബാങ്ക് റിക്കാർഡ് ഉയരത്തിലെത്തിയെങ്കിലും 0.35 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫിനാൻഷൽ സർവീസ് 0.53 ശതമാനം നേട്ടവും സ്വന്തമാക്കി. അതേസമയം, നിഫ്റ്റി പിഎസ്യു ബാങ്ക് 0.58 ശതമാനം നഷ്ടത്തിലായി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി, കണ്സ്യൂമർ ഡ്യൂറബിൾസ് സൂചികകളും കനത്ത നഷ്ടത്തിലായിരുന്നു.
റിക്കാർഡിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ രാവിലെ വിപണിയിൽ വ്യാപാരം തുടങ്ങിയത്. ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഇരുസൂചികകളും റിക്കാർഡ് തിരുത്തി. 14 മാസത്തിനുശേഷമാണ് പുതിയ റിക്കാർഡ് കുറിച്ചത്.
Business
മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം തുടർന്ന് വിപണി. ചാഞ്ചാട്ടങ്ങൾ നിറഞ്ഞ സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന വിപണിയുടെ മുന്നേറ്റത്തിന് വലിയ തടസമുണ്ടാക്കി. കഴിഞ്ഞ ദിവസം മാത്രം 4,171 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വിറ്റഴിച്ചത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും ഇന്ത്യൻ രൂപയുടെ ദുർബലതയും വിപണിക്ക് ക്ഷീണമായി. വിപണി റിക്കാർഡ് നിലവാരത്തിന് സമീപം എത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും വിൽപ്പന സമ്മർദം വർധിപ്പിച്ചു.
കൂടാതെ, നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്നതിനാൽ, വലിയ അളവിലുള്ള പൊസിഷനുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രത വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായി. പുതിയ ഉത്തേജക ഘടകങ്ങളുടെ അഭാവവും വിപണിക്ക് തിരിച്ചടിയായി.
സെൻസെക്സ് 314 പോയിന്റ് (0.37%) താഴ്ന്ന് 84,587ലും നിഫ്റ്റി 74.7 പോയിന്റ് (0.29%) ഇടിഞ്ഞ് 25,884.80 ലും ക്ലോസ് ചെയ്തു.
മുഖ്യസൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് എന്നിവ യഥാക്രമം 0.36 ശതമാനവും 0.19 ശതമാനവും മുന്നേറി.
നിഫ്റ്റി മേഖലാ സൂചികകളിൽ കണ്സ്യൂമർ ഡ്യൂറബിൾസ് (0.57%), ഐടി (0.57%), മീഡിയ (0.80%), ഓയിൽ & ഗ്യാസ് (0.34%) ഇടിഞ്ഞു. മെറ്റൽ (0.55%), ഫാർമ (0.44%), പിഎസ്്യു ബാങ്ക് (1.44%), റിയൽറ്റി (1.62%) എന്നിവ നേട്ടമുണ്ടാക്കി.
ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഓയിൽ & ഗ്യാസ് തുടങ്ങിയ പ്രധാന മേഖലാ ഓഹരികളിലെ ഇടിവ് സൂചികകളെ താഴേക്ക് വലിച്ചു.
കേരള കന്പനികളുടെ
പ്രകടനം
കേരളത്തിൽനിന്നുള്ള കന്പനികളുടെ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഫെഡറൽ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിനും വണ്ടർലായുടേത് നാലു ശതമാനത്തിനു മുകളിലും ഉയർന്നു. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, സ്കൂബി ഡേ തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലെത്തി.
കേരള ആയൂർവേദ, വിഗാർഡ് ഇൻഡസ്ട്രീസ്, ഈസ്റ്റേണ് ട്രെഡ്സ് എന്നിവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.
Business
മുംബൈ: ആഭ്യന്തര, ആഗോള ഓഹരിവിപണികളിലുണ്ടായ ദൗർബല്യം മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായി ഡോളറിനെതിരേ രൂപ 89 എന്ന നില കടന്നു. മൂന്നു മാസത്തിനിടിയിലെ ഒരു ദിവസം രൂപയ്ക്കുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.
ഇൻട്രാഡേ വ്യാപാരത്തിൽ ഡോളറിനെതിരേ 93 പൈസ നഷ്ടത്തോടെ 89.61 എന്ന നിലയിൽ ഇടിഞ്ഞ രൂപ 87 പൈസ നഷ്ടത്തോടെ 89.43 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. ഒക്ടോബർ 14ന് കുറിച്ച എക്കാലത്തെയും താഴ്ന്ന നിരക്കായ 88.81നെയാണ് മറികടന്നത്. ഈ വർഷം മേയ് എട്ടിലെ താഴ്ചയ്ക്കുശേഷം രൂപ ഒരു ദിവസം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ്.
ഡോളറിനെതിരേ ഈ വർഷം ഇതുവരെ 4.6 ശതമാനത്തിലധികം ഇടിഞ്ഞ രൂപ ഏഷ്യൻ വിപണിയിലെ ഏറ്റവു ദുർബലമായ കറൻസികളിൽ ഒന്നായി മാറി.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതും ഇന്ത്യ-യുഎസ് വ്യാപാരകരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവും രൂപയ്ക്കു തിരിച്ചടിയായി. ഇത് വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കുകയും വിദേശ നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റുകയും ചെയ്തു.
ഈ വർഷം ഇതുവരെ എഫ്ഐഐകൾ ഒന്നര ലക്ഷം കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിച്ചത്. രണ്ടു ദിവസം നിക്ഷേപകരായിരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) വീണ്ടും വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതും രൂപയെ ബാധിച്ചു. 1766.55 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ എഫ്ഐഐകൾ വിറ്റഴിച്ചത്.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഓഹരിവിപണിയിലും നഷ്ടദിനം
രണ്ട് ദിവസം നേട്ടത്തിലായിരുന്ന വിപണി ഇന്നലെ നഷ്ടത്തിലേക്ക് വീണു. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആഗോള വിപണിയിലെ തളർച്ചയാണ് വിപണിയെ തകർച്ചയിലേക്ക് വീഴ്ത്തിയത്.
ആഗോളവിപണികളിലെ ദുർബലമായ സൂചനകളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്നാണ് തുറന്നത്. വിൽപ്പന ഉയരുകയും ചെയ്തു. എന്നിരുന്നാലും, സെഷന്റെ മധ്യത്തിൽ വാങ്ങൽ നടന്നെങ്കിലും, വിപണിയുടെ ഇടിവിനെ തടയാനായില്ല.
സെൻസെക്സ് 400.76 പോയിന്റ് (0.47%) ഇടിഞ്ഞ് 85,231.92ലും നിഫ്റ്റി 124 പോയിന്റ് (0.47%) നഷ്ടത്തിലും 26,068.15 ലും വ്യാപാരം അവസാനിപ്പിച്ചു. ഈ ആഴ്ചയിൽ ബിഎസ്ഇ സെൻസെക്സ് 0.8 ശതമാനവും നിഫ്റ്റി 0.6 ശതമാനവും ഉയർന്നു.ബിഎസ്ഇ മിഡ്കാപും സ്മോൾകാപും 1.30 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.
ആഗോള സാഹചര്യങ്ങൾ കാരണം ഐടി, മെറ്റൽ പോലുള്ള പ്രധാന സെക്ടറുകളിലെ ഓഹരികൾക്ക് ഇന്നലെ കനത്ത വിൽപ്പന സമ്മർദം നേരിടേണ്ടിവന്നു. നിഫ്റ്റി മെറ്റൽ 2.34 ശതമാനം ഇടിവാണ് നേരിട്ടത്. മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴിയെല്ലാം താഴേക്കു പതിച്ചു. പൊതുമേഖലാ ബാങ്ക് സൂചിക 1.43 ശതമാനവും നിഫ്റ്റി ബാങ്ക് 0.81 ശതമാനവും ഐടി 0.43 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.66 ശതമാനവും റിയൽറ്റി 1.86 ശതമാനവും കണ്സ്യുമർ ഡൂറബിൾസ് 0.75 ശതമാനവും താഴ്ന്നു.
ഓഹരിവിപണിയിലെ ഇടിവിനു വഴിവച്ചത് യുഎസ് വിപണിയിലെ ശക്തമായ വിൽപ്പനയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ യുഎസ് ഓഹരികൾ, പ്രത്യേകിച്ച് നാസ്ദാക്ക് സൂചികയിലെ എഐ അനുബന്ധ ഓഹരികളിലെ മൂല്യനിർണയ ആശങ്കകൾ കാരണം വൻ നഷ്ടം നേരിട്ടു. ഇതിന്റെ പ്രതിഫലനം ഏഷ്യൻ വിപണികളെയും ഇന്ത്യയെയും ബാധിച്ചു.
Business
മുംബൈ: ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ, ഇൻട്രാ ഡേയിലെ ഉയർച്ച സൂചികകൾക്ക് നിലനിർത്താനായില്ല.
വ്യാപാരത്തിനിടെ സെൻസെക്സ് അതിന്റെ 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 85,801.70ലും നിഫ്റ്റി ഒരു വർഷത്തെ ഉയർന്ന നിരക്കായ 26,246.65ലുമെത്തി. രണ്ടു സൂചികകൾക്കും ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് റിക്കാർഡ് ഉയരം നഷ്ടമായത്. ശക്തമായ തുടക്കത്തിനുശേഷം മിഡ്കാപ്, ബാങ്കിംഗ് ഓഹരികളിലുണ്ടായ തളർച്ചയാണ് സൂചികകളുടെ റിക്കാർഡ് നേട്ടത്തെ ബാധിച്ചത്.
മികച്ച ആഗോള സൂചനകളും പുതിയ വിദേശ ഫണ്ടുകളുടെ പ്രവാഹവും എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് പോലുള്ള വൻകിട കന്പനികളുടെ ഓഹരിവാങ്ങൽ ഉയർന്നതും വിപണിയെ സ്വാധീനിച്ചു. എൻവിഡിയ പോലുള്ള ആഗോള ടെക് കന്പനികളുടെ മൂന്നാം പാദ ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതും വിപണിയെ സഹായിച്ചു.
തുടർച്ചയായ രണ്ടാം ദിനം സെൻസെക്സ് 446 പോയിന്റ് (0.52%) ഉയർന്ന് 85,632.68ലും നിഫ്റ്റി 140 പോയിന്റ് (0.54%) നേട്ടത്തിൽ 26,192.15ലും ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്കാപ് (13%), സ്മോൾകാപ് (0.17%) സൂചികകൾ നഷ്ടത്തിലായി. നിഫ്റ്റി മിഡ്കാപ് 0.02 ശതമാനം നേട്ടത്തിലും സ്മോൾകാപ് 0.05 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളുടെ കാര്യത്തിൽ പ്രകടനങ്ങൾ സമ്മിശ്രമായിരുന്നു. ഫിനാൻഷൽ സർവീസസ് സൂചിക 0.79 ശതമാനം ഉയർന്ന മേഖലാ സൂചികകളിൽ മികച്ച പ്രകടനം നടത്തി. നിഫ്റ്റി ബാങ്ക് (0.22%), പ്രൈവറ്റ് ബാങ്ക് (0.33%), ഓട്ടോ (0.44%) എന്നിവയും നേട്ടമുണ്ടാക്കി. മീഡിയ 1.89 ശതമാനവും പിഎസ് യു ബാങ്ക് 0.89 ശതമാനവും കണ്സ്യൂമർ ഡൂറബിൾസ് 0.53 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
കിറ്റെക്സിനു നേട്ടം, എസ്ഐബിക്ക് ഇടിവ്
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട കേരള കന്പനികൾ നേട്ടത്തിലായി. കിറ്റെക്സ് ഗാർമെന്റ്സ് 4.59 ശതമാനവും യൂണിറോയൽ മറൈൻ എക്സ്പോർട്ടേഴ്സ് 4.49 ശതമാനവും ഉയർന്നു. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎം ഓഹരികളാണ്. 9.99 ശതമാനം ഉയർന്ന ടിസിഎം ലിമിറ്റഡ് ഓഹരികൾ 52 ആഴചയിലെ ഉയർന്ന നിരക്കായ 67.58ലാണ് ക്ലോസ് ചെയ്തത്.
അബേറ്റ് എഎസ് ഇൻഡസ്ട്രീസ് 2.65 ശതമാനവും ആസ്പിൻവാൾ 2.97 ശതമാനവും പ്രൈമ ഇൻഡസ്ട്രീസ് 1.98 ശതമാനവും നേട്ടത്തിലായി.
കഴിഞ്ഞ കുറച്ചുദിവസത്തെ നേട്ടത്തിനു ശേഷം ലാഭമെടുപ്പ് ശക്തമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച സർവകാല റിക്കാർഡായ 41.65ലെത്തിയ ഓഹരിവിലയിൽ 7.38 ശതമാനമാണ് ഇന്ന് ഓഹരിക്ക് നഷ്ടമുണ്ടായത്.
Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ തുടർച്ചയായ ആറു ദിവസത്തെ വിജയക്കുതിപ്പിന് അവസാനം. ദുർബലമായ ആഗോള സൂചനകളും ലാഭമെടുപ്പും നിക്ഷേപകരെ സ്വാധീനിച്ചു. ഐടി, മെറ്റൽ ഓഹരികളിൽ നടന്ന വൻ വിൽപ്പനയും വിപണി നഷ്ടത്തിലാക്കാൻ ഇടയായി.
ബിഎസ്ഇ സെൻസെക്സ് 278 പോയിന്റ് (0.33%) താഴ്ന്ന് 84,673ലും എൻഎസ്ഇ നിഫ്റ്റി 103 പോയിന്റ് (0.40%) നഷ്ടത്തിൽ 25,910ലും വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി മിഡ്കാപ് സൂചിക 0.59 ശതമാനവും സ്മോൾകാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റിയിൽ ഇന്റർഗ്ലോബ് ഏവിയേഷൻ, ടെക് മഹീന്ദ്ര, ടാറ്റ കണ്സ്യൂമർ പ്രൊഡക്ട്സ് എന്നിവ രണ്ടു ശതമാനത്തിലേറെ താഴ്ന്നപ്പോൾ ജിയോ ഫിനാൻഷലിന്റെ ഇടിവ് 1.94 ശതമാനമായിരുന്നു. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് എന്നിവ ഒരു ശതമാനത്തിലേറെ മുന്നേറി.
സൂചികകളുടെ താഴ്ചയ്ക്കു കാരണങ്ങൾ
ദുർബലമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണിയിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയെല്ലാം വളരെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഉൾപ്പെടെ പ്രധാന സാന്പത്തിക ഡാറ്റകൾക്ക് മുന്നോടിയായി യുഎസ് വിപണികൾ തിങ്കളാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസിന്റെ സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഇത്തവണ വൈകിയാണ് പ്രസിദ്ധീകരിക്കുന്നത്. ഗവണ്മെന്റ് ഷട്ട്ഡൗണാണ് റിപ്പോർട്ട് വൈകാൻ കാരണമായത്. സാധാരണയായി ഒരു മാസത്തെ റിപ്പോർട്ട് അടുത്ത മാസം ആദ്യം പ്രസിദ്ധീകരിക്കേണ്ടതാണ്.
ലാഭമെടുപ്പ്: എല്ലാ മേഖലകളിലും ലാഭമെടുപ്പ് പ്രകടമായിരുന്നു. അതിനാൽ എല്ലാ എൻഎസ്ഇ സൂചികകളും നഷ്ടത്തിൽ വ്യാപാരം ചെയ്തു.
ഐടി, മെറ്റൽ ഓഹരികളുടെ കനത്തവിൽപ്പന: ഐടി, മെറ്റൽ ഓഹരികളിൽ ഇന്നലെ കനത്ത വിൽപ്പനയാണ് നടന്നത്. നിഫ്റ്റി ഐടി സൂചിക 1.10 ശതമാനവും മെറ്റൽ 1.07 ശതമാനവും താഴ്ന്നു. ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും എഐ ബബിളിനെക്കുറിച്ചുള്ള ആഗോള ആശങ്കകളും നിക്ഷേപകർ ലാഭമെടുപ്പിൽ ഏർപ്പെട്ടതും ഐടി ഓഹരികൾക്ക് തിരിച്ചടിയായി.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികളും ഇന്നലെ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. സ്റ്റെൽ ഹോൾഡിംഗ്സ് 3.77 ശതമാനം നേട്ടത്തിൽ 472 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 244.61 രൂപയിലെത്തി റിക്കാർഡ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്സ് (2.28%), മുത്തൂറ്റ് കാപിറ്റൽ സർവീസസ് (1.08%) നിറ്റാ ജെലാറ്റിൻ (1.00%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് 2.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിൽ 2,500 കോടി രൂപയ്ക്ക് അക്വാകൾച്ചർ ടെക്നോളജി പാർക്ക് സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം കന്പനി കരാറിലെത്തിയിരുന്നു. തിങ്കളാഴ്ച നാല് ശതമാനത്തിലധികം നേട്ടത്തിലായിരുന്ന ഓഹരി ഇന്നലെ 158.95 രൂപയിലാണ് ക്ലോസ് ചെയ്തത്.
മുത്തൂറ്റ് ഫിനാൻസ് (1.82%), എവിടി നാച്ചുറൽ പ്രോഡക്ട്സ് (1.64%), ആസ്പിൻവാൾ ആൻഡ് കന്പനി (1.36%), പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസസ് (1.39%) തുടങ്ങിയ ഓഹരികൾക്കും ഇന്നലെ നഷ്ടമായിരുന്നു.
Business
മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. മികച്ച പാദവാർഷിക ഫലങ്ങളും ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് സൂചികകളുടെയും പിൻബലത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും നേട്ടം നിലനിർത്തിയത്.
തുടർച്ചയായ ആറാം സെഷനിലാണ് സെൻസെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തിയത്. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് വിപണിയുടെ ഇന്നലത്തെ പ്രധാന നേട്ടം.
ആഗോള വിപണികളിൽ കാര്യമായ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കന്പനികളുടെ ശക്തമായ പ്രകടനവും യുഎസ് - ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിക്ക് ഉൗർജം പകർന്നു. ഇന്നത്തെ ഒറ്റദിവസത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വർധിച്ചു.
സെൻസെക്സ് 388 പോയിന്റ് (0.46%) ഉയർന്ന് 84,950.95ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്റ് (0.40%) നേട്ടത്തോടെ 26,013.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രമുഖ സൂചികകളേക്കാൾ മികച്ച പ്രകടനമാണ് മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ കാഴ്ചവച്ചത്. മിഡ്കാപ് സൂചിക 0.73% വരെയും സ്മാൾകാപ് സൂചിക 0.52% വരെയും ഉയർന്നു.
മേഖലാ സൂചികകൾ
മേഖലാ സൂചികകളെല്ലാം ഇന്നലെ പോസിറ്റീവായി. വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ബാങ്കിംഗ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76 ശതമാനം ഉയർന്ന് 5892.70ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 59,001.55 എന്ന റിക്കാർഡിൽ ബാങ്കിംഗ് സൂചികയെത്തി.
പൊതുമേഖല ബാങ്ക് ഓഹരികൾ 1.09 ശതമാനം ഉയർന്നപ്പോൾ ഫിനാൻഷൽ സർവീസസ് 0.56 ശതമാനവും ഫിനാൻഷൽ സർവീസസ് 25/50 സൂചിക 0.44 ശതമാനവും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്നു.
മറ്റ് മേഖല സൂചികകളിൽ ഓട്ടോ (0.85%), കണ്സ്യൂമർ ഡ്യുറബിൾസ് (0.83%), റിയൽറ്റി (0.45%), ഓയിൽ ആൻഡ് ഗ്യാസ് (0.38%) ഹെൽത്ത്കെയർ (0.41%), മീഡിയ (0.40%), എഫ്എംസിജി (0.21%), ഐടി (0.20%), ഫാർമ (0.20%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ മാത്രം 0.01 ശതമാനം കുറഞ്ഞ ഉയർച്ചയോടെ ഏതാണ്ട് ഫ്ളാറ്റായി.
കേരളത്തിലെ പ്രമുഖ കന്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ മികച്ച പ്രകടനം കാഴ്ചവച്ചു. ധനകാര്യ സ്ഥാപനങ്ങളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
Business
മുംബൈ: ഓഹരി സൂചികകൾ ഇന്നലെ കുത്തനെയുള്ള താഴ്ചയിൽനിന്നു വൻ തിരിച്ചുവരവ് നടത്തി. നിക്ഷേപകർ താഴ്ന്ന വിലകളിൽ ഓഹരികൾ വാങ്ങാൻ തുടങ്ങിയതാണ് വിപണിക്ക് കരുത്തായത്.
സെൻസെക്സ് ഇന്നലെ വ്യാപാരത്തിൽ താഴ്ന്ന നിലയിൽനിന്ന് 500 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 25,900 പോയിന്റ് മറികടന്നു. മൂന്നു മണിവരെ താഴ്ന്ന നിലയിലായിരുന്ന് സെൻസെക്സ്, നിഫ്റ്റി സൂചികകൾ അവസാന അരമണിക്കൂറിലാണ് നേട്ടത്തിലെത്തിയത്.
സെൻസെക്സ് സൂചിക 449.35 പോയിന്റ് (0.53%) ഇടിഞ്ഞ് 84,029.32 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 138.35 പോയിന്റ് (0.53%) 25,740.80 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സ് തലേന്നത്തെ ക്ലോസിംഗ് പോയിന്റായ 84478.67നെ അപേക്ഷിച്ച് 400 പോയിന്റ് താഴ്ന്നു. എന്നാൽ, ഇന്നലെത്തെ വലിയ താഴ്ചയിൽനിന്ന് 550 പോയിന്റ് ഉയർന്ന് പോസിറ്റീവായി ക്ലോസ് ചെയ്തു. സെൻസെക്സ് 84.11 പോയിന്റ് (0.10%) നേട്ടത്തോടെ 84,562.78 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.നിഫ്റ്റി 30.90 പോയിന്റ് (0.12%) നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത്.
മേഖലാ സൂചികകൾ
നിഫ്റ്റി മേഖലാ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ഐടി, ഓട്ടോ സൂചികകളിൽ വില്പനസമ്മർദം നേരിട്ടപ്പോൾ എഫ്എംസിജി, ബാങ്കിംഗ്, ഫിനാൻസ് ഓഹരികളിൽ വാങ്ങലുകളുണ്ടായി. പൊതുമേഖല ബാങ്ക് സൂചിക 1.17 ശതമാനം, നിഫ്റ്റി ബാങ്ക് 0.23 ശതമാനം, ഫിൻ സർവീസസ് 0.35 ശതമാനം, എഫ്എംസിജി 0.57 ശതമാനം, ഫാർമ 0.59 ശതമാനം ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി ഐടി 1.03 ശതമാനവും ഓട്ടോ 0.52 ശതമാനവും താഴ്ന്നു.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.08 ശതമാനവും സ്മോൾകാപ് 0.38 ശതമാനവും ഉയർന്നു.
Business
മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരതുടക്കത്തിലുണ്ടായ തകർച്ചയ്ക്കുശേഷമാണ് സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്കു കടന്നത്. ഐടി, ഓട്ടോ, മെറ്റൽ, എഫ്എംസിജി മേഖലകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ നേട്ടത്തിലെത്തിച്ചത്.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതോടെ ആഗോളതലത്തിൽ ഉണ്ടായ പോസിറ്റീവ് സൂചനകളും ഈ കുതിപ്പിന് കൂടുതൽ കരുത്ത് പകർന്നു. ആഗോളതലത്തിൽ പോസിറ്റീവ് സൂചനകൾ ലഭിച്ചതിനെത്തുടർന്ന് നിക്ഷേപകരുടെ വാങ്ങൽ താത്പര്യം മെച്ചപ്പെട്ടതും ഇന്ത്യ-യുഎസ് വ്യാപാര കരാർ സാധ്യതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പുതുക്കിയതും ചൊവ്വാഴ്ച ആഭ്യന്തര വിപണികളെ കുത്തനെ ഉയർത്തി.
ഡൽഹി ഭീകരാക്രമണത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ ആദ്യ പകുതിയിൽ വ്യാപാരം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ദിവസത്തെ താഴ്ന്ന നിലയിൽ നിന്ന് 750 പോയിന്റോളം തിരിച്ചു കയറാൻ സെൻസെക്സിനായി. നിഫ്റ്റിക്ക് 250 പോയിന്റോളം തിരിച്ചുകയറാനായി.
ഉച്ചവരെ ചാഞ്ചാട്ടത്തിലായിരുന്ന സെൻസെക്സ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മുന്നേറ്റം നടത്തിയത്. നിഫ്റ്റിയിലും ഉച്ചവരെ നഷ്ടക്കണക്കായിരുന്നു. എന്നാൽ, ഉച്ചയ്ക്കുശേഷം മുന്നേറുകയായിരുന്നു.
സെൻസെക്സ് 336 പോയിന്റ് (0.40%) നേട്ടത്തോടെ 83,871ലും നിഫ്റ്റി 120 പോയിന്റ്് (0.47%) മുന്നേറി 25,695ലും വ്യാപാരം പൂർത്തിയാക്കി.
ഡൽഹി സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ആഭ്യന്തര വിപണി മന്ദഗതിയിലാണ് തുറന്നത്. എന്നാൽ, ആ മന്ദഗതിയിൽനിന്ന് വിപണിക്ക് സമർഥമായി തിരിച്ചുവരാനുമായി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ ഷട്ട്ഡൗണ് അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതിനു പിന്നാലെയുണ്ടായ ആഗോള സൂചനകളുടെ പിന്തുണയോടെയാണ് വിപണി മുന്നേറിയതെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് ഹെഡ് ഓഫ് റിസർച്ച് വിനോദ് നായർ പറഞ്ഞു.
മേഖല സൂചികകൾ
വാങ്ങൽ പ്രവണത ഉയർന്നതോടെ മേഖല സൂചികകളിൽ ഭൂരിഭാഗവും പോസിറ്റീവായി. നിഫ്റ്റി ഐടി 428 പോയിന്റ്് (1.20%) മുന്നേറിയപ്പോൾ നിഫ്റ്റി ഓട്ടോ 288 (1.07%), നിഫ്റ്റി മെറ്റൽ 75 പോയിന്റ്് (0.71%), നിഫ്റ്റി എഫ്എംസിജി 188 പോയിന്റ് (0.34%), നിഫ്റ്റി ബാങ്ക് 200 പോയിന്റ് (0.35%) എന്നിവങ്ങനെയും നേട്ടമുണ്ടാക്കി.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 302 പോയിന്റ് (0.50%) ഉയർന്നപ്പോൾ സ്മോൾകാപ് 37 പോയിന്റ് (0.21%) താഴ്ന്നു.
Business
മുംബൈ: കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലെ തുടർച്ചയായ നഷ്ടക്കച്ചവടത്തിന് വിരാമമിട്ട് ഇന്ത്യൻ വിപണി സൂചികകൾ.
സെൻസെക്സ് 319 പോയിന്റ് ഉയർന്ന് 83,535.35ലും നിഫ്റ്റി 82 പോയിന്റ് ഉയർന്ന് 25,574.35ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്കാപ് സൂചികകൾ 0.62 ശതമാനം മുന്നേറ്റം കാഴ്ചവച്ചപ്പോൾ സ്മോൾ കാപ് സൂചിക 0.28ശതമാനം ഇടിഞ്ഞു.
യുഎസിൽ 40 ദിവസം നീണ്ടു നിന്ന ഷട്ട്ഡൗണ് ഏതാണ്ട് അവസാനിക്കുന്നുവെന്ന സൂചനകൾ ഉയർന്നത് വിപണികളെ നേട്ടത്തിലാക്കി. ഐടി സൂചിക1.62 ശതമാനം മുന്നേറി.
Business
മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ ചുവപ്പണിഞ്ഞു. ദുർബലമായ ആഗോള സൂചനകളും വിദേശ ഫണ്ടുകളുടെ തുടർച്ചയായ പിന്മാറ്റവും ഇടത്തരം കന്പനികളുടെ ദുർബലമായ വരുമാനവുമാണ് ഇന്ത്യൻ ഓഹരി വിപണിയെ നഷ്ടത്തിലാക്കിയത്.
ബിഎസ്ഇ സെൻസെക്സ് 519.34 പോയിന്റ് (0.62%) താഴ്ന്ന് 83,459.15ലും എൻഎസ്ഇ നിഫ്റ്റി 165.70 പോയിന്റ് (0.64%) നഷ്ടത്തിൽ 25,597.65ലും ക്ലോസ് ചെയ്തു.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൂല്യം 472.5 ലക്ഷം കോടി രൂപയിൽ നിന്ന് 470 ലക്ഷം കോടിയായി താഴ്ന്നു. ഗുരുനാനാക്ക് ജയന്തി മൂലം വിപണിക്ക് ഇന്ന് അവധിയാണ്.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളിലെ സമീപകാല നേട്ടങ്ങൾ കണ്ട് നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നു. ഇതേത്തുടർന്ന് ഫിനാൻഷൽ, മെറ്റൽ, ഓട്ടോ മൊബൈൽസ് ഓഹരികളിൽ വൻ തോതിൽ വിൽപ്പനയുണ്ടായി.
നിഫ്റ്റി ബാങ്ക് സൂചിക 274 പോയിന്റ് (0.47%) ഇടിഞ്ഞ് 57,827ലും നിഫ്റ്റി മിഡ്കാപ് 100 സൂചിക 250 പോയിന്റ് (0.42%) താഴ്ന്ന് 60,820ലും എത്തി. കഴിഞ്ഞ ആഴ്ചയിലെ റിക്കാർഡ് നിലയിൽനിന്നാണ് ഇരു സൂചികകളും താഴേക്കു പതിച്ചത്. സ്മോൾകാപ് 0.82 ശതമാനം ഇടിഞ്ഞു.
കണ്സ്യൂമർ ഡ്യൂറബിൾസ് ഒഴികെ എല്ലാ പ്രധാന മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി, മെറ്റൽ സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ താഴ്ന്നു. ഓട്ടോ (0.86%), പ്രൈവറ്റ് ബാങ്ക് (0.68%), എഫ്എംസിജി (0.60%), റിയൽറ്റി (0.78%), മീഡിയ (0.55%) ഓഹരികളും ഇടിഞ്ഞു.
വിപണിയുടെ തകർച്ചയ്ക്കു പ്രധാന കാരണങ്ങൾ
Business
മുംബൈ: കരുത്തുറ്റ ആഗോള സൂചനകളും യുഎസ് ഫെഡറൽ റിസർവ് ഈ ആഴ്ച ചേരുന്ന യോഗത്തിൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും അനുകൂലമായ അന്തരീക്ഷമൊരുക്കിയപ്പോൾ ഇന്ത്യൻ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഇന്നലെ ശക്തമായ പ്രകടനം കാഴ്ചവച്ചു.
സെൻസെക്സ് 567 പോയിന്റ് (0.67%) മുന്നേറി 84,778ലും നിഫ്റ്റി 171 പോയിന്റ് (0.66%) നേട്ടത്തോടെ 25,966ലും വ്യാപാരം പൂർത്തിയാക്കി.
ആഗോള വിപണി മെച്ചപ്പെട്ടത്തിന്റ പ്രചോദനത്താൽ, നിഫ്റ്റി ഇന്നലെ രണ്ട് സെഷനുകളിലെ ലാഭമെടുപ്പിനുശേഷമാണ് നേട്ടത്തിലേക്കു തിരിച്ചുവന്നത്.
യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കപ്പെട്ടതും പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് പണപ്പെരുപ്പ കണക്കും വർഷാവസാനത്തിന് മുന്പ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ കൂടി കുറച്ചേക്കുമെന്ന പ്രതീക്ഷകളും വിപണിയെ ശക്തിപ്പെടുത്തി. ഈ സൂചനകൾ ആഭ്യന്തര ഓഹരികൾക്ക് ഗുണകരമായി. രണ്ടാംപാദ കോർപറേറ്റ് ഫലങ്ങൾ ഭേദപ്പെട്ടതാകുന്നതും വിപണിക്ക് ദിശാബോധം നല്കുന്നു.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്ക് അയവുണ്ടാകുന്നത് നിക്ഷേപകരിലും പ്രതീക്ഷ വർധിപ്പിച്ചു. ഇന്ത്യയുടെ ഈ സാന്പത്തികവർഷത്തെ വളർച്ചാനിരക്ക് വിവിധ ഏജൻസികൾ ഉയർത്തിയതും ജിഎസ്ടി പരിഷ്കരണത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതും വിപണിക്ക് ഉൗർജം പകരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, ഫാർമ ഒഴികെ എല്ലാം പോസിറ്റീവായി. പൊതുമേഖലാ ബാങ്ക് ഓഹരികൾ 2.22 ശതമാനം ഉയർന്ന് മേഖല സൂചികകളിൽ മുന്നിലെത്തി. മെറ്റൽ 1.16 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് 1.52 ശതമാനം, റിയൽറ്റി 1.46 ശതമാനം ഉയർന്നു.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.93%), സ്മോൾകാപ് (0.82%) സൂചികകൾ മുഖ്യ സൂചികകളെക്കാൾ മികച്ച പ്രകടനം നടത്തി.