മുംബൈ: ഇന്ത്യ ഓഹരി സൂചികകൾ നഷ്ടത്തോടെ ആഴ്ചയ്ക്കു തുടക്കമിട്ടു. ആഗോള വിപണികളിലെ തളർച്ചയും വൻതോതിലുള്ള ലാഭമെടുപ്പുമാണ് ഇന്ത്യൻ സൂചികകൾക്ക് തിരിച്ചടി നൽകിയത്.
ആഗോള തലത്തിൽ വീണ്ടും ഉടലെടുത്ത വ്യാപാര യുദ്ധഭീഷണികളും കന്പനികളുടെ സമ്മിശ്രമായ മൂന്നാംപാദ ഫലങ്ങളും നിക്ഷേപകരെ ലാഭമെടുപ്പിലേക്കു നയിച്ചു. ഇന്നലെ വലിയ തകർച്ചയെ നേരിട്ട വിപണിയെ എഫ്എംസിജി, ഓട്ടോ എന്നിവയുടെ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിലുണ്ടായ വാങ്ങലുകളാണ് രക്ഷിച്ചത്.
സെൻസെക്സ് 324 പോയിന്റ് (0.39%) താഴ്ന്ന് 83,246.18ലും നിഫ്റ്റി 109 പോയിന്റ് (0.42%) നഷ്ടത്തിൽ 25,585.50ലും വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 25,500 പോയിന്റിലും താഴേക്കു പോയിരുന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.67%), ഓട്ടോ (0.13%) എന്നിവ ഒഴികെ എല്ലാ സൂചികകളും ചുവപ്പിലാണ് ക്ലോസ് ചെയ്തത്. റിയൽറ്റി (1.99%), മീഡിയ (1.84%) ഓഹരികൾ വൻ നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഐടി സൂചിക 0.47 ശതമാനം ഇടിവ് നേരിട്ടു.
വിപണിയുടെ ഇടിവിനുള്ള കാരണങ്ങൾ
1. ദുർബലമായ ആഗോള സൂചനകൾ: ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് വാങ്ങാനുള്ള യുഎസിന്റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്ന എട്ടു യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയിൽ പ്രതിഫലിച്ചു. ഇത് പുതിയ വ്യാപാര യുദ്ധത്തിന്റെ ആശങ്കകളാണ് ഉയർത്തുന്നത്.
ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, ഫിൻലൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമാണ് തീരുവ ചുമത്തിയിരിക്കുന്നത്. ഇത് ഫെബ്രുവരി ഒന്നിനു നിലവിൽ വരും. ജൂണ്‍ ഒന്നിനുള്ളിൽ പ്രശ്ന പരിഹാരമായില്ലെങ്കിൽ തീരുവ 25 ശതമാനമായി ഉയരും. ആഗോളതലത്തിൽ ഡോളർ ദുർബലാവസ്ഥയിലാണ്.
2. രൂപയുടെ ഇടിവ്: പുതിയ വ്യാപാര അനിശ്ചിതത്വങ്ങൾ ഉടലെടുത്തതോടെ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ശക്തമായി. ഇതേത്തുടർന്ന്് ഡോളറിനെതിരേ രൂപ 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി.
ഡോളർ ദുർബലമാകുന്പോഴും അസംസ്കൃത എണ്ണ വില കുറയുന്പോഴും രൂപ കരുത്താർജിക്കേണ്ടതാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ പിൻവാങ്ങലാണ് രൂപയെ ബാധിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.68 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടിത് 91.01 എന്ന നിലയിലേക്കു വീണു. അവസാനം 14 പൈസ നഷ്ടത്തിൽ 90.92ൽ വ്യാപാരം പൂർത്തിയാക്കി. ഡിസംബർ 16നു രേഖപ്പെടുത്തിയ 90.93 ആണ് ഡോളറിനെതിരേ രൂപയുടെ വ്യാപാരാവസാനമുള്ള ഏറ്റവും താഴ്ന്ന നില.
3. ഫെഡറൽ റിസർവ് ചെയർമാൻ സ്ഥാനത്തിലുള്ള ഉൗഹാപോഹങ്ങൾ: അടുത്ത യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ആരാകുമെന്നതിലുള്ള ഉൗഹാപോഹങ്ങൾ വിപണിയിൽ പ്രതിഫലിച്ചു. നിലവിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗണ്‍സിൽ ഡയറക്ടർ ചുമതല വഹിക്കുന്ന കെവിൻ ഹാസെറ്റ് ചെയർമാൻ ആകില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോളവിപണികളെയൊന്നടങ്കം പ്രതികൂലമായി ബാധിച്ചു.
Tags : Market losing BSE Sensex NSE