മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിലെ തുടർച്ചയായ ആറു ദിവസത്തെ വിജയക്കുതിപ്പിന് അവസാനം. ദുർബലമായ ആഗോള സൂചനകളും ലാഭമെടുപ്പും നിക്ഷേപകരെ സ്വാധീനിച്ചു. ഐടി, മെറ്റൽ ഓഹരികളിൽ നടന്ന വൻ വിൽപ്പനയും വിപണി നഷ്ടത്തിലാക്കാൻ ഇടയായി.
ബിഎസ്ഇ സെൻസെക്സ് 278 പോയിന്റ് (0.33%) താഴ്ന്ന് 84,673ലും എൻഎസ്ഇ നിഫ്റ്റി 103 പോയിന്റ് (0.40%) നഷ്ടത്തിൽ 25,910ലും വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി മിഡ്കാപ് സൂചിക 0.59 ശതമാനവും സ്മോൾകാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റിയിൽ ഇന്റർഗ്ലോബ് ഏവിയേഷൻ, ടെക് മഹീന്ദ്ര, ടാറ്റ കണ്സ്യൂമർ പ്രൊഡക്ട്സ് എന്നിവ രണ്ടു ശതമാനത്തിലേറെ താഴ്ന്നപ്പോൾ ജിയോ ഫിനാൻഷലിന്റെ ഇടിവ് 1.94 ശതമാനമായിരുന്നു. ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് എന്നിവ ഒരു ശതമാനത്തിലേറെ മുന്നേറി.
സൂചികകളുടെ താഴ്ചയ്ക്കു കാരണങ്ങൾ
ദുർബലമായ ആഗോള സൂചനകൾ: ഏഷ്യൻ വിപണിയിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയെല്ലാം വളരെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഉൾപ്പെടെ പ്രധാന സാന്പത്തിക ഡാറ്റകൾക്ക് മുന്നോടിയായി യുഎസ് വിപണികൾ തിങ്കളാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസിന്റെ സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഇത്തവണ വൈകിയാണ് പ്രസിദ്ധീകരിക്കുന്നത്. ഗവണ്മെന്റ് ഷട്ട്ഡൗണാണ് റിപ്പോർട്ട് വൈകാൻ കാരണമായത്. സാധാരണയായി ഒരു മാസത്തെ റിപ്പോർട്ട് അടുത്ത മാസം ആദ്യം പ്രസിദ്ധീകരിക്കേണ്ടതാണ്.
ലാഭമെടുപ്പ്: എല്ലാ മേഖലകളിലും ലാഭമെടുപ്പ് പ്രകടമായിരുന്നു. അതിനാൽ എല്ലാ എൻഎസ്ഇ സൂചികകളും നഷ്ടത്തിൽ വ്യാപാരം ചെയ്തു.
ഐടി, മെറ്റൽ ഓഹരികളുടെ കനത്തവിൽപ്പന: ഐടി, മെറ്റൽ ഓഹരികളിൽ ഇന്നലെ കനത്ത വിൽപ്പനയാണ് നടന്നത്. നിഫ്റ്റി ഐടി സൂചിക 1.10 ശതമാനവും മെറ്റൽ 1.07 ശതമാനവും താഴ്ന്നു. ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും എഐ ബബിളിനെക്കുറിച്ചുള്ള ആഗോള ആശങ്കകളും നിക്ഷേപകർ ലാഭമെടുപ്പിൽ ഏർപ്പെട്ടതും ഐടി ഓഹരികൾക്ക് തിരിച്ചടിയായി.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികളും ഇന്നലെ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. സ്റ്റെൽ ഹോൾഡിംഗ്സ് 3.77 ശതമാനം നേട്ടത്തിൽ 472 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 244.61 രൂപയിലെത്തി റിക്കാർഡ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്സ് (2.28%), മുത്തൂറ്റ് കാപിറ്റൽ സർവീസസ് (1.08%) നിറ്റാ ജെലാറ്റിൻ (1.00%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് 2.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിൽ 2,500 കോടി രൂപയ്ക്ക് അക്വാകൾച്ചർ ടെക്നോളജി പാർക്ക് സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം കന്പനി കരാറിലെത്തിയിരുന്നു. തിങ്കളാഴ്ച നാല് ശതമാനത്തിലധികം നേട്ടത്തിലായിരുന്ന ഓഹരി ഇന്നലെ 158.95 രൂപയിലാണ് ക്ലോസ് ചെയ്തത്.
മുത്തൂറ്റ് ഫിനാൻസ് (1.82%), എവിടി നാച്ചുറൽ പ്രോഡക്ട്സ് (1.64%), ആസ്പിൻവാൾ ആൻഡ് കന്പനി (1.36%), പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസസ് (1.39%) തുടങ്ങിയ ഓഹരികൾക്കും ഇന്നലെ നഷ്ടമായിരുന്നു.
Tags : Stock market BSE NSE