മുംബൈ: ഫെബ്രുവരിയിൽ ഇതുവരെയായി ഇന്ത്യൻ ഐടി ഓഹരികളിൽ നേരിട്ട കുത്തനെയുള്ള ഇടിവ് മ്യൂച്വൽ ഫണ്ടുകളുടെ പോർട്ട്ഫോളിയോയെയും ബാധിച്ചുതുടങ്ങി. ഈ തകർച്ചയ്ക്കു പിന്നിൽ അതിവേഗത്തിൽ വളരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിലുണ്ടായ മുന്നേറ്റമാണ്.
ഇന്ത്യയിലെ സോഫ്റ്റ്വേർ കയറ്റുമതിക്കാരുടെ പ്രധാന വരുമാന സ്രോതസായ പരന്പരാഗത ഐടി സേവനങ്ങളുടെ രീതിതന്നെ മാറ്റാൻ എഐക്കു കഴിയുമെന്ന ആശങ്ക ശക്തമാണ്. സാധാരണയായി ലാഭവിഹിതത്തിലുണ്ടായ കുറവ് മൂലം സംഭവിക്കുന്ന പിൻവാങ്ങലുകളിൽനിന്ന് വ്യത്യസ്തമായി ബിനിനസ് മോഡലുകൾ എങ്ങനെ മാറുമെന്ന ആഴത്തിലുള്ള ചോദ്യങ്ങളാണ് ഈ ഘട്ടം ഉയർത്തുന്നത്.
മൂല്യത്തിൽ 50,000 കോടിയിലേറെ രൂപയുടെ ഇടിവ്
എയ്സ് ഇക്വിറ്റീസ് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിലാണ് ഈ സൂചന. ജനുവരി അവസാനം മുൻനിരയിലുള്ള 10 ഐടി ഓഹരികളിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്ന മൊത്തം നിക്ഷേപം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഫെബ്രുവരി 13-ലെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ ഇതേ ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപമൂല്യം 3.04 ലക്ഷം കോടി രൂപയായി താഴ്ന്നു. അതായത്, കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ള 10 മുൻനിര ഐടി ഓഹരികളിലെ നിക്ഷേപമൂല്യത്തിൽ 52,000 കോടി രൂപയുടെ കുറവാണ് ഈ ചുരുങ്ങിയ കാലയളവിൽ സംഭവിച്ചത്.
ഒറ്റയാഴ്ചയ്ക്കുള്ളിൽ തന്നെ ടെക് ഫണ്ടുകളുടെ ആദായം ആറു ശതമാനം ഇടിഞ്ഞു. ഒരു മാസത്തെ കണക്കെടുത്താൽ ഇത് 12 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഐടി ഓഹരികളുടെ പ്രകടനം
ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖരായ ഇൻഫോസിസ്, ടാറ്റ കണ്സൾട്ടൻസി സർവീസസ്, എച്ച്സിഎൽ എന്നിവയുടെ ഓഹരികളിൽ രണ്ടക്കത്തിന്റെ ഇടിവുണ്ടായി. ഇത് നിഫ്റ്റി ഐടി സൂചികയെ ഏകദേശം 14 ശതമാനത്തോളം ഇടിവുയാകാൻ കാരണമായി.
മ്യൂച്വൽ ഫണ്ടുകൾക്ക് ഏറ്റവുമധികം നിക്ഷേപമുള്ള ഇൻഫോസിസ് ഓഹരി ഫെബ്രുവരിയിൽ ഇതുവരെയായി 16.6 ശതമാനം ഇടിവ് കുറിച്ചു. ടിസിഎസ് ഓഹരിയിൽ 13.8 ശതമാനവും എച്ച്സിഎൽ ടെക്നോളജി ഓഹരി വില 14.2 ശതമാനവും ടെക് മഹീന്ദ്ര ഓഹരിയിൽ 12 ശതമാനവുമാണ് ഈമാസം ഇതുവരെയുള്ള കാലയളവിൽ തകർച്ച നേരിട്ടത്.
മ്യൂച്വൽ ഫണ്ടുകൾക്ക് കൂടുതൽ നിക്ഷേപമുള്ള കന്പനിയാണ് ഇൻഫോസിസ്. തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസുമാണ്.ഇൻഫോസിസിലെ മ്യൂച്ചൽ ഫണ്ട് നിക്ഷേപമൂല്യം ജനുവരിയിൽ 1.37 ലക്ഷം കോടി രൂപയിൽ നിന്നു ഫെബ്രുവരി 13 വരെ 1.14 ലക്ഷം കോടിയായി താഴ്ന്നു. ടിസിഎസ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യം 62,270 കോടിയിൽ നിന്നും 53,663 കോടിയായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറവ് രേഖപ്പെടുത്തി. എച്ച്സിഎൽ ടെക്നോളജീസ് ഓാഹരിയിൽ 5,803 കോടിയും ടെക് മഹീന്ദ്ര ഓഹരിയിൽ 3,917 കോടിയും കൊഫോർജ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യത്തിൽ 3,673 കോടിയും ഫെബ്രുവരി 13 വരെയായി കുറഞ്ഞു.
ഇടിവ് എന്തുകൊണ്ട് ?
യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനിയായ ആന്ത്രോപിക് പുറത്തിറക്കിയ ഏജന്റിക് എഐ പ്ലാറ്റ്ഫോം ക്ലോഡ് കോവർക്കിനു വേണ്ടി ഈ മാസം ആദ്യം ലഭ്യമാക്കിയ ഓപ്പണ്-സോഴ്സ് പ്ലഗ് ഇനുകളുടെ മികവ് വെളിപ്പെട്ടതോടെയാണ് പരന്പരാഗത ഐടി വ്യവസായ മേഖലയുടെ നിലനിൽപ്പിനെ സംബന്ധിച്ച ആശങ്കയുയർന്നത്. പുതിയ പ്ലഗ്ഇനുകൾ വഴി ക്ലോഡിന് കന്പനികളിലെ ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളിലെ ജോലികൾ നേരിട്ട് ചെയ്യാൻ സാധിക്കും.
സാധാരണയായി ഇന്ത്യൻ ഐടി കന്പനികൾ ആയിരക്കണക്കിനു ജീവനക്കാരെ ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ ഇനി എഐ കുറഞ്ഞ ചെലവിൽ ചെയ്യും. ഇത് ഐടി കന്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയാണ് ഓഹരിവിപണിയിലെ തകർച്ചയ്ക്കു കാരണം.
Tags : IT AI scare Mutual funds lose AI IT sectore Infosys Tata Consultancy Services HCL BSE Nifty