മുംബൈ: ഓഹരിവിപണി തുടർച്ച യായ രണ്ടാം ദിനവും ചുവന്നു. വൻകിട ഓഹരികളിലെ ലാഭമെടുപ്പ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണി, വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടങ്ങിയ കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ ഏകദേശം 481 ലക്ഷം കോടി രൂപയായിരുന്നത് 479 കോടി രൂപയായി കുറഞ്ഞു. നിക്ഷേപകർക്ക് ഈ സെഷനിൽ ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സെൻസെക്സ് 376 പോയിന്റ് (0.44%) നഷ്ടത്തിൽ 85,063ലും നിഫ്റ്റി 72 പോയിന്റ് (0.28%) ഇടിഞ്ഞ് 26,178ലും വ്യാപാരം അവസാനിപ്പിച്ചു.
ഇടിവിനു കാരണങ്ങൾ
വൻകിട ഓഹരികളിലെ ലാഭമെടുപ്പ്: നിഫ്റ്റിയിൽ റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞാൽ ഉയർന്ന വെയിറ്റേജുള്ള ഓഹരിയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റേത്.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞത് വിപണിയെ കാര്യമായി ബാധിച്ചു. ബാങ്കിന്റെ നിക്ഷേപ വളർച്ചയിലെ കുറവും ഉയർന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതവുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. 2026 സാന്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ താത്കാലിക ബിസിനസ് വിവരങ്ങൾ പുറത്തുന്നതോടെ രണ്ടു സെഷനിലായി എച്ച്ഡിഎഫ്സിയുടെ ഓഹരി വില നാലു ശതമാനത്തിലധികം ഇടിഞ്ഞു.
തീരുവയിലുള്ള ആശങ്ക: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ ഇന്ത്യക്കുമേൽ തീരുവ വർധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വിപണിയിൽ ആശങ്കയുണ്ടാക്കി.
വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്: ഇന്നലെ എഫ്ഐഐകൾ 107.63 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. തിങ്കളാഴ്ച 36.25 കോടി രൂപയുടെ ഓഹരികളുടെ വിൽപ്പന നടന്നു.
എഫ്ഐഐകളുടെ വിറ്റഴിക്കൽ വിപണിയിലെ പണലഭ്യത കുറയാൻ കാരണമാകുകയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തളർത്തുകയും ചെയ്തു.
ഭൗമരാഷ്ട്രീയ ആശങ്കകൾ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ മൂലം നിക്ഷേപകർ ജാഗ്രതയിലാണ്.
Tags : stock market BSE Nifty Sensex