മുംബൈ: യുഎസ് ഫെഡ് ഫലം വരാനിരിക്കേ തുടർച്ചയായ ഏഴാം ദിവസവും വിദേശ നിക്ഷേപർ ഓഹരിവിൽപ്പനയിലേക്കു കടന്നതോടെ ഓഹരി സൂചികകൾ ഇടിഞ്ഞു.
തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നാലെയാണ് വിപണികൾ നഷ്ടത്തിലായത്. ഇന്നലെ ഇൻട്രാഡേയിൽ നിക്ഷേപകർ ചെറുകിട, ഇടത്തരം ഓഹരികളിൽ ലാഭമെടുപ്പ് നടത്തിയതോടെ സൂചികയിലെ വൻകിട ഓഹരികളിൽ വിൽപ്പന പ്രകടമായി. ബുധനാഴ്ച യുഎസ് ഫെഡ് റിസർവിന്റെ ഫലം വരും.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 609.68 പോയിന്റ് (0.71%) താഴ്ന്ന് 85,102.69ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെസ്ക് 836.78 പോയിന്റ് (0.97%) ഇടിഞ്ഞ് ഇൻട്രാഡേയിൽ 84,875.59 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.
50 ഓഹരികളുടെ നിഫ്റ്റി രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം 226 (0.86%) നഷ്ടത്തിൽ 25,960.55ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 294.2 പോയിന്റ് (1.12%) താഴ്ന്ന് 25,892.25ലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂല്യം മുന്പത്തെ സെഷനിലെ 471 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടിയായി താഴ്ന്നു. ഇത് നിക്ഷേപർക്ക് ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി.നിഫ്റ്റി മേഖല സൂചികകൾ മുഴുവൻ ചുവപ്പിലാണ് ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ഭാരത് ഇലക് ട്രോണിക് ലിമിറ്റഡ്, എറ്റേണൽ, ട്രെന്റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് സെർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടൈറ്റൻ, എൻടിപിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്യുഎൽ, എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വലിയ തകർച്ചയാണ് നേരിട്ടത്.
ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
മറ്റ് ഏഷ്യൻ വിപണികളുടെ പ്രകടനം പോസിറ്റീവായിരുന്നു. ദക്ഷിണകൊറിയയുടെ കോസ്പി 1.34 ശതമാനം ഉയർന്നു. ഷാങ്ഹായി എസ്എസ്ഇ 0.54 ശതമാനവും ജപ്പാന്റെ നിക്കീ 0.13 ശതമാനവും മുന്നേറിയപ്പോൾ ഹോങ്കോംഗിന്റെ ഹാംഗ്സെംഗ് 1.23 ശതമാനം താഴ്ന്നു.
കേരള കന്പനികളിൽ ചുരുക്കം ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടത്തിലെത്തിയത്. ഓഹരിവില 9.96 ശതമാനം ഉയർന്ന യൂണിറോയൽ മറൈൻ എക്സ്പോർട്സാണ് ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത്. പ്രൈമ അഗ്രോ ഓഹരി എട്ട് ശതമാനത്തിനു മുകളിലാണ് ഉയർന്നത്.
ബിപിഎൽ ആണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 15 ശതമാനത്തിലധികം താഴ്ന്നു. കേരള ആയുർവേദ ഓഹരികൾ എട്ട് ശതമാനവും ഫാക്ട് ഓഹരികൾ ഏഴ് ശതമാനത്തിനടുത്തും താഴ്ച രേഖപ്പെടുത്തിയപ്പോൾ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, കെഎസ്ഇ എന്നിവ അഞ്ച് ശതമാനത്തിനു മുകളിൽ താഴ്ചയിലാണ്.
വൻ തോതിലുള്ള സ്മോൾകാപ്, മിഡ്കാപ് ഓഹരി വിൽപ്പന
നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ സ്മോൾകാപ്, മിഡ്കാപ് ഓഹരി സൂചികകളിൽ വൻ തോതിൽ വിൽപ്പന നടന്നു. സ്മോൾകാപ്പിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവായിരുന്നു. അഞ്ചു ദിവസങ്ങളിലായി നാലു ശതമാനത്തോളം നഷ്ടമാണ് സ്മോൾകാപ് സൂചികയിലുണ്ടായത്. 2.61 ശതമാനം നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിഡ്കാപ് സൂചികയിൽ ഇന്നലെ 1.83 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
എഫ്ഐഐകളുടെ ഒഴുക്ക്
വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായ ഏഴാം ദിവസവും ഓഹരി വിൽപ്പനക്കാരായി. വെള്ളിയാഴ്ച 438.90 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ആകെ 10,403.62 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ പിൻവലിച്ചത്.
രൂപയുടെ നഷ്ടം
ഡോളറിനെതിരേ രൂപ തുടർച്ചയായ നഷ്ടത്തിലാണ്. ഇന്നലെ തുടക്കത്തിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം 16 പൈസ താഴ്ന്ന് 90.11ലെത്തി. അവസാനം 14 പൈസ നഷ്ടത്തിൽ 90.09ൽ വ്യാപാരം പൂർത്തിയാക്കി.
ഇറക്കുമതിക്കാരിൽ അമേരിക്കൻ കറൻസിക്കുണ്ടായ ശക്തമായ ആവശ്യകത, ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ ഇടിവിന് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
യുഎസ് ഫെഡ് നയതീരുമാനത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു. ഡിസംബർ 10-ന് പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിനായി വിപണി കാത്തിരിക്കുകയാണ്. പലിശ നിരക്കിൽ കുറവ് വരുത്തുമോ എന്ന കാര്യത്തിലുള്ള അവ്യക്തത നിക്ഷേപകരെ വിൽപനയ്ക്ക് പ്രേരിപ്പിക്കുന്നു.
Tags : BSE NIFTY Sensex Share Market