മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. യുഎസ് തീരുവകളെക്കുറിച്ചുള്ള പുതിയ ആശങ്കകളും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതുമാണ് വിപണിയെ ബാധിക്കുന്നത്.
തുടക്കത്തിൽ ഉയർന്ന സെൻസെക്സ് പിന്നീട് 605 പോയിന്റ് (0.72%) താഴ്ന്ന് 83,576ലും നിഫ്റ്റി 194 പോയിന്റ് (0.75%) നഷ്ടത്തിൽ 25,683ലും വ്യാപാരം പൂർത്തിയാക്കി.
സെൻസെക്സിൽ എൻടിപിസി, ഐസിഐസിഐ ബാങ്ക്, അദാനി പോർട്സ്, ഭാരതി എയർടെൽ, സണ് ഫാർമ, ബജാജ് ഫിനാൻസ് എന്നിവയാണ് നഷ്ടം നേരിട്ടവയിൽ മുന്നിൽ. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഭാരത് ഇലക്ട്രോണിക്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയതിൽ മുൻപന്തിയിൽ.
ആഗോള വ്യാപാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ സെഷനിലെ വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) വൻതോതിലുള്ള വിറ്റഴിക്കലിനെത്തുടർന്ന് ഇവർ ജാഗ്രതയിലാണ്.
ജനുവരി രണ്ടിന് ഒരു ചെറിയ ഇടവേളയ്ക്കുശേഷം എഫ്ഐഐകൾ കഴിഞ്ഞ അഞ്ചു സെഷനിലും വില്പനക്കാരായിരുന്നു. വ്യാഴാഴ്ച 3367.12 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് 3701.17 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്ത്യൻ വിപണി തകർന്നപ്പോൾ ആഗോള വിപണികൾ പോസിറ്റീവിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ 225, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് , ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നീ സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ പോസിറ്റീവായാണ് വ്യാപാരം നടക്കുന്നത്.
വിപണി ഇടിവിനു കാരണങ്ങൾ
ട്രംപിന്റെ തീരുവകളെ സംബന്ധിച്ച് യുഎസ് സുപ്രീം കോടതിയുടെ വിധി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകളുടെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി വിധി വാരാനിരിക്കേ നിക്ഷേപർ ജാഗ്രതയിലായി. പ്രധാന വ്യാപാര പങ്കാളികൾക്കു മേൽ 10 ശതമാനം അടിസ്ഥാന തീരുവയും ഉയർന്ന പരസ്പര തീരുവകളും ഉൾപ്പെടെയുള്ള സമഗ്രമായ ആഗോള തീരുവകൾ ചുമത്താൻ വൈറ്റ്ഹൗസ് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ചതിന്മേൽ യുഎസ് മേൽക്കോടതി വിധി പുറപ്പെടുവിക്കും.
ഐഇഇപിഎ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് വിധി വരാനിരിക്കുന്നത്. തീരുവകൾ നിയമവിരുദ്ധമെന്ന് കോടതി വിധിയുണ്ടായാൽ യുഎസിന്റെ സാന്പത്തിക നിലയെത്തന്നെ ബാധിക്കുന്നതാകും. വിധി എതിരായാൽ യുഎസ് സർക്കാർ ഇറക്കുമതിക്കാർക്ക് ഏകദേശം 150 ബില്യണ് ഡോളർ തിരികെ നൽകാൻ ബാധ്യസ്ഥരാകും.
പുതിയ തീരുവ ആശങ്കകൾ: റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഇറക്കുമതികൾക്കുമേൽ ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഓഹരികൾ സൂചികകൾ ഇടിവിലായിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബില്ലിന് ട്രംപ് അംഗീകാരം നൽകി. ഇത് നിയമമാകുകയാണെങ്കിൽ ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 500 ശതമാനം വരെ തീരുവ ചുമത്തിയേക്കാം. ഇത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിക്കും.
ഉയർന്ന അസംസ്കൃത എണ്ണ വില: അസംസ്കൃത എണ്ണ വില ഉയർന്നാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണ വില ഉയരുന്നത്ത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതിനും ഇതുവഴി വിലക്കയറ്റ ഭീഷണി ഉയരാനും കാരണമാകുന്നു. ഇത് ഓഹരിവിപണിയെ ദോഷകരമായി ബാധിക്കും.
രൂപയുടെ ഇടിവ്: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ 26 പൈസ ഇടിഞ്ഞ് 90.16ലാണ് ക്ലോസ് ചെയ്തത്. അസംസ്കൃത എണ്ണ വില ഉയർന്നതും വിദേശ ഫണ്ടിന്റെ ഒഴുക്ക് തുടരുന്നതുമാണ് രൂപയുടെ ഇടിവിനു കാരണം.
Tags : Share markets Sensex Nifty BSE