മുംബൈ: കേന്ദ്ര ബജറ്റ് ദിനത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതിന്റെ പിറ്റേന്ന് സെൻസെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തി. ഓയിൽ ആൻഡ് ഗ്യാസ്, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലുണ്ടായ വ്യാല്യു ബയിംഗിന്റെ കരുത്തിലാണ് ഓഹരിവിപണിയിൽ ഉണർവുണ്ടായത്.
ഞായറാഴ്ചത്തെ കേന്ദ്ര ബജറ്റിനോടനുബന്ധിച്ച് നടന്ന പ്രത്യേക വ്യാപാര സെഷനിലുണ്ടായ കനത്ത വില്പന സമ്മർദത്തെത്തുടർന്ന് ഇന്നലെ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നഷ്ടങ്ങൾ നികത്തി വിപണി നേട്ടത്തിലേക്കു പ്രവേശിച്ചു.
സെൻസെക്സ് 943 പോയിന്റ് (1.17%) നേട്ടമുണ്ടാക്കി 81,666.46ൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ ഇത് 1009 പോയിന്റ് മുന്നേറി 81,732 പോയിന്റിൽ എത്തിയിരുന്നു. നിഫ്റ്റി 263 പോയിന്റ് (1.06%) ഉയർന്ന് 25,088.40ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 282.65 പോയിന്റ് മുന്നേറി 25,108.10ലെത്തിയിരുന്നു.
വിപണിയിൽ വ്യാപാരം കുത്തനെ കുറയ്ക്കും വിധം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കൂട്ടുകയാണെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപത്തിനു പിന്നാലെ പ്രധാന ഓഹരി സൂചികകൾ രണ്ടു ശതമാനത്തിനടുത്താണ് താഴ്ന്നത്.
നിഫ്റ്റിയിലെ വിശാല സൂചികകളായ നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് 100 എന്നിവ യഥാക്രമം 0.96 ശതമാനവും 0.64 ശതമാനവും ഉയർന്നു.
വിപണിയുടെ തിരിച്ചുവരവിനു പിന്നിൽ
1. വാല്യു ബയിംഗ്: കഴിഞ്ഞ സെഷനിൽ വിപണിയിലുണ്ടായ വൻ ഇടിവിനു പിന്നാലെ നിക്ഷേപകർ വാല്യു ബയിംഗിലേക്കു കടന്നു. യഥാർഥ മൂല്യത്തേക്കാൾ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഓഹരികൾ വാങ്ങിക്കൂട്ടുന്ന രീതിയാണ് വാല്യു ബയിംഗ്.
2. അസംസ്കൃത എണ്ണ വില കുറവ്: അസംസ്കൃത എണ്ണ വില നാലു ശതമാനത്തിനു മുകളിൽ കുറഞ്ഞ് ബാരലിന് 66.45 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലക്കുറവ് പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
3. ബജറ്റ് പ്രഖ്യാപനങ്ങൾ: ദീർഘകാല സാന്പത്തിക വളർച്ചയിൽ ഉൗന്നൽ നൽകിയുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. നിർമാണ മേഖലയ്ക്ക് ഉണർവ് നൽകുന്ന നടപടികൾ, ആഗോള ഡാറ്റ സെന്ററുകൾക്ക് ദീർഘകാല നികുതി ആനുകൂല്യങ്ങൾ, കൃഷി, ടൂറിസം മേഖലകൾക്കുള്ള പിന്തുണ എന്നിവ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
4. രൂപയുടെ ഉയർച്ച: 2026-27ലെ കേന്ദ്ര ബജറ്റിനുശേഷമുള്ള വ്യാപാര ദിനത്തിൽ ഡോളറിനെതിരേ രൂപയുടെ മൂല്യം 42 പൈസ ഉയർന്ന് 91.51ൽ വ്യാപാരം പൂർത്തിയാക്കി. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവാണ് രൂപയ്ക്കു കരുത്തായത്.
5. ലാർജ് കാപ് ഓഹരികളിലെ വാങ്ങൽ: ബ്ലൂചിപ്പ് ഓഹരികളിൽ ഉയർന്ന വാങ്ങലാണ് ഇന്നലെ ദൃശ്യമായത്. സൂചികയിലെ വന്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്നു. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോണ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളിൽ വലിയ വാങ്ങലുകളുണ്ടായി.
Tags : Stock market comeback NSE BSE Sensex Nifty