മുംബൈ: 2025ലെ അവസാന വ്യാപാരദിനത്തിൽ ഓഹരിവിപണിയിൽ ഉണർവ്. തുടർച്ചയായ നഷ്ടദിനങ്ങൾക്കു ശേഷമാണ് വിപണിയുടെ തിരിച്ചുവരവ്. ബിഎസ്ഇ സെൻസെക്സ് തുടർച്ചയായ അഞ്ചു ദിവസത്തിനും എൻഎസ്ഇ നിഫ്റ്റി തുടർച്ചയായ നാലു ദിവസത്തിനും ശേഷമാണ് മുന്നേറിയത്.
സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനത്തിനടുത്ത് നേട്ടം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിയ വർധന പ്രകടിപ്പിച്ച നിഫ്റ്റി ഘട്ടംഘട്ടമായി 26,200 നിലവാരത്തിലേക്കു മുന്നേറി. എന്നാൽ, അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നത് സൂചികയ്ക്ക് മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി.
തുടർച്ചയായ അഞ്ചു ദിവസത്തെ നഷ്ടദിനങ്ങൾക്കുശേഷം ഇന്നലെ സെൻസെക്സ് 545.52 പോയിന്റ് (0.64%) മുന്നേറ്റത്തോടെ 85,220.60ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സൂചിക 762.09 പോയിന്റ് മുന്നേറി 85,437.17 എന്ന നിലവാരത്തിലെത്തിയതാണ്. നാലു ദിവസങ്ങൾക്കുശേഷം നിഫ്റ്റി 190.75 പോയിന്റ് (0.74%) ലാഭത്തോടെ 26,129.60ൽ വ്യാപാരം അവസാനിപ്പിച്ചു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം കഴിഞ്ഞ സെഷനിലെ 472 ലക്ഷം കോടി രൂപയിൽ നിന്ന് 476 ലക്ഷം കോടി രൂപയായി ഉയർന്നു. നിക്ഷേപകർ ഒറ്റ സെഷനിൽ ഏകദേശം 4 ലക്ഷം കോടി രൂപയാണ് സന്പാദിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി ഒഴികെ എല്ലാം രണ്ടു മുതൽ 0.70 ശതമാനം വരെ മുന്നേറ്റം നടത്തി.
2025ൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 10 ശതമാനം വീതം നേട്ടം കൈവരിച്ചെങ്കിലും മറ്റ് ഏഷ്യൻ വിപണികളെയും ആഗോള വിപണികളെയും വച്ചുനോക്കുന്പോൾ പിന്നിലാണ്. ഡോളറുമായുള്ള രൂപയുടെ മൂല്യത്തകർച്ചയാണ് വിപണിയെ സ്വാധീനിച്ചത്.
ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 91ലേക്കു താഴുകയും ചെയ്തു. നിഫ്റ്റി ഏകദേശം 10.5 ശതമാനം നേട്ടത്തോടെയും സെൻസെക്സ് 9.1 ശതമാനം വർധനയോടെയുമാണ് 2025 അവസാനിപ്പിച്ചത്. നിഫ്റ്റി തുടർച്ചയായ പത്താം വർഷമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്.
2025ൽ നിഫ്റ്റി മേഖലാ സൂചികകളിൽ മീഡിയ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. പൊതുമേഖല ബാങ്ക്, മെറ്റൽ, ഓട്ടോ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ സൂചികകൾ.
കേരള കന്പനികളുടെ പ്രകടനം
കേരള കന്പനികൾ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. ആസ്പിൻവാൾ ആൻഡ് കന്പനി 20 ശതമാനം നേട്ടവുമായി 261 രൂപയിലെത്തി. മുത്തൂറ്റ് മൈക്രോഫിൻ (3.61%), കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് (6.76%) തുടങ്ങിയ ഓഹരികൾക്കും മികച്ച ദിനമായിരുന്നു. എന്നാൽ, സ്റ്റെൽ ഹോൾഡിംഗ്സ് (3.26%), വെസ്റ്റേണ് ഇന്ത്യ പ്ലൈവുഡ്സ് (2.00%), ഹാരിസണ്സ് മലയാളം (2.32%) തുടങ്ങിയ ഓഹരികൾക്ക് മികവിലെത്താനായില്ല.
വിപണിയുടെ മുന്നേറ്റത്തിനു പിന്നിൽ
സ്റ്റീൽ ഓഹരികളുടെ കുതിപ്പ്: തെരഞ്ഞെടുത്ത സ്റ്റീൽ ഇറക്കുമതികൾക്ക് മൂന്നു വർഷത്തേക്ക് 12 ശതമാനം വരെ സേഫ്ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നു സർക്കാർ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്റ്റീൽ ഉത്പാദകർക്ക് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖ സ്റ്റീൽ കന്പനികളുടെ ഓഹരി വിലകൾ വർധിച്ചു. നിഫ്റ്റി മെറ്റൽ സൂചിക 1.45 ശതമാനത്തോടെ 160 പോയിന്റ് ഉയർന്നു.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ ഓഹരികൾ രണ്ടു മുതൽ നാലു ശതമാനം വരെ നേട്ടമുണ്ടാക്കി.
ക്രൂഡ് വിലയിലെ കുറവ്: ക്രൂഡ് ഓയിൽ വില 0.10 ശതമാനം കുറഞ്ഞ് ബാരലിന് 61.27 ഡോളറിലെത്തി. അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തിന് ഗുണകരമാണ്. ഇത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇന്ത്യൻ വിപണിക്കു കരുത്തേകുന്നു.
വിപണിയിൽ ചാഞ്ചാട്ടം കുറയുന്നു: വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്സ് മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ് 9.37 ശതമാനത്തിലെത്തി.
ഉയർന്ന വാങ്ങലുകൾ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിനെത്തുടർന്ന് നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങാൻ താത്പര്യമെടുത്തു. സെൻസെക്സ് അഞ്ചു ദിവസവും നിഫ്റ്റി നാലു ദിവസവും ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് തെരഞ്ഞെടുത്ത ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ നിക്ഷേപകർ മുന്നോട്ടുവന്നു.
മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ വാങ്ങൽ: വിശാല സൂചികകളായ മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ വാങ്ങാൻ വലിയ താത്പര്യമാണുണ്ടായത്. ഇത് വിപണിയുടെ തിരിച്ചുവരവിന് നിർണായകമായി. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 0.95 ശതമാനവും 1.11 ശതമാനവുമാണ് മുന്നേറിയത്.
Tags : Markets trading Share market BSE NSE Nifty