മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റവും ആഗോള വിപണിയിലെ അനിശ്ചിതത്വവും കാരണം യുഎസ് ഡോളറിനെതിരേ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 92 എന്ന മൂല്യത്തിലെത്തിയ രൂപ അവസാനം ചെറിയൊരു ഉയർച്ചയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 91.88ൽ വ്യാപാരം പൂർത്തിയാക്കി.
തുടക്കത്തിലുണ്ടായ നേട്ടങ്ങൾ കൈവിട്ട രൂപ വ്യാപാരത്തിനിടെ 91.99 എന്ന നിരക്കിലേക്ക് താഴുകയും ചെയ്തതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ തുടരുന്ന വിറ്റഴിക്കലും ആഭ്യന്തര ഓഹരി സൂചികകൾ വീണ്ടും നഷ്ടത്തിലാതും ഇന്നലെ രൂപയെ ബാധിച്ചു. കൂടാതെ അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനയും യുഎസ് ട്രഷറി യീൽഡുകൾ വർധിക്കുന്നതും നിക്ഷേപകരെ ഡോളറിലേക്ക് ആകർഷിച്ചു.
2025ൽ 5 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. ഈ ആഴ്ച 1.18 ശതമാനവും 2026 ജനുവരിയിൽ മാത്രം രൂപയുടെ മൂല്യത്തിൽ 2.3 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഓഹരിവിപണിയിലെ നഷ്ടം
വ്യാഴാഴ്ച നേട്ടമുണ്ടാക്കിയ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ വീണ്ടും കൂപ്പുകുത്തി. 30 ഓഹരികളുടെ സെൻസെക്സ് 779 പോയിന്റ് (0.94%) ഇടിഞ്ഞ് 81538ലും 50 ഓഹരികളുടെ നിഫ്റ്റി 241 പോയിന്റ് (0.95%) നഷ്ടത്തിൽ 25,049ലും വ്യാപാരം പൂർത്തിയാക്കി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ ഇന്ത്യൻ ഓഹരി വിറ്റഴിക്കലും വിപണിയുടെ പ്രകടനത്തെ സ്വാധീനിച്ചു.
ഇതിനെത്തുടർന്ന് ഈ ആഴ്ച നിഫ്റ്റി സൂചികയിൽ 2.5 ശതമാനം താഴ്ചയുണ്ടായി. കഴിഞ്ഞ നാലു മാസത്തിനിടെയിലെ ഏറ്റവും മോശം പ്രകടനമാണിത്. സെൻസെക്സിന് ഈ ആഴ്ച 2.4 ശതമാനത്തോളം ഇടിവുണ്ടായി.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ മാത്രം 6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 458.5 ലക്ഷം കോടി രൂപയിൽ നിന്ന് 452 ലക്ഷം കോടി രൂപയായി താഴ്ന്നു. ഈ ആഴ്ച ഏകദേശം 16 ലക്ഷം കോടി രൂപയുടെ വൻ ഇടിവാണ് കന്പനികളുടെ വിപണി മൂലധനത്തിലുണ്ടായിരിക്കുന്നത്. ജനുവരിയിൽ ഏകദേശം 350 കോടി ഡോളറിന്റെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
കൈക്കൂലി ആരോപണങ്ങളുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പ് എക്സിക്യൂട്ടിവ് സാഗർ അദാനിക്കുമെതിരേ സമൻസ് അയയ്ക്കാൻ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കോടതിയോട് അനുമതി തേടിയ വാർത്തയും വിപണിക്കു പ്രതികൂലമായി. അദാനി ഗ്രൂപ്പ് കന്പനികളുടെ ഓഹരികൾ 3.4 ശതമാനം മുതൽ 14.5 ശതമാനം വരെ ഇടിഞ്ഞു.
Tags : Rupees bottom record Sharemarket Sensex Nifty BSE