നിഫ്റ്റി സൂചിക കാത്തിരിപ്പിനൊടുവിൽ റിക്കാർഡ് പ്രകടനം കാഴ്ചവച്ച് നിക്ഷേപകരെ ആവേശം കൊള്ളിച്ചു. പതിനാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് ചുവടുവച്ച് നിഫ്റ്റി 26,277ലെ റിക്കാർഡ് പഴങ്കഥയാക്കി 26,281 ലേക്ക് കയറി, സൂചിക 134 പോയിന്റ് പ്രതിവാര മികവിലാണ്, സെൻസെക്സ് 476 പോയിന്റ് ഉയർന്നു.
ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം വാരമാണ് കരുത്ത് നിലനിർത്തുന്നത്. വിദേശ ഓപ്പറേറ്റർമാർ 5500 കോടി രൂപയുടെ വാങ്ങലിനു തയാറായതും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പണം വാരി എറിഞ്ഞതും റിക്കാർഡ് മുന്നേറ്റത്തിനു വഴിതെളിച്ചു.
നിഫ്റ്റിയിൽ സംഭവിക്കുന്നത്
നിഫ്റ്റി സൂചിക 26,068 പോയിന്റിൽ ഇടപാടുകൾക്ക് തുടക്കം കുറിച്ചെങ്കിലും വാങ്ങൽ താത്പര്യം ചുരുങ്ങിയതു മൂലം ഒരു വേള സൂചിക 25,860 പോയിന്റിലേക്കു തളർന്നത് അവസരമാക്കി ആഭ്യന്തര‐വിദേശ ഫണ്ടുകൾ മത്സരിച്ച് രംഗത്തിറങ്ങി മുൻനിര, രണ്ടാം നിര ഓഹരികൾ വാരിക്കൂട്ടാൻ ഉത്സാഹിച്ചു. ഇതോടെ മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 26,257 മറികടന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26,277ലെ റിക്കാർഡ് തകർത്ത് 26,281ലേക്ക് ഉയർന്ന ശേഷം വാരാന്ത്യം 26,202ലാണ്.
ഈവാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 26,368 പോയിന്റിലാണ്, ഇത് തകർക്കാനായാൽ അടുത്ത ലക്ഷ്യം 26,535 പോയിന്റാണ്. ക്രിസ്മസിനു മുന്നോടിയായി 26,956നെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ അരങ്ങേറാം. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിനു രംഗത്തിറങ്ങിയാൽ 25,947ൽ ആദ്യ താങ്ങുണ്ട്, ഇത് നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ സൂചിക 25,695ലേക്കു പരീക്ഷണങ്ങൾക്ക് മുതിരാം.
എംഎസിഡി ബുള്ളിഷ് ട്രെൻഡിൽ നീങ്ങുന്നതിനൊപ്പം മറ്റ് പല ഇൻഡിക്കേറ്ററുകളും നിക്ഷേപകർക്ക് മുന്നിൽ പച്ചക്കൊടി ഉയർത്തി. അതേസമയം, കഴിഞ്ഞ വാരം സൂചിപ്പിച്ച ചില ഇൻഡിക്കേറ്ററുകൾ ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ ലാഭമെടുപ്പിനു മുതിരാം. പ്രത്യേകിച്ച് റിക്കാർഡ് പ്രകടനം കാഴ്ചവച്ചതിനാൽ ഒരു തിരുത്തൽ വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ ഉപകരിക്കും.
നിഫ്റ്റി ഫ്യൂച്ചറിൽ ഡിസംബർ സീരീസ് 26,387 ൽ ക്ലോസിംഗ് നടന്നു. മുന്നേറ്റത്തിനിടയിൽ ഓപ്പറേറ്റർമാർ പുതിയ നിക്ഷേപങ്ങൾക്ക് താത്പര്യം കാണിച്ചത് ഡിസംബർ ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് 76 ലക്ഷം കരാറുകളിൽനിന്നും 137 ലക്ഷം കരാറുകളായി ഉയർത്തി. ചുരുങ്ങിയ ദിവസങ്ങളിൽ ഓപ്പൺ ഇന്ററസ്റ്റിൽ ശക്തമായ കുതിപ്പ് ജനുവരി വരെയുള്ള കാലയളവിലേക്ക് ഉണർവിന്റെ സൂചന നൽകുന്നു.
സെൻസെക്സിൽ
ബോംബെ സെൻസെക്സ് മുൻവാരത്തിലെ 85,231 പോയിന്റിൽ ഒപ്പണിംഗ് വേളയിൽ സാങ്കേതിക പരീക്ഷണങ്ങളുടെ ഭാഗമായി 84,533ലേക്ക് ഇടിഞ്ഞെങ്കിലും ഈ അവസരത്തിൽ മുൻവാരം സൂചിപ്പിച്ച 84,458 സപ്പോർട്ട് വിപണി നിലനിർത്തിയതോടെ ഹെവിവെയിറ്റ് ഓഹരികളിലെ നിക്ഷേപം സൂചികയെ 86,055 പോയിന്റ് വരെ ഉയർത്തി. മികവിനിടയിലെ ലാഭമെടുപ്പിൽ സെൻസെക്സ് 85,706 ൽ ക്ലോസിംഗ് നടന്നു. സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം 86,330 – 86,954 പോയിന്റുകളിൽ പ്രതിരോധമുണ്ട്, ഫണ്ടുകൾ ലാഭമെടുപ്പിനു രംഗത്ത് ഇറങ്ങിയാൽ 84,807 താങ്ങ് പ്രതീക്ഷിക്കാം.
ആഭ്യന്തര ഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്. പിന്നിട്ടവാരത്തിൽ എല്ലാ ദിവസങ്ങളിലും അവർ നിക്ഷേപകരായി മൊത്തം 22462.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ ഓപ്പറേറ്റർമാർ മൂന്നു ദിവസങ്ങളിലായി 9222.67 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, രണ്ടു ദിവസം വാങ്ങലുകാരായി 5563.35 കോടി രൂപ നിക്ഷേപിച്ചു.
ദുർബലമായി രൂപ
ഡോളറിനു മുന്നിൽ രൂപ 89.58ൽനിന്നും 89.04ലേക്ക് ശക്തിപ്രാപിച്ച ശേഷം 89.49ലേക്ക് ദുർബലമായി, വാരാന്ത്യം 89.45ലാണ്. രൂപ 90ലേക്ക് ദുർബലമാകാനുള്ള സാധ്യത തുടരുമ്പോഴും സാമ്പത്തിക മേഖലയിൽനിന്നുള്ള അനുകൂല വാർത്തകൾക്ക് രൂപയുടെ തകർച്ചയെ തടയാനാവും.
വളർച്ച കൈവരിച്ച് സമ്പദ്വ്യവസ്ഥ
സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 8.2 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ ആറ് ക്വാർട്ടറുകളിൽ ദൃശ്യമായതിൽ ഏറ്റവും വേഗതയേറിയ വളർച്ച. നിർമാണ, സേവന മേഖലകളിലെ ഉണർവ് കരുത്തായി. വ്യാവസായിക ഉത്പാദനത്തിലെ മികവ് വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ ജിഡിപി വളർച്ച 5.6 ശതമാനമായിരുന്നു. ഉണർവ് നിലനിർത്താനായാൽ ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി മാറാം. അന്താരാഷ്ട്ര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ വെല്ലുവിളി ഉയർത്താമെങ്കിലും, കാർഷിക മേഖലയിലെ ഉണർവ് വളർച്ച സുഗമമാക്കാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4064 ഡോളറിൽനിന്നു 4028 ലേക്ക് ഇടിഞ്ഞെങ്കിലും തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിലവാരമായ 4001ലെ സപ്പോർട്ട് നിലനിർത്തിയത് നിക്ഷേപകരെ ആകർഷിച്ചു. വാരമധ്യം ഉടലെടുത്ത വാങ്ങൽ താത്പര്യം പിന്നീട് മഞ്ഞലോഹത്തെ 4200 ഡോളറും കടത്തി 4225 വരെ ഉയർത്തിയ ശേഷം ക്ലോസിംഗിൽ 4218 ഡോളറിലാണ്. ഈ വാരം 4265 റേഞ്ചിലെ പ്രതിരോധം തകർത്താൽ ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ നിർബന്ധിതരാവും. അതേസമയം, വർഷാന്ത്യം അടുക്കുന്നതിനാൽ ബാധ്യതകൾ കുറയ്ക്കാൻ പല ഫണ്ടുകളും അണിയറ നീക്കത്തിലാണ്.
Tags : Sensex NIfty Nifty future BSE Stock Market