മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വൻകിട ഓഹരികളിലെ ലാഭമെടുപ്പും സൂചികകളെ താഴേക്ക് വലിച്ചു.
സെൻസെക്സ് 102 പോയിന്റ് (0.12%) ഇടിഞ്ഞ് 84,961ലും നിഫ്റ്റി 38 പോയിന്റ് നഷ്ടത്തോടെ 26,141ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ കരുത്ത് കാട്ടി. ഇവ യഥാക്രമം 0.45 ശതമാനവും 0.39 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (1.87%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.69 %) എന്നിവ കരുത്ത് കാട്ടി.
വിദേശ നിക്ഷേപകർ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നത് വിപണിയെ സംബന്ധിച്ച് വലിയ ആശങ്കയായി തുടരുകയാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാറുകളിൽ തുടരുന്ന അനിശ്ചിതത്വം വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
മൂന്നാം പാദത്തിലെ സാന്പത്തിക ഫലങ്ങൾക്കും അമേരിക്കയിലെ തൊഴിൽ മേഖലയിലെ നിർണായക കണക്കുകൾക്കുമായി ജാഗ്രതയോടെ കാത്തിരിക്കുകയാണ് വിപണി.
മുൻ പാദത്തെ അപേക്ഷിച്ച് കന്പനികളുടെ വരുമാനത്തിൽ വർധന പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾ കാരണം വിദേശ സ്ഥാപക നിക്ഷേപകർ റിസ്ക് എടുക്കാൻ മടിച്ചു നിൽക്കുകയാണെന്ന് വിപണി വിദഗ്ധർ പറയുന്നു.
Tags : market Share market BSE Nifty Sensex