യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ക്രിസ്മസ് ലഹരിയിലേക്കു തിരിഞ്ഞതോടെ ഓഹരി ഇടപാടുകാർക്കൊപ്പം ധനകാര്യസ്ഥാപനങ്ങളുടെ തലപ്പത്തുള്ളവരും ഒഴിവുകാലം ആസ്വദിക്കാൻ രംഗം വിട്ടത് വിപണികളിൽ മ്ലാനത പരത്തുന്നു.
വാരമധ്യം മുതൽ പല രാജ്യങ്ങളിലും അവധിയായതിനാൽ ഇടപാടുകളുടെ വ്യാപ്തി കുത്തനെ കുറയും. ഊഹക്കച്ചവടക്കാരും മാർക്കറ്റിൽനിന്നും താത്കാലികമായി വിട്ടുനിൽക്കും. പല വൻ സ്രാവുകളും ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ ഇനി രംഗത്ത് സജീവമാകൂ.
യുഎസ് മാർക്കറ്റുകൾക്ക് ക്രിസ്മസിനു തലേനാൾ മുതൽ അവധിയാണ്. ജർമനി, ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ രാജ്യങ്ങളും നേരത്തേതന്നെ അവധി പ്രഖ്യാപിച്ചു. ബോക്സിംഗ് ഡേ പ്രമാണിച്ച് ക്രിസ്മസിന്റെ അടുത്ത ദിവസവും ഈ വിപണികൾ പ്രവർത്തിക്കില്ല. ഏഷ്യയിലേക്ക് തിരിഞ്ഞാൽ ഹോങ്കോംഗും ക്രിസ്മസ് മൂഡിലാണ്. വ്യാഴാഴ്ച ഇന്ത്യൻ മാർക്കറ്റിനും അവധിയായതിനാൽ ഈ വാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങും.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക നീണ്ട ഇടവേളയ്ക്ക് ശേഷം ആറ് ശതമാനം താഴ്ന്ന് 9.52 ലാണ്. സൂചിക താഴുന്ന സന്ദർഭങ്ങളിൽ വിപണി നിക്ഷേപത്തിന് അനുകൂലമാകുന്നു. 2022 ഫെബ്രുവരിയിൽ വോളാറ്റിലിറ്റി സൂചിക 24.54 ലേക്ക് ഉയർന്ന് അപായ മണി മുഴക്കിയ വേളയിൽ സെൻസെക്സ് 51,500 റേഞ്ചിലായിരുന്നു. ഏകദേശം മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വോളാറ്റിലിറ്റി സൂചിക ഇപ്പോഴത്തെ നിലവാരത്തിൽ തിരിച്ചെത്തുന്നത്. നിലവിൽ സെൻസെക്സ് 85,000 റേഞ്ചിലും.
ബോംബെ സെൻസെക്സ് 338 പോയിന്റും നിഫ്റ്റി സൂചിക 80 പോയിന്റും നഷ്ത്തിലാണ്. വിദേശ ഇടപാടുകാർ നിക്ഷേപം തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കി. എന്നാൽ, വാരാന്ത്യം വിദേശ ഫണ്ടുകൾ നിക്ഷേപകരായത് ഓഹരിവിപണിക്കും രൂപയ്ക്കും ആശ്വാസം പകർന്നു.
നിഫ്റ്റി 26,046 പോയിന്റിൽനിന്നും തുടക്കത്തിൽ കൂടുതൽ മികവിനു ശ്രമിച്ച ഘട്ടത്തിൽ മുൻനിര ഓഹരികൾ വില്പന സമ്മർദത്തിൽ അകപ്പെട്ടു. ഇതോടെ കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 25,766ലെ ആദ്യ താങ്ങ് തകർത്ത് സൂചിക 25,739ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 25,966 പോയിന്റിലാണ്.
ഈവാരം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുന്നതിനാൽ നിഫ്റ്റി 200 പോയിന്റിനകത്ത് ചാഞ്ചാടാം. ആദ്യ താങ്ങ് 25,788ലാണ്, ഇത് നഷ്ടപ്പെട്ടാൽ നിഫ്റ്റി 26,611ലേക്ക് പരീക്ഷണം നടത്താം. അതേസമയം, ഒരു തിരിച്ചുവരവിനു മുതിർന്നാൽ 26,093- 26,221ൽ പ്രതിരോധമുണ്ട്. മറ്റ് സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാൽ ഡെയ്ലി, വീക്കിലി ചാർട്ടിൽ നിഫ്റ്റി ബുള്ളിഷാണ്. എംഎസിഡിയും സൂപ്പർ ട്രെൻഡും കരുത്തു നിലനിർത്തി.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചേഴ്സ് 26,145ൽനിന്നും മികവിന് അവസരം ലഭിക്കാതെ നഷ്ടത്തിൽ നീങ്ങി. വ്യാഴാഴ്ച 25,801 വരെ തളർന്നെങ്കിലും വാരാന്ത്യം കരുത്ത് തിരിച്ചുപിടിച്ച് 26,030ലാണ്. നീക്കം വിലയിരുത്തിയാൽ 25,800 – 25,750 റേഞ്ചിൽ നിഫ്റ്റി ഫ്യൂച്ചേഴ്സിന് സപ്പോർട്ട് പ്രതീക്ഷിക്കാം. വിപണിയുടെ അടിത്തട്ടിൽ ബുള്ളിഷ് ട്രെൻഡ് ഇപ്പോഴുമുള്ളതിനാൽ ഒരു കുതിപ്പിന് ഇടയുണ്ട്. 26,100ലെ ആദ്യ പ്രതിരോധം തകർക്കാനായാൽ പുതുവർഷം 27,000നെ ഉറ്റുനോക്കും.
ഡിസംബർ ഫ്യൂച്ചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് 163 ലക്ഷം കരാറുകളിൽ നിന്ന് 154 ലക്ഷമായി. തൊട്ട് മുൻവാരം ഓപ്പൺ ഇന്ററസ്റ്റ് 147 ലക്ഷത്തിൽനിന്നും 163 ലക്ഷമായി ഉയർന്നപ്പോൾ സൂചിപ്പിച്ചതാണു പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ ഉത്സാഹിച്ചത്. അവർ അന്നു സൃഷ്ടിച്ച വില്പനയുടെ ആഘാതം കഴിഞ്ഞവാരം തളർച്ചയ്ക്ക് ഇടയാക്കി.
സെൻസെക്സിന് 85,000 ലെ താങ്ങ് നഷ്ടമായി. 85,267ൽ ഇടപാടുകൾ ആരംഭിച്ചെങ്കിലും 85,286ന് മുകളിൽ ഇടം പിടിക്കാനായില്ല. മുൻനിര, രണ്ടാം നിര ഓഹരികളിലെ വില്പന സമ്മർദത്തിൽ സൂചിക 84,277ലേക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 84,929ലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വിലയിരുത്തിയാൽ ഈ വാരം 85,384 – 85,839 പോയിന്റിൽ പ്രതിരോധമുണ്ട്. വില്പന സമ്മർദമുണ്ടായാൽ 84,375 – 83,821ൽ താങ്ങ് പ്രതീക്ഷിക്കാം.
വിദേശ ഫണ്ടുകൾ 3850.24 കോടി രൂപയുടെ വിൽപ്പനയും 1985.37 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും വാങ്ങലുകാരായി 12,061.92 രൂപയുടെ ഓഹരികൾ വാങ്ങി. നടപ്പ് വർഷം അവരുടെ മൊത്തം വാങ്ങൽ 7,32,712.92 കോടി രൂപയാണ്. ആഭ്യന്തര ഫണ്ടുകൾ ഓരോ പ്രവൃത്തി ദിനങ്ങളിലെ ഓരോ മണിക്കൂറിലും 510 കോടി രൂപയ്ക്ക് മുകളിലുള്ള തുക നിക്ഷേപിച്ചു. വിദേശ ഫണ്ടുകൾ ഈ വർഷം ഇതു വരെയായി 1,56,123.24 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്ക് റിക്കാർഡ് മൂല്യം തകർച്ച. ഡോളറിനു മുന്നിൽ 90.42ൽനിന്നും 91.08 വരെ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം രൂപ 89.55ലാണ്. ഈവാരം വിനിമയ മൂല്യം 89.14 - 91.08 റേഞ്ചിൽ നീങ്ങാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 4299 ഡോളറിൽ നിന്നും 4174ലേക്ക് താഴ്ന്നു. എന്നാൽ, തൊട്ട് മുൻവാരത്തിലെ താഴ്ന്ന നിരക്കായ 4173ലെ സപ്പോർട്ട് നിലനിർത്തിയത് ബുൾ ഓപ്പറേറ്റർമാരെ ആവേശം കൊള്ളിച്ചതോടെ 4373 ഡോളർ വരെ സ്വർണം മുന്നേറിയ ശേഷം 4344 ഡോളറിൽ ക്ലോസിംഗ് നടന്നു.
Tags : Stock markets BSE Nifty Sensex