മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ മൂന്നാം സെഷനിലും ചുവപ്പിൽതന്നെ. ഡോളറിനെതിരേ രൂപയുടെ ഇടിവ്, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നു തുടരുന്ന പിന്മാറ്റം, സ്വകാര്യ ബാങ്ക് ഓഹരികളിൽ വലിയ തോതിൽ ലാഭമെടുപ്പ് തുടങ്ങിയവ വിപണിയുടെ വീഴ്ചയ്ക്കിടയാക്കി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) തിങ്കളാഴ്ച 1171.31 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. തുടർച്ചയായ എഫ്ഐഐ വിൽപ്പന ആഭ്യന്തര ഓഹരികളിൽ വലിയ സമ്മർദമാണ് ചെലുത്തുന്നത്. ഇന്നലെ 3642.30 കോടി രൂപയുടെ ഓഹരികൾ വിറ്റു.
വ്യാപാരം പൂർത്തിയായപ്പോൾ ബിഎസ്ഇ സെൻസെക്സ് 503.63 പോയിന്റ് (0.59%) താഴ്ന്ന് 85,138.27ലെത്തി. വ്യാപാരത്തിനിടെ സെൻസെക്സ് 588.9 പോയിന്റ് ഇടിഞ്ഞ് 85,053ലെത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 143.55 പോയിന്റ് (0.55%) നഷ്ടത്തിൽ 26,032.20ൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച ഇരു സൂചികകളും റിക്കാർഡിൽനിന്നാണ് താഴേക്കു പതിച്ചത്.
വിശാല വിപണിയിൽ നിഫ്റ്റി മിഡ്കാപ് (0.22%), സമോൾകാപ് (0.55%) സൂചികകൾ താഴ്ചയിലേക്കു പതിച്ചു. വിപണിയിൽ ഇടിവ് തുടരുന്നതോടെ നിക്ഷേപകരുടെ ശ്രദ്ധ ഇനി ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ അവലോക യോഗത്തിലാണ്. ഈ അലോകനയോഗത്തിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവരും.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്്ത കന്പനികളുടെ മൊത്ത വിപണി മൂലധനം 1.82 കോടി രൂപ കുറഞ്ഞ് 472.59 കോടിയിലെത്തി.
നിഫ്റ്റി മേഖലാ സൂചികകളിൽ ബാങ്ക്, ഫിനാൻഷൽ ഓഹരികൾ വലിയ ഇടിവ് നേരിട്ടു. മേഖലാ സൂചികകളിൽ നിഫ്റ്റി ഫിനാൻഷൽസാണ് (0.90%) ഇന്നലെ ഏറ്റവും വലിയ താഴ്ച നേരിട്ടത്. തുടർച്ചയായ മൂന്നാം ദിവസമാണ് നിഫ്റ്റി ഫിനാൻഷൽസ് താഴ്ന്നിരിക്കുന്നത്. പ്രൈവറ്റ് ബാങ്ക് സൂചിക 0.69 ശതമാനം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് വലിയ നഷ്ടമുണ്ടായി.
ഫാർമ ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. പിഎസ്യു ബാങ്ക്, ഓട്ടോ, മെറ്റൽ സൂചികകൾ തുടർച്ചയായ രണ്ടു സെഷനുകളിലെ നേട്ടത്തിനുശേഷമാണ് ഇടിയുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി സൂചികകൾ തുടർച്ചയായ നാലാം ദിവസമാണ് താഴുന്നത്.
Tags : stock market NIFTY BSE NSE