മുംബൈ: ഓഹരിസൂചികകൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനടുത്ത് ഇന്നലെ മുന്നേറി. ശക്തമായ ആഗോളസൂചികകളും വൻകിട ഓഹരികൾ വാങ്ങാനുള്ള താത്പര്യവും വിപണിയെ സ്വാധീനിച്ചു.
നിഫ്റ്റി സൂചിക ഇന്നലെ റിക്കാർഡ് ഉയരത്തിലെത്തി. ബാങ്കിംഗ്, എനർജി, മെറ്റൽ സ്റ്റോക്കുകളിലെ ഉയർന്ന വാങ്ങലുകളാണ് നിഫ്റ്റിയെ ശക്തിപ്പെടുത്തിയത്. നിഫ്റ്റി 182 പോയിന്റ് (0.70%) ഉയർന്ന് 26,328.55 എന്ന പുതിയ റിക്കാർഡിൽ ക്ലോസ് ചെയ്തു. തുടർച്ചയായ മൂന്നാം സെഷനിലാണ് നിഫ്റ്റി ഉയർന്നത്. വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക എക്കാലത്തെയും ഉയർന്ന 26,340 പോയിന്റിലെത്തിയിരുന്നു. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.01 ശതമാനവും 0.72 ശതമാനവും നേട്ടമുണ്ടാക്കി.
ഒരു മാസത്തിനുശേഷമാണ് നിഫ്റ്റി സൂചിക റിക്കാർഡ് നിലവാരം കുറിക്കുന്നത്. 2025 ഡിസംബർ 1ന് 26,325.8 പോയിന്റിലെത്തിയതിന്റെ റിക്കാർഡാണ് ഇന്നലെ മറികടന്നത്. 2025ൽ നിഫ്റ്റി 10.5 ശതമാനം ആദായം നൽകിയെങ്കിലും ആഗോള വിപണികളുമായി താരതമ്യം ചെയ്യുന്പോൾ ഇത് ദുർബലമായ പ്രകടനമായിരുന്നു.തുടർച്ചയായ രണ്ടാം വാരവും നേട്ടമുണ്ടാക്കിയ സൂചിക 1.12 ശതമാനം ഉയർന്നു.
സെൻസെക്സ് 573.41 പോയിന്റ് (0.67%) ഉയർന്ന് 85,762.01ൽ ക്ലോസ് ചെയ്തു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം വിപണി മൂലധനം മുൻ സെഷനിലെ 477 ലക്ഷം കോടി രൂപയിൽനിന്ന് ഉയർന്ന് 481 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകരുടെ സന്പത്തിൽ നാലു ലക്ഷം കോടി രൂപയുടെ വർധനയാണ് ഒരു സെഷനിലുണ്ടായത്.
കോർപറേറ്റ് ഫലങ്ങൾ മൂന്നാംപാദത്തിൽ വലിയ ഉയരത്തിലാകുമെന്ന വിപണിയുടെ പ്രതീക്ഷ വർധിച്ചതാണ് ഇന്നലത്തെ കുതിപ്പിന് കാരണം. ഇതിന് വഴിയൊരുക്കിയത് വാഹന ലോകത്തു നിന്നുള്ള കണക്കുകൾ വന്നതാണ്. ഡിസംബർ മാസം സർവകാല റിക്കാർഡ് വില്പനയക്കാണ് ഇന്ത്യൻ വാഹനലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനുണ്ടാകുമെന്ന സൂചനകളും വിപണിയെ സഹായിച്ചു.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (1.15 ശതമാനം) മാത്രമാണ് നഷ്ടമുണ്ടാക്കിയത്. നിഫ്റ്റി റിയാലിറ്റി (1.52%), പിഎസ്യു ബാങ്ക് (1.50%), മെറ്റൽ (1.47) സൂചികകൾ കൂടുതൽ നേട്ടമുണ്ടാക്കി. ഓട്ടോ, മീഡിയ, റിയൽറ്റി, കണ്സ്യൂമർ ഡ്യൂറബിൾസ് സൂചികകൾ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു.
കോൾ ഇന്ത്യ ലിമിറ്റഡ് ആണ് നിഫ്റ്റി സൂചികയിൽ മികച്ച പ്രകടനം നടത്തിയത്. ഏഴു ശതമാനത്തിനു മുകളിലാണ് ഓഹരി വില ഉയർന്നത്. എൻടിപിസി ലിമിറ്റഡ് 4.6 ശതമാനവും ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് 3.5 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കന്പനികളുടെ പ്രകടനം സമ്മിശ്രമായിരുന്നു. 20ലേറെ ഓഹരികൾ നഷ്ടത്തിലാണ് വാരാന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. ആസ്പിൻവാൾ ആൻഡ് കന്പനി 7.08 ശതമാനം ഇടിഞ്ഞപ്പോൾ കേരള ആയുർവേദ 2.78 ശതമാനം താഴ്ന്നു.
ബംഗ്ലാദേശ് ടെക്സ്റ്റൈൽ മേഖലയിലെ പ്രശ്നങ്ങളും യുഎസുമായുള്ള കരാറിലെ അനുകൂല വാർത്തകളും കിറ്റെക്സ് ഗാർമെന്റ്സിനെ 1.20 ശതമാനം ഉയർത്തി. അതേസമയം, സ്കൂബീഡേ ഗാർമെന്റ് വലിയ തിരിച്ചടി നേരിട്ടു. 7.95 ശതമാനം ഇടിവ്.
Tags : Nifty Share Market BSE Sensex