മുംബൈ: മുൻ സെഷനിലെ നേട്ടം തുടർച്ചയായ രണ്ടാം ദിവസവും ആവർത്തിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് ആഗോളതലത്തിലുണ്ടായ മികച്ച സൂചനകളും നിക്ഷേപതാത്പര്യങ്ങളും വിപണിയുടെ മികവിനു കാരണമായി. 25 ബേസിസ് പോയിന്റിന്റെ കുറവാണ് ഫെഡറൽ റിസർവ് വരുത്തിയത്.
സെൻസെക്സ് 449.52 പോയിന്റ് (0.53%) മുന്നേറി 85,268 പോയിന്റിലും നിഫ്റ്റി 148.40 പോയിന്റ് (0.57%) നേട്ടത്തോടെ 26,047ലും ക്ലോസ് ചെയ്തു.
എന്നാൽ, സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ച 0.5 ശതമാനം താഴ്ച രേഖപ്പെടുത്തി. സൂചികകൾ സർവകാല റിക്കാർഡിൽ എത്തിയതിനെത്തുടർന്ന് ഈ ആഴ്ചയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതാണ് ആഴ്ചയടിസ്ഥാനത്തിൽ ഇടിവിനിടയാക്കിയത്.
ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന 2026ലേക്ക് സാന്പത്തിക ഉത്തേജനം വാഗ്ദാനം ചെയ്യുകയും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുകയും ചെയ്തതിനെതുടർന്ന് ഉണ്ടായ ഡിമാൻഡ് പ്രതീക്ഷകളിൽ ഇന്നലെ മെറ്റൽ സൂചികകളിൽ 2.6 ശതമാനം കുതിപ്പ് നടത്തി.
കഴിഞ്ഞ ദിവസം യുഎസ് വിപണികൾ ഉയർന്നു വ്യാപാരം പൂർത്തിയാക്കിയതിനു പിന്നാലെ ഏഷ്യൻ സൂചികകളിൽ പ്രധാനമായും ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഹോങ്കോംഗിന്റെ ഹാംഗ് സെംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇത് ആഭ്യന്തര വിപണികൾക്കു പിന്തുണ നൽകി
Tags : Share Market BSE sensex Nifty US federal Reserve