മുംബൈ: ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്നലെ റിക്കാർഡ് ഉയർത്തിൽനിന്ന് താഴേക്കു പതിച്ചു. നിക്ഷേപർക്കിടയിൽ ഉയർന്ന ലാഭമെടുപ്പും ദുർബലമായ ആഗോള സൂചനകളും പലിശ നിരക്ക് സംബന്ധിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു.
തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കുന്നത്. ഡോളറിനെതിരേ രൂപയുടെ ഇടിവ് തുടരുന്നതും ഓഹരിവിപണിയെ ബാധിക്കുന്നുണ്ട്.
തുടക്കത്തിൽ നേട്ടമുണ്ടാക്കിയ സെൻസെക്സ് 64.77 പോയിന്റ് (0.08%) താഴ്ന്ന് 85,642ൽ ക്ലോസ് ചെയ്തു. ഇന്നലെ ഇൻട്രാഡേയിൽ 452.35 പോയിന്റ് ഉയർന്ന് 86159.02 എന്ന റിക്കാർഡ് ഉയരത്തിലെത്തിയ ശേഷമാണ് താഴേക്കു പതിച്ചത്.
നിഫ്റ്റി 27.20 പോയിന്റ് (0.10%) നഷ്ടത്തിൽ 26175.75ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ നിഫ്റ്റി 122.85 പോയിന്റ് ഉയർന്ന് എക്കാലത്തെയും റിക്കാർഡ് ഉയരമായ 26,325.80ലെത്തി. നിഫ്റ്റി മിഡ്കാപ് ഫ്ളാറ്റയപ്പോൾ സ്മോൾകാപ് 0.25 ശതമാനം ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ ഓട്ടോയാണ് മികച്ച പ്രകടനം നടത്തിയത്. 0.79 ശതമാനമാണ് ഉയർന്നത്. മെറ്റൽ 0.58 ശതമാനത്തിലുമെത്തി. ഐടി (0.39%), പിഎസ് യു ബാങ്ക് (0.25%) എന്നിവ ഉയർന്നു.
നിഫ്റ്റി റിയൽറ്റി (1.02%) ഏറ്റവും വലിയ ഇടിവുണ്ടായി. ഹെൽത്ത്കെയർ (0.97%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.51%), ഫാർമ (0.48%) എന്നിവയും താഴ്ന്നു. ഫിനാൻഷൽ സർവീസസ്, എഫ്എംസിജി, മീഡിയ, പ്രൈവറ്റ് ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളും താഴ്ചയിലാണ് ക്ലോസ് ചെയ്തത്.
Tags : Stock market NIFTY BSE Sensex