മുംബൈ: ഓഹരി വിപണിയില്‍ കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ് ഇ) എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ചൗഹാന്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.
“രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് എന്‍എസ്ഇ. ഒരു സ്ഥാപനത്തിന്റെ ഓഹരി വാങ്ങുമ്പോള്‍ നാം ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുകയാണ്. ലാഭം ഉണ്ടെങ്കില്‍ പങ്കാളിത്തലാഭവും നഷ്ടമാണെങ്കില്‍ പങ്കാളിത്ത നഷ്ടവും ലഭിക്കും - ഇതാണ് വിപണിയുടെ അടിസ്ഥാന തത്വം.
വേഗലാഭം വാഗ്ദാനം ചെയ്യുന്ന തെറ്റായ ഉപദേശങ്ങള്‍ കേട്ട് ആരും നിക്ഷേപ തട്ടിപ്പുകളില്‍ ചെന്നുപെടരുത്. ഇന്ന് ഓഹരി വിപണി സമ്പന്നരുടെ മാത്രം വേദിയല്ല. മൊബൈല്‍ ആപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ചെറിയ തുകകളില്‍ പോലും നിക്ഷേപം സാധ്യമാണ്. ഓഹരി വിപണി ഒരിക്കലും ഒരു ചൂതാട്ട വേദിയല്ല; അപകടമേഖലയുമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് സാധാരണക്കാരന് സമ്പത്ത് സൃഷ്ടിക്കാന്‍ അവസരം നല്കുന്ന വേദിയാണ്”- അദ്ദേഹം വ്യക്തമാക്കി.
ഓഹരി വിപണിയിലെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലെ വര്‍ധനയുടെ കണക്കുകള്‍ എന്‍എസ് ഇ ചീഫ് ഇക്കണോമിസ്റ്റ് തീര്‍ഥ ശങ്കര്‍ പട്നായിക് വിശദീകരിച്ചു. രജിസ്റ്റര്‍ ചെയ്ത കേരള നിക്ഷേപകരുടെ എണ്ണം 31.8 ലക്ഷമാണ്. 2010 സാമ്പത്തിക വര്‍ഷത്തില്‍ 3.5 ലക്ഷം ആയിരുന്നത് ഇപ്പോള്‍ ഒന്‍പതു മടങ്ങിലധികം വര്‍ധിച്ച് 31.8 ലക്ഷമായി. വനിതാ നിക്ഷേപകരുടെ പങ്കാളിത്ത നിരക്ക് 28.1 ശതമാനമായി വര്‍ധിച്ചു.
ഇത് അഖിലേന്ത്യ ശരാശരിയേക്കാള്‍ (24.7 ശതമാനം) കൂടുതലാണ്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ വര്‍ധിച്ചത് എറണാകുളം ജില്ലയിലാണ് - 1.7 ലക്ഷം. തൊട്ടുപിന്നില്‍ തൃശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട് -ആശിഷ് കുമാര്‍ ചൗഹാൻ പറഞ്ഞു.
Tags : Ashish Kumar Chauhan Share Market stock market Kerala's growth NSE