District News
കൊല്ലം : കൊല്ലം കെന്നൽ ക്ലബിന്റെ നേതൃത്വത്തിൽ ആശ്രാമം പ്രശാന്തി ഗാർഡൻസിൽ ഡോഗ് ഷോ (ഓൾ ഇന്ത്യ ഓൾ ബ്രീഡ് ചാമ്പ്യൻഷിപ്പ്) സംഘടിപ്പിച്ചു.
ഇന്ത്യൻ, വിദേശ ഇനങ്ങളിലുള്ള നായ്ക്കളുടെ മത്സരത്തിൽ ഇന്ത്യൻ ബ്രീഡായ പാഷ്മി, ഫ്രാങ്കോ-ജർമൻ ഇനത്തിലുള്ള ബിച്ചോൺ ഫരൈസ്, മിനിയേച്ചർ ഷ്നോസർ, മിനിയേച്ചർ പൂഡിൽ, ഇത്തിരിക്കുഞ്ഞൻ ഷിവാബ, ഷിറ്റ്സു തുടങ്ങിയ ഇനങ്ങൾ പ്രധാന ആകർഷണങ്ങളായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 40 ഇനങ്ങളിലായി 160 നായ്ക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ആന്ധ്രപ്രദേശ്, മഹാരാഷ്്്ട്ര, കോലാപുർ എന്നിവിടങ്ങളിൽനിന്നു നായക്കുട്ടികളെ മത്സരത്തിനെത്തിച്ചിരുന്നു. ഭാരമേറിയ നായ്ക്കളായ ഗ്രേറ്റ് ഡേയിൻ, ബുൾ മാസ്റ്റിഫ്, റോട്ട് വീലർ എന്നിവയും മത്സരത്തിൽ പങ്കെടുത്തു.
ഇന്ത്യയിൽനിന്നുള്ള ഡി. കൃഷ്ണമൂർത്തി, തായ്ലാൻഡിൽനിന്നുള്ള ടോർച്ചായ് ചന്ദ്രക് എന്നിവരാണ് വിധിനിർണയം നടത്തിയത്. വളർത്തുനായ്ക്കളുടെ മൂല്യാധിഷ്ഠിത പ്രജനനം, വിവിധ ഇനങ്ങളെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ കുരുവിള ജോസഫ്, ക്ലബ് പ്രസിഡന്റ് മനോജ് കെ. കുമാർ, സെക്രട്ടറി ഡോ. ബി. അരവിന്ദ്, ടി.ജി. സുഭാഷ് ശ്രീലാൽ, മനോജ്കുമാർ, ബിനു കോവൂർ, രഞ്ജിത്ത് ഹരി തുടങ്ങിയവർ പങ്കെടുത്ത
Kerala
തൃശൂർ: പഠനത്തിനിടയിലെ ഒഴിവു സമയങ്ങളിൽ അധ്യാപകനൊപ്പം ചെണ്ടമേളത്തിനു പോയിക്കിട്ടിയ പണം സ്വരുക്കൂട്ടിയാണ് എട്ടാം ക്ലാസുകാരനായ ജിന്റോ ഒരു തബല സ്വന്തമാക്കിയത്. ആ തബലയിൽ താളമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജിന്റോ സ്വന്തമാക്കിയ ബി ഗ്രേഡിന് സ്വർണത്തിളക്കമാണ്.
ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിലെ മെക്കാനിക്കായ മണിയുടെയും എസ്റ്റേറ്റ് സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജീൻ മേരിയുടെയും മകനായ ജിന്റോ മാലിനെ കണ്ടെടുത്തതും സംഗീതലോകത്ത് കൈപിടിച്ചു നടത്തുകയും ചെയ്യുന്നത് അവന്റെ ഗുരുവും ഉസ്താദ് സാക്കിർ ഹുസൈന്റെ ശിഷ്യനുമായ ഡോ. ബിനുവാണ്.
സംഗീതത്തിലുള്ള അവന്റെ കമ്പവും താളബോധവും തിരിച്ചറിഞ്ഞ അദ്ദേഹം മേളങ്ങൾക്ക് അവനെ കൂടെ കൂട്ടും. അതിലൂടെ കിട്ടുന്ന ചെറിയ വരുമാനം കുടുംബത്തിനും ഒരു സഹായമാണ്. ആദ്യമായാണ് ജിന്റോ സംസ്ഥാന കലോത്സത്തിൽ മത്സരിക്കാനെത്തിയത്.
അടുത്ത വർഷം എ ഗ്രേഡ് സ്വന്തമാക്കുമെന്നും അതിനുള്ള കഠിന പരിശീലനം തുടരുമെന്നും മനസിലുറപ്പിച്ചാണ് ജിന്റോ മടങ്ങിയത്. ചിന്നാർ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
Kerala
തൃശൂർ: സ്കൂൾ പ്രവേശനോത്സവത്തിനായി "മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ...' എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം രചിച്ച ഭദ്ര ഹരിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചന മത്സരത്തിൽ എ ഗ്രേഡ്. ഹയർസെക്കൻഡറി വിഭാഗത്തിലാണ് അടൂർ എൻഎസ്എസ്എച്ച്എസ് എസിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ഭദ്ര ഹരി മിന്നുന്ന വിജയം സ്വന്തമാക്കിയത്.
ആധുനിക മനുഷ്യന്റെ ആത്മ ദുഃഖങ്ങൾ അക്ഷരങ്ങളിൽ വരച്ചിട്ട് ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനാ മത്സരത്തിൽ ഭദ്രേ എഴുതിയ 'ആത്മ ദർപ്പണം' എന്ന കവിതയാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
അടൂർ വടക്കടത്തുകാവ് 'കാംബോജി'യിൽ ഡെപ്യൂട്ടി തഹസിൽദാരായ ഹരീന്ദ്രനാഥിന്റെയും അധ്യാപികയായ സുമയുടെയും മകളാണ്.
NRI
കൊച്ചി: മലയാള സാഹിത്യത്തിലെ സര്‍ഗ പ്രതിഭകളും എഴുത്തിനെ ഒരു തപസ്യ പോലെ നെഞ്ചേറ്റിയവരും അനുവാചകരും സംഗമിച്ച വേദിയില്‍ അമേരിക്കന്‍ മലയാളികളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ മലയാളി നടത്തിയ 2025-ലെ ചെറുകഥാ മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
കൊച്ചി ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ഓങ്കോളജിസ്റ്റും അമേരിക്കയില്‍ മലയാള ഭാഷയുടെ അംബാസിഡറുമായ ഡോ. എം.വി. പിള്ളയുടെയും മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയയുടെയും സാന്നിധ്യം അനുഗ്രഹീതമായി.
പ്രോട്ടോടൈപ്പില്‍ നിന്ന് സ്വതന്ത്ര ചിന്തയിലേക്ക് വഴിമാറിയ എഴുത്തുകാരെ വാര്‍ത്തെടുക്കാന്‍ ഈ രചനാ മത്സരത്തിലൂടെ ഇ മലയാളിക്ക് കഴിഞ്ഞുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡോ. എം.വി. പിള്ള പറഞ്ഞു.
District News
മുട്ടിൽ: ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം അധ്യാപികയായിരുന്ന ശ്രീലതയുടെ സ്മരണാർഥം ജില്ലയിലെ കോളജ്, ഹയർ സെക്കൻഡറി വിദ്യാർഥകൾക്കു ജില്ലാതല കവിതാലാപന മത്സരം നടത്തി.
കെ.എസ്. സാധിക(സെന്റ് മേരീസ് കോളജ്, ബത്തേരി), വി.വി. കീർത്തന(മാർ ബസേലിയോസ് കോളജ് ഓഫ് എഡ്യുക്കേഷൻ, ബത്തേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
സി. ആര്യദേവ (എസ്കെഎംജെ എച്ച്എസ്എസ്, കൽപ്പറ്റ), അസ്മിന(ഡബ്ല്യുഎംഒ കോളജ്, മുട്ടിൽ) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. മലയാള വിഭാഗം മേധാവി ഡോ. മുഹമ്മദ് ശഫീഖ് വഴിപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. വിജി പോൾ, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. നജ്മുദ്ദീൻ, കോളജ് കൗണ്‍സിൽ സെക്രട്ടറി ഡോ. സി.പി. ഹേമലത, സൂപ്രണ്ട് സി.കെ. ബിയ്യാത്തുമ്മ എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
കെ.കെ. സനിൽ, കെ. സലാം, അസി. പ്രഫ. പി.കെ. ഷൈജു ആര്യ എന്നിവർ പ്രസംഗിച്ചു.
Tech
കലിഫോർണിയ: എഐ പ്ലാറ്റ്ഫോമുകളായ ഗൂഗിളിന്റെ ജെമിനിയും ഒാപ്പൺ എഐയുടെ ചാറ്റ് ജിപിടി തമ്മിലുള്ള മത്സരത്തിൽ ഒരു പടി മുന്നിലെത്തി ജെമിനി. പുതിയ കണക്കുകൾ പ്രകാരം ജെമിനി 28 ശതമാനം വളർച്ച നേടി. അതേസമയം, ചാറ്റ് ജിപിടി അഞ്ചു ശതമാനം പിന്നോട്ടുപോയതായും റിപ്പോർട്ട് പറയുന്നു. ഈ രംഗത്തു ആധിപത്യം പുലർത്തിവന്ന ചാറ്റ് ജിപിടിക്ക് ജെമിനിയുടെ പുതിയ മോഡലാണ് വെല്ലുവിളി ഉയർത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 നവംബറിൽ ഗൂഗിൾ ജെമിനി-3 മോഡൽ അവതരിപ്പിച്ചതോടെ ജെമിനിയിലേക്കു കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയതായി സിമിലർവെബ് കണക്കുകൾ സൂചിപ്പിക്കുന്നു.
വമ്പൻമാരുടെ മത്സരം
2025 ഡിസംബറിൽ മാത്രം ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക സൈറ്റിലെ ട്രാഫിക് മാത്രം ഏകദേശം 28 ശതമാനം വർധിച്ചു. ഇതേസമയം, ചാറ്റ് ജിപിടിയുടെ സൈറ്റിലെ ട്രാഫിക് ആറു ശതമാനം കുറയുകയും ചെയ്തു. അതേസമയം, യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ചാറ്റ് ജിപിടി സന്ദർശകരുടെ എണ്ണത്തിൽ വളരെ മുന്നിലുമാണ്.
ഡിസംബറിൽ ചാറ്റ് ജിപിടിക്ക് 550 കോടി ന്ദർശനങ്ങൾ ലഭിച്ചപ്പോൾ ജെമിനിക്കു ലഭിച്ചത് 170 കോടി മാത്രമാണ്. ഡീപ്സീക്ക്, ഗ്രോക്ക്, പെർപ്ലെക്സിറ്റി , ക്ലോഡ് തുടങ്ങിയ മറ്റ് എഐ പ്ലാറ്റ്ഫോമുകളൊന്നും തന്നെ 40 കോടി സന്ദർശനങ്ങൾക്കു മുകളിൽ എത്തിയിട്ടില്ല. ചുരുക്കത്തിൽ, എഐ രംഗത്തു മത്സരം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.
ഗൂഗിളിന്റെ തന്ത്രം
അതേസമയം, ഗൂഗിളിന്റെ തന്ത്രപരമായ മാർക്കറ്റിംഗ് നീക്കങ്ങളാണ് ജെമിനിയുടെ വളർച്ചയ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ സേർച്ച്, ആൻഡ്രോയ്ഡ് ഫോണുകൾ, ജി മെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിലെല്ലാം ഗൂഗിൾ ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്രത്യേകമായി ജെമിനി വെബ്സൈറ്റ് തുറക്കാതെതന്നെ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ ജെമിനി എഐ സേവനം പ്രയോജനപ്പെടുത്തുന്നു. ചാറ്റ് ജിപിടി പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്താക്കൾ നേരിട്ടു വെബ്സൈറ്റിലേക്കു വരുന്നതിനെയാണ്. ഗൂഗിളിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐ ക്യാമ്പിൽ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ കോഡ് റെഡ് സാഹചര്യത്തിനു സമാനമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടിയെ കൂടുതൽ ബുദ്ധിശക്തിയുള്ളതും വേഗമുള്ളതുമാക്കുന്നതിലേക്കാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
District News
ചങ്ങനാശേരി: സിഎംസി ഹോളി ക്വീന്‍സ് പ്രൊവിന്‍സും കെസിഎസ്എല്‍ ചങ്ങനാശേരി അതിരൂപത സമിതിയും ചേര്‍ന്ന് ഹോളിക്യൂന്‍സ് പ്രൊവിന്‍ഷല്‍ ഹൗസില്‍ സംഘടിപ്പിച്ച അഖില കേരള സെന്റ് ചാവറ പ്രസംഗ മത്സരം സിഎംസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസിലിന് ഉദ്ഘാടനം ചെയ്തു.ഹോളിക്വീന്‍സ് പ്രൊവിന്‍ഷല്‍ സിസ്റ്റര്‍ സോഫി റോസ് അധ്യക്ഷത വഹിച്ചു.
സിസ്റ്റര്‍ ആനി തോമസ്, സിസ്റ്റര്‍ ജയിസിലി, കെസിഎസ് എല്‍ അതിരൂപത പ്രസിഡന്റ് റിന്‍സ് വര്‍ഗീസ്, ബ്രദര്‍ ജോര്‍ജ് കൊച്ചറക്കല്‍, സിസ്റ്റര്‍ ജോവാന് ജേക്കബ്, സിസ്റ്റര്‍ ധന്യ തെരെസ്, സിസ്റ്റര്‍ ജിഷ, സിസ്റ്റര്‍ കാരുണ്യ, ജോമി മാത്യു, അലന് സിസ്റ്റര്‍ ജോയ്സ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അലീന അലക്സ് ജോസഫ് ഒന്നാം സ്ഥാനം നേടി. വാഴപ്പള്ളി സെന്റ് തെരേസസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോബല്‍ ജേക്കബ് രണ്ടാം സ്ഥാനവും നെടുംകുന്നം സെന്റ് ജോണ്‍സ് സ്കൂളിലെ ഏയ്ഞ്ചല്‍ സാബു മൂന്നാം സ്ഥാനവും എസ്ബി സ്കൂളിലെ ജെഫ് ജോസഫ് രാജ് നാലാം സ്ഥാനവും നേടി.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് ഇറങ്ങുന്പോൾ സംഘടനാ നേതൃത്വത്തിലുണ്ടാകേണ്ട താത്കാലിക സംവിധാനത്തെക്കുറിച്ചും ഇന്നു മുതൽ വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് ഉച്ചകോടിയിൽ ചർച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് കുണ്ടറയിലും എ.പി. അനിൽകുമാർ വണ്ടൂരിലും നിന്നുള്ള എംഎൽഎമാരാണ്. ഇത്തവണയും ഇവർ മത്സര രംഗത്തുണ്ടാകും.
പി.സി. വിഷ്ണുനാഥിന് ദക്ഷിണമേഖലയുടെയും എ.പി. അനിൽകുമാറിന് മധ്യമേഖലയുടെയും ചുമതലയാണ്. ഇവർ മത്സര രംഗത്ത് പോകുന്പോൾ എംപിമാർ മത്സര രംഗത്തേക്കു വന്നില്ലെങ്കിൽ ഇവർക്കാകും ചുമതല നൽകുക. വർക്കിംഗ് പ്രസിഡന്റുമാരിൽ ഉത്തരമേഖലയുടെ ചുമതല വഹിക്കുന്ന ഷാഫി പറന്പിൽ ലോക്സഭാംഗമാണ്.
ലോക്സഭാംഗങ്ങളിൽ ചിലർ നിയമസഭയിൽ മത്സരിക്കാൻ തയാറെടുക്കുന്നുണ്ട്. എന്നാൽ, ഇവരെ നിയമസഭയിൽ മത്സരിക്കാൻ അനുവദിച്ചാൽ ലോക്സഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഇതു ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന പ്രചാരണവും ഒരു വിഭാഗം കോണ്ഗ്രസുകാർക്കിടയിൽ ശക്തമാണ്.
എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കെ. സുധാകരൻ കണ്ണൂരിലേക്കു പോയപ്പോൾ പകരം എം.എം. ഹസന് ചുമതല നൽകിയിരുന്നു. പിന്നീട് ചുമതല തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ടു തർക്കവുമുണ്ടായിരുന്നു.
ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തണോ എന്ന കാര്യത്തിലും സുൽത്താൻ ബത്തേരി ഉച്ചകോടിയിൽ ചർച്ചയുണ്ടാകും. ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാർ തുടരട്ടെ എന്നു തീരുമാനിച്ചാൽ നിയസഭാ തെരഞ്ഞെടുപ്പു വരെ മാറ്റമുണ്ടാകില്ല.
അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിനെ സഹായിക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. തിരുവനന്തപുരത്തു താത്കാലിക ചുമതല നൽകിയിട്ടുള്ള എൻ. ശക്തനു പകരം പുതിയ ആളെ കണ്ടെത്തേണ്ടി വരും.
Kerala
തിരുവനന്തപുരം: വിദ്യാർഥികളിൽ അറിവിന്റെയും ബോധത്തിന്റെയും പുതിയ ഉണർവ് സൃഷ്ടിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ആരംഭിക്കുന്നു. സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്കും സർവകലാശാലകോളജ് വിദ്യാർഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണു മത്സരം സംഘടിപ്പിക്കുക.
സ്കൂൾ തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്നു ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും നൽകും. കോളജ് തല മത്സരങ്ങളിൽ ഒന്നാം സമ്മാനമായി മൂന്നു ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. ഇതിനു പുറമേ മെമന്റോയും പ്രശസ്തിപത്രവും വിജയികൾക്ക് സമ്മാനമായി നൽകും.
സ്കൂൾ വിഭാഗത്തിൽ സ്കൂൾ, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. സ്കൂൾ തലത്തിൽ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതൽ ടീം അടിസ്ഥാനത്തിലായിരിക്കും മത്സരം.
സംസ്ഥാന തലത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലൂടെ അന്തിമ വിജയിയെ കണ്ടെത്തും. കോളജ് വിഭാഗത്തിൽ കോളജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരങ്ങൾ. കോളജ് തലത്തിൽ വ്യക്തിഗതമായും തുടർന്ന് ടീമായും മത്സരിക്കാവുന്ന രീതിയിലാണു ക്രമീകരണം.
ജനുവരി 12 മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ശരി ഉത്തരങ്ങൾ നൽകുന്ന കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാതലം മുതൽ പരിപാടി സംഘടിപ്പിക്കുന്നത്.
District News
ചെമ്പേരി: കെസിവൈഎം ചെമ്പേരി ഫൊറോന, വൈഎംസിഎ ചെമ്പേരി യൂണിറ്റ്, ചെമ്പേരി റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ സംഘടിപ്പിച്ച കരോൾ ഗാനമത്സരം "ഗ്ലോറിയ 2025' ൽ ഒന്നാം സമ്മാനമായ പതിനായിരം രൂപ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് പള്ളി ടീം കരസ്ഥമാക്കി.
രണ്ടാം സമ്മാനമായ ആറായിരം രൂപ പുലിക്കുരുമ്പ കെസിവൈഎം ടീമും മൂന്നാം സമ്മാനമായ നാലായിരം രൂപ ഏറ്റുപാറ സെന്റ് അൽഫോൻസ പള്ളി ടീമും നേടി. കൂടാതെ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി കാഷ് പ്രൈസുകളും നൽകി.
കുടിയാന്മല എസ്ഐ ബെന്നി, ഏരുവേശി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെംബർ മേരി ഫ്രാൻസിസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രഫ. വാസുദേവൻ നായർ, സുനിൽ കെ. പീറ്റർ, സിബി പുന്നക്കുഴിയിൽ, അജി കൊട്ടാരത്തിൽ, ജോമി ചാലിൽ, സിബി പിണക്കാട്ട്, ബിനു എക്സ്പ്രസ് എന്നിവർ നേതൃത്വം നൽകി.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ക്രിസ്മസ് കരോളും കരോൾ ഗാന മത്സരവും 28ന് വൈകുന്നേരം അഞ്ചിന് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ ചർച്ച് ഹാളിൽ നടക്കും.
ഹൂസ്റ്റണിലെ 20 പള്ളികൾ ചേർന്നുള്ള ഈ പരിപാടി വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നു. ഈ വർഷത്തെ ക്രിസ്മസ് കരാളിൽ മാർത്തോമ്മാ സഭ വികാരി ജനറൽ റവ. ഡോ. ചെറിയാൻ തോമസ് ക്രിസ്മസ് ദൂത് നൽകും.
ക്രിസ്മസ് കരാൾ മത്സരത്തിൽ വിജയിക്കുന്നവർക്ക് ട്രോഫികളും കാഷ് അവാർഡും നൽകും. ഐസിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾക്കും ട്രോഫികൾ നൽകുന്നതായിരിക്കും.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ. രാജേഷ് കെ. ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഒ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ, ഫാൻസിമോൾ പള്ളത്തു മഠം, ഡോ. അന്ന ഫിലിപ്പ്, മിൽറ്റ മാത്യു എന്നിവരും ക്രിസ്മസ് കരാൾ കോഓർഡിനേറ്റർമാരായി റവ. ഫാ. ജെക്കു സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
District News
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള സിൽവർ ബെൽസ് കരോൾ ഫിയസ്റ്റ-കരോൾ ഗാന മത്സരത്തിൽ പാണത്തൂർ സിംഫണി ടീം ജേതാക്കളായി.
ചെറുപനത്തടി ഗ്രാസിയ മരിയ രണ്ടാംസ്ഥാനവും ഗ്ലോറിയാന ചെറുപനത്തടി മൂന്നാം സ്ഥാനവും നേടി.മൈനർ സെമിനാരി ഫോർമേറ്റർ ഫാ. ബിബിൻ വെള്ളാരംകല്ലിൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര പ്രസംഗിച്ചു.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 8,000 രൂപയും മൂന്നാം സ്ഥാനം നേടിയവർക്ക് 6,000 രൂപയും കാഷ് അവാർഡ് നൽകി. സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജ് ഡയറക്ടർ ഫാ. ജോസ് മാത്യു പാറയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
NRI
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സംഘടിപ്പിക്കുന്ന ആറാമത് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.
വലിയ നോമ്പിൽ വചനം പഠിക്കാം - Let us learn the Word during Sauma Ramba (Great Lent) എന്ന ആപ്തവാക്യമാണ് ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് സ്വീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി പേരുകൾ നൽകുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി ഒന്നിനാണ്.
രൂപതയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുള്‍പ്പെടെ ഏവരും ഈ വരുന്ന വലിയ നോമ്പിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ബൈബിൾ പാരായണത്തിനും ബൈബിൾ പഠനത്തിനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് ആഹ്വാനം ചെയ്തു
ബൈബിൾ കലോത്സവത്തിന് ശേഷം രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മത്സരമാണ് സുവാറ ബൈബിൾ ക്വിസ്. കോവിഡ് കാലത്ത് ആരംഭിച്ച ഈ മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ഇതിനകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബൈബിൾ ക്വിസ് നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
എല്ലാ പ്രായപരിധിയിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ വിവിധ പ്രായ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. കുട്ടികൾക്കായുള്ള പഠനത്തിന് "NRSV Catholic Edition' ബൈബിൾ ഉപയോഗിക്കേണ്ടതാണ്.
മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ "മലയാളം പിഒസി ബൈബിൾ' അധിഷ്ഠിതമായിരിക്കും. മുതിർന്നവർക്കുള്ള മത്സരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും നടത്തപ്പെടും.
ഫൈനൽ മത്സരങ്ങൾ 2026 ഏപ്രിൽ 11ന് നടത്തപ്പെടും. രജിസ്ട്രേഷൻ ഫോമിനും നിയമാവലിയും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാകുമെന്നും ബൈബിൾ അപ്പോസ്റ്റലേറ്റ് പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
https://smegbbiblekalotsavam.com/
രജിസ്ട്രേഷൻ ഫോം: https://forms.office.com/e/J0aL4Y1Fw7
Kerala
ദീപികയുടെ മ്യൂസിക് ചാനലായ ദീപിക മ്യൂസിക് ഒഫീഷ്യൽ വഴി പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു.
കരോൾ ഗാന മത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ പുത്തൻ അനുഭവമായിരിക്കും കരോൾ 2025. ഇടവകകൾ, സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, സംഘടനകൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം പതിനായിരം രൂപ, രണ്ടാം സമ്മാനം അയ്യായിരം രൂപ, മൂന്നാം സമ്മാനം മൂവായിരം രൂപ.
ഉണ്ണീശോ, വെള്ളിമേഘങ്ങൾ, മഞ്ഞിൽ നിലാവിൽ എന്നീ ഗാനങ്ങളിൽ ഏതുവേണമെങ്കിലും മത്സരത്തിനായി തെരഞ്ഞെടുക്കാം. പാട്ടുകളുടെ കരോക്കെകൾ Deepi ka Music official , DCL DEEPIKA എന്നീ യൂട്യൂമ്പ് ചാനലുകളിൽ ലഭ്യമാണ്. കരോക്കെ വീഡിയോകളുടെ ഡിസ്ക്രിപ്ഷനിൽ അതതു ഗാനത്തിന്റെ വീഡിയോ ലിങ്കുകളും നൽകിയിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുകയയും ഗാനങ്ങൾ കേട്ടുപഠിക്കുകയും ചെയ്യാം. പങ്കെടുക്കുന്നവരുടെ എണ്ണം എത്രവേണമെങ്കിലുമാവാം.
ആറു പേരിൽ കുറയരുത്. നൂറു മാർക്കിലായിരിക്കും മൂല്യനിർണയം. 60 മാർക്ക് ഗാനാലാപനത്തിനും 20 മാർക്ക് ഡ്രസ് കോഡ് ക്രിസ്മസ് അലങ്കാരങ്ങൾ, വീഡിയോ ക്വാളിറ്റി എന്നിവയ്ക്കുമായിരിക്കും. നിങ്ങളുടെ വീഡിയോ Deepika Music official പാനലിൽ അപ് ലോഡു ചെയ്ത ശേഷം മൂല്യനിർണയം നടത്തുന്ന ദിവസം വരെയുള്ള വ്യൂസ്, ലൈക്ക്, കമന്റ്, സബ്സ്ക്രിപ്ഷൻ എന്നിവയ്ക്കെല്ലാം കൂടി 20 മാർക്കും ലഭിക്കും. 7034023252 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ deepikamusic @deepika. com എന്ന ഇ മെയിലിലേക്കോ മത്സരത്തിനായുള്ള വീഡിയോകൾ അയയ്ക്കാം.
വീഡിയോയോടൊപ്പം അഡ്രസും ഫോൺ നമ്പറും കൃത്യമായി ചേർത്തിരിക്കണം. വീഡിയോകൾ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്.
NRI
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപതയിലെ കുടുംബങ്ങൾക്കായി "ഗ്ലോറിയ ഇൻ എസ്സിൽസിസ്' എന്ന പേരിൽ പുൽക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായി നാലാം വർഷമാണ് ദേശീയ തലത്തിൽ ഈ മത്സരം നടത്തുന്നത്.
കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിർദേശിച്ചിരിക്കുന്നത്. ഏറ്റവും നന്നായി പുൽക്കൂട് നിർമിച്ച കുടുംബങ്ങൾക്ക് മേഖല തലത്തിലും രൂപത തലത്തിലും സമ്മാനങ്ങളും നൽകുന്നുണ്ട്.
ക്രിസ്തുവാണ് ക്രിസ്മസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനന തിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്തുത ഏവരേയും ഓർമപെടുത്തുന്നതിനു വേണ്ടിയാണ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷൻ ലീഗ് ഷിക്കാഗോ രൂപത ഭാരവാഹികൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: വിദ്യാർഥി സമൂഹത്തിന്റെ ചിന്താശേഷിക്കും സംവാദപാടവത്തിനും പ്രോത്സാഹനം നൽകുന്നതിനായി മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സംവാദ മത്സരം സംഘടിപ്പിക്കുന്നു.
സ്കൂൾ സ്ഥാപക ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥമുള്ള രണ്ടാമത് ഇന്റർ സ്കൂൾ സംവാദ മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുക.
കുവൈറ്റിലെ 16 സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള 32 മിടുക്കരായ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ സംവാദ വിഷയം "സാംസ്കാരിക വൈവിധ്യം രാഷ്ട്രത്തിന് മുതൽക്കൂട്ട് ആണോ?' (Is Cultural Diversity an Asset to a Nation?) എന്നതാണ്.
വിദ്യാർഥികൾക്ക് ആഗോളതലത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളിൽ സ്വന്തമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും അവ ശക്തമായി അവതരിപ്പിക്കാനുമുള്ള മികച്ച വേദിയാണ് മത്സരം. ഇന്ത്യൻ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഡ്വ. ഹാരിസ് ബീരാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇന്ത്യയിലും വിദേശത്തും ഇന്ന് തല ഉയർത്തി നിൽക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയും പുത്തൻ കാഴ്ചപ്പാടുകളുടെ ശില്പിയുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി, യുവതലമുറയെ ശക്തരാക്കുക എന്നതാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.
ആദ്യ പതിപ്പിന് ലഭിച്ച മികച്ച പ്രതികരണം, ഈ മത്സരം കുവൈറ്റിലെ സ്കൂൾ കലണ്ടറിലെ ഒരു പ്രധാന ഇവന്റായി മാറിക്കഴിഞ്ഞു എന്നതിന് തെളിവാണ്.
NRI
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ക്വയറിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ (കന്ദിശ് 2025) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ, നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷൻ എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
NRI
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആധ്യാത്മിക വർഷാചരണത്തിന്റെ ഭാഗമായി നടത്തിയ ആധ്യാത്മിക വർഷ കുടുംബ ക്വിസ് മത്സരത്തിൽ കാന്ററർബറി റീജണിലെ ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽനിന്നുള്ള ബിബിത കെ. ബേബി, ജോമോൻ ജോൺ, ജോഹാൻ ജെ. മാത്യു, ഇവാൻ ജെ. മാത്യു, ഡാനിയേൽ മാത്യു, ജേക്കബ് ജെ. മാത്യു എന്നിവരടങ്ങുന്ന നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനം നേടി.
മൂവായിരം പൗണ്ടും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും ലണ്ടൻ റീജണിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ് മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജയിംസ്, ശ്യാമ ജോർജ് എന്നിവർ നേടി.
മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ബിർമിംഗ്ഹാം റീജണിലെ സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ, സോണിയ കുര്യൻ, ജെറിൻ ജേക്കബ്, ജോഷ്വാ ജേക്കബ് എന്നിവരാണ് കരസ്ഥമാക്കിയത്. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Kerala
തൃശൂർ: സുകുമാർ അഴീക്കോട് സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ അഴീക്കോട് ജന്മശതാബ്ദി സ്മാരക മലയാളപ്രസംഗമത്സരം ഡിസംബർ 28നു തൃശൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും.
മത്സരാർഥികൾ നൂറുരൂപ സ്മാരകസമിതി ട്രഷററുടെ 9447151741 നമ്പറിൽ രജിസ്ട്രേഷൻ ഫീസായി യുപിഎ മാർഗത്തിൽ അടച്ചതിന്റെ രസീതും പേരും വിലാസവും വാട്സാപ്പ് നമ്പറും സഹിതം സ്മാരകസമിതി സെക്രട്ടറിക്ക് 8281314141 എന്ന നമ്പറിൽ ഡിസംബർ 12നുമുന്പ് വാട്സാപ്പ് ചെയ്യണം.
വിവരങ്ങൾക്ക്: 8075572727, 9995321010. പത്രസമ്മേളനത്തിൽ സ്മാരകസമിതി ചെയർമാൻ രാജൻ തലോർ, സെക്രട്ടറി സുനീൽ കൈതവളപ്പിൽ, കെ. വിജയരാഘവൻ, ജഷിൻ പാലത്തിങ്കൽ, സലീം ടി. മാത്യൂസ് എന്നിവർ പങ്കെടുത്തു.
NRI
ഡബ്ലിൻ: അയർലൻഡിനെ പ്രതിനിധീകരിച്ച് പനാമയിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരത്തിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ ടീം അംഗങ്ങൾക്ക് ഡബ്ലിൻ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മലയാളികൾ അടങ്ങുന്ന ആറംഗ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.
200 ഓളം രാജ്യങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ഗെയിമായ ഇക്കോ ഇക്വിലിബ്രിയം മത്സരത്തിൽ ഐറീഷ് ടീം മികച്ച പ്രകടനവുമായി എട്ടാം സ്ഥാനത്ത് എത്തി. അമേരിക്കയിലെ പനാമയിൽ നടന്ന മത്സരത്തിൽ മലയാളികളായ ജോയൽ ഇമ്മാനുവൽ, അമൽ രാജേഷ് എന്നിവർ അടങ്ങുന്ന ടീമാണ് മികച്ച വിജയം കൊയ്തത്.
എലിയേറ്റ് മോറീസ്, ഡിജെ മോളൻ, സഹസ് ഷാവന്ത്, ഒലീവിയ ക്ലിയറി എന്നിവരായിരുന്നു മറ്റ് ടീം അംഗങ്ങൾ. ഒളിമ്പിക്സ് രീതിയിലുള്ള അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരമാണിത്. ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഒരു റോബോട്ട് നിർമിക്കുകയും പ്രോഗ്രാം ചെയ്യുകയും ആണ് വേണ്ടത്.