Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്ക് വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായ 11-ാം ജയം.
കോപ്പ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ റേസിംഗ് സാന്റാണ്ടറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു ബാഴ്സലോണ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു എഫ്സി ബാഴ്സലോണ രണ്ടു തവണ വലകുലുക്കിയത്.
66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്സ ലീഡ് നേടി. സ്റ്റോപ്പേജ് ടൈമില്‍ (90+5) ലാമിന് യമാല്‍ ബാഴ്സയുടെ ജയം 2-0 ആക്കി.
ഇതൊക്കെ എന്ത് ?
വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായി 11 ജയം നേടിയതിനെ കാര്യമായി പരിഗണിക്കാതെ ബാഴ്സലോണയുടെ മുഖ്യപരിശീലകന്‍ ഹന്‍സി ഫ്ളിക്ക്. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ ഫ്ളിക്കിന്.
എഫ്സി ബാഴ്സലോണയുടെ ചരിത്രത്തില്‍ തുടര്‍ ജയം നേടുന്നതില്‍ രണ്ടാമതാണ് ഫ്ളിക്കിന്റെ ടീം. 2005-06 കാലഘട്ടത്തില്‍ ഫ്രാങ്ക് റൈക്കാര്‍ഡിന്റെ ശിക്ഷണത്തില്‍ തുടര്‍ച്ചയായി 18 ജയം നേടിയതാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ റിക്കാര്‍ഡ്.
മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരട്ടത്തില്‍ വലെന്‍സിയ 2-0ന് ബുര്ഗോസിനെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വമ്പന്മാരായ റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റയോട് 3-2നു പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ബാഴ്സ ക്വാർട്ടറിൽ പ്രവേശിച്ചത്.
Kerala
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്രിഹൺമുംബൈ കോർപറേഷൻ പിടിച്ചെടുത്ത് മഹായുതി സഖ്യം. നിലവിൽ ആകെയുള്ള 227 ഡിവിഷനുകളിൽ 118 എണ്ണത്തിലും മഹായുതി സഖ്യമാണ് മുന്നേറുന്നത്. 28 കൊല്ലം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരിച്ച കൊർപറേഷനാണ് ബിജെപി-ശിവസേന (ഷിൻഡെ) സഖ്യം പിടിച്ചെടുത്തത്.
83 ഡിവിഷനുകളിൽ മാത്രമാണ് ശിവസേന-യുബിടി എംഎൻഎസ്-എൻസിപി എസ്പി സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം, ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലൊതുങ്ങി. വെറും എട്ട് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
2017 ലാണ് ഒടുവില്‍ ബിഎംസി തെരഞ്ഞെടുപ്പ് നടന്നത്. ഷെഡ്യൂൾ അനുസരിച്ച്, തെരഞ്ഞെടുപ്പ് 2022ല്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വൈകി.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന അഞ്ച് സീറ്റിലൊതുങ്ങി. ഇരു എൻസിപി പാർട്ടികൾക്കും ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. മുംബൈയിൽ മാത്രമല്ല മഹാരാഷ്ട്രയിലെ മറ്റ് കോർപറേഷനുകളിലും മഹായുതി വൻ മുന്നേറ്റമാണ് നടത്തിയത്.
29 മുൻസിപ്പൽ കോർപറേഷനുകളിൽ 14 ഇടത്താണ് ബിജെപി സഖ്യം മുന്നേറുന്നത്. 13 ഇടങ്ങളിൽ ഇന്ത്യ മുന്നണിയാണ് ലീഡ് ചെയ്യുന്നത്.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിലെ യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ആർസിബി മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനോട് തോറ്റ യുപി വാരിയേഴ്സ് ആദ്യ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ആർസിബി ടീം: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന(ക്യാപ്റ്റൻ), ഡയാളൻ ഹേമലത, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
യുപി വാരിയേഴ്സ് ടീം: കിരൺ നവ്ഗൗർ, മെഗ് ലാനിംഗ്(ക്യാപ്റ്റൻ), ഫീബ ലിച്ച്ഫീൽഡ്, ഹർളീൻ ഡിയോൾ, ദീപ്തി ശർമ, ശ്വേത ശെറാവത്ത് (വിക്കറ്റ് കീപ്പർ), ഡിയാൻഡ്രാ ഡോട്ടിൻ, സോഫി എക്ലെസ്റ്റോൺ, ആശാ ശോഭന, ശിഖാ പാണ്ഡെ, ക്രാന്തി ഗൗഡ്.
Sports
ക്വലാലംപുർ: മലേഷ്യ ഓപ്പൺ ബാഡ്മിന്റണിലെ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തകർപ്പൻ ജയം. ഇന്ന് നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ തായ്വാന്റെ ഷുംഗ് ഷുവോ-യുനിന്നെയാണ് സിന്ധു തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 51 മിനിറ്റ് ആണ് മത്സരം നീണ്ടുനിന്നത്.
സ്കോർ: 21-13, 22-20.
കഴിഞ്ഞ ദിവസം ഇന്ത്യൻ താരം ലക്ഷ്യ സെൻ വിജയം നേടിയിരുന്നു. ഇന്ന് പുരുഷ ഡിബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മത്സരത്തിനിറങ്ങുന്നുണ്ട്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ വിജയം. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ ഗണ്ണേഴ്സ് വിജയം സ്വന്തമാക്കിയത്. ആസ്റ്റണ്‍ വില്ലയുടെ 11 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് ഇതോടെ ഗണ്ണേഴ്സ് അറുതി വരുത്തി. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് ലീഡുയർത്താനും സാധിച്ചു.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഗോൾമഴയായി മത്സരം മാറി. രണ്ടാം പകുതിയുടെ തുടക്കത്തിലെ നാല് മിനിറ്റുകൾക്കുള്ളിൽ രണ്ട് ഗോളടിച്ച് ആഴ്സണൽ വില്ലയെ ഞെട്ടിച്ചു. 48-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസും 52-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയും ആഴ്സണലിനായി സ്കോർ ചെയ്തു. 69-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെ ഗണ്ണേഴ്സ് ലീഡുയർത്തി.
കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിൽ ഗോളടിച്ച് ഗബ്രിയേൽ ജീസസ് തിരിച്ചുവരവ് അറിയിച്ചു. 78-ാം മിനിറ്റിലാണ് ജീസസ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഒല്ലി വാട്കിൻസ് വില്ലയ്ക്കു വേണ്ടി വലകുലുക്കിയെങ്കിലും ആശ്വാസഗോൾ മാത്രമായി മാറി. ഇതോടെ വില്ലയുടെ വിജയക്കുതിപ്പിന് എമിറേറ്റ്സിൽ അവസാനവും ആയി.
സമനില വഴങ്ങി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോണ്‍മൗത്തിനോട് സമനില വഴങ്ങി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ചു. അവസാനത്തെ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ചെൽസിക്ക് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബോണ്‍മൗത്താണ് ആദ്യം ലീഡെടുത്തത്.
മാഞ്ചസ്റ്ററിന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വൂള്വ്സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് മത്സരം അവസാനിപ്പിച്ചു.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശsരി പഞ്ചായത്തിൽ യുഡിഎഫിന് അട്ടിമറി വിജയം. കഴിഞ്ഞ പത്തു വർഷമായി ബിജെപി കുത്തകയാക്കി വച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്.
രണ്ട് മെമ്പർമാരുള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ഇരുമുന്നണികളും തുല്യനിലയിലായത്. 2020-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡി എഫിന് അഞ്ചും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് സീറ്റുകൾ വീതം നേടി കരുത്തു തെളിയിച്ചു.
Sports
മെൽബൺ: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. വിക്കറ്റ് മഴ പെയ്ത മെൽബണിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
ബൗളിംഗിന് അനുകൂലമായ മെൽബണിലെ പിച്ചിൽ രണ്ടാം ഇന്നിംഗ്സിൽ പിടിച്ചുനിന്ന് ഇംഗ്ലീഷ് ബാറ്റർമാരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ജേക്കബ് ബെതലിന്റെയും ബെൻ ഡക്കറ്റിന്റെയും സാക്ക് ക്രൗളിയുടെയും ഇന്നിംഗ്സുകൾ നിർണായകമായി. 40 റൺസെടുത്ത ബെതൽ ആണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറർ.
ക്രൗളി 37 റൺസും ഡക്കറ്റ് 34 റൺസും എടുത്തു. 18 റൺസെടുത്ത ഹാരി ബ്രൂക്കിന്റെയും 15 റൺസെടുത്ത ജോ റൂട്ടിന്റെയും ഇന്നിംഗ്സുകളും ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. തകർച്ച നേരിട്ടെങ്കിലും കരുതലോടെ കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു ഇംഗ്ലണ്ട്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും റിച്ചാർഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 132 റൺസിൽ അവസാനിച്ചിരുന്നു.
46 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്റെ ടോപ്സകോറർ. നായകൻ സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസും എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും ഗസ് അറ്റ്ക്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിൽ രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേയിയയ്ക്ക് സ്കോർ 22ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സ്കോട്ട് ബോളണ്ടാണ് ആദ്യം പുറത്തായത്. പിന്നാലെ അഞ്ച് റൺസെടുത്ത ജെയ്ക്ക് വെതറാൾഡുമ മടങ്ങി.
മാർനസ് ലെബുഷെയ്ൻ ടീം സ്കോർ 61ൽ നിൽക്കെ പുറത്തായി. എട്ട് റൺസാണ് താരം എടുത്തത്. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്ന സമയത്തും ട്രാവിസ് മികച്ച രീതിയിൽ ബാറ്റ് വീശി. നായകൻ സ്മിത്തുമായി ചേർന്ന് ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപൊകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 82 ൽ നിൽക്കെ ഔട്ടായി. ഇതോടെ ഓസീസ് നാലിന് 82 എന്ന നിലയിലായി.
പിന്നാലെ വന്ന ഒസ്മാൻ കവാജ, അലക്സ് കാരി എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. 88 റൺസ് എടുക്കുന്നതിനിടെ ആറ് ഓസ്ട്രേലിയൻ ബാറ്റർമാരാണ് പുറത്തായത്. പിന്നീട് സ്മിത്ത് കാമറൂൺ ഗ്രീനുമായി ചേർന്ന് ടീം സ്കോര്‍ഡ് ഉയർത്തികൊണ്ടിരുന്നു. ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. എന്നാൽ ടീം സ്കോർ 119ൽ നിൽക്കെ ഗ്രീൻ വീണു. പിന്നാലെ നെസറും സ്റ്റാർക്കും മടങ്ങി.
പതിനൊന്നാമനായി ക്രീസിലെത്തിയ റിച്ചാർഡ്സണെ ഒപ്പം നിർത്തി നായകൻ സ്മിത്ത് ചെറുത്തുനിന്നു. എന്നാൽ ഓസീസിന്റെ സ്കോർ 132ൽ നിൽക്കെ റിച്ചാർഡ്സണും പുറത്തായി. സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 152 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിൽ ഓൾഔട്ടായിരുന്നു. ഇന്നത്തെ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Sports
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.
79 റൺസാണ് ഷെഫാലി എടുത്തത്. 42 പന്തിൽ 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്തു.
Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിൽ ഓൾഔട്ടായി. 36 റൺസെടുത്ത ദീപേഷ് ദേവേന്ദ്രൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. വൈഭവ് സൂര്യവൻഷി 26 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.
പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സയ്യാം, അബ്ദുൾ ശുഭാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.
അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് അഹമ്മദാബാദിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിന് വിജയിച്ചതോടെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ നാലാം ടി20 കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ സാധിച്ചുള്ളു. 65 റൺസെടുത്ത ക്വിന്റൺ ഡി കോക്കും 31 റൺസെടുത്ത ഡിവാൾഡ് ബ്രെവിസും തിളങ്ങിയെങ്കിലും ടിമീനെ വിജയത്തിലെത്തിക്കാനായില്ല.
ഒരു വിക്കറ്റ് നഷ്ടത്തിൽ 120 എന്ന നിലയിൽ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 എന്ന നിലയിലേയ്ക്ക് പ്രോട്ടീസ് തകർന്നടിയുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് വിക്കറ്റ് എടുത്തു. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 231 റൺസ് എടുത്തത്. തിലക് വർമയുടെയും ഹാർദിക്ക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെയും സഞ്ജു സാംസണിന്റെയും അഭിഷേക് ശർമയുടെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. 42 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹാർദിക് 25 പന്തിൽ 63 റൺസാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും ഹാർദിക്ക് അടിച്ചു പറത്തി.
സഞ്ജു 37 റൺസും അഭിഷേക് 34 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കൊർബിൻ ബോഷ് രണ്ട് വിക്കറ്റെടുത്തു. ജോർജ് ലിൻഡെയും ഒറ്റ്നെയ്ൽ ബാർട്ട്മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹാർദിക്ക് പാണ്ഡ്യ മത്സരത്തിലെ താരമായി. വരുൺ ചക്രവർത്തിയാണ് പരമ്പരയിലെ താരം.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തത്.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും ഫിൽ ഫോഡൻ ഒരു ഗോളും നേടി. ഹാലണ്ട് 41, 89 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. ഫോഡൻ 69-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 34 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
Kerala
തിരുവനന്തപുരം: കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡിൽ വിജയിച്ചതും തോറ്റതും ഒരേ പേരുള്ള ആളുകൾ. മരുതൂർ വിജയൻ എന്ന പേരുള്ള ആളുകളെയാണ് എൻഡിഎഫും യുഡിഎഫും വിജയിച്ചത്.
എൽഡിഎഫിലെ മരുതൂർ വിജയനാണ് 493 വോട്ടുകൾ നേടി ജയിച്ചത്. 437 വോട്ടുകളാണ് യുഡിഎഫിന്റെ മരുതൂർ വിജയന് നേടാനായത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ് ജയിച്ച മരുതൂർ വിജയൻ.
യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനുമാണ്. നിലവിൽ സിപിഎം സിറ്റിംഗ് സീറ്റായ മരുതൂർ വാർഡ് പിടിച്ചെടുക്കാനായിരുന്നു കോൺഗ്രസും മരുതൂർ വിജയനെ നിയോഗിച്ചത്. 357 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി വിശാഖിന് ഇവിടെ നേടാനായത്.
കരകുളം പഞ്ചായത്തിലെ ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. 15 സീറ്റുകളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർഥികളും വിജയിച്ചു. കേവല ഭൂരിപക്ഷം നേടിയ എൽഡിഎഫ് ജയം ഉറപ്പിച്ചു. മരുതൂർ വിജയൻ പഞ്ചായത്ത് പ്രസിഡന്റാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് ബിജെപി നേതാവ് വി.വി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാന്നൂർ ഡിവിഷനിൽ നിന്നാണ് രാജേഷ് വിജയിച്ചത്.
2269 വോട്ടാണ് രാജേഷിന് ലഭിച്ചത്. എൽഡിഎഫിലെ വി. സുകുമാരനാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി എസ്. രാധാകൃഷ്ണൻ ആണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ തവണയും രാജേഷ് വിജയിച്ചിരുന്നു. പൂജപ്പുര ഡിവിഷനിലാണ് രാജേഷ് 2020ൽ വിജയിച്ചത്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം ഉറപ്പിച്ച് എൻഡിഎ. ഒരു സീറ്റിന്റെ ലീഡിലാണ് ഭരണം ഉറപ്പിച്ചത്. എൻഡിഎയ്ക്ക് 21 സീറ്റാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് 20 സീറ്റാണ് കിട്ടിയത്. മൂന്നമതുള്ള യുഡിഎഫിന് 12 സീറ്റാണുള്ളത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ കവടിയാർ ഡിവിഷനിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ.
കവടിയാറിൽ ഇത്തവണ ശബരീനാഥനെ സ്ഥാനാർഥിയായി കോൺഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 69 വോട്ടിനാണ് ലീഡ് ചെയ്തത്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം ഡിവിഷനിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്ക് തകർപ്പൻ ജയം. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.
കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദത്തിൽപ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തിൽപ്പെട്ടു.
Sports
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ദുബായിയിൽ നടന്ന മത്സരത്തിൽ യുഎഇയെ 234 റൺസിന് തകർത്തു. ഇന്ത്യ ഉയർത്തിയ 434 റൺസ് റൺസ് പിന്തുടർന്ന യുഎഇയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
യുഎഇയ്ക്ക് വേണ്ടി ഉദ്ദിഷ് സുരിയും പൃഥ്വി മധുവും അർധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 78 റൺസെടുത്ത ഉദ്ദിഷ് ആണ് ടീമിന്റെ ടോപ്സ്കോറർ. പൃഥ്വി 50 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റ് എടുത്തു. കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 433 റൺസെടുത്തത്. വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും ആരോൺ ജോർജിന്റെയും വിഹാൻ മൽഹോത്രയുടെയും അർധ സെഞ്ചുറികളുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
വൈഭവ് സൂര്യവൻഷി 171 റൺസാണ് എടുത്തത്. 95 പന്തിൽ ഒമ്പത് ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആരോണും വിഹാനും 69 റൺസ് വീതം എടുത്തു.
യുഎഇയ്ക്ക് വേണ്ടി യുഗ് ശർമയും ഉദ്ദീഷ് സുരിയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഷാലോം ഡിസൂസയും യായിൻ റായ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എവർട്ടണ് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ വിജയിച്ചത്.
കൈർനൻ ഡ്യൂസ്ബറി-ഹാളാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എവർട്ടണ് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് എവർട്ടൺ.
National
പാറ്റ്ന:ബിഹാർ തെരഞ്ഞെടുപ്പിൽ രാഖോപുരിൽ ആർജെഡി സ്ഥാനാർഥി തേജസ്വി യാദവ് വിജയിച്ചു.തേജസ്വി 1,18,597 വോട്ടുകൾ നേടി. 14,532 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തേജസ്വിയുടെ ജയം.
ബിജെപിയുടെ സതീഷ് കുമാറായിരുന്നു തേജസ്വിയുടെ മുഖ്യ എതിരാളി. തുടർച്ചയായി മൂന്നാം തവണയാണ് തേജസ്വി ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിൽ തേജസ്വി-രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യാ മുന്നണി 34 സീറ്റുകൾ മാത്രമാണ് നേടിയത്. ആർജെഡി 24 സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് ആറ് സീറ്റിലും മുന്നേറുകയാണ്.
എൻഡിഎ 202 സീറ്റുകൾ സ്വന്തമാക്കി. 91 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 83 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി
എൻഡിഎക്ക് ഒപ്പമുള്ള എൽജെപി(റാംവിലാസ്) 19 സീറ്റിൽ മുന്നേറുകയാണ്. ഇടതുകക്ഷികൾക്കും വലിയ തിരിച്ചടിയാണ്. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.