മെൽബൺ: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. വിക്കറ്റ് മഴ പെയ്ത മെൽബണിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
ബൗളിംഗിന് അനുകൂലമായ മെൽബണിലെ പിച്ചിൽ രണ്ടാം ഇന്നിംഗ്സിൽ പിടിച്ചുനിന്ന് ഇംഗ്ലീഷ് ബാറ്റർമാരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ജേക്കബ് ബെതലിന്റെയും ബെൻ ഡക്കറ്റിന്റെയും സാക്ക് ക്രൗളിയുടെയും ഇന്നിംഗ്സുകൾ നിർണായകമായി. 40 റൺസെടുത്ത ബെതൽ ആണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറർ.
ക്രൗളി 37 റൺസും ഡക്കറ്റ് 34 റൺസും എടുത്തു. 18 റൺസെടുത്ത ഹാരി ബ്രൂക്കിന്റെയും 15 റൺസെടുത്ത ജോ റൂട്ടിന്റെയും ഇന്നിംഗ്സുകളും ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. തകർച്ച നേരിട്ടെങ്കിലും കരുതലോടെ കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു ഇംഗ്ലണ്ട്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്കും സ്കോട്ട് ബോളണ്ടും റിച്ചാർഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 132 റൺസിൽ അവസാനിച്ചിരുന്നു.
46 റൺസെടുത്ത ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസീസിന്റെ ടോപ്സകോറർ. നായകൻ സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസും എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് നാല് വിക്കറ്റെടുത്തു. നായകൻ ബെൻ സ്റ്റോക്ക്സ് മൂന്ന് വിക്കറ്റും ജോഷ് ടംഗ് രണ്ട് വിക്കറ്റും ഗസ് അറ്റ്ക്കിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എന്ന നിലയിൽ രണ്ടാം ദിനത്തിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേയിയയ്ക്ക് സ്കോർ 22ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത സ്കോട്ട് ബോളണ്ടാണ് ആദ്യം പുറത്തായത്. പിന്നാലെ അഞ്ച് റൺസെടുത്ത ജെയ്ക്ക് വെതറാൾഡുമ മടങ്ങി.
മാർനസ് ലെബുഷെയ്ൻ ടീം സ്കോർ 61ൽ നിൽക്കെ പുറത്തായി. എട്ട് റൺസാണ് താരം എടുത്തത്. ഒരു വശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്ന സമയത്തും ട്രാവിസ് മികച്ച രീതിയിൽ ബാറ്റ് വീശി. നായകൻ സ്മിത്തുമായി ചേർന്ന് ടീം സ്കോറിനെ മുന്നോട്ട് കൊണ്ടുപൊകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 82 ൽ നിൽക്കെ ഔട്ടായി. ഇതോടെ ഓസീസ് നാലിന് 82 എന്ന നിലയിലായി.
പിന്നാലെ വന്ന ഒസ്മാൻ കവാജ, അലക്സ് കാരി എന്നിവർ പെട്ടെന്ന് തന്നെ മടങ്ങി. 88 റൺസ് എടുക്കുന്നതിനിടെ ആറ് ഓസ്ട്രേലിയൻ ബാറ്റർമാരാണ് പുറത്തായത്. പിന്നീട് സ്മിത്ത് കാമറൂൺ ഗ്രീനുമായി ചേർന്ന് ടീം സ്കോര്ഡ് ഉയർത്തികൊണ്ടിരുന്നു. ഇരുവരും ഇംഗ്ലീഷ് ബൗളർമാരെ കരുതലോടെ നേരിട്ടു. എന്നാൽ ടീം സ്കോർ 119ൽ നിൽക്കെ ഗ്രീൻ വീണു. പിന്നാലെ നെസറും സ്റ്റാർക്കും മടങ്ങി.
പതിനൊന്നാമനായി ക്രീസിലെത്തിയ റിച്ചാർഡ്സണെ ഒപ്പം നിർത്തി നായകൻ സ്മിത്ത് ചെറുത്തുനിന്നു. എന്നാൽ ഓസീസിന്റെ സ്കോർ 132ൽ നിൽക്കെ റിച്ചാർഡ്സണും പുറത്തായി. സ്മിത്ത് പുറത്താകാതെ നിന്നു.
ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 152 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിൽ ഓൾഔട്ടായിരുന്നു. ഇന്നത്തെ വിജയത്തോടെ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Tags : ashes test england won against australia