ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര അയർലൻഡ് തൂത്തുവാരിയത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിലും അയർലൻഡ് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ 30 റൺസിനാണ് അയർലൻഡ് വിജയിച്ചത്. അയർലൻഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുക്കാനെ സാധിച്ചുള്ളു. 54 റൺസെടുത്ത ഓപ്പണർ ആര്യാൻഷ് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. മുഹമ്മദ് അർഫാൻ 26 റൺസെടുത്തു.
അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി, ഗരേത് ഡിലാനി, ജോർജ് ഡോക്ക്റെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് അഡയർ മാത്യു ഹംപ്രെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്. കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു. യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
Tags : ireland won t20 series against uae