ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ വിജയം. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ആസ്റ്റണ്‍ വില്ലയ്ക്കെതിരേ ഗണ്ണേഴ്സ് വിജയം സ്വന്തമാക്കിയത്. ആസ്റ്റണ്‍ വില്ലയുടെ 11 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് ഇതോടെ ഗണ്ണേഴ്സ് അറുതി വരുത്തി. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് ലീഡുയർത്താനും സാധിച്ചു.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഗോൾമഴയായി മത്സരം മാറി. രണ്ടാം പകുതിയുടെ തുടക്കത്തിലെ നാല് മിനിറ്റുകൾക്കുള്ളിൽ രണ്ട് ഗോളടിച്ച് ആഴ്സണൽ വില്ലയെ ഞെട്ടിച്ചു. 48-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസും 52-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയും ആഴ്സണലിനായി സ്കോർ ചെയ്തു. 69-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെ ഗണ്ണേഴ്സ് ലീഡുയർത്തി.
കളത്തിലിറങ്ങി ഒരു മിനിറ്റിനുള്ളിൽ ഗോളടിച്ച് ഗബ്രിയേൽ ജീസസ് തിരിച്ചുവരവ് അറിയിച്ചു. 78-ാം മിനിറ്റിലാണ് ജീസസ് ആഴ്സണലിന്റെ നാലാം ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഒല്ലി വാട്കിൻസ് വില്ലയ്ക്കു വേണ്ടി വലകുലുക്കിയെങ്കിലും ആശ്വാസഗോൾ മാത്രമായി മാറി. ഇതോടെ വില്ലയുടെ വിജയക്കുതിപ്പിന് എമിറേറ്റ്സിൽ അവസാനവും ആയി.
സമനില വഴങ്ങി ചെൽസി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോണ്‍മൗത്തിനോട് സമനില വഴങ്ങി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ചു. അവസാനത്തെ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമാണ് ചെൽസിക്ക് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ചെൽസിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബോണ്‍മൗത്താണ് ആദ്യം ലീഡെടുത്തത്.
മാഞ്ചസ്റ്ററിന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വൂള്വ്സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളടിച്ച് മത്സരം അവസാനിപ്പിച്ചു.
Tags : Arsenal English Premier League Aston Villa Gunners won