District News
പാലാ: കടനാടിനു സമീപം കാവുംകണ്ടത്ത് റോഡിലൂടെ പട്ടാപ്പകല്‍ കാട്ടുപന്നി പാഞ്ഞതു നാട്ടുകാരില്‍ ഭീതി പടര്‍ത്തി. കഴിഞ്ഞ ദിവസം എലിവാലിയില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കാട്ടുപന്നി കൂട്ടത്തോടെ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാവുംകണ്ടത്ത് കാട്ടുപന്നിയെ കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു.
കാവുംകണ്ടം, നീലൂര്‍, അഴികണ്ണി, മറ്റത്തിപ്പാറ, എലിവാലി, ആലമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്നത്. രാത്രിയില്‍ റോഡില്‍ ഇവയുടെ സാന്നിധ്യം ഏറെയുണ്ടെന്നും പറയുന്നു. കാട്ടുപന്നി, കുറുക്കന്, നരി, കാട്ടുപൂച്ച, മുള്ളന്‍പന്നി, പെരുമ്പാമ്പ്, കുരങ്ങന് എന്നിവയുടെ സാന്നിധ്യം പ്രദേശത്ത് സാധാരണയായി.
പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികൾ കാട്ടുമൃഗങ്ങളെ കാണുന്നത് പതിവായി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കര്‍ഷകര്‍ക്കു നല്‍കിയിരിക്കുന്ന തോക്കു ലൈസന്‍സുകള്‍ യഥാസമയം പുതുക്കി നല്‍കിയിട്ടില്ലെന്നും പ്രശ്നത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും നാട്ടുകാര്‍ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്കു കീഴിലുമുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.
ഇതോടൊപ്പം, കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നു തിരിച്ചു നൽകുന്നതാണെന്നു കഴിഞ്ഞ വർഷം ഉത്തരവായ വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കുന്നതിനും നിർദേശം നൽകി.
ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചു. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയത്.
Kerala
കോഴിക്കോട്: താമരശേരി പട്ടണത്തില്‍ പട്ടാപ്പകല്‍ ബേക്കറിയിലേക്കു കാട്ടുപന്നി ഓടിക്കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയോരത്ത് താമരശേരി പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.
കടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ പരിഭ്രാന്തരായി ഓടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പുറക്കളത്ത് ജനവാസ മേഖലയിൽ വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിൽ പാഞ്ഞുകയറി നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു. അവധി ദിനം മൂലം അടഞ്ഞു കിടന്ന ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് ഗ്ലാസ് തകർത്തു കയറിയത്.
ആക്രമണത്തിൽ ഷോറൂമിന് മുന്നിലെ വലിയ ഗ്ലാസ് പൂർണമായും തകർന്നു. ഷോറൂമിനകത്തെ ഫർണിച്ചറുകളും തകർത്തു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി ബഹളം വച്ചതോടെയാണ് കാട്ടുപോത്ത് അവിടെനിന്ന് ഓടിപ്പോയത്.
Kerala
പാലക്കാട്: വല്ലപ്പുഴ ചെറുകോട് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. പടിഞ്ഞാറ്റുമുറി സ്വദേശി പാറുക്കുട്ടി അമ്മയ്ക്ക് (76) നേരെയാണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ് റോഡിലൂടെ നടന്നു പ്രദേശത്തെ തോടിനോട് ചേർന്നുള്ള പാലത്തിനടുത്ത് എത്തിയപ്പോൾ ദൂരെ നിന്നും ഓടിവന്ന കാട്ടുപന്നി പാറുക്കുട്ടി അമ്മയെ ആക്രമിക്കുകയായിരുന്നു.
കാട്ടുപന്നിയുടെ ഇടികൊണ്ട പാറുക്കുട്ടിയമ്മ സമീപത്തെ 10 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീണു. ഇവരുടെ നിലവിളി കേട്ട് ആളുകൾ ഓടി കൂടുകയും പാറുക്കുട്ടിയമ്മയെ വീട്ടിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ശാരീരിക വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ഒക്കെ ശല്യം രൂക്ഷമാണെന്നും പരാതികൾ പറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഇല്ലെന്നും പാറുക്കുട്ടിയമ്മയുടെ മകൻ വിജയൻ പറഞ്ഞു.
District News
കൊയിലാണ്ടി: പെരുവട്ടൂരിൽ നിർമാണത്തിൽ ഇരിക്കുന്ന കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. ഐഎൻഎ റോഡിൽ മഠത്തിൽ കരുണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റിലാണ് പന്നി വീണത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പേരാമ്പ്രയിൽ നിന്ന് ഫോറസ്റ്റ് സംഘവും തോക്ക് ഉപയോഗിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച സംഘവും സ്ഥലത്തെത്തി. തുടർന്ന് കാട്ടുപന്നിയെ വെടിവച്ച് കൊന്നശേഷം കരയ്ക്ക് എത്തിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രനും നഗരസാഭ അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.
District News
പനത്തടി: റാണിപുരം റോഡിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. കെ.എം. മനു (28), കെ. തരൺകുമാർ (24) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ബളാംതോട് ക്ഷേത്രോത്സവത്തിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പെരുതടിക്കു സമീപം നെല്ലിത്തോട്ടിലായിരുന്നു സംഭവം. കാട്ടുപന്നി കുറുകെ ചാടിയതോടെ സ്കൂട്ടർ നിയന്ത്രണംവിടുകയും മഴ പെയ്ത് ചെളിവെള്ളം കെട്ടിനിന്ന ഭാഗത്തേക്ക് മറിയുകയുമായിരുന്നു.
മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ രാത്രികാല സേവനം ഇല്ലാത്തതിനാൽ പെട്ടെന്ന് വാഹനം വിളിച്ച് ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
District News
തിടനാട്: വനാതിര്‍ത്തിയില്‍നിന്നു കിലോമീറ്ററുകള്‍ അകലെയാണെങ്കിലും കാട്ടുപന്നികളുടെ ശല്യം കാരണം വലയുകയാണ് തിടനാട് പഞ്ചായത്തിലെ കര്‍ഷകര്‍. പ്രദേശത്തെ റബർതൈകളും റബര്‍ മരങ്ങളും തേക്കിൻ തൈകളുമാണു കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്.
നിരവധി കര്‍ഷകരുടെ ആയിരത്തിലധികം റബര്മരങ്ങളാണു കാട്ടുപന്നികള്‍ നശിപ്പിച്ചത്. ചുവട്ടില്‍നിന്ന് രണ്ട് അടി മുകളില്‍വരെ റബർമരത്തിന്റെ തൊലി കുത്തിനശിപ്പിച്ച നിലയിലാണ്. കപ്പ, വാഴ, ചേന, ചേമ്പ് എന്നിവയും കൂട്ടമായെത്തുന്ന പന്നികള്‍ നശിപ്പിക്കുന്നു. കൊക്കരണി, കരിമ്പനോലി, വാരിയാനിക്കാട്, മാടമല തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമല്ല, ഹൈവേയുടെ അടുത്തുള്ള കൃഷികള്‍ പോലും പന്നികള്‍ നശിപ്പിക്കുകയാണ്.
കഴിഞ്ഞദിവസം ബിനോയി വെള്ളുക്കുന്നേലിന്റെ മൂന്ന് വര്‍ഷം പ്രായമായ 250 റബര്‍ തൈകളും നൂറിലധികം തേക്കിൻ തൈകളും കാട്ടുപന്നികള്‍ നശിപ്പിച്ചു. ടാപ്പിംഗ് തുടങ്ങിയ റബറിന്റെ വെട്ടുപട്ടയും പന്നികള്‍ കുത്തിനശിപ്പിച്ചു. തൊലിപോയ റബര്‍മരങ്ങൾ ഉപയോഗ്യശൂന്യമാകുകയാണ്. ഇവിടെയുണ്ടായിരുന്ന തേക്കിൻതൈകളും കാട്ടുപന്നികൾ നശിപ്പിച്ചു.
പന്നികള്‍ നശിപ്പിച്ച മൂന്നു വര്‍ഷം പ്രായമായ തൈകള്‍ക്കു പകരം തൈകള്‍ വയ്ക്കുന്നത് പ്രായോഗികമല്ല. ഫലത്തില്‍ ഒരേക്കര്‍ തോട്ടം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. നിലവില്‍ കൃഷിടയിടത്തിനു ചുറ്റും അടച്ചുറപ്പുള്ള വേലി നിര്‍മിച്ചിരിക്കുകയാണ്. ഇതിനുവന്ന ഭീമമായ തുകയും കൃഷിയിടത്തിലെ വരുമാനവും താരതമ്യം ചെയ്താല്‍ കൃഷി വലിയ നഷ്ടമാകും.
വേലി നിര്‍മിക്കണം
ചുറ്റം ശക്തമായ വേലി നിര്‍മിച്ചു കൃഷിഭൂമി സംരക്ഷിക്കേണ്ട അവസ്ഥയാണു കര്‍ഷകര്‍ക്കിപ്പോള്‍. ഇതിനു വലിയ ചെലവേറുമെന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാവുന്നതല്ല. കര്ഷികവിളകളുടെ വിലയിടിവുമൂലം ഇത്തരത്തിലുള്ള കൃഷിസംരക്ഷണം ലാഭകരമാകില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം, വന്യമൃഗങ്ങളാല്‍ കൃഷി നശിപ്പിക്കപ്പെടുന്നവര്‍ക്ക് വനംവകുപ്പില്‍നിന്നു നഷ്ടപരിഹാരം ലഭിച്ചുതുടങ്ങിയെന്നത് കര്‍ഷകര്‍ ആശ്വാസമേകുന്നുണ്ട്. തിടനാട് കര്‍ഷകവേദിയുടെ ഇടപെടലാണ് ഇതിനു പ്രധാന കാരണം.
അടിയന്തര ഇടപെടല്‍ വേണം
മനുഷ്യജീവനോ സ്വത്തിനോ ഗുരുതര ഭീഷണിയും നാശനഷ്ടവും വരുത്തുന്ന കാട്ടുപന്നി പോലുള്ള മൃഗങ്ങളെ ഉന്മൂലനം ചെയുന്നതിനു പഞ്ചായത്തുകള്‍ക്ക് 2025ല്‍ അനുമതി ലഭിച്ചിരുന്നു. തോക്ക് ലൈസന്‍സുള്ള ഒരു പാനല്‍ സര്‍ക്കാര്‍ നിബന്ധന പാലിച്ചു തയാറാക്കിയിരുന്നു. കലാവധി തീര്‍ന്നുവെങ്കിലും വീണ്ടും പുതുക്കി കൊടുത്തിട്ടില്ലെന്നു പറയപ്പെടുന്നു.
കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ടാപ്പിംഗ് തൊഴിലാളികള്‍ തോട്ടങ്ങളില്‍ പോകുന്നതിനുവരെ പേടിയ്ക്കണ്ട അവസ്ഥയാണ്. കാട്ടുപന്നിശല്യം മൂലം ഇരുട്ടുമ്പോള്‍ തന്നെ വീടുകളില്‍ കഴിയേണ്ട അവസ്ഥയാണ്. കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും ശല്യം ഇല്ലാതാക്കുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സുള്ള 12 പേരുടെ പാനല്‍ തയാറാക്കിയെങ്കിലും കൃഷിയിടം സുരക്ഷിതമാകുന്നില്ല.
നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളില്ലാതെ കൊല്ലാനുള്ള അനുവാദമാണു വേണ്ടതെന്ന നിലപാടിലാണു കര്‍ഷകര്‍. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പരാതി നല്‍കാം
വന്യമൃഗങ്ങള്‍ മൂലം കൃഷികള്‍ നശിപ്പിച്ചതിന് ആറു മാസത്തിനുള്ളില്‍ പരാതി അക്ഷയ വഴി കൊടുക്കാം. ഇതിനായി നശിപ്പിച്ച കൃഷിയുടെ അടുത്ത് വസ്തു ഉടമ നിൽക്കുന്ന ഫോട്ടോ, സ്ഥലം കൃഷി ഓഫീസര്‍ തയാറാക്കിയ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് തുടങ്ങിയവ നല്‍കണം.
District News
മാനന്തവാടി: ചിറക്കരയിൽ കടുവയെ കണ്ടതിനെത്തുടർന്ന് വനം വകുപ്പ് തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് നാല് കാമറകൾ സ്ഥാപിച്ചു. റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുമടങ്ങുന്ന 21 അംഗസംഘമാണ് തെരച്ചിൽ നടത്തുന്നത്.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പ്രദേശവാസിയായ ഷഹലാസ് ജോലിക്കുശേഷം വീട്ടിലേക്ക് മടക്കുന്നതിനിടെ എണ്ണപ്പനത്തോട്ടത്തിൽ കടുവയെ കണ്ടത്.
ഇദ്ദേഹം മൊബൈലിൽ വീഡിയോ പകർത്തി സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വനംവകുപ്പ് അധികൃതർ രാത്രിയിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ റാപ്പിഡ് റെസ്പോണ്‍സ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുമുന്‍പും ചിറക്കരയുടെ വിവിധ ഭാഗങ്ങളിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
തോട്ടം തൊഴിലാളികളുൾപ്പെടെയുള്ളവർ താമസിക്കുന്ന മേഖലയാണിത്. ജനവാസമേഖലയിൽ നിന്നും ഏകദേശം 200 മീറ്റർ അകലെയാണ് ഇന്നലെ കടുവയെ കണ്ടത്. വനംവകുപ്പ് മൈക്ക് അനൗണ്‍സ്മെന്റിലൂടെ മുന്നറിയിപ്പ് നൽകി. കടുവാ സാന്നിധ്യത്തിൽ സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വനം വകുപ്പിന്റെ ഭാഗത്തുനിന്നും കൃത്യമായി ഇടപെടലുകൾ ഉണ്ടാകുമെന്ന് തലപ്പുഴ ഡെപ്യൂട്ടി റേഞ്ചർ സുബൈർ പറഞ്ഞു. കടുവയെ ഉടൻ പിടികൂടി ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
അഞ്ചല്‍ : വനംവകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന വിവിധ ഇടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായി ചത്തു വീഴുന്ന സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും നാട്ടുകാര്‍ക്ക് ഭീതി വേണ്ടന്നും വനംവകുപ്പ്.
പന്നികള്‍ ചാകുന്ന സ്വാഭാവികം മാത്രമാണ്. കഴിഞ്ഞ ദിവസം ചത്ത പന്നികളില്‍ ഒന്നിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. അസ്വാഭാവികത ഒന്നും കണ്ടെത്താനായിട്ടില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പ് വാദം തള്ളുകയാണ് നാട്ടുകാര്‍. പലയിടങ്ങളിലായി നാലു പന്നികള്‍ ചത്ത് വീണിട്ടുണ്ട്. ഓയില്‍പാം, തോട്ടം മേഖല, ജനവാസ മേഖല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇതു തുടരുന്നു.
പലയിടങ്ങളിലും പോസ്റ്റ്മോര്‍ട്ടം പോലും നടത്താതെയാണ് വനംവകുപ്പ് പന്നികളെ കുഴിച്ചു മൂടുന്നത്. കഴിഞ്ഞ ദിവസം മാര്‍ത്താണ്ഡങ്കര, വടക്കേ ചെറുകര ഭാഗങ്ങളില്‍ വീണ്ടും പന്നികള്‍ ചത്തു കിടക്കുന്നതു കണ്ടതോടെ നാട്ടുകാര്‍ മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു.
ഇതോടെയാണ് ഒരു പന്നിയെ മാത്രം കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തി മണിക്കൂറുകള്‍ക്കകം ആന്തരികാവയവങ്ങളുടെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് വനംവകുപ്പ് പറയുന്നതില്‍ തന്നെ അസ്വാഭാവികത ഉണ്ടെന്നാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത വനപാലകര്‍ക്കു പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടു കാര്‍.
District News
കൊയിലാണ്ടി: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. അരിക്കുളം- നടുവത്തൂർ റോഡിലെ ആളില്ലാത്ത കുന്നുമ്മൽ പറമ്പിലെ കിണറ്റിലാണ് കഴിഞ്ഞ ഞായറാഴ്ച കാട്ടുപന്നി അകപ്പെട്ടത്.
കഴിഞ്ഞ ദിവസം വനം വകുപ്പ് വിഭാഗം വെടി വയ്ക്കാൻ എത്തിയെങ്കിലും കാട്ടുപന്നി കിണറ്റിലെ പൊത്തിലേക്ക് പോവുകയായിരുന്നു. തുടർന്ന് ഇന്നലെ സ്ഥലത്ത് എത്തിയ ഗൺമാൻ സുരേഷ് പേരാമ്പ്ര കാട്ടുപന്നിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
പന്നിയെ പുറത്തെത്തിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെരുവണ്ണമൊഴി ഫോറസ്റ്റ് ഏരിയയിൽ കാട്ടുപന്നിയെ സംസ്കരിച്ചു.
Kerala
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബാലുശരി ഉണ്ണികുളം നെരോത്ത് കൊന്നക്കല്‍ ഭാഗത്ത് പണ്ടാരപ്പറമ്പില്‍ പി.പി മോഹനനാണ് (54) പരിക്കേറ്റത്.
മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു മോഹനന്. പെട്ടെന്ന് പാഞ്ഞടുത്ത കാട്ടുപന്നി ഇദ്ദേഹത്തെ തേറ്റകൊണ്ട് ശരീരമാസകലം കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു.
District News
മാവേലിക്കര: തെക്കേക്കര പഞ്ചായത്തിൽ കുറത്തികാട് വാർഡിൽ കാട്ടുപന്നി ആക്രമണം. വാർഡിലെ കുന്നിൽ ഭാഗത്താണ് ആക്രമണം ഉണ്ടായത്. പഞ്ചായത്ത് ഓഫീസ് വാർഡിൽ താമസിച്ചുവരുന്ന പൊന്മാത്ത് ഉഷസിൽ എൻ.പി. ഗോപാലകൃഷ്ണൻ (61) ആണ് ആക്രമണത്തിനിരയായത്.
ഞായറാഴ്ച പുലർച്ചെ ആറരയ്ക്കാണ് സംഭവം. കുന്നിൽ ഭാഗത്ത് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് സൈക്കിളിൽ പോയി മടങ്ങുംവഴി പാഞ്ഞെത്തിയ പന്നി സൈക്കിൾ ഇടിച്ച് തെറിപ്പിച്ച് ഓടിപ്പോവുകയായിരുന്നു. സൈക്കിൾ പൂർണമായി തകർന്നു. നിസാര പരിക്കേറ്റ ഗോപാലകൃഷ്ണൻ മരണത്തിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ്. കപ്പ ഉൾപ്പെടെയുള്ള കൃഷികൾ പന്നി നശിപ്പിച്ചതായി ഗോപാലകൃഷ്ണൻ പറഞ്ഞു.
കുന്നിൽ ഭാഗത്ത് കാട്ടുപന്നി സാന്നിധ്യം ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മുമ്പും പലയിടത്തും കൃഷി നാശം ഉണ്ടായിട്ടുണ്ട്. തെക്കേക്കര പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കാട്ടുപന്നി ശല്യമുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ആദ്യമായാണ്.
District News
കൂരാച്ചുണ്ട്: കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. കൂരാച്ചുണ്ട് പുളിവയൽ സ്വദേശികളായ തച്ചറോത്ത് ചാലിൽ സായി കൃഷ്ണ (25), സഹോദരൻ സഞ്ജു കൃഷ്ണ (11) എന്നിവർക്കാണ് പരിക്കേറ്റത്.
സായിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും സഹോദരൻ സഞ്ചുവിന്റെ പല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ ഇവർ വീട്ടിലേക്ക് വരുന്നതിനിടെയാണ് പുളിവയൽ മേഖലയിൽ വച്ച് കാട്ടുപന്നി റോഡിന് കുറുകെ ചാടി വാഹനത്തിൽ ഇടിച്ചത്.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രക്കാരനും മകൾക്കും പരിക്ക്. കിഴക്കഞ്ചേരി കോട്ടേക്കുളം പുഴക്കൽ വീട്ടിൽ ഹക്കീമും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ ഫാത്തിമയുമാണ് അപകടത്തിൽപെട്ടത്.
കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറിൽ ഇടിച്ചതിന് പിന്നാലെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം-കൊട്ടടി റോഡിലാണ് അപകടം നടന്നത്.
ട്യൂഷന് പോയ സഫ ഫാത്തിമയുമായി തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഹക്കീമിന്റെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.
Kerala
തിരുവനന്തപുരം: കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണംസംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന വയോധികയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ അന്നമ്മയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
District News
സുൽത്താൻ ബത്തേരി: കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെത്തുടർന്നു നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്കിലെ യാത്രക്കാരനു പരിക്ക്.
കല്ലൂർ കല്ലുമുക്ക് ഇരങ്ങപ്പാറ ടോമിക്കാണ്(59)പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കല്ലൂരിൽനിന്നു കല്ലുമുക്കിലേക്ക് വരികയായിരുന്നു ഹോട്ടൽ തൊഴിലാളിയായ ടോമി. കാലിനാണ് പരിക്ക്. താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
പന്തിരിക്കര: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. ചാലുപറമ്പില്‍ സൈനുദ്ദീന്റെ മകന് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ മുഹമ്മദ് സിനാന് (19) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പന്തിരിക്കര കെടി റോഡില്‍ വച്ച് കാട്ടുപന്നി ഇരുചക്ര വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.
പന്നിയുടെ ആക്രമണത്തില്‍ മുഹമ്മദ് സിനാന് നിലത്ത് വീണു. എന്നാല്‍ പന്നി വീണ്ടും മുഹമ്മദ് സിനാനെ ഇടിക്കുകയായിരുന്നുയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സിനാനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
District News
കട്ടിപ്പാറ: കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചത്. കട്ടിപ്പാറ മൂന്നാം വാർഡ് പറപ്പള്ളി ജോൺ, ചമൽ കേളൻ മൂലമുളവേലിക്കുന്നേൽ ജയിംസ്, പുവ്വത്തിങ്കൽ കണാരൻ, പുവ്വത്തിങ്കൽ വേലായുധൻ എന്നീ കർഷകരുടെ വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
ഇടവിള കൃഷികളായ കപ്പ, ചേന, വാഴ, ചേമ്പ് മുതലായവയാണ് നശിപ്പിച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്ടിൽ വീട്ടമ്മക്കു നേരേ കാട്ടുപന്നിയുടെ ആക്രമണം.
കാലത്ത് പള്ളിയിൽ പോയി തിരിച്ചു വീട്ടിലേക്ക് പോകും വഴിയിലാണ് മാവട്ടം തൈക്കടുപ്പിൽ രാജുവിന്റെ ഭാര്യ ടി.ഡി. ഷൈല (63) യെ കാട്ടുപന്നി ആക്രമിച്ചത്.
മുറിവേറ്റില്ലെങ്കിലും ശരീരം മുഴുവൻ വേദനയിലാണ്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗമാണ് ഷൈല.
Kerala
പാലക്കാട്: മണ്ണാർക്കാട്ട് കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിന് പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്തംഗം നിജോ വർഗിസിനാണ് ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച രാത്രി മേക്കളപ്പാറയിലായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുന്നിതിനിടെ കാട്ടുപന്നി ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിജോ അപകടനില തരണം ചെയ്തു.
Kerala
പത്തനംതിട്ട: കോന്നി ഊട്ടുപാറയില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരിക്ക്. ഊട്ടുപാറ സ്വദേശി സഞ്ജു സാമിനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ സഞ്ജുവിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.