പാലാ: കടനാടിനു സമീപം കാവുംകണ്ടത്ത് റോഡിലൂടെ പട്ടാപ്പകല്‍ കാട്ടുപന്നി പാഞ്ഞതു നാട്ടുകാരില്‍ ഭീതി പടര്‍ത്തി. കഴിഞ്ഞ ദിവസം എലിവാലിയില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കാട്ടുപന്നി കൂട്ടത്തോടെ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാവുംകണ്ടത്ത് കാട്ടുപന്നിയെ കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു.
കാവുംകണ്ടം, നീലൂര്‍, അഴികണ്ണി, മറ്റത്തിപ്പാറ, എലിവാലി, ആലമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്നത്. രാത്രിയില്‍ റോഡില്‍ ഇവയുടെ സാന്നിധ്യം ഏറെയുണ്ടെന്നും പറയുന്നു. കാട്ടുപന്നി, കുറുക്കന്, നരി, കാട്ടുപൂച്ച, മുള്ളന്‍പന്നി, പെരുമ്പാമ്പ്, കുരങ്ങന് എന്നിവയുടെ സാന്നിധ്യം പ്രദേശത്ത് സാധാരണയായി.
പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് ഇറങ്ങുന്ന തൊഴിലാളികൾ കാട്ടുമൃഗങ്ങളെ കാണുന്നത് പതിവായി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം കര്‍ഷകര്‍ക്കു നല്‍കിയിരിക്കുന്ന തോക്കു ലൈസന്‍സുകള്‍ യഥാസമയം പുതുക്കി നല്‍കിയിട്ടില്ലെന്നും പ്രശ്നത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും നാട്ടുകാര്‍ പറയുന്നു.