അഞ്ചല്‍ : വനംവകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന വിവിധ ഇടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായി ചത്തു വീഴുന്ന സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും നാട്ടുകാര്‍ക്ക് ഭീതി വേണ്ടന്നും വനംവകുപ്പ്.
പന്നികള്‍ ചാകുന്ന സ്വാഭാവികം മാത്രമാണ്. കഴിഞ്ഞ ദിവസം ചത്ത പന്നികളില്‍ ഒന്നിനെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. അസ്വാഭാവികത ഒന്നും കണ്ടെത്താനായിട്ടില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ വനംവകുപ്പ് വാദം തള്ളുകയാണ് നാട്ടുകാര്‍. പലയിടങ്ങളിലായി നാലു പന്നികള്‍ ചത്ത് വീണിട്ടുണ്ട്. ഓയില്‍പാം, തോട്ടം മേഖല, ജനവാസ മേഖല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇതു തുടരുന്നു.
പലയിടങ്ങളിലും പോസ്റ്റ്മോര്‍ട്ടം പോലും നടത്താതെയാണ് വനംവകുപ്പ് പന്നികളെ കുഴിച്ചു മൂടുന്നത്. കഴിഞ്ഞ ദിവസം മാര്‍ത്താണ്ഡങ്കര, വടക്കേ ചെറുകര ഭാഗങ്ങളില്‍ വീണ്ടും പന്നികള്‍ ചത്തു കിടക്കുന്നതു കണ്ടതോടെ നാട്ടുകാര്‍ മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു.
ഇതോടെയാണ് ഒരു പന്നിയെ മാത്രം കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തി മണിക്കൂറുകള്‍ക്കകം ആന്തരികാവയവങ്ങളുടെ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് വനംവകുപ്പ് പറയുന്നതില്‍ തന്നെ അസ്വാഭാവികത ഉണ്ടെന്നാണ് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത വനപാലകര്‍ക്കു പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് നാട്ടു കാര്‍.
Tags : nattu vishesham Wild boar Forest