Kerala
കൊച്ചി: സിവില്‍ കേസ് കൊടുത്തതിലുള്ള വിരോധം മൂലം അഭിഭാഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
എറണാകുളം എളംകുളം മഠത്തിപ്പറമ്പില്‍ വീട്ടില്‍ ഷിക്സണ്‍ (46) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ്ഐ ആര്. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനാണ് പോണോത്ത് റോഡിലുള്ള അഡ്വ. കൃഷ്ണരാജിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. വീടിന്റെ പ്രധാന വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്ന പ്രതിയെ തടഞ്ഞ ഹോം നഴ്സിനെയും പരാതിക്കാരന്റെ പ്രായമായ അമ്മയേയും മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടര്‍ ചവിട്ടി താഴെയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
വീടിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു തര്‍ക്കുകയേയും അഭിഭാഷകനെയും ഭാര്യയേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
District News
ചെമ്പ്: ചെമ്പ് പനങ്കാവിൽ മൂന്നുപേരെ കടിച്ച തെരുവുനായയെ കണ്ടെത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. പനങ്കാവിലും സമീപ സ്ഥലങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മൂന്നു വർഷമായി ചെമ്പ് പഞ്ചായത്തിൽ തെരുവുനായകൾക്കുള്ള വാക്സിനേഷൻ നടത്തിയിട്ടില്ല.
പനങ്കാവ് ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ചെമ്പ് മേടയിൽ വേലപ്പൻ, ഷീജ ജോസഫ്, മിനി സാബു എന്നിവർക്കാണ് കടിയേറ്റത്. ചെമ്പ് പഞ്ചായത്ത് അംഗം പി. ദീപുവിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത നായയാണ് ആക്രമണം നടത്തിയത്. നായ പ്രദേശത്തെ മറ്റ് നായകളെ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
നിരവധി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മത്തുങ്കൽ ഭാഗത്തും പനങ്കാവ് ക്ഷേത്രത്തിന് സമീപവും നായശല്യം രൂക്ഷമാണ്. പഞ്ചായത്ത് കമ്മിറ്റിയിൽ തെരുവുനായ പ്രശ്നം അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അംഗം ദീപു പറഞ്ഞു.
NRI
ഫ്ലോറിഡ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെതിരെ സോഷ്യൽ മീഡിയയിലൂടെ അതിക്രൂരമായ പരാമർശം നടത്തിയ നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.കരോലിൻ ലീവിറ്റിന്റെ പ്രസവവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം അശ്ലീലവും ക്രൂരവുമായ രീതിയിൽ പരിക്കുകൾ ആശംസിച്ചു വീഡിയോ പോസ്റ്റുകൾ ഇട്ടതിനാണ് നടപടി.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കരോലിൻ ലീവിറ്റ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലോറിഡയിലെ ബാപ്റ്റിസ്റ്റ് ഹെൽത്തിൽ ജോലി ചെയ്തിരുന്ന നഴ്സ്, പ്രസവസമയത്ത് ലീവിറ്റിന് ഗുരുതരമായ ശാരീരിക പരിക്കുകൾ ഏൽക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് വീഡിയോ പങ്കുവച്ചത്.
വീഡിയോ വൈറലായതോടെ നഴ്സിനെ ആശുപത്രി അധികൃതർ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇത്തരം പെരുമാറ്റം തങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ആശുപത്രി വ്യക്തമാക്കി.
ഫ്ലോറിഡ അറ്റോർണി ജനറലിന്റെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു. നഴ്സിന്റെ പ്രൊഫഷണൽ ലൈസൻസ് റദ്ദാക്കണമെന്ന് ഫ്ലോറിഡ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ഉത്മിയർ ആവശ്യപ്പെട്ടു. രോഗീ പരിചരണത്തിൽ ഏർപ്പെടേണ്ട ഒരാളിൽ നിന്ന് ഇത്തരമൊരു മനോഭാവം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. നടപടികൾക്ക് പിന്നാലെ നഴ്സ് വീണ്ടും സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.
Kerala
തൃശൂർ: മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ആക്രമണത്തിൽ വർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽ പൂർണമായും അറ്റുപോയി.
അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വലതുകൈയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്.
ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു. അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. വർഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ മൂന്നു പള്ളികളിൽനിന്നായി 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഉണ്ടായ സംഭവം നൈജീരിയൻ ഭരണകൂടം നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതായി ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചു.
കഡുന സംസ്ഥാനത്ത് കുർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്ത് ആക്രമണം നടന്നുവെന്നാണു റിപ്പോർട്ട്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന സഭയിലെ രണ്ടും, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയിലെ ഒരു പള്ളിയിലുമായിരുന്നു സംഭവം. മുന്തിയ തരം ആയുധങ്ങളുമായി എത്തിയ അക്രമികൾ വിശ്വാസികളെ പുറത്തിറക്കി കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചുവെന്നാണു കഡുന സംസ്ഥാന വൃത്തങ്ങൾ അറിയിച്ചത്.
ഇതിനിടെ, സംഭവം നടന്നതായി സ്ഥിരീകരിക്കാൻ ആദ്യം തയാറാകാതിരുന്ന കഡുന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ആരുടെയെങ്കിലും പേരുവിവരങ്ങൾ നല്കാൻ കഡുന സംസ്ഥാന പോലീസ് കമ്മീഷണർ അൽഹാജി മുഹമ്മദ് റാബിയു തിങ്കളാഴ്ച വെല്ലുവിളിച്ചിരുന്നു. 300 പേരെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥരും പട്ടാളക്കാരും സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോകലിനു തെളിവു ലഭിച്ചില്ലെന്നുമാണു കമ്മീഷണര്‍ പറഞ്ഞത്.
എന്നാൽ, ചൊവ്വാഴ്ച രാത്രി പോലീസ് വക്താവ് ബെഞ്ചമിൻ ഹൺദെയിൻ തട്ടിക്കൊണ്ടുപോകൽ നടന്നതായി സ്ഥിരീകരിച്ചു. കമ്മീഷണർ സംഭവം നിഷേധിച്ചതല്ലെന്നും സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതുവരെ സ്ഥിരീകരണം വൈകിച്ചതാണെന്നും പോലീസ് വക്താവ് അവകാശപ്പെട്ടു.
തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്ന് ഏതുവിധവും വരുത്തിത്തീർക്കാനാണ് നൈജീരിയൻ ഭരണകൂടം ശ്രമിച്ചതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നൈജീരിയയിൽ പതിവായെന്നും ഇതു തടയാൻ ഉടനടി ഉറച്ച നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഡുനയുടെ സമീപമുള്ള നൈജർ സംസ്ഥാനത്ത് നവംബറിൽ കത്തോലിക്കാ സ്കൂളിൽനിന്ന് മുന്നൂറിലധികം വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രണ്ടു ഘട്ടങ്ങളിലായി മോചിപ്പിച്ചു.
Kerala
കൊല്ലം: ക്ഷേത്രത്തിൽ നായയുമായെത്തി ആക്രമണം നടത്തിയ ഗുണ്ടാ നേതാവ് പോലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ പ്രതിയായ സജീവൻ ഓടിരക്ഷപ്പെട്ടു.
ക്ഷേത്ര അന്നദാനപുരയിൽ നായയുമായെത്തിയ ഇയാൾ അതിക്രമം നടത്തി. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ഇയാൾ തന്റെ ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പോലീസ് ജീപ്പിൽ ഇടിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. വർഷങ്ങൾക്കു മുമ്പ് അനധികൃതമായി ടിപ്പറിൽ മണൽ കടത്തിയ ഇയാളെ പിടിക്കാൻ പോലീസ് എത്തിയപ്പോൾ മണൽ പോലീസ് ജീപ്പിനു മുകളിൽ ഇട്ടശേഷം സജീവൻ രക്ഷപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദിച്ച് അവശയാക്കി തീ കൊളുത്തി കടന്നുകളഞ്ഞ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി ബിനുവാണ് അറസ്റ്റിലായത്. കൊല്ലത്തുള്ള ബന്ധു വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ആക്രമണത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിക്കുകയും പൊള്ളലേൽക്കുകയും ചെയ്ത ഭാര്യ മുനീശ്വരി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മുനീശ്വരി ചികിത്സയിലുള്ളത്.
ഇക്കഴിഞ്ഞ 13ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ചുറ്റിക കൊണ്ടും കാറ്റാടിക്കഴ കൊണ്ടും ബിനു മുനീശ്വരിയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൂട്ടി വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് കത്തിച്ചശേഷം ബിനു ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വാതിൽ ചവിട്ടിത്തുറന്ന്, തീയണച്ച് മുനീശ്വരിയെ ആശുപത്രിയിലെത്തിച്ചത്.കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിന് ശേഷം പോലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മണ്ണെണ്ണയുടെയും പെട്രോളിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
International
ദുബായ്: അമേരിക്ക ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ ആസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ഇറാൻ ഇക്കാര്യം അറിയിച്ചു. ഇറാനിലെ പ്രക്ഷോഭകരെ സഹായിക്കാൻ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്.
അതേസമയം, ഭരണകൂടത്തിന്റെ കൂട്ടക്കൊലയ്ക്കിടയിലും പ്രക്ഷോഭം തുടരുകയാണ്. തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ കൂട്ടമായി കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ, അറസ്റ്റിലായ പ്രക്ഷോഭകാരികളെ വിചാരണ നടത്തി വധശിക്ഷയ്ക്കു വിധേയമാക്കാൻ ഇറാൻ നടപടി ആരംഭിച്ചു. പ്രക്ഷോഭകർക്കു വധശിക്ഷ നൽകിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.
ഇറാനിൽ ഇടപെടാൻ ട്രംപ് തീരുമാനിച്ചുവെന്നാണ് ഇസ്രേലി വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, അമേരിക്കൻ ഇടപെടലിന്റെ രീതിയും വ്യാപ്തിയും വ്യക്തമല്ല.
ഇറാനിൽ അമേരിക്കൻ ഇടപെടലിനും ഭരണകൂട അട്ടിമറിക്കുമുള്ള സാധ്യതകൾ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രി ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തുകയുണ്ടായി.
അമേരിക്കൻ ആക്രമണം തടയാനുള്ള നീക്കം ഇറാനും സജീവമാക്കി. അമേരിക്കൻ ആക്രമണം തടയാൻ ഇടപെടണമെന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളോട് ഇറാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയാണ് ഇറാൻ ബന്ധപ്പെട്ടത്.
അമേരിക്ക ആക്രമിച്ചാൽ ഈ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി, ദേശീയ സുരക്ഷാസമിതി സെക്രട്ടറി അലി ലാറിജ്ജാനി എന്നിവരാണു പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളെ ബന്ധപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷസാധ്യത വർധിച്ച പശ്ചാത്തലത്തിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നിലച്ചതായാണു സൂചന.
Kerala
കൊച്ചി: വടക്കൻ പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വയോധികൻ മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കിഴക്കേപ്രം പൊന്നേടത്ത് വീട്ടിൽ രാജൻ (74) ആണ് മകന്റെ ഭാര്യയായ അനുപയെ (34) വെട്ടിപ്പരിക്കേൽപ്പിച്ചത്. അനുപയുടെ കഴുത്തിനാണ് വെട്ടേറ്റത്.
പരിക്കേറ്റ യുവതി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മുറിയിൽ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന അനുപയെ രാജൻ മർദിക്കുകയും വാക്കത്തി കൊണ്ട് കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സംഭവ സമയം അനുപയുടെ ഭർത്താവായ ജിയേഷ് വീട്ടിലുണ്ടായിരുന്നു. അനൂപയും ജിയേഷും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപ ഈ വീട്ടിൽ താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.
സംഭവ ശേഷം രാജനെ പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചെറായി തുണ്ടത്തുംകടവ് പരേതനായ വിൽസന്റെയും സരോജിനിയുടെയും മകളാണ് അനുപ.
Kerala
തൃശൂര്‍: ബന്ധുവായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന് വീട് കയറി അക്രമം. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂരിലെ പ്രകാശനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്.
പ്രകാശന് വെട്ടേറ്റു. പ്രകാശന്റെ മകൻ, ഇവരുടെ ബന്ധുവായ പെൺകുട്ടിയെ അക്രമികളിലൊരാൾ പിന്തുടർന്ന് ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വാളും മാരകായുധങ്ങളുമായി എത്തിയ സംഘം പ്രകാശന്റെ തലയ്ക്കാണ് വെട്ടാൻ ശ്രമിച്ചത്. ഇദ്ദേഹം കൈ കൊണ്ട് തടുത്തതിനാൽ കൈയിലാണ് വെട്ടേറ്റത്.
വീടിന്റെ ജനല്‍ചില്ലും കട്ടിലും സോഫാസെറ്റും ദിവാന് കോട്ടും തകർത്ത അക്രമി സംഘം വീടിന്റെ മുന്പില് പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോയും രണ്ടു ബൈക്കുകളും അടിച്ചുതകർത്തു. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനം സ്വന്തമാക്കിയ നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുവെന്നും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽനിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്.
അത്തരക്കാരെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2016ൽ കേരളത്തിൽ 170 സർക്കാർ ഫാക്ടറികളുണ്ടായിരുന്നത് 2024ൽ 163 ആയി . ഇതേ കാലയളവിൽ കർണാടകയിൽ പൊതുമേഖല ഫാക്ടറികളുടെ എണ്ണം 151ൽ നിന്ന് 74 ആയും, ഉത്തർപ്രദേശിൽ 117ൽ നിന്ന് 45 ആയും കുത്തനെ ഇടിഞ്ഞു.
സ്വകാര്യവൽക്കരണ നയങ്ങൾ ശക്തമായ ഗുജറാത്തിൽ 406ൽ നിന്ന് 139 ആയും മഹാരാഷ്ട്രയിൽ 343ൽ നിന്ന് 98 ആയും പൊതുമേഖലാ യൂണിറ്റുകൾ കുറഞ്ഞു. പശ്ചിമ ബംഗാളിലും 152ൽ നിന്ന് 63 ലേക്ക് ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
2016ൽ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 5,756 കോടി രൂപയുടെ മൂല്യവർധനവാണ് ഉണ്ടായിരുന്നതെങ്കിൽ 2024ൽ മൂല്യവർധനവ് 17,801 കോടി രൂപയായി ഉർന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ മർദിച്ച് സഹതടവുകാരൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തങ്കപ്പനെ (85) ആണ് സഹതടവുകാരൻ മർദിച്ചത്.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദിച്ചത്. തങ്കപ്പന്റെ പല്ല് ഇയാൾ അടിച്ചു കൊഴിക്കുകയായിരുന്നു. തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്.
സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
കഴിഞ്ഞ ദിവസം ആണ് സംഭവമുണ്ടായത്. തങ്കപ്പനെ മർദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
International
ലാഹോർ: കഴിഞ്ഞ മേയ് പത്തിനു പുലർച്ചെ ഇന്ത്യൻ സേന നൂർഖാൻ വ്യോമതാവളം ആക്രമിച്ചിരുന്നതായി പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധാർ. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ആദ്യമായാണു ഒരു പാക് ഭരണാധികാരി തുറന്നുപറച്ചിൽ നടത്തുന്നത്.
സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥതയ്ക്കായി പാക്കിസ്ഥാൻ ഒരു രാജ്യത്തെയും സമീപിച്ചിരുന്നില്ലെന്നും പാക് ഉപപ്രധാനമന്ത്രി അവകാശപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പാക്കിസ്ഥാനെ സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സംഘർഷം തുടങ്ങിയശേഷം ഇന്ത്യ അയച്ച എൺപതോളം ഡ്രോണുകൾ തടയാൻ പാക്കിസ്ഥാനു കഴിഞ്ഞു. ഇതിനുശേഷമാണു നൂർ ഖാൻ വ്യോമതാവളം ആക്രമിക്കുക എന്ന പിഴവ് ഇന്ത്യ വരുത്തിയത്. ഇതോടെ പാക്കിസ്ഥാൻ തിരിച്ചടിച്ചു- വിദേശകാര്യമന്ത്രികൂടിയായ ധർ പറയുന്നു.
അന്ന് പുലർച്ചെ 8:17ന് ആണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റുബിയോ വിളിക്കുന്നത്. വെടിനിർത്തലിന് ഇന്ത്യ സന്നദ്ധമാണെന്നും പാക്കിസ്ഥാൻ സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. യുദ്ധത്തിലേക്കു പോകാൻ താത്പര്യപ്പെടുന്നില്ലെന്നാണു റൂബിയോയ്ക്കു മറുപടി നൽകിയത്. ഇതിനുശേഷം ഇന്ത്യയുമായി സംസാരിക്കാൻ അനുമതി തേടി സൗദി രാജകുമാരനും വിളിച്ചു.
പിന്നീടാണ് വെടിനിർത്തൽ അംഗീകരിച്ചത്. മേയ് ഏഴിനു നടന്ന വ്യോമയുദ്ധത്തിൽ ഏഴ് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്നും പാക് ഉപപ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഒരു തെളിവും അദ്ദേഹം നൽകിയില്ല. ജമ്മുകാഷ്മീരുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുകയാണ് മേഖലയിൽ സമാധാനത്തിന് ശ്രമമെന്ന നിലപാടും ഇസ്ഹാഖ് ധാർ ആവർത്തിച്ചു.
വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി കഴിഞ്ഞ മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയത്. നാലുദിവസം നീണ്ട ആക്രമണത്തിൽ പാക് സൈനികേന്ദ്രങ്ങളും ഭീകരവിരുദ്ധ പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സേന തകർക്കുകയായിരുന്നു.
Kerala
കൊല്ലം: പള്ളിത്തോട്ടത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ ആക്രമണം. സംഭവത്തിൽ കെഎസ്യു നേതാവ് ടോജിൻ ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ലഹരി വിൽപ്പന നിരീക്ഷിക്കാൻ എത്തിയ ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ആക്രമണത്തിൽ രാജീവിന്റെ തലയ്ക്ക് പരിക്കേറ്റു.
എഎസ്ഐ ശ്രീജിത്തിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പള്ളിത്തോട്ടം സ്റ്റേഷനിലെ പോലീസുകാർക്കാണ് പരിക്കേറ്റത്.
National
ന്യൂഡൽഹി: യാത്രക്കാരനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. യാത്രക്കാരനായ അങ്കിത് ധവാനെ കൈയേറ്റം ചെയ്തതിന് എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായ വീരേന്ദർ സെജ്വാളിനെയാണ് സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ചെക്കിംഗിൽ ലൈൻ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരൻ പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈക്കടുത്ത് മിരാ ഭയന്തറിൽ ജനവാസ മേഖലയിലിറങ്ങിയ പുലിയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പുലിയെ പിടികൂടിയത്. പുലിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
പുലിയെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലുള്ള ലെപ്പേർഡ് റെസ്ക്യൂ സെന്ററിലേയ്ക്ക് മാറ്റും. തുടർന്ന് വൈദ്യ പരിശോധന നടത്തും. പിന്നീടായിരിക്കും പുലിയെ തുറന്ന് വിടണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
വെള്ളിയാഴ്ച രാവിലെ മിരാ ഭയന്തറിലെ ഫ്ലാറ്റിനുള്ളിലെത്തിയ പുലി അവിടത്തെ നിവാസികളെ ആക്രമിച്ചിരുന്നു. നിരവധി പേർക്കാണ് പരിക്കേറ്റത്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെൺകുട്ടി അടക്കമുള്ളവരാണ് പുള്ളിയുടെ ആക്രമണത്തിനിരയായത്. പെൺകുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാൽ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു.
പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്.
പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്. പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. പിന്നീട് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടാനായത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വർക്കല തെറ്റിക്കുളം സ്വദേശി അനുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലാത്. ഇരുവരും സഹോദരന്മാരാണ്
തെറ്റിക്കുളം സ്വദേശി ശശികലയ്ക്കും മകൻ അമ്പിളിദാസിനുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ പതിനൊന്നാം തിയതി ചെറുന്നിയൂർ മാടൻ നട ക്ഷേത്രപറമ്പിൽ പ്രതികൾ ബഹളം ഉണ്ടാക്കിയത് ഇവർ പോലീസിനെ വിളിച്ച് അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
പ്രതികളുടെ അച്ഛന്റെ സഹോദരിയാണ് ശശികല. അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ നാട്ടിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ച സിപിഎം ക്രിമിനലുകളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നടപടിക്ക് പൊലീസ് തയാറായില്ലെങ്കിൽ മുഖംമൂടി സംഘങ്ങളെ അയച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കരുതേണ്ടി വരുമെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
"പിണറായി വിജയന്റെ നിയമസഭ മണ്ഡലമായ ധർമ്മടത്തെ വേങ്ങാട് പഞ്ചായത്ത് പതിനാറാം വര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷീനയെയും പോളിംഗ് ഏജന്റ് നരേന്ദ്രബാബുവിനെയുമാണ് പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം ക്രിമിനലുകൾ ആക്രമിച്ചത്. നരേന്ദ്രബാബുവിന്റെ ഓഫീസും വാഹനവും തല്ലിത്തകർത്തിട്ടും സിപിഎം ക്രിമിനൽ സംഘാംഗങ്ങളെ പോലെ പൊലീസ് നോക്കി നിന്നു.'-സതീശൻ കുറിച്ചു.
"വോട്ടെടുപ്പ് ദിനത്തിൽ സാദിഖ് എന്ന പ്രവർത്തകനെയും സിപിഎം ക്രിമിനലുകൾ ആക്രമിച്ചിരുന്നു. ആ സംഭവത്തിലും പോലീസ് നടപടി എടുത്തിട്ടില്ല. ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കണ്ണൂരിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഏകപക്ഷീയ വിജയം പ്രഖ്യാപിച്ച സിപിഎം കേരളത്തിൻ്റെ ജനാധിപത്യ ബോധത്തെയാണ് വെല്ലുവിളിക്കുന്നത്.'-സതീശൻ കുറ്റപ്പെടുത്തി.
സ്വന്തം ജില്ലയിലും നാട്ടിലും ഏകപക്ഷീയമായി വിജയിച്ചെന്നും എതിർ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെ എം.വി ഗോവിന്ദൻ്റെയും ജനാധിപത്യവും സോഷ്യലിസവും?
നാടിനെ കൊള്ളയടിച്ചും അഴിമതി നടത്തിയും ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റിയും നിങ്ങൾ കെട്ടിപ്പൊക്കിയ അധികാര കൊട്ടാരത്തിൻ്റെ അടിവേര് ജനങ്ങൾ അറുത്ത് തുടങ്ങിയിട്ടുണ്ട്. അത് നാളെ വരുന്ന ജനവിധിയിലും പ്രതിഫലിക്കും. പരാജയഭീതിയിൽ പ്രകോപിതരായിട്ട് കാര്യമില്ലെന്നാണ് ക്രിമിനൽ സംഘങ്ങളോട് പറയാനുള്ളത്. ഞങ്ങളുടെ പ്രവർത്തകർക്കെതിരെ അക്രമം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുക തന്നെ ചെയ്യും.
Kerala
കൊച്ചി: കിഴക്കമ്പലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു മാധ്യമപ്രവർത്തകരം സംഘം കൈയേറ്റം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ ചാനലിന്റെ ക്യാമറമാൻ കൃഷ്ണ കുമാറിനെ മർദിച്ച സംഘം ക്യാമറ തകർത്തു. റിപ്പോർട്ടർ അശ്വിൻ വല്ലത്തിന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. മറ്റു മാധ്യമ പ്രവർത്തകരെയും സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കൈയേറ്റം
ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണാർക്കാട് തൃക്കല്ലൂർ സ്വദേശി ബാസിൽ സൽമാനെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
വാഹനത്തിൽ പെട്രോൾ കഴിഞ്ഞതോടെയാണ് ബാസിലും സുഹൃത്തും തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് പെട്രോൾ പമ്പിലെത്തിയത്. പെട്രോൾ നിറയ്ക്കാനായി പമ്പ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
ക്യാനില്ലെന്നും പുറത്ത് കടയിൽ നിന്നും വരണമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ബാസിൽ സൽമാൻ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തോമസ് മാത്യു, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് ബാസിൽ സൽമാനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
അതേസമയം, അക്രമത്തിനിടെ തനിക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ബാസിലും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പമ്പ് ജീവനക്കാരായ തോമസ് മാത്യു, സിന്ധു, പമ്പുടമ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
International
പാരീസ്: ഫ്രാൻസിലെ ആമിയെൻസ് പട്ടണത്തിൽ 30 വർഷമായി പ്രവർത്തിക്കുന്ന ക്രിസ്മസ് ചന്തയിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട്ടിലെ തിരുരൂപങ്ങൾ തകർത്തുകൊണ്ട് അക്രമികളുടെ വിളയാട്ടം. പുൽക്കൂട്ടിന്റെ മുന്പിൽ സ്ഥാപിച്ചിരുന്ന ചില്ലുജാലകം തകർത്താണ് അക്രമി അകത്ത് കയറിയത്.
ഉണ്ണീശോയുടെ പ്രതിമയ്ക്കാണു കൂടുതൽ കേടുപാടുകൾ പറ്റിയത്. 30 വർഷമായി ആദ്യമായാണ് ഈ പുൽക്കൂട് ആക്രമിക്കപ്പെടുന്നതെന്ന് ല്‍ പരീസിയൻ ദിനപത്രം റിപ്പോർട്ടുചെയ്തു.
നവീകരിച്ചതിനുശേഷം പുൽക്കൂട് പുനഃസ്ഥാപിക്കുമെന്ന് ആമിയെൻസ് നഗരസഭാധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്നു കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
തെക്കൻ ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ ഷോൺദോർഫ് ഗ്രാമത്തിലെ ക്രിസ്മസ് ചന്തയിലെ കച്ചവടസ്ഥാപനങ്ങൾ തീവച്ചുനശിപ്പിക്കാൻ ശ്രമം. ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയ ഒരു സ്ത്രീയാണ് തീവയ്ക്കുന്നത് കണ്ടത്. ചന്തയിലെ 14 കടകളിൽ എട്ടെണ്ണത്തിലും തീവച്ചിരുന്നു.
സ്ത്രീയുടെ ദൃഷ്ടിയിൽപ്പെട്ട അക്രമി ഓടി രക്ഷപ്പെട്ടു. ദൃക്സാക്ഷിയായ സ്ത്രീ ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയും അവർ കടകളിലേക്കു വ്യാപിച്ച തീ അണയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണെങ്കിലും പ്രതിയെ കണ്ടെത്താമെന്നു പോലീസ് കരുതുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് അന്തിമവിധി വരുന്നെന്ന തീരുമാനമായതോടെ 2017 ഫെബ്രുവരി 17-ന് സംഭവം നടന്ന ആ രാത്രി ഓർത്തെടുത്ത് അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ്.
അന്ന് രാത്രി 11.30-ഓടെ കിടന്നയുടനെ പി.ടിയ്ക്ക് ഒരു ഫോൺ കോൾ വന്നുവെന്ന് ഉമ പറഞ്ഞു. പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം വല്ലാതെയായി. ഞാൻ ഒരു സ്ഥലംവരെ പോയിട്ടുവരാമെന്നുമാത്രം പറഞ്ഞ് ഇറങ്ങാനൊരുങ്ങി. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ അത്യാവശ്യ കാര്യമാണെന്ന് മാത്രം പറഞ്ഞു. എവിടേക്ക് പോകുകയാണെങ്കിലും പറയാറുണ്ട്. പക്ഷേ, ആ യാത്ര എങ്ങോട്ടാണെന്ന് പറഞ്ഞിരുന്നില്ലെന്നും അവർ ഓർത്തു.
രാത്രി പോയി തിരിച്ചുവന്നപ്പോൾ പി.ടി ഭയങ്കര അസ്വസ്ഥനായിരുന്നു. അന്ന് ഉറങ്ങിയിട്ടേയില്ലെന്ന് പറയാം. സ്വന്തം മകൾക്ക് സംഭവിച്ചതിന്റെ വേദനയാണ് അന്ന് പി.ടിയിൽ കണ്ടത്.
ധീരമായി നിൽക്കണമെന്ന് പി.ടി. ആ കുട്ടിയോട് പറഞ്ഞു. പി.ടിയുടെ ഫോണിൽനിന്നാണ് ഐജിയെ വിളിച്ചുകൊടുത്തത്. ആ കുട്ടി ഫോണിലൂടെ എല്ലാംപറഞ്ഞു. പി.ടി. തോമസ് കേസിലെ പ്രധാനപ്പെട്ട സാക്ഷിയുമായിരുന്നു.
കേസിൽ പി.ടി ഇടപെടുന്ന സമായത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കാറിന്റെ നാലു വീലുകളുടെയും ബോൾട്ട് അഴിച്ചു മാറ്റിയ സംഭവത്തിൽ ഇന്നും സംശങ്ങൾ അവശേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
മൊഴികൊടുക്കാൻ പോയപ്പോൾ അദ്ദേഹത്തിന് കുറെ ദുരനുഭവമൊക്കെയുണ്ടായി. മൊഴി കൊടുക്കേണ്ട എന്ന് ഒരു കൂട്ടർ പറഞ്ഞു. മൊഴി ശക്തമാക്കരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. അതിന് താൻ ഒന്നും കൂട്ടിപ്പറയില്ലെന്നും ഒന്നും കുറച്ച് പറയാനും തയാറല്ലെന്നുമായിരുന്നു പി.ടി നൽകിയ മറുപടി. അദ്ദേഹം ഒരിക്കലും ഒരാളുടെയും പേര് എടുത്തു പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് പി.ടി പറഞ്ഞതെന്നും ഉമ തോമസ് പറഞ്ഞു.
Kerala
വയനാട്: കണിയാമ്പറ്റയിൽ വൃദ്ധദമ്പതികളുടെ കൈ അയൽവാസി തല്ലിയൊടിച്ചു. കോഴി കൃഷിയിടത്തിൽ കയറിയെന്ന് ആരോപിച്ചാണ് ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയത്.
കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരിക്കേറ്റത്. ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു.
ഇരുവരെയും അയൽക്കാരൻ തോമസ് വൈദ്യർ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
പത്തനംതിട്ട: കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ജമാഅത്ത് സെക്രട്ടറി കാസിം കോന്നിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ വെള്ളപ്പാറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു. ഇയാൾ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊണ്ട് ഉരച്ച് കേടുപാട് വരുത്തിയിരുന്നു.
തുടർന്ന് ജമാഅത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണത്തിന് കാരണം എന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തില്‍ പരിക്കേറ്റയാളെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
Kerala
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ സ്ഥിരം ആക്രമിക്കുന്ന മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്.
പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം.
ബംഗളൂരുവിൽ കാറ്ററിംഗ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ. ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് സൂചന
Kerala
വയനാട്: വെള്ളമുണ്ടയിൽ ആദിവാസി സ്ത്രീകളെ വെട്ടിയ പ്രതി പിടിയിൽ. വെള്ളമുണ്ട മൊതക്കരെയുള്ള കൊച്ചറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്ക് വെട്ടേറ്റത്.
സംഭവത്തിൽ ആതിരയുടെ ഭർത്താവ് രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരെയും രാജു വെട്ടിയത് എന്നാണ് വിവരം.
ആതിരയും മാധവിയേയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആതിരയുടെ പരിക്ക് ഗുരുതരമാണ്. ആതിരയുടെ ഭർത്താവ് രാജുവിനെ തെളിവെടുപ്പിനായി കൊച്ചാറ ഉന്നതിയിൽ എത്തിച്ചു.
Kerala
പുൽപ്പള്ളി: വയനാട്ടിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. വെള്ളമുണ്ട വാരാമ്പറ്റയിലെ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Kerala
തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം നടത്തി ഓട്ടോറിക്ഷാ ഡ്രൈവർ. മതിലകത്തു നിന്നും അസുഖബാധിതയായ ആറ് വയസ്സുകാരിയുമായി പോയ ആംബുലൻസാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ചത്.
ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആംബുലൻസ് ഓട്ടോയിൽ തട്ടിയിരുന്നു.
ഇതിനെ ചൊല്ലി തർക്കവുമുണ്ടായി. പിന്നാലെ പിന്തുടർന്നെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുന്നി യുവജന സംഘടനയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ച് തകർത്തത്.
Kerala
കൊല്ലം: പുനലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. സ്ഥാനാർഥിയുടെ ഫ്ലക്സ് വയ്ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
ശാസ്താംകോണം വാർഡിലാണ് സംഭവം. ബിജെപി പ്രവർത്തകൻ രതീഷിനാണ് വെട്ടേറ്റത്. സംഘർഷത്തിൽ ബിജെപി, സിപിഎം പ്രവർത്തകർക്കും പരിക്കുണ്ട്.
വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. വാർഡിലെ എൻഡിഎ സ്ഥാനാർഥി മണിക്കുട്ടനെയും വെട്ടാൻ സിപിഎം പ്രവർത്തകർ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നിലവിൽ സംഘർഷാവസ്ഥ ഇല്ലെങ്കിലും മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പ കേസിലെ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. വള്ളികുന്നം വില്ലേജിലെ കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷിനെയാണ് (37) പോലീസ് അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബർ 18 ന് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് വെട്ടുകത്തിയെടുത്ത് പിതാവിന്റെ വലതു തോളിൽ വെട്ടി മുറിവേൽപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.
ഭയന്ന് മുറ്റത്തേക്ക് ഓടിയ പിതാവിനെ പിന്തുടർന്നെത്തിയ പ്രതി തലയിലും വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അജേഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. പ്രതിക്കെതിരെ കോടതി ലോംഗ് പെൻഡിംഗ് വാറണ്ട് ഉത്തരവിട്ടിരുന്നു. പ്രതി പത്തനംതിട്ട മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയാണ് വള്ളികുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
തൃശൂർ: പോഴങ്കാവിൽ സ്കൂളിൽ കയറി അധ്യാപകനെ മർദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) ആണ് അറസ്റ്റിലായത്.
പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു സംഭവം. ധനേഷിന്റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.
തിങ്കളാഴ്ച്ച സ്കൂളിൽ എത്തിയ കുട്ടി അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടിൽ ചെന്ന് സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
വൈകുന്നേരം സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു. കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷെന്ന് പോലീസ് വ്യക്തമാക്കി.
അധ്യാപകനെ ആക്രമിച്ചതിന് ശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയെ ഡോക്ടര്‍ക്ക് മര്‍ദനം. ഡോക്ടര്‍ ജിതിന് രാജിനെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ കയര്‍ത്ത് സംസാരിച്ചത് ജിതിന് ചോദ്യം ചെയ്തിരുന്നു.
തുടർന്ന് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡോക്ടറെ മര്‍ദിച്ചത്. പരിക്കേറ്റ ജിതിന് രാജ് ചികിത്സ തേടി. പുല്‍പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിനും ഡിഎംഒയ്ക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം.
Kerala
കോഴിക്കോട്: വടകര വള്ളിക്കാട് കുറുനരിയുടെ ആക്രമണം. യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു. വള്ളിക്കാട് പുലയന്‍കണ്ടി താഴെ രജീഷിനാണ് ഗുരുതരമായി പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആറ് വയസുകാരി ഉള്‍പ്പെടെ മറ്റ് മൂന്നുപേര്‍ക്കും കുറുനരിയുടെ കടിയേറ്റു.
കഴിഞ്ഞ മാസം കോഴിക്കോട് വളയത്ത് മൂന്നുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു. വളയം നിരവുമ്മല്‍ സ്വദേശികളായ മൂന്ന് സ്ത്രീകള്‍ക്കാണ് കടിയേറ്റത്.
District News
ശാസ്താംകോട്ട :തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാർഥി തർക്കത്തെ തുടർന്നു ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റും പടിഞ്ഞാറെ കല്ലട പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഉഷാലയം ശിവരാജന് (59) വെട്ടേറ്റു.
കഴിഞ്ഞദിവസം രാത്രി പത്തോടെ ആദിക്കാട്ട് മുക്കിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ ഉഷാലയം ശിവരാജനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി ഭർത്താവ് ബിജു (48) ആണ് ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു.പട്ടികജാതി വനിതാ സംവരണമായ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മൂന്നാം വാർഡിൽ ശിവരാജന്റെ സഹോദരിയും മുൻ മെമ്പറുമായ ഉഷയെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഭാര്യയും ഭർത്താവും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പറയപ്പെടുന്നു. തന്റെ ഭാര്യയെ വീണ്ടും മത്സരിപ്പിക്കാൻ പറ്റില്ലെന്ന് ആക്രോശിച്ചു ആദിക്കാട്ട് മുക്കിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ഉഷാലയം ശിവരാജനെ ഇയാൾ ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയിരുന്ന തേപ്പ് കരണ്ടി ഉപയോഗിച്ച് തലയിൽ വെട്ടി. പരിക്കേറ്റു നിലത്തു വീണ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഉഷാലയം ശിവരാജനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ ബിജു ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും വധശ്രമത്തിനു കേസെടുത്തതായും ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. എസ്ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവർത്തകർ അടിച്ചുതകര്‍ത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില്‍ രാത്രി പത്തോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദീപുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം നടന്നത്. നെടുമങ്ങാട്ടും സമീപപ്രദേശങ്ങളിലുമാണ് വ്യാപകമായി സംഘര്‍ഷം നടന്നുവന്നിരുന്നത്.
Kerala
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി വാണിയംകുളത്തായിരുന്നു സംഭവം.
ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്. അതേസമയം, കേസിലെ പ്രതികൾ കോഴിക്കോട് നിന്നും പിടിയിലായതായി സൂചനയുണ്ട്. ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടുപേരാണ് പിടിയിലായതെന്നാണ് വിവരം.
Kerala
കണ്ണൂര്‍: അഴീക്കോട്ട് രണ്ട് യുവാക്കൾ ചേർന്ന് വയോധികനെ ക്രൂരമായി മർദിച്ചു. അഴീക്കൽ സ്വദേശി ബാലകൃഷ്ണനാണ് മർദനമേറ്റത്. കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
അഴീക്കൽ വ്യവസായ കേന്ദ്രം റോഡിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനത്തിന് സൈഡ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു എന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം.
നാട്ടുകാർ ഇടപെട്ടതോടെയാണ് യുവാക്കൾ അക്രമം നിർത്തിയത്. കണ്ടാലറിയാവുന്ന ആളുകളാണ് മർദിച്ചതെന്നും, അക്രമത്തിനു ശേഷം ഇവർ വീട്ടിൽ എത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും മർദനമേറ്റ ബാലകൃഷ്ണൻ പറഞ്ഞു.
77 കാരനായ ബാലകൃഷ്ണൻ, വളപട്ടണം പോലീസിൽ പരാതി നൽകി. ബാലകൃഷ്ണനെ മർദിക്കുന്ന ദ്യശ്യങ്ങൾ യുവാക്കളുടെ കൂടെയുണ്ടായിരുന്നവർ ചിത്രീകരിക്കുകയും പീന്നീട് പ്രചരിപ്പിക്കുകയും ചെയ്തു.
National
കോൽക്കത്ത: പശ്ചിമബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം.
മാള്‍ഡ ഉത്തരയില്‍നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖഗന്‍ മുര്‍മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയതായിരുന്നു ഖഗന്‍ മുര്‍മുവും സംഘവും.
ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരേയും ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
അവരുടെ വാഹനവും തകര്‍ക്കപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ഥിതിയിലുള്ള മുര്‍മുവിന്റെ ദൃശ്യങ്ങളടക്കം ശങ്കര്‍ ഘോഷ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിവരം പുറത്തറിഞ്ഞത്
"ഖഗന്‍ദാ വാഹനത്തില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ്. കാറിന്റെ ഒരു ഗ്ലാസ് പോലും ബാക്കിയില്ല. കാറിനുള്ളില്‍ എല്ലായിടത്തും തകര്‍ന്ന ചില്ലുകളും കല്ലുകളുമാണ്. അടിയന്തര വൈദ്യസഹായത്തിനായി ഞങ്ങള്‍ ഉടന്‍ തന്നെ ഇവിടെ നിന്ന് പോകുകയാണ്'. മുര്‍മുവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് പങ്കുവെച്ച വീഡിയോയില്‍ ഘോഷ് പറഞ്ഞു.
അതേസമയം, ആക്രമണത്തിന് പിന്നില്‍ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരാണെന്ന് ബിജെപി ആരോപിച്ചു.