പാരീസ്: ഫ്രാൻസിലെ ആമിയെൻസ് പട്ടണത്തിൽ 30 വർഷമായി പ്രവർത്തിക്കുന്ന ക്രിസ്മസ് ചന്തയിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട്ടിലെ തിരുരൂപങ്ങൾ തകർത്തുകൊണ്ട് അക്രമികളുടെ വിളയാട്ടം. പുൽക്കൂട്ടിന്റെ മുന്പിൽ സ്ഥാപിച്ചിരുന്ന ചില്ലുജാലകം തകർത്താണ് അക്രമി അകത്ത് കയറിയത്.
ഉണ്ണീശോയുടെ പ്രതിമയ്ക്കാണു കൂടുതൽ കേടുപാടുകൾ പറ്റിയത്. 30 വർഷമായി ആദ്യമായാണ് ഈ പുൽക്കൂട് ആക്രമിക്കപ്പെടുന്നതെന്ന് ല് പരീസിയൻ ദിനപത്രം റിപ്പോർട്ടുചെയ്തു.
നവീകരിച്ചതിനുശേഷം പുൽക്കൂട് പുനഃസ്ഥാപിക്കുമെന്ന് ആമിയെൻസ് നഗരസഭാധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്നു കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
തെക്കൻ ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ ഷോൺദോർഫ് ഗ്രാമത്തിലെ ക്രിസ്മസ് ചന്തയിലെ കച്ചവടസ്ഥാപനങ്ങൾ തീവച്ചുനശിപ്പിക്കാൻ ശ്രമം. ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയ ഒരു സ്ത്രീയാണ് തീവയ്ക്കുന്നത് കണ്ടത്. ചന്തയിലെ 14 കടകളിൽ എട്ടെണ്ണത്തിലും തീവച്ചിരുന്നു.
സ്ത്രീയുടെ ദൃഷ്ടിയിൽപ്പെട്ട അക്രമി ഓടി രക്ഷപ്പെട്ടു. ദൃക്സാക്ഷിയായ സ്ത്രീ ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയും അവർ കടകളിലേക്കു വ്യാപിച്ച തീ അണയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണെങ്കിലും പ്രതിയെ കണ്ടെത്താമെന്നു പോലീസ് കരുതുന്നു.
Tags : Christmas market France Germany attacked